ഓസ്‌ട്രേലിയയ്‌ക്കൊപ്പം ന്യൂ സീലാൻഡും സമീപകാലത്ത് ഏറ്റവുമധികം മലയാളി നഴ്‌സുമാർ കുടിയേറിയ രാജ്യങ്ങളാണ്. മെച്ചപ്പെട്ട വേതനത്തിനും തൊഴിൽ സാഹചര്യത്തിനുമൊപ്പം അനുകൂല കാലാവസ്ഥയും യുകെയിൽ സെറ്റിൽഡായ നഴ്‌സുമാരെപ്പോലും ഈ രാജ്യങ്ങളിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചിരുന്നു.
എന്നാൽ ഇവിടെയെത്തിയ മലയാളി നഴ്‌സുമാരുടെ സ്വപ്നങ്ങൾ വ്യാമോഹമായി മാറുന്ന വിവരങ്ങളും യാഥാർഥ്യങ്ങളുമാണ് ഇപ്പോൾ പുറത്തുവരുന്നത്. ജോലിക്കായെത്തിയ നഴ്‌സുമാർക്ക് പുറമേ, സ്റ്റുഡന്റ് വിസയിൽ കുടിയേറിയവരും തൊഴിലും വരുമാനവും കണ്ടെത്താനാകാതെ കഷ്ടപ്പെടുന്നു.
വ്യാജവാഗ്ദാനത്തിൽ വിശ്വസിച്ച് ന്യൂ സീലാൻഡിലെത്തി ജോലിയില്ലാതെ വലയുന്ന മലയാളി നഴ്‌സുമാർ കഴിഞ്ഞ ദിവസം ന്യൂസീലൻഡ് നഴ്സസ് ഓർഗനൈസേഷനുമായി യോജിച്ച് പ്രതിഷേധ റാലി നടത്തുകയും ചെയ്‌തു. CAP അഥവാ (Competency Assessment Programme) വഴി ജോലിക്കുവന്ന മലയാളി നഴ്‌സുമാരാണ് കുടുതലും ജോലിയില്ലാതെ കഷ്ടപ്പെടുന്നത്.
ഇത് ന്യൂസീലൻഡ് ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ന്യൂസീലൻഡ് നഴ്സസ് ഓർഗനൈസേഷനും കേരള അസോസിയേഷൻ ഓഫ് പാൽമെർസ്‌റ്റോൺ നോർത്തും ചേർന്നാണ് റാലി സംഘടിപ്പിച്ചത്. ഏപ്രിൽ 27ന് പാൽമെർസ്‌റ്റോൺ നോർത്ത് സിറ്റിയുടെ ഹൃയഭാഗമായ സിറ്റി സ്ക്വയറിലാണ് പ്രതിഷേധ റാലി നടത്തിയത്.
ന്യൂ സീലാൻഡിൽ ഇപ്പോൾ അഞ്ഞൂറിൽ അധികം മലയാളി നഴ്സുമാർ ജോലിയില്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. CAP പ്രോഗ്രാം ചെയ്യാനായി വരുന്ന നഴ്‌സുമാർ വിസിറ്റിങ് വീസയിലാണ് വരുന്നതെന്നതാണ് അവരുടെ ജോലിസാധ്യതയെ ബാധിക്കുന്നതെന്നു പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി അവരെ ഇവിടെയെത്തിച്ച ഏജന്റുമാരും തടിതപ്പുന്നു.
ക്യാപ് പ്രോഗ്രാം വിജയിച്ചു ന്യൂ സീലാൻഡ് നഴ്സിങ് കൗൺസിലിൽ നിന്നും ആനുവൽ പ്രാക്ടീസിങ് സർട്ടിഫിക്കറ്റ് നേടിയ നഴ്സുമാർക്ക് ജോലി അന്വേഷിക്കുന്നതിനായി ഓപ്പൺ വർക്ക് വിസ നൽകണം എന്നതാണ് റാലിയിൽ പങ്കെടുത്ത നഴ്സുമാരുടെ ആവശ്യം.
