18
MAR 2021
THURSDAY
1 GBP =104.28 INR
1 USD =83.49 INR
1 EUR =89.67 INR
breaking news : എയർ ഇൻഡ്യ എക്സ്പ്രെസ്സിൽ മിന്നൽ പണിമുടക്ക്… അന്താരാഷ്ട്ര സർവീസുകളടക്കം 80 തോളം ഫ്‌ളൈറ്റുകൾ റദ്ദാക്കി!, യുകെ മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾ എയർപോർട്ടിൽ കുടുങ്ങി! പകരം യാത്ര, അല്ലെങ്കിൽ തിരികെ പണമെന്ന് കമ്പനി, നഷ്‌ടപരിഹാരം വേണമെന്ന് യാത്രക്കാർ >>> യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം >>> മാഞ്ചസ്റ്റര്‍ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ്, മെയ് 25 ശനിയാഴ്ച നടക്കുന്നു >>> എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് >>> മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം >>>
Home >> NEWS

NEWS

എയർ ഇൻഡ്യ എക്സ്പ്രെസ്സിൽ മിന്നൽ പണിമുടക്ക്… അന്താരാഷ്ട്ര സർവീസുകളടക്കം 80 തോളം ഫ്‌ളൈറ്റുകൾ റദ്ദാക്കി!, യുകെ മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾ എയർപോർട്ടിൽ കുടുങ്ങി! പകരം യാത്ര, അല്ലെങ്കിൽ തിരികെ പണമെന്ന് കമ്പനി, നഷ്‌ടപരിഹാരം വേണമെന്ന് യാത്രക്കാർ

യുകെ മലയാളികൾ അടക്കം നൂറുകണക്കിനു പ്രവാസികളെ ദുരിതത്തിലാഴ്ത്തി എയർ ഇന്ത്യ എക്സ്പ്രെസ്സ്  വിമാനങ്ങൾ അപ്രതീക്ഷിതമായി പണിമുടക്കി. കേരളത്തിലെ വിമാനത്താവളങ്ങളിൽ അടക്കം നൂറുകണക്കിന് പ്രവാസികൾ കുടുങ്ങിക്കിടക്കുന്നു. യാത്രക്കാരിൽ നിന്ന് വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്. എയർ ഇന്ത്യ മാനേജ്‌മെന്റ് തികച്ചും ഉത്തരവാദിത്വമില്ലാതെയും നിഷ്ക്രിയമായും പെരുമാറുകയാണെന്ന് യാത്രക്കാർ ആരോപിച്ചു. കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇന്നലെ രാത്രി മുതൽ എയർ