വടക്കുകിഴക്കന്‍ ലണ്ടനില്‍ വാളുമായി അക്രമി നടത്തിയ ആക്രമണത്തില്‍ 14 വയസ്സുള്ള ആണ്‍കുട്ടി മരിച്ചു. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ഹൈനോള്‍ട്ടില്‍ ഒരു കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറുകയും ആളുകള്‍ക്ക് കുത്തേള്‍ക്കുകയും ചെയ്തു റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഇതിനെ തുടര്‍ന്ന് ഉടന്‍തന്നെ പോലീസ് സ്ഥലത്ത് എത്തി ചേര്‍ന്ന് അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
പൂന്തോട്ട വേലികള്‍ക്ക് മുകളിലൂടെ ചാടിക്കയറിയ പ്രതിയെ കീഴടക്കുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. 36 കാരനായ ഇയാളെ അറസ്റ്റ് ചെയ്തു, ഇയാള്‍ സഞ്ചരിച്ച വാഹനം വീട്ടിലേക്ക് ഇടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. ഇയാളെ ഇതുവരെ ചോദ്യം ചെതിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
പരിക്കു പറ്റിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന മുറിവുകള്‍ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരുടെ ആരോഗ്യസ്ഥിതി സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഹോട്ടല്‍ ശൃംഖലയായ പ്രീമിയര്‍ ഇന്നിന്റെ 'ഒരു രാത്രിക്ക് 35 പൗണ്ട് മുതല്‍' എന്ന പരസ്യം പ്രദര്‍ശിപ്പിക്കുന്നത് വിലക്കി അഡ്വറ്റൈസിങ്ങ് അതോറിറ്റി. 'പ്രീമിയര്‍ ഇന്‍ എഡിന്‍ബര്‍ഗ് - ഒരു രാത്രിക്ക് £35 മുതല്‍ മുറികള്‍' എന്ന് പറയുന്ന നവംബറില്‍ പുറത്തു വിട്ട ഓണ്‍ലൈന്‍ പരസ്യമാണ് ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നതാണെന്ന് വിലയിരുത്തി അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി വിലക്കിയത്.
പരസ്യം പ്രചരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സ്കോട്ടിഷ് നഗരത്തില്‍ ഒരു രാത്രിക്ക് £35 എന്ന നിരക്കില്‍ 377 മുറികളുണ്ടെന്ന് പ്രീമിയര്‍ ഇന്നിന്റെ ഉടമ വിറ്റ്ബ്രെഡ് വാച്ച്ഡോഗിനെ കാണിച്ചു. എന്നാല്‍ വരും വര്‍ഷത്തില്‍ ആ വിലയില്‍ ഗണ്യമായ എണ്ണം മുറികള്‍ ലഭ്യമാണെന്ന് പരസ്യം അര്‍ത്ഥമാക്കുമെന്ന് ഉപഭോക്താക്കള്‍ വിശ്വസിക്കുമെന്ന് എഎസ്എ പറഞ്ഞു. വാസ്തവത്തില്‍, ഒരു ചെറിയ ശതമാനം മാത്രമേ 35 പൗണ്ടിന് ഇത്തരത്തില്‍ ലഭ്യമായിരുന്നുള്ളൂ.
35 പൗണ്ടിന് മുറികളൊന്നും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കാട്ടി ഒരു വായനക്കാരന് എഎസ്എയ്ക്ക് പരാതി നല്കി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ റെഗുലേറ്റര്‍ പരസ്യം അതിന്റെ നിലവിലെ രൂപത്തില്‍ വീണ്ടും പ്രദര്‍ശിപ്പി്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിക്കുകയായിരുന്നു.
തീരുമാനത്തോട് പ്രതികരിച്ച് പ്രീമിയര്‍ ഇന്‍ പറഞ്ഞു: 'യുകെയിലെ ഏറ്റവും പ്രിയപ്പെട്ട ബജറ്റ് ഹോട്ടല്‍ ബ്രാന്‍ഡ് എന്ന നിലയില്‍, ഞങ്ങള്‍ക്ക് എല്ലായ്പ്പോഴും ലക്ഷക്കണക്കിന് മികച്ച മൂല്യമുള്ള മുറികള്‍ ലഭ്യമാണ്, എന്നാല്‍ ഈ നിര്‍ദ്ദിഷ്ട ഡിജിറ്റല്‍ കാമ്പെയ്ന് ഞങ്ങളുടെ സാധാരണ ഉയര്‍ന്ന നിലവാരത്തിലുള്ളതല്ലെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു. തെറ്റിദ്ധരിപ്പിക്കുക എന്നതല്ല ഞങ്ങളുടെ ഉദ്ദേശം. നിര്‍ഭാഗ്യവശാല്‍, £35 ഓഫറിന്റെ ഫലമായാണ് ഈ പ്രശ്നം ഉടലെടുത്തത്, ഇത് ആദ്യം പ്രതീക്ഷിച്ചതിലും അല്‍പ്പം കൂടുതല്‍ പ്രചാരം നേടി. മുറികള്‍ വേഗത്തില്‍ വിറ്റു, ലഭ്യമായ ഇന്‍വെന്ററിക്കെതിരെ ഞങ്ങളുടെ പണമടച്ചുള്ള പരസ്യങ്ങളിലെ മുന്‍നിര വില വേണ്ടത്ര വേഗത്തില്‍ അപ്ഡേറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്കായില്ല. ഈ പ്രശ്നം വീണ്ടും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്'. ഒരു വക്താവ് പറഞ്ഞു.
Latest News
ആഴക്കടലിലേക്ക് മുങ്ങിപ്പോയ തീരാനഷ്ടം ആണ് ടൈറ്റാനിക്ക്. ടൈറ്റാനിക്കില്‍ നിന്നും കിട്ടിയ അമൂല്യ സമ്പത്തുകള്‍ ഇന്ന് ലേലത്തില്‍ വയ്ക്കുകയാണ്. 1912ല്‍ ടൈറ്റാനിക്കിന്റെ പതനത്തിന് ശേഷവും പിന്നീട് വന്ന ഓരോ തലമുറയും ടൈറ്റാനിക്കിലുണ്ടായിരുന്ന മൂല്യങ്ങളെ കുറിച്ച് അന്വേഷണത്തിലാണ്.
ഇപ്പോഴിതാ ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റേതായിരുന്ന സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഏപ്രില്‍ 28 ഞായറാഴ്ച നടന്ന ലേലത്തില്‍, കണക്കാക്കിയ വിലയുടെ ആറിരട്ടിക്കാണ് വാച്ച് വിറ്റിരിക്കുന്നത്. 9.41 കോടി രൂപയ്ക്കാണ് വാച്ച് വിറ്റിരിക്കുന്നത്. ടാക്സും ഫീസുമെല്ലാം കൂട്ടി വരുമ്പോള്‍ ഇത് 12.29 കോടി രൂപ വരും.
വ്യവസായിയായിരുന്ന ജോണ്‍ ജേക്കബ് ആസ്റ്ററിന്റേതാണ് ഈ സ്വര്‍ണ്ണ വാച്ച്. 'ടൈറ്റാനിക്കില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കളുടെ ലേലത്തില്‍ ലോക റെക്കോര്‍ഡ്' എന്നാണ് ലേലം നടത്തിയ ആന്‍ഡ്രൂ ആല്‍ഡ്രിജ് വാച്ചിന്റെ ലേലത്തെ വിശേഷിപ്പിച്ചത്. ടൈറ്റാനിക്കില്‍ നിന്നും കിട്ടിയ വസ്തുക്കളുടെ ലേലത്തില്‍ മുമ്പ് ഏറ്റവും ഉയര്‍ന്ന തുക കിട്ടിയത് ഒരു വയലിനായിരുന്നു. 9.41 കോടി രൂപയ്ക്കാണ് ഇത് അന്ന് വിറ്റുപോയത്. നികുതിയും മറ്റ് ചാര്‍ജുകളും ചേര്‍ത്ത് അത് 11.5 കോടി രൂപയായിരുന്നു.
പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 47 -കാരനായ ആസ്റ്റര്‍ തന്റെ ജീവിതം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ചെയ്തത് ഭാര്യ മഡലീനെ ലൈഫ് ബോട്ടില്‍ കയറ്റിയ ശേഷം അവസാനമായി ഒരു സിഗരറ്റ് വലിക്കുകയായിരുന്നു. പിന്നീട്, കപ്പലിനൊപ്പം അയാളും മുങ്ങിപ്പോവുകയായിരുന്നു.
ബ്രിട്ടീഷ് ടൈറ്റാനിക് സൊസൈറ്റിയുടെ പ്രസിഡന്റ് ഡേവിഡ് ബെഡാര്‍ഡ് പറഞ്ഞത്, അന്ന് അതിലുണ്ടായിരുന്ന പല വാച്ചുകളും നശിച്ചുപോയി. എന്നാല്‍, ആസ്റ്ററിന്റെ മകന് ഈ വാച്ച് നന്നാക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്തു എന്നാണ്. അന്ന് ആസ്റ്റര്‍ ഗര്‍ഭിണിയായ ഭാര്യയെ ലൈഫ് ബോട്ടില്‍ കയറ്റി അയച്ച ശേഷം അവിടെ നിന്നു. താന്‍ രക്ഷപ്പെടാന്‍ പോകുന്നില്ല എന്ന് അയാള്‍ക്ക് അറിയാമായിരുന്നു എന്നും ഡേവിഡ് ബെഡാര്‍ഡ് ആസ്റ്ററിനെ കുറിച്ച് ഓര്‍മ്മിക്കുന്നുണ്ട്.
ASSOCIATION
നിരവധി രുചി വൈവിധ്യങ്ങളുള്ള ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളുടെ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു. സൗത്താംപ്ടണില്‍ മെയ് 19 ന് നടക്കുന്ന സൗത്ത് ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലിലേക്ക് എല്ലാവര്ക്കും പങ്കെടുക്കാം.
തമിഴ്നാട്, കേരള, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള രുചികരമായ ഭക്ഷണങ്ങളുടെ ശ്രേണിയായിരിക്കും ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലില്‍ നിങ്ങളെ കാത്തിരിക്കുക.
മെയ് 19 ന് രാവിലെ 11:00 മണിക്ക് ഒയാസിസ് അക്കാദമി ലോര്‍ഡ്സ് ഹില്ലില്‍ ആണ് ഫെസ്റ്റിവല്‍ നടക്കുന്നത്. രുചികരമായ ഭക്ഷണത്തോടൊപ്പം, വിനോദം, സാംസ്കാരിക പരിപാടികളും ആസ്വദിക്കാം.കൂടാതെ പരമ്പരാഗത ഫാഷന്‍ വിരുന്നും വിനോദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്
സൗത്താംപ്ടര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഫണ്ട് ശേഖരാണാര്‍ത്ഥം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഉടന്‍ തന്നെ siacs.org-ല്‍ രജിസ്റ്റര്‍ ചെയ്യുക.
അഡ്രസ്: Oasis Academy Lords Hill Romsey Rd, Southampton S0168FA
2024-25 വര്‍ഷത്തെ യോവിലെ സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം ആണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. ടോബിന് തോമസ് പ്രസിഡന്റ് ആയും സിക്സണ്‍ മാത്യു സെക്രട്ടറി ആയും സിജു പൗലോസ് ട്രഷറര്‍ ആയും ഗിരീഷ് കുമാര്‍ വൈസ് പ്രസിഡന്റ് ആയും ശാലിനി റിജേഷ് ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ ഉമ്മന്‍ ജോണ്‍ പബ്ലിക് റിലേഷന്‍ വിഭാഗം, സെബിന് ലാസര്‍ ഭക്ഷണം, ശ്രീകാന്ത്, മനു ഔസേഫ് കായികം, ബേബി വര്‍ഗീസ്, സുരേഷ് ദാമോദരന്‍ കല എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യും. മുന്‍ പ്രസിഡന്റ് ആയ അനില്‍ ആന്റണി കമ്മറ്റി അംഗമായി തുടരും.
പുതിയതായി യോവിലില്‍ എത്തിയ അംഗങ്ങളെ അസ്സോസിയേഷനിലേക്കു കൂടുതല്‍ അടുപ്പിക്കുക എന്നതാണു പ്രാഥമിക കാര്യം ആയി ഭാരവാഹികള്‍ കാണുന്നത്. മുന്നൂറില്‍ കൂടുതല്‍ മലയാളി കുടുംബങ്ങള്‍ ആണ് ഇപ്പോള്‍ യോവിലില്‍ ഉള്ളത്. കലാ-കായിക വേദികളില്‍ മികച്ച കഴിവുകളുള്ള അംഗങ്ങളാണ് ഈ സംഘടനയില്‍ ഇപ്പോള്‍ ഉള്ളത്. നിലവിലെ യുക്മ സൗത്ത് വെസ്റ്റ് റീജിയന് ചാമ്പ്യന്മാര് ആണ് എസ്എംസിഎ. 2024 2025 യുക്മ സൗത്ത് വെസ്റ്റ് റീജിയന് കായിക മേള ജൂണ്‍ പതിനഞ്ചിന് യോവിലില്‍ ആണ് അരങ്ങേറുന്നത്.
പുതിയ അംഗങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവും വളരെ അത്യന്താപേക്ഷിതമാണ്.
യൂറോപ്പില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുപറ്റം ഗുരുദേവ വിശ്വാസികള്‍ ചേര്‍ന്ന് ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു.
യുകെയില്‍ സ്കോലന്‍ഡ് പ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്കോട്ട്ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഒരു യൂണിറ്റിന് രൂപം നല്‍കുകയാണ്. ജൂണ്‍ 15ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗ്ലാസ്ഗോയില്‍ വച്ച് രൂപികരണ യോഗം നടത്തപ്പെടുകയാണ്.
ഈ യൂണിറ്റ് രൂപീകരണ ചടങ്ങിലേക്ക് സ്കോട്ട്ലാന്‍ഡിലെ എല്ലാ ഗുരുഭക്തരെയും സ്വാഗതം ചെയ്യുന്നു. രൂപീകരണ യോഗത്തിന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഈ യൂണിറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന ഗുരു വിശ്വാസികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Mr Jeemon Krishnankutty : 07480616001
ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളിലും സമീപപ്രദേശങ്ങളിലുമായി കഴിയുന്ന പഴയകാല മലയാളി കുടിയേറ്റ സമൂഹത്തിന് പുറമെ പുതിയ കുടിയേറ്റക്കാരും അണിനിരക്കുന്ന പുതിയ സംഘടനയായ ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച് നടക്കും. മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകും.
'ഉദയം' എന്ന് പേരുനല്കിയിട്ടുള്ള ഉദ്ഘാടന ചടങ്ങ് ആധുനിക കാലത്തെ വൈവിധ്യാത്മകമായ ഒരു മലയാളി സംഘടനയുടെ ഉദയം അടയാളപ്പെടുത്തുന്നു. കുടുംബ, സാംസ്കാരിക, വിദ്യാഭ്യാസ, കുടിയേറ്റ രംഗങ്ങളില്‍ മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ കൂടി ഉറപ്പാക്കുകയാണ് ബിഎംഎയുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഉദ്ഘാടന ദിവസം തന്നെ ഇമിഗ്രേഷന്‍ മുതല്‍ മോര്‍ട്ട്ഗേജ് വരെ വിഷയങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്കാന് പ്രത്യേക സെഷനുകളും ഉദയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആകര്‍ഷകമായ കലാപരിപാടികള്‍ കൂടി വേദിയില്‍ ആവേശമൊരുക്കും.
പുതിയ കുടിയേറ്റക്കാരെ സംബന്ധിച്ച് യുകെ നല്കുന്ന ഇമിഗ്രേഷന്‍ അവകാശങ്ങള്‍, അവസരങ്ങള്‍ എന്നിവ കൂടാതെ വീട് സ്വന്തമാക്കാന്‍ മോര്‍ട്ട്ഗേജ് പോലുള്ള വിഷയങ്ങള്‍ ഏത് വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ വ്യക്തത അനിവാര്യമാണ്. ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് സംശയദൂരികരണത്തിനായി നടത്തുന്ന ബോധവത്കരണ സെഷനുകളാണ് 'ഉദയത്തിന്റെ' മറ്റൊരു സവിശേഷത.
ഓരോ വിഷയങ്ങളിലും അതാത് മേഖലകളില്‍ നിന്നുള്ള യുകെയിലെ വിദഗ്ധരാണ് പങ്കെടുക്കുന്നത്. ഇവരില്‍ നിന്നും നിയമസംബന്ധമായതും, പ്രത്യേകിച്ച് ഇമിഗ്രേഷന്‍ നിയമങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാം. കൂടാതെ മോര്‍ട്ട്ഗേജ് അഡൈ്വസര്‍മാര്‍, നഴ്സിംഗ് മേഖലയില്‍ കരിയര്‍ ഡെവലപ്മെന്റ് സംബന്ധിച്ച് വിവരം നല്കാന് നഴ്സിംഗ് വിദഗ്ധര്‍, യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളെ കുറിച്ച് വിശദമാക്കാന്‍ സ്പെഷ്യലിസ്റ്റുകള്‍ എന്നിവരും പങ്കെടുക്കും.
മേയ് 25, ഉച്ചയ്ക്ക് രണ്ടു മണിക്ക് ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമി ഹാളില്‍ 'ഉദയം' ചടങ്ങുകള്‍ക്ക് തിരിതെളിയും. യുകെയിലെയും, ബ്രിസ്റ്റോളിലെയും പ്രമുഖ കലാകാരന്മാര് അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ക്ക് പുറമെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്.
വര്‍ണ്ണാഭമായ പരിപാടികളിലേക്ക് ബ്രിസ്റ്റോളിലെ പഴയകാലത്തെയും, പുതിയ കാലത്തെയും മലയാളി കുടിയേറ്റ സമൂഹത്തെ മുഴുവന്‍ സ്വാഗതം ചെയ്യുന്നതായി ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് ചെയര്മാന് നോയിച്ചന്‍ അഗസ്റ്റിന്, പ്രസിഡന്റ് സെന്‍ കുര്യാക്കോസ്, സെക്രട്ടറി ചാക്കോ വര്‍ഗ്ഗീസ്, ട്രഷറര്‍ റെക്സ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.
SPIRITUAL
കാത്തോലിക് സിറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ് രൂപതയിലെ ,സൗത്ത് വെയില്‍സിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോര്‍ട്ട് സെന്റ് ജോസഫ്സ് പ്രോപോസ്ഡ്മിഷന്‍വിശുദ്ധ യൗസേപ്പിതാവിന്റെതിരുനാളും, മിഷന് പ്രഖ്യാപനവും, സുവനീര്‍ പ്രകാശനവും 5 മെയ് 2024 നു ഭക്ത്യാദരപൂര്‍വ്വം ന്യൂപോര്‍ട്ട് സെയിന്റ് ഡേവിഡ്സ് R.C പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.
തിരുനാളിനു മുന്നോടിയായി ഏപ്രില്‍ 26 മുതല്‍ ഒന്‍പതു ദിവസത്തെ യൗസേപ്പിതാവിന്റെ നൊവേനയും, ലദീഞ്ഞും, മിഷനിലെ എല്ലാ വീടുകളിലേക്കും കഴുന്നു പ്രയാണം നടത്തപ്പെടുന്നു. മെയ് 3 നു ന്യൂപോര്‍ട്ട് പ്രോപോസ്ഡ് മിഷന് ഡയറക്ടര്‍ ഫാ.മാത്യു പാലറകരോട്ട് CRM ദേവാലയ അങ്കണത്തില്‍ കൊടി ഉയര്‍ത്തും. ആഘോഷമായ കൊടിയേറ്റതോടെ ഈവര്‍ഷത്തേ തിരുനാളിന് തുടക്കം കുറിക്കും.
മെയ് 5 ഞായറായ്ച ഉച്ചയ്ക്ക് 1ന് അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും, സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്റെ കീഴിലുള്ള ഒന്‍പതു ഫാമിലി യൂണിറ്റുകള്‍ ആഘോഷമായി എഴുന്നെള്ളിച്ചു കൊണ്ടുവരുന്ന കഴുന്നു സമര്‍പ്പണം, തുടര്‍ന്ന് പ്രസുദേന്തിവാഴ്ചയും, സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, മിഷന് പ്രഖ്യാപനവും, സുവനീര്‍ പ്രകാശനവും നടക്കും. തുടര്‍ന്ന് ലദീഞ്ഞും പള്ളിയങ്കണത്തില്‍ പ്രദിക്ഷണവും നടക്കും.
ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് സ്നേഹവിരുന്നും നടത്തപ്പെടുന്നു. വെയില്‍സിലെ മലയാളി കുടിയേറ്റകാലം മുതല്‍ പ്രശസ്തമാണ് ന്യൂപോര്‍ട്ടിലെ കത്തോലിക്കാ കമ്മ്യൂണിറ്റിയും അവിടുത്തെ തിരുനാളും. മലയാളി എന്നും ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന സ്വന്തം നാട്ടിലെ തിരുനാളാഘോഷങ്ങളുടെ ഒരു പുനരവതരണമായാണ് വര്‍ഷങ്ങള്‍ മുന്‍പ് മുതല്‍ ന്യൂപോര്‍ട്ടിലെ പള്ളിപെരുന്നാള് നടന്ന് പോന്നത്.
വിശ്വാസിസമൂഹം തീക്ഷണതയോടെ അണിചേരുന്ന തിരുകര്‍മ്മങ്ങളും ,ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവുമായ പ്രദിക്ഷണവും, ദേശ വ്യത്യാസങ്ങള്‍ ഇല്ലാതെ ഒന്നുചേര്‍ന്ന് നടത്തുന്ന തിരുനാള്‍ നാടിന്റെ ആത്മീയഉണര്‍വ്വിനുള്ള അവസരമായി ഉയര്‍ത്തുകയാണ് തീഷ്ണതയുള്ള ന്യൂപോര്‍ട്ട് വിശ്വാസസമൂഹം.
ഈശോയുടെ വളര്‍ത്തുപിതാവും , പരിശുദ്ധ കന്യകാമാതാവിന്റെ ഭര്‍ത്താവും, നീതിമാനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത്താല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും കുടുംബാംഗങ്ങളേയും സ്നേഹത്തോടെ തിരുനാളില്‍ പങ്കെടുക്കാന്‍ സ്വാഗതം ചെയ്യുന്നതായി
ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന് ഡയറക്ടര്‍ ഫാ.മാത്യു പാലറകരോട്ട് CRM, പള്ളി കൈക്കാരന്മാരായ റെജിമോന് വെള്ളച്ചാലില്‍, പ്രിന്‍സ് ജോര്‍ജ് മാങ്കുടിയില്‍ എന്നിവര്‍ അറിയിച്ചു.
തിരുനാള്‍ പ്രസുദേന്തിമാര്‍ : ലിജിന്‍ ജോസഫ്, സ്നേഹ സെബാസ്റ്റ്യന്‍ ,അമേലിയ തോമസ് , മാത്യു വര്‍ഗീസ് , എഡ്മണ്ട് ഫ്രാങ്ക്ളിന്, ജെസ്ലിന് ജോസ്, സ്നേഹ സ്റ്റീഫന്‍ ,സിയോണ ജോബി ,ഡാന്‍ പോള്‍ ടോണി,ജിറോണ്‍ ജിന്‍സ്,ജിതിന് ബാബു ജോസഫ്, അജീഷ് പോള്‍ ,ദിവ്യ ജോബിന് ,എബ്രഹാം ജോസഫ് ,ഡാനിയേല്‍ കുര്യാക്കോസ് ഡെന്‍സണ്‍ , ആന്മരിയ റൈബിന് , ജൊഹാന്‍ അല്‍ഫോന്‍സ് ജോണി , ജോസഫിന് തെങ്ങുംപള്ളി, മാത്യു ജെയിംസ്, മേരി പീറ്റര്‍ പിട്ടാപ്പിള്ളില്‍.
ലെസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ നിലവില്‍ ഉണ്ടായിരുന്ന അഡ്ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പുതുതായി നിലവില്‍ വന്ന ആദ്യ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു. രാവിലെ യാമപ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ.ആന്റണി ചുണ്ടെലിക്കാട്ട് സ്വാഗതം ആശ്വസിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു.
പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള അടിസ്ഥാന ചോദന മിശിഹായോടും, അവിടുത്തെ ശരീരമായ തിരു സഭയോടുമുള്ള സ്നേഹമായിരിക്കണം. അള്‍ത്താരയിലേക്കും അള്‍ത്താരക്ക് ചുറ്റുമായി മിശിഹയോന്മുഖമായി നിലയുറപ്പിക്കുന്ന സംവിധാനവുമാണത്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കത്തോലിക്ക സഭയിലെ 24 വ്യക്തിസഭകളും തനത് വിശ്വാസവും, ആധ്യാത്മികതയും, ദൈവ വിശ്വാസവും ശിക്ഷണക്രമവും മനസിലാക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ് സഭ ഈ ലോകത്തില്‍ അവളുടെ ദൗത്യങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റവ .ഡോ ടോം ഓലിക്കരോട്ട് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. രൂപത ചാന്‍സിലര്‍ റെവ. ഡോ മാത്യു പിണക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ റെവ ഫാ. ജോ മൂലച്ചേരി വി സി ട്രസ്റ്റീ സേവ്യര്‍ എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നടന്ന ഗ്രൂപ് ചര്‍ച്ചകള്‍ക്കായുള്ള വിഷയങ്ങള്‍ അഡ്ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു അവതരിപ്പിച്ചു. ജോയിന്റ് സെക്രെട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ശേഷം വിവിധ ഗ്രൂപ്പുകള്‍ ക്രോഡീകരിച്ച ആശയങ്ങള്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ട്രസ്റ്റീ ആന്‍സി ജാക്സണ് മോഡറേറ്റര്‍ ആയിരുന്നു. ഡോ മാര്ട്ടിന് ആന്റണി സമ്മേളനത്തിന് നന്ദി അര്‍പ്പിച്ചു.തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ ആണ് സമ്മേളനം അവസാനിച്ചത്.
ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ വര്‍ഷംതോറും നടന്ന വരാറുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 3,4 തീയതികളില്‍ നടത്തുന്നു. റവ ഫാ ജോസഫ് കെ ജോണ്‍ മുഖ്യ കാര്‍മികത്വം വഹിച്ച് റ. ഫാ ജോസണ്‍ ജോണിന്റെ സഹകാര്മികത്വത്തില് നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്കൊപ്പം ചെമ്പെടുപ്പ് റാസയും നടത്താന്‍ തീരുമാനിച്ചു.
മെയ് നാലിന് ശനിയാഴ്ച്ചയാണ് ചെമ്പെടുപ്പ് റാസ നടക്കുക. തുടര്‍ന്ന് നേര്‍ച്ചയും ആദ്യ ഫലലേലവും വെച്ചൂട്ടൂം ഉണ്ടായിരിക്കും. പെര്ന്നാള് നേര്‍ച്ചക്ക് 25 പൗണ്ടാണ് നിരക്ക്. കൂടാതെ ചെമ്പെടുപ്പ് നേര്‍ച്ചയ്ക്ക് ആവശ്യമായ അരിയും ലഭ്യമായിരിക്കും. നേര്‍ച്ചയപ്പം നല്കുന്നവര് പെരുന്നാള്‍ കണ്‍വീനറുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ എല്ലാ വിശ്വാസികളും 15 പൗണ്ടില്‍ കുറയാത്ത ആദ്യ ഫലങ്ങള്‍ നല്‍കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
SPECIAL REPORT
കനത്ത ചൂടാണ് എങ്ങും. ഈ ചൂടിനെ മറികടക്കാന്‍ പുതിയ എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി. ശരീരത്തില്‍ ധരിക്കാനാവുന്ന തരത്തിലുള്ള എയര്‍ കണ്ടീഷ്ണറാണ് അവതരിപ്പിച്ചിരിക്കുന്നത്.
'റിയോണ്‍ പോക്കറ്റ് 5' എന്നാണ് കമ്പനി ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഈ ഉപകരണത്തെ 'സ്മാര്‍ട് വെയറബിള്‍ തെര്‍മോ ഡിവൈസ് കിറ്റ്' എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഏപ്രില്‍ 23 നാണ് ഇത് അവതരിപ്പിച്ചത്. കഴുത്തിന് പിറകിലാണ് ഇത് ധരിക്കുക. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളുമാണ് ഇതിനുള്ളത്. അതായത് ചൂടുകാലത്തും തണുപ്പുകാലത്തും ഈ ഉപകരണം ഉപയോഗപ്പെടുത്താനാവും.
ഇതിനൊപ്പം റിയോണ്‍ പോക്കറ്റ് ടാഗ് എന്നൊരു ഉപകരണം കൂടിയുണ്ടാവും. ഇത് ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് വിവരങ്ങള്‍ കഴുത്തില്‍ ധരിച്ച ഉപകരണത്തിലേക്ക് കൈമാറുകയും താപനില ക്രമീകരിക്കുകയും ചെയ്യും. ശരീരത്തിന്റേയും ചുറ്റുപാടിന്റെയും താപനില സെന്‍സറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണമാണിത്.
തിരക്കേറിയ തീവണ്ടിയാത്രയ്ക്കിടെയും, ബസ് യാത്രയ്ക്കിടെയും ഇത് ഉപയോഗിക്കാം. വിമാനയാത്രയ്ക്കിടെ തണുപ്പുകൂടുതല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത് ഉപയോഗിക്കാം
CINEMA
സിനിമകളിലൂടെ ലഭിച്ച പ്രശസ്തിയേക്കാളേറെ ഉദ്ഘാടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് അന്ന രാജന്. എന്നാല്‍ ബോഡി ഷെയിമിംഗ് ഏറെ നേരിടേണ്ടി വന്നിട്ടുള്ള താരം കൂടിയാണ് അന്ന. പല വേദികളിലും താരം ധരിക്കുന്ന വസ്ത്രങ്ങളും താരത്തിന്റെ ശരീര ഘടനയും എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ താരം ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് ലഭിച്ച കമന്റും അതിന് താരം നല്കിയ മറുപടിയും ആണ് വാര്‍ത്തയാകുന്നത്.
താരം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചത്. എന്നാല്‍ വീഡിയോയ്ക്ക് താഴെ 'മാംസപിണ്ഡത്തിന് അനങ്ങാന്‍ വയ്യെന്ന്' പറഞ്ഞ് ഒരാള്‍ കമന്റ് ചെയ്തു. ഇതിനെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടിയിപ്പോള്‍. തന്റെ രോഗത്തെക്കുറിച്ചാണ് നടയിുടെ വെളിപ്പെടുത്തല്‍.
'നിങ്ങള്‍ക്ക് എന്നെയോ ഞാന്‍ പോസ്റ്റ് ചെയ്യുന്ന വിഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് പറയാം പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ നൃത്ത വിഡിയോയില്‍ എന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാന്‍ ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്.
ചിലപ്പോള്‍ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോള്‍ മുഖം വീര്‍ക്കുകയും എന്റെ സന്ധികളില്‍ നീര്‍വീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗലക്ഷണങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവര്‍ഷമായി ഞാന്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേതു കൂടിയാണ്. നിങ്ങള്‍ക്ക് എന്റെ വിഡിയോകള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമന്റുമായി ദയവായി വരാതിരിക്കുക.
എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവര്ക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി. എന്റെ വസ്ത്രധാരണം കാരണം എന്റെ നൃത്തച്ചുവടുകളില്‍ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. പക്ഷേ പരിമിതികള്ക്കിടയില് നിന്നു ശ്രമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു തടസ്സവുമില്ലാതെ നൃത്തം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല. എന്റെ പരിമിതികള്‍ കമന്റു ചെയ്യുന്ന ആരാധകര്‍ മനസിലാക്കുകയും എന്നെ പിന്തുണക്കുന്നത് തുടരുകയും ചെയ്യുമല്ലോ.''-അന്നയുടെ വാക്കുകള്‍.
നടന് ദിലീപിന്റേതായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ചിത്രമാണ് 'പവി കെയര്‍ടേക്കര്‍'. കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിലൂടെ തങ്ങളുടെ പഴയ ദിലീപിനെ കിട്ടിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പല കാര്യങ്ങളും ഉണ്ട്. അതില്‍ ഒന്നാണ് ബ്രോ എന്ന നായകുട്ടി. ദിലീപ് ഇതിനു മുന്‍പും നായയുമൊത്തുള്ള ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ആളാണ്. അതിനാല്‍ തന്നെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായ്ക്കുട്ടിയെ കുറിച്ച് കണ്ണ് നിറയ്ക്കുന്ന അനുഭവമാണ് ദിലീപ് വിവരിക്കുന്നത്.
ദിലീപിന് വര്‍ഷങ്ങളോളം ബ്രൂണോ എന്ന വളര്‍ത്തുനായ വീട്ടിലുണ്ടായിരുന്നു. ബ്രൂണോയെ കുറിച്ച് ദിലീപ് തുറന്നു പറയുകനായപ്പോള്‍ . '10 വര്‍ഷം ബ്രൂണോ എന്ന നായ്ക്കുട്ടിയുണ്ടായിരുന്നു. വീട്ടില്‍ ആരുമില്ല, അമ്മ തനിച്ചാണെങ്കിലും, അവന് നോക്കിക്കോളും. വീട്ടില്‍ ഗസ്റ്റ് വരുമ്പോള്‍ ബ്രൂണോ എന്ന് വിളിച്ചാല്‍ അകത്തേക്ക് പോകണം എന്നവന് മനസിലാക്കും. ഒരു മനുഷ്യന്റെ സ്വഭാവം പോലത്തെ പെരുമാറ്റമായിരുന്നു. ഒരു ദിവസം രോമം പൊഴിയുന്നതിന്റെ പേരില്‍ ഇന്ജെക്ഷന് എടുക്കാന്‍ ഡോക്ടര്‍ വന്നു. പത്തു മിനിറ്റ് കഴിഞ്ഞതും അവന് പോയി. ഞാന്‍ പുറത്തായിരുന്നു. വന്നു കയറിയതും അമ്മ കാര്യം അവതരിപ്പിച്ചു. ചില മരണങ്ങള് ഉണ്ടായി എന്ന് കേട്ടാല്‍ സമയമെടുത്തേ അത് മനസിന്റെ ഉള്ളില്‍ കയറൂ. ഇത് ഞാന്‍ കേട്ടയുടനെ പൊട്ടിക്കരയാന്‍ തുടങ്ങി. അതിനു ശേഷം വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തിയിട്ടില്ലെന്നും ദിലീപ് പറഞ്ഞു.
മോഹന്‍ലാലിന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ബറോസ്'. ചിത്രത്തിനായുള്ള കാത്തിരിപ്പ് ചിത്രം അനൗണ്‍സ് ചെയ്തത് മുതല്‍ തുടങ്ങിയതാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രമായി ചിത്രം മാറുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.
അടുത്ത് തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട ഫ്രെയിം സമ്മാനിച്ച വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് ബാറോസിന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ അനീഷ് ഉപാസന. ലാലേട്ടന് ആ ഫ്രെയിമിനോടുള്ള ഇഷ്ടവും കൗതുകവും മനസ്സിലാക്കി ഒരു സര്‍പ്രൈസ് നല്‍കുകയായിരുന്നു എന്നാണ് അനീഷ് ഉപാസന പറയുന്നത്.
അനീഷിന്റെ വാക്കുകള്‍ ഇങ്ങനെ:''ലാല്‍ സാറും ആന്റണി ചേട്ടനും ബാറോസിന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറായി എന്നെ നിയമിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നെനിക്ക്..കാരണം എന്നെ ക്ഷണിച്ചത് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം നേടാന്‍ പോകുന്ന ബാറോസ് എന്ന ചിത്രത്തിലേക്കാണ്..സന്തോഷ് ശിവന് സാറിന്റെ ഫ്രെയിമുകള്‍ ഒപ്പിയെടുക്കുമ്ബോഴും മനസ്സെപ്പോഴും കൂടുതല്‍ ആഗ്രഹിച്ചത് സ്വന്തമായി ചില ഫ്രെയിം കോമ്ബോസിഷന്‍സ് വേണമെന്നായിരുന്നു... ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ലാല്‍ സാര്‍ ഫോട്ടോഗ്രാഫ്സുള്ള ഐ പാഡ് ആവശ്യപ്പെടാറുണ്ട് ..എല്ലാം ഓരോന്നായി ക്ഷമയോടെ നോക്കും..
'സാര്‍..ഫ്രീ ടൈമില്‍ പോസ്റ്റേഴ്സിനുള്ള ഫോട്ടോസ് ഒന്ന് സെലക്ട് ചെയ്യാമോ..??' ലാല്‍ സാര്‍ : ' ഇതിലെല്ലാം നല്ല പടങ്ങളാണ്...നിങ്ങള്‍ തന്നെ സെലക്ട് ചെയ്തിട്ടെന്നെ കാണിക്കൂ..'
excellent pictures... പക്ഷേ, സാറിനെ കാണാന്‍ ആര് വന്നാലും മൊബൈല്‍ ഫോണ്‍ ഓപ്പണ്‍ ചെയ്ത് ഈ ഒരു ചിത്രം സാര്‍ എല്ലാവര്ക്കും കാണിച്ച് കൊടുക്കുന്നത് ഞാന്‍ പല തവണ ശ്രദ്ധിച്ചിട്ടുണ്ട്..സാറിന് അത്രയധികം ഇഷ്ട്ടപെട്ട ഫ്രെയിമാണിതെന്ന് അന്നേ ഞാന്‍ മനസ്സിലാക്കിയിരുന്നു.. അത് കൊണ്ട് തന്നെയാണ് വളരെ സര്‍പ്രൈസായി സാറിന് ഈ ചിത്രം പ്രസന്റ് ചെയ്തതും..
'Sir...its for u..മനസ്സ് നിറഞ്ഞ പുഞ്ചിരിയില്‍ ഒരു നേര്‍ത്ത ശബ്ദം ഞാന്‍ കേട്ടു.. 'excellent picture..! and thank you..!''you are welcome sir '
NAMMUDE NAADU
ഡല്‍ഹിയില്‍ നിരവധി സ്കൂളുകളില്‍ ബോംബ് ഭീഷണി. ഡല്‍ഹിയിലെ ചാണക്യപുരിയിലെ സംസ്കൃതി സ്കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്കൂള്‍, സാകേതിലെ അമിറ്റി സ്കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി.
ഇവ കൂടാതെ കൂടുതല്‍ സ്കൂളുകള്‍ക്ക് സന്ദേശം ലഭിച്ചതായി വിവരമുണ്ട്. ഇ- മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഭീഷണിയെത്തുടര്‍ന്ന് മദര്‍ മേരി സ്കൂളില്‍ നടന്നുവരുന്ന പരീക്ഷ നിര്‍ത്തിവെച്ചു. സ്കൂള്‍ പരിസരത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിദ്യാര്‍ഥികളെ അടിയന്തരമായി തിരിച്ചയക്കുന്നതായി രക്ഷിതാക്കള്‍ക്കയച്ച ഇ- മെയിലില്‍ ഡല്‍ഹി പബ്ലിക്ക് സ്കൂള്‍ അറിയിച്ചു.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്കൂളുകളില്‍ എത്തിയ പോലീസ് സംഘം പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ സ്കൂളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ബോംബ് സ്ക്വാഡും ഡല്‍ഹി അഗ്നിരക്ഷാസേനയും തിരച്ചില്‍ തുടരുകയാണ്. സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്.കെ. പുരത്തെ ഡല്‍ഹി പോലീസ് സ്കൂളിലും സമാനമായ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ഇത് പിന്നീട് വ്യാജമാണെന്ന് കണ്ടെത്തി.
കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44കാരിയുടെ ശ്വാസകോശത്തില്‍ നിന്നും പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളഞ്ഞുപോയ മൂക്കുത്തിയുടെ ചങ്കീരി കണ്ടെത്തി ഡോക്ടര്‍. ഒരു സെന്റിമീറ്റര്‍ നീളത്തിലുള്ള മൂക്കുത്തിയുടെ ഭാഗം ആണ് പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ കൂടാതെ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്.
12 വര്‍ഷങ്ങള്‍ക്കു മുമ്പാണ് മൂക്കുത്തി കാണാതെ പോകുന്നത്. പിന്നീടുള്ള തിരച്ചിലില്‍ മൂക്കുത്തിയുടെ പ്രധാനഭാഗം വീട്ടില്‍ നിന്ന് കിട്ടിയെങ്കിലും പിറകിലെ പിരി കിട്ടിയില്ല. ഇതിനായി വീട്ടില്‍ ഏറെ തെരച്ചില്‍ നടത്തിയെങ്കിലും കിട്ടാതായതോടെ വീടിന് പുറത്തെവിടെയെങ്കിലും ഇത് വീണ് പോയിരിക്കുമെന്ന് കരുതിയിരിക്കുകയായിരുന്നു വീട്ടമ്മ.
ഒടുവില്‍ കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോള്‍ നടത്തിയ സ്കാനിങ്ങിലാണ് ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലെത്തുകയായിരുന്നു. ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇത് മൂക്കുത്തിയുടെ ഭാഗമാണെന്ന് കണ്ടെത്തുകയും റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ പുറത്തെടുക്കുകയുമായിരുന്നു.
ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം യുവതി കഴിഞ്ഞദിവസം ആശുപത്രി വിട്ടു. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിനുള്ളിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാവാമെന്നാണ് കരുതുന്നത്. ഈ കാലയളവില്‍ ശ്വാസതടസവും മറ്റു ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടര്‍ന്ന് വീട്ടമ്മ ആസ്തമയ്ക്ക് ചികിത്സ തേടുകയും ചെയ്തിരുന്നു.
Channels
ബിഗ്ബോസ് സീസണ് ആറില്‍ ഓളം ഉണ്ടാക്കാന്‍ എത്തിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായിരുന്നു ആ ആറുപേര്‍. ഷോയിലുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ നിന്നും വളരെ വ്യത്യസ്തമായി തന്നെ ഗെയിം കളിക്കാന്‍ ഈ ആറുപേരും ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെന്ന് പ്രേക്ഷകരും സമ്മതിക്കുന്നുണ്ട്. പക്ഷെ ഗെയിമില്‍ നിന്നും സിബിനും പൂജയും ശാരീരിക അസ്വസ്തത മൂലം പുറത്തായത് വലിയ പ്രതീക്ഷയാണ് നഷ്ടപ്പെടുത്തിയത്. കാരണം വൈല്‍ഡ്കാര്‍ഡ് എന്‍ട്രികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടു പേര് ആയിരുന്നു അവര്‍ രണ്ടു പേരും.
ഈ കഴിഞ്ഞ എവിക്ഷന് ആഴ്ചയില്‍ അഭിഷേക് ജയദീപ് പുറത്തായതോടെ ഇനി ബാക്കി അവശേഷിക്കുന്ന മൂന്ന് പേര് അഭിഷേകും, സായ്യും, നന്ദനയും ആണ്. എന്നാല്‍ എവിക്ഷനിലൂടെ പുറത്തിറങ്ങിയ അഭിഷേക് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. താന്‍ കാഴ്ചവെച്ച പല കാര്യങ്ങളും ഷോയില്‍ ടെലികാസ്റ്റ് ചെയ്തില്ലെന്നാണ് അഭിഷേക് പറയുന്നത്.
ജനങ്ങള്‍ക്ക് തന്നെ ഇഷ്ടപ്പെട്ടുകാണില്ല എന്ന് കരുതി, അത് പ്രേക്ഷക വിധി എന്ന് അംഗീകരിച്ചാണ് അഭിഷേക് പുറത്തേക്ക് വന്നെന്നാണ് കരുതിയതെന്നും പക്ഷെ പുറത്തിറങ്ങിയപ്പോഴാണ്, ജനങ്ങള്‍ എന്തുകൊണ്ട് തന്നെ ഇഷ്ടപ്പെട്ടില്ല എന്ന കാര്യം അഭിഷേകിന് ശരിക്കും ബോധ്യമായത് എന്ന കാര്യത്തെ കുറിച്ചാണ് അഭിഷേക് പറയുന്നത്.
അഭിഷേകിന്റെ വാക്കുകള്‍ ഇതാ:'ഞാന്‍ ഹൗസിന് ഉള്ളില്‍ പറഞ്ഞ സ്റ്റേറ്റ്മെന്റുകള്‍, കോര്‍ട്ട് ടാസ്കില് ഞാന്‍ മാത്രം പറഞ്ഞ് സ്കോര്‍ ചെയ്ത് ജിന്റോ ചേട്ടനെ കുറ്റവിമുക്തനാക്കിയ സീനുകള്‍, അഭിഷേകുമായുള്ള (ശ്രീകുമാര്‍) ഫൈറ്റില്‍ ഞാന്‍ അവനോട് പറഞ്ഞ ഫുള്‍ ജസ്റ്റിഫിക്കേഷന്‍, അവനോട് ഇരുന്ന് സംസാരിച്ച് ഞാന്‍ എല്ലാം സോള്‍വ് ആക്കി- അവന് എന്നെ മനസ്സിലാക്കിയ സീന്‍, അപ്സരയ്ക്കൊപ്പമുള്ള ഫണ്‍ ആക്ടും ഡ്രാമയും ഒന്നും ഒരു എപ്പിസോഡിലോ, പ്ലസ്സില്‍ പോലും വന്നില്ല. ലൈവില്‍ പോലും കട്ട് ചെയ്ത് ക്യാമറ മാറ്റി എന്ന് അമ്മ പറഞ്ഞു. എപ്പിസോഡില്‍ മൊത്തം ജബ്രി മാത്രം. എന്തോ അവര്‍ക്ക് എന്നെ ഇഷ്ടമല്ല എന്ന് തോന്നുന്നു' എന്നാണ് അഭിഷേക് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത്
ഇതേ കാര്യം നേരത്തെ പുറത്തായ നിഷാനയും പറയുന്നുണ്ട്. ലൈവില്‍ ബിഗ് ബോസ് കണ്ടുകൊണ്ടിരിക്കെ, ഒരു മണിക്കൂര്‍ നേരമായി ഗബ്രിയും ജാസ്മിനും മാത്രമാണ് എന്നാണ് നിഷാന പറയുന്നത്.
ബിഗ്ബോസില്‍ തുടങ്ങിയ പ്രണയം പതുക്കെ പതുക്കെ വളരെ സീരിയസാവുകയും പിന്നീട് ജീവിതത്തിലും ഒരുമിക്കുകയും ചെയ്ത താരങ്ങളാണ് പേളിയും ശ്രീനിഷും. പ്രേക്ഷകുടെ പ്രിയപ്പെട്ട കപ്പിളായി ഇവര്‍ മാറുകയായിരുന്നു.
രണ്ട് കണ്മണികള് ഇവര്‍ക്കുണ്ടായപ്പോള്‍ ആരാധകരും ഏറെ സന്തോഷിച്ചു. ഇപ്പോഴിതാ രണ്ടാമത്തെ മകള്‍ നിറ്റാരയുടെ വരവിന് ശേഷം രണ്ടു പേരും പുതിയൊരു സന്തോഷത്തിലേക്ക് എത്തുന്നത്. ഇരുവരും ചേര്‍ന്ന് സ്വന്തമായി ഒരു വീട് വാങ്ങിയിരിക്കുകയാണ്. കൊച്ചി സില്‍വര്‍സാന്‍ഡ് ഐലന്‍ഡിലെ ഫ്ലാറ്റാണിത്.
നിറ്റാര പിറന്ന് മൂന്ന് മാസം പിന്നിടുമ്പോള്‍ ആണ് ദമ്പതികള്‍ പുതിയ വീടിന്റെ താക്കോല്‍ സ്വീകരിച്ചിരിക്കുന്നത്. ഇനിയും ഇന്റീരിയര്‍ ചെയ്തിട്ടില്ലത്ത ദ്വീപിലെ വീടിന്റെ വിശേഷം പേളി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചു. നില ബേബിയാണ് അച്ഛന്റെയും അമ്മയുടെയും കൂടെയുളളത്. കൈക്കുഞ്ഞായ നിതാര തല്ക്കാലം സീനില്‍ ഇല്ല.
വീടിന്റെ മുന്നില്‍ ഒരു പേര് കാണാം. സ്നേഹത്തോടെ പ്രേക്ഷകര്‍ നല്കിയ, ഒടുവില്‍ അവര്‍ സ്വന്തമാക്കി മാറ്റിയ പേരാണ് വീടിനു നല്‍കിയിട്ടുള്ളത്. പ്രവേശന കവാടത്തില്‍ തന്നെ 'പേളിഷ്' എന്ന പേര് കൊത്തിയിട്ടുണ്ട്. ബിഗ് ബോസ് കഴിഞ്ഞതും, പേളി, ശ്രീനിഷ് എന്നതിന്റെ ചുരുക്കരൂപമായി പ്രേക്ഷകര്‍ നല്കിയ പേരാണ് പേളിഷ്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായി എത്തിയിരിക്കുന്നത്.
തമിഴില്‍ ആണ് തുടക്കമെങ്കിലും പിന്നീട് മലയാളത്തില്‍ സ്ഥിരസാന്നിധ്യമായ താരമാണ് സ്വാസിക വിജയന്. സിനിമയിലും സീരിയലുകളിലും സ്വന്തം പ്രയത്നം കൊണ്ടും അഭിനയ മികവ് കൊണ്ടും താരം ഒരു സ്ഥാനം നേടിയെടുത്തു.
മലയാളത്തില്‍ സ്വാസിക പ്രധാനമായി എത്തിയ പരമ്പരയെല്ലാം ഹിറ്റായിരുന്നു. കട്ടപ്പനയിലെ ഹൃദിക്ക് റോഷനിലെ തേപ്പുകാരിയുടെ വേഷം സ്വാസികയ്ക്ക വലിയൊരു സ്ഥാനമാണ് മലയാളികള്‍ക്ക് ഇടയില്‍ ഉണ്ടാക്കി കൊടുത്തത്.
പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ നേടി. അടുത്തിടെയാണ് താരം നടനും മോഡലുമായ പ്രേം ജേക്കബിനെ വിവാഹം ചെയ്തത്. ഇവരുടെ മനോഹമായ ബീച്ച് വെഡിങ്ങും പ്രീ വെഡ്ഡിംഗ് പോസ്റ്റ് വെഡ്ഡിംഗ് ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡിംഗായതാണ്.
ഇപ്പോഴിതാ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ഷിഫോണ്‍ ഫ്ലോറല്‍ ഫ്രോക്കില്‍ അതിസുന്ദരിയായിട്ടാണ് സ്വാസിക ചിത്രങ്ങളില്‍ നിറയുന്നത്. ഷോര്‍ട്സും ഷര്‍ട്ടും ധരിച്ച പ്രേമിനെ കെട്ടിപ്പിടിച്ചും പ്രണയിച്ചും ഓരോ നിമിഷം ആസ്വദിച്ചുമാണ് സ്വാസികയുടെ ഓരോ ചിത്രങ്ങളും. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ് ചിത്രങ്ങള്‍.
ബിഗ്ബോസ് സീസണ് ആറില്‍ ഏറ്റവും ശ്രദ്ധപ്പെട്ട മത്സരാര്‍ത്ഥിയാണ് ജാന്മോണി ദാസ്. മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് എടുത്ത് പ്രയോഗിക്കാന്‍ തക്ക കാര്യങ്ങള്‍ ഷോയില്‍ പറഞ്ഞ് നരവധി പ്രശ്നങ്ങളില്‍ ജാന്മോണി പെട്ടു പോയിട്ടുണ്ട്. ആഴ്ചാവസാനം ഉള്ള എപ്പിസോഡുകളില്‍ ലാലേട്ടന് എത്തവേ ജാന്‍മോണിയെ എയറില്‍ നിറുത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതേ കുറിച്ചെല്ലാം പുറത്ത വന്ന ശേഷം താരം പറയുകയാണ്.
കേരളത്തില്‍ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്ക് അപ്പില്‍ ടോപ് പൊസിഷനില്‍ നില്ക്കുന്ന മേക്ക് അപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്മോണി ദാസ്. മേക്ക് അപ്പ് ആര്‍ടിസ്റ്റ് എന്നതിലുപരി ട്രാന്‍സ് ജെന്‍ഡര്‍ കൂടിയായ ജാന്മോണി ക്വീര്‍ കമ്മ്യൂണിയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്ത്തി കൂടിയാണ്. ബിഗ് ബോസിലെത്തിയ ആദ്യ ദിനത്തില്‍ താന്‍ 100 ദിവസം ബിഗ്ഗ് ബോസ് ഹൗസില്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ച ജാന്മോണിക്ക് പക്ഷെ അമ്പത് ദിവസം തികയും മുന്‍പ് പുറത്തു പോകേണ്ടി വന്നു. ഇതേ കുറിച്ചെല്ലാമാണ് താരം പറയുന്നത്.
ജാന്മോണിയുടെ വാക്കുകള്‍ ഇങ്ങനെ:''എന്റെ അച്ഛന് റെയില്‍വേയിലാണ് ജോലി. ഒരു ഇന്റര്‍വ്യൂവില്‍ ആങ്കര്‍ രഞ്ജുവിനോട് ജാന്മണി ട്രെയ്നില്‍ കയറി കേരളത്തില്‍ വന്നെന്ന് പറഞ്ഞു. എനിക്ക് ആ കുട്ടിയോട്ചോദിക്കാനുള്ളത് ഞാന്‍ എങ്ങനെയാണ് വന്നതെന്ന് ആ കുട്ടി കണ്ടോ എന്നാണ്. കൊച്ചിയില്‍ ആദ്യം വരുന്നത് ഫ്ലൈറ്റിലാണ്, സഹോദരിക്കൊപ്പം സിനിമ ചെയ്യാന്‍. എന്റെ ആന്റിയും സഹോദരിയും നടിമാരാണ്. എന്നാല്‍ ബിസിനസ് ക്ലാസില്‍ പോകുന്ന ആളാണ്, ബെന്സിലും ബിഎംഡബ്ല്യുവിലുമേ പോകൂ എന്നില്ല. ഞാന്‍ ഓട്ടോയിലും പോകുന്ന ആളാണ്. എനിക്ക് ഓട്ടോ ആണ് ഇഷ്ടം. എക്കണോമിക്കലി ഒരാളെ നമ്മള്‍ക്ക് ജഡ്ജ് ചെയ്യാന്‍ പറ്റില്ല. നമ്മുടെ പെരുമാറ്റമാണ് വിലയിരുത്തേണ്ടത്.
ഗബ്രിയുള്‍പ്പെടയുള്ളവര്‍ പ്രകോപിപ്പിച്ചപ്പോഴാണ് എനിക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന ആളാണെന്ന് പറയേണ്ടി വന്നത്. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂമിറ്റിയുടെ പേര്ചീത്തയാക്കാന്‍ വേണ്ടി ഞാനൊരു തെറ്റും ബിഗ് ബോസ് വീട്ടില്‍ ചെയ്തിട്ടില്ല. ആത്മഹത്യയുടെ വക്കില്‍ നിന്നും തിരിച്ചെത്തിയ ആളാണ് ഞാന്‍. കൊറോണ കഴിഞ്ഞ് എന്നോട് ഒരാള്‍ ചോദിച്ചിട്ടില്ല. വെള്ളപ്പൊക്കത്തിന്റെ സമയത്ത് മൂന്ന് മാസം ഞാന്‍ ഹോട്ടലില്‍ താമസിച്ചു. ഒരാള്‍ പോലും എന്റെ വീട്ടില്‍ താമസിക്കെന്ന് പറഞ്ഞിട്ടില്ല.
ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ലാലേട്ടനോട് ഞാന്‍ അപേക്ഷിച്ചതാണ്. എനിക്ക് ദേഷ്യം വന്നത് പിറ്റേ ദിവസം മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി. എന്തുകൊണ്ട് എന്നെ സേഫ് ആക്കിയില്ല. ഞാനത്ര ചീത്ത ആളൊന്നും അല്ലല്ലോ.... പുറത്തു വന്ന ശേഷമുള്ള ആ ഒരാഴ്ച ഞാന്‍ ഒന്നും കഴിച്ചിട്ടില്ല'' കരഞ്ഞു കൊണ്ട് ജാന്മോണി ചോദിച്ചു.
പുകവലി ശീലത്തെക്കുറിച്ചും ജാന്മോണി സംസാരിച്ചു. ''ഞാന്‍ മദ്യപിക്കാറില്ല. ഡിപ്രഷന്റെ സമയത്താണ് സിഗരറ്റ് വലിച്ച്തുടങ്ങിയത്. എന്നെ പഠിപ്പിച്ചത് എന്റെ അനിയനാണ്. പുകവലി നിര്‍ത്താന്‍ ആഗ്രഹമുണ്ട്....'' ജാന്മോണി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്.
ബിഗ്ബോസ് സീസണ് ആറ് ഏഷ്യാനെറ്റില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും നിറയുകയാണ്. മറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമായി സീസണ് ആരംഭിച്ച് 50 ദിവസം ആകുന്നതിന് മുന്‍പേ തന്നെ പല പ്രശ്നങ്ങളാണ് ഈ സീസണ് അഭിമുഖീകരിക്കുന്നത്. സിജോയുടെ മുഖത്ത് ഇടിച്ച് റോക്കി സീസണില്‍ നിന്നും ഔട്ടായപ്പോള്‍ ഇത്തരമൊരു സംഭവം ഒരു സീസണിലും സംഭവിച്ചിട്ടില്ലെന്നായിരുന്നു അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞത്.
ബിഗ്ബോസ് ആരാധകരായ ആളുകള്‍ ഏറെകുറെ ഡീഗ്രേഡ് ചെയ്യുന്ന ഒരു സീസണ് കൂടിയാണ് ഇത്. മത്സരാര്‍ത്ഥികളും നിലവാരമലില്ലായ്മ ആണ് ഇതിനു കാരണം. ഇതിനു മുന്‍പുണ്ടായ സീസണിലുള്ളവര്‍ എത്രയോ മികച്ചതായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ മുന്‍ ബിഗ്ബോസ് മത്സരാര്‍ത്ഥിയും ടെലിവിഷന്‍ അവതാരകനും മിനിസ്ക്രീന്‍ താരവുമായ ഫിറോസ് ഖാന് പറഞ്ഞ കാര്യങ്ങള്‍ മോഹന്‍ലാല്‍ ആരാധകരുടെ വെറുപ്പ് വാങ്ങി വയ്ക്കുന്നതാണ്. ഭാര്യ സജ്നയ്ക്കൊപ്പമാണ് ഫിറോസ് ബിഗ്ബോസില്‍ മത്സരിച്ചത്. പക്ഷെ ഷോ കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരുവരും പിരിയുകയും ചെയ്തിരുന്നു. അതെല്ലാം വലിയ വാര്‍ത്തയായിരുന്നു.
ബിഗ്ബോസ് എല്ലാ സീസണെ കുറിച്ചും താരം അഭിപ്രായ പ്രകടനം നടത്താറുണ്ട്. പക്ഷെ ഇത്തവണ റിയാസ് പറഞ്ഞ കാര്യങ്ങള്‍ അവതാരകനായ ലാലേട്ടനെ കുറിച്ചാണ്. ബിഗ് ബോസ് ആദ്യം പുറത്താക്കേണ്ടത് ലാലേട്ടനെ ആണെന്നാണ് ഫിറോസ് പറയുന്നത്. അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്.
''മോഹന്‍ലാല്‍ പറയുന്നത് എല്ലാം ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ലാലേട്ടനൊക്കെ ഫുള്‍ പൊട്ടത്തരം എത്രയോ പ്രാവശ്യം വന്നുപറഞ്ഞിട്ടുണ്ട്. ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ല എന്നാലും എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്, ഞാന്‍ പറയും. റോക്കിയുടെ വിഷയത്തില്‍ അവനോട് ഇടിക്കാന്‍ പറഞ്ഞത് ലാലേട്ടനാണ്. അപ്പോള്‍ അദ്ദേഹവും പ്രതിയാണ്. ബിഗ്ബോസ് ലാലേട്ടനെയും പുറത്താക്കേണ്ടതാണ്. ലാലേട്ടന്റെ കഴിവുകളൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ അദ്ദേഹം ചെയ്യുന്നതൊക്കെ ശരിയാണെന്ന് ഞാന്‍ പറയില്ല. ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത് ലാലേട്ടനെയാണ്. ബിഗ് ബോസിന് അപ്പോള്‍ നമ്മള് സല്യൂട്ട് കൊടുക്കും''. തന്റെ അനുഭവത്തില്‍ 100ശതമാനവും റിയാലിറ്റി ആയിട്ടുള്ള, ഒരു ശതമാനം പോലും സ്ക്രിപ്റ്റഡ് അല്ലാത്ത ഷോയാണ് ബിഗ് ബോസെന്നും ഫിറോസ് ഖാന് പറഞ്ഞു.
BUSINESS
വേനലവധിയായി ഇനി വിനോദയാത്രകളുടെ സമയമാണ്. അത്തരത്തില്‍ ഒരു വിനോദ യാത്രയ്ക്ക് പദ്ധതിയിടുന്നവരാണ് നിങ്ങളെങ്കില്‍ ഇതാ ആമസോണ്‍ പേയില്‍ വിമാന ടിക്കറ്റിന് മികച്ച ഓഫറുകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
ഫ്ലൈറ്റുകള്‍, ഹോട്ടല്‍ ബുക്കിംഗുകള്‍, ക്യാബ്, ട്രാവല്‍ ഗാഡ്ജെറ്റുകള്‍ എന്നിവയില്‍ മികച്ച വേനല്‍ക്കാല ഓഫറുകളാണ് ആമസോണിലുള്ളത്. ആമസോണ്‍ പേയില്‍ അന്താരാഷ്ട്ര ഫ്ലൈറ്റുകളില്‍ 5000 രൂപ വരെയും ആഭ്യന്തര വിമാനങ്ങളില്‍ 10% വരെയും ഇളവ്, ഹോട്ടല്‍ അക്കൊമൊഡേഷന്‍ ബുക്കിംഗില്‍ 30% വരെ ഇളവ്, ഓല, ഉബര്‍ ക്യാബ് ബുക്കിങ്ങില്‍ ഒറ്റ ക്ലിക്കില്‍ പേമെന്റ്, പ്രൈം മെംബേര്‍സിന് ഉബര്‍ റൈഡുകളില്‍ 5% ക്യാഷ്ബാക്ക് എന്നിവ നേടാം. ഒപ്പം, ആമസോണ്‍ പേ ഐ സി ഐ സി ഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രൈം അംഗങ്ങള്‍ക്ക് 5% വരെയും നോണ്‍ - പ്രൈം അംഗങ്ങള്‍ക്ക് എല്ലാ പര്‍ച്ചേസുകളിലും 3% വരെ ക്യാഷ്ബാക്കും നേടാം.
കൂടാതെ ഫാഷന്‍ വസ്ത്രങ്ങള്‍, സണ്‍ഗ്ലാസ്സുകള്‍, ഫാഷന്‍ ആക്സസറികള്‍, മോയിസ്ച്ചറൈസറുകള്‍, ഐലൈനറുകള്‍, കാജല്‍, പ്രൈമര്‍, പെര്‍ഫ്യൂമുകള്‍, ഫോള്‍ഡബിള്‍ ഹെയര്‍ ഡ്രൈയറുകള്‍, മേക്കപ്പ് കിറ്റുകള്‍ എന്നിവയും ട്രാവല്‍ ബാഗുകള്‍, ട്രാവല്‍ അഡാപ്റ്ററുകള്‍, നോയിസ്-കാന്‍സലിംഗ് ഹെഡ്ഫോണുകള്, പോര്‍ട്ടബിള്‍ ചാര്‍ജ്ജറുകള്‍ എന്നിവക്ക് ആമസോണ്‍ പേ വഴി ആമസോണ്‍.ഇന്നില്‍ മികച്ച ഓഫറുകളുമുണ്ട്.
ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ മൂന്നാമത്തെ വിജയിയായ ഗീതക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയാണ് ഗീത എന്‍.യു. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.
www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.
ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ നിന്നും ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്യാത്തതിന് നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി. ബാംഗ്ലൂരില്‍ ആണ് 5000 രൂപ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കോടതി ആവശ്യപ്പെട്ടത്.
3000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി വ്യവഹാര ചിലവും നല്‍കാനാണ് ഉത്തരവിട്ടത്. 2023 ജനുവരിയില്‍ ഓര്‍ഡര്‍ ചെയ്ത 'നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്' ഐസ്ക്രീം ഡെലിവറി ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഡെലിവര്‍ ചെയ്യാത്ത ഐസ് ക്രീം ഡെലിവര്‍ ചെയ്തു എന്ന് ആപ്പില്‍ സ്റ്റാറ്റസ് കാണിക്കുകയും ചെയ്തിരുന്നു.
സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓര്‍ഡറിന് കമ്പനി റീഫണ്ട് നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സേവനത്തിന്റെ പോരായ്മയും അന്യായമായ വ്യാപാര രീതികളും തെളിയിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ഐസ് ക്രീമിന്റെ വിലയായ 187 രൂപ തിരികെ നല്‍കാനും 3,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ വ്യവഹാര ചെലവും നല്‍കാനും കോടതി സ്വിഗ്ഗിയോട് നിര്‍ദ്ദേശിച്ചു.
നഷ്ടപരിഹാരമായി 10,000 രൂപയും വ്യവഹാരച്ചെലവായി 7,500 രൂപയും പരാതിക്കാരന് ആവശ്യപ്പെട്ടെങ്കിലും അത് അമിതമാണെന്ന് ചൂണ്ടിക്കാട്ടി 5000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിടുകയായിരുന്നു.
BP SPECIAL NEWS
മകള്‍ വിവാഹം കഴിഞ്ഞ പോകുമ്പോള്‍ സര്‍വ്വാഭരണവീഭൂഷിതയായി പടിയിറങ്ങണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. ഒരു കുഞ്ഞു ജനിക്കുനന്ത് മുതലുള്ള കഷ്ടപ്പാടുകളെല്ലാം അതിനു വേണ്ടിയുള്ളതായിരിക്കും. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മകളുടെ നല്ലൊരു ജീവിതത്തിന് വേണ്ടി കഷ്ടപ്പെടുന്ന മാതാപിതാക്കളാണ് ഉള്ളതും. പക്ഷെ വളരെ വിചിത്രമായ ചിന്താഗതി കൊണ്ടു നടക്കുന്ന ഒരിടത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.
വിവാഹിതരാകുന്നവര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും അവസാനം വരെ ജീവിക്കാന്‍ നിരവധി ആചാരങ്ങളാണ് നടന്നു പോകുന്നത്. എന്നാല്‍ മദ്ധ്യപ്രദേശിലെ 'ഗോരിയ' എന്ന വിഭാഗത്തിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് ഞെട്ടും.
ഈ വിഭാഗത്തിലുളളവര്‍ പെണ്മക്കള്ക്ക് സ്ത്രീധനമായി സ്വര്‍ണമോ പണമോ നല്‍കാറില്ല. പകരം നല്‍കുന്നത് കൊടിയ വിഷമുളള 21 പാമ്പുകളെയാണ്. വധുവിന്റെ പിതാവാണ് വിവാഹദിവസം ഈ വിചിത്ര സമ്മാനം വരന് കൈമാറാറുളളത്. വരനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വധു ഈ പാമ്പുകളെ ഉറപ്പായും കൊണ്ടുപോകണമെന്നും ആചാരമുണ്ട്.
ഗോരിയ വിഭാഗത്തെ സംബന്ധിച്ച് വിവാഹം ജീവിതത്തിലെ പവിത്രമായ ഒരു ഘടകമാണ്. വധുവിന് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം. അതിനാല്‍ത്തന്നെ പെണ്‍കുട്ടിയുടെ വിവാഹമുറപ്പിക്കുന്ന ദിവസം മുതല്‍ പിതാവ് പാമ്പുകളെ പിടിക്കാനുളള പ്രവൃത്തികളിലേര്‍പ്പെടുമെന്നും പറയപ്പെടുന്നു. ഗോരിയ വിഭാഗത്തിന്റെ കുലത്തൊഴില്‍ പാമ്പ് പിടിത്തമാണ്. അതിനാല്‍ത്തന്നെ പാമ്പുകള്‍ ഇവര്‍ക്ക് പ്രിയപ്പെട്ടതാണ്. പിടിച്ച് പെട്ടിയില്‍ സൂക്ഷിക്കുന്ന പാമ്പുകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ ചത്തുപ്പോയാലോ അപശകുനമായാണ് ഈ വിഭാഗം കണക്കാക്കുന്നത്.
PRAVASI VARTHAKAL
HEALTH
BUSINESS
SPORTS
CHARITY