നിലവിലെ സാഹചര്യത്തിൽ ആറുമാസത്തെ വിസിറ്റിങ് വിസയിൽ വരുന്നവർ CAP പ്രോഗ്രാം കഴിഞ്ഞു പ്രാക്ടീസ് സർട്ടിഫിക്കറ്റ് ലഭിക്കുമ്പോഴേക്കും നാലുമാസത്തോളം ആകുമെന്നതും ബാക്കിയുള്ള രണ്ടുമാസത്തിനുള്ളിൽ ജോലി കണ്ടുപിടിക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രയാസമാണെന്നും നഴ്സുമാർ പറയുന്നു.
പലരും ലോണെടുത്താണ് ഇവിടെ എത്തിയത്. ചിലവുകൾ നടത്താനാണ് ഈ നഴ്‌സുമാർ ഇവിടെ കൂടുതൽ പാടുപെടുന്നത്. ന്യൂ സീലാൻഡിൽ ഒരുമാസത്തെ വീട്ടുവാടക തന്നെ കുറഞ്ഞത് മുപ്പതിനായിരം രൂപയോളം വരും. മറ്റു ചിലവുകൾ ഉൾപ്പെടെ എഴുപതിനായിരം രൂപയോളം ഒരുമാസത്തെ ചിലവിനുവേണമെന്ന് നഴ്സുമാർ പറയുന്നു.
CAP പ്രോഗ്രാമിന് നഴ്സുമാരെ കൊണ്ടുവരുന്ന ഏജൻസികൾ അഞ്ചുലക്ഷത്തോളം രൂപമുതലാണ് ഈടാക്കുന്നത്. ഇതു കൂടാതെ അഞ്ചുലക്ഷം രൂപയോളം CAP പ്രോഗ്രാം ഫീസായും കൊടുക്കണം. ഈ വിധത്തിൽ വ്യാജവാഗ്ദാനങ്ങൾ നൽകി റിച്ചായ ഏജന്റുമാർ ജോലി ലഭ്യമാക്കാം എന്നുപറഞ്ഞും പണം വാങ്ങുമെങ്കിലും ഒരുസഹായവും ചെയ്യില്ലെന്നും നഴ്‌സുമാർ പരാതിപ്പെടുന്നു.
നഴ്സുമാർ അഭിമുഖീകരിക്കുന്ന ഈ പ്രശ്ങ്ങളെല്ലാം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനാണ് നഴ്സുമാരുടെ റാലി നടത്തിയത്. ന്യൂ സീലാൻഡ് നഴ്സസ് ഓർഗനൈസേഷൻ (NZNO) ഡയറക്ടർ സാജു ചെറിയാൻ, NZNO പ്രസിഡന്റ് ആൻ ഡാനിയേൽസ്, കേരള അസോസിയേഷൻ ഓഫ് പാൽമെർസ്‌റ്റോൺ നോർത്ത് പ്രസിഡന്റ് ഷിനോയ് സേവിയർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അക്ബർ ഫസൽ എന്നിവർ റാലിയിൽ സംസാരിച്ചു.
10 വർഷംമുമ്പ് യോഗ്യതാ പരീക്ഷയിൽ കൂട്ടത്തോടെ അയോഗ്യരാക്കപ്പെട്ടതോടെ നൂറ്റമ്പതോളം മലയാളി നഴ്‌സുമാർ പ്രതിഷേധ സമരം നടത്തിയിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ഇങ്ങനെ ഒരു റാലി ന്യൂ സീലൻഡിൽ നടക്കുന്നത്.
ഇതിനുപുറമേ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി ഓസ്‌ട്രേലിയ ഇപ്പോൾ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുമുണ്ട്. നഴ്‌സുമാരും വിദ്യാർത്ഥികളും ഈ രാജ്യങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോകുംമുമ്പ് ഇനിമുതൽ രണ്ടുതവണ ആലോചിക്കേണ്ടി വരും എന്നതാണ് നിലവിലെ സാഹചര്യം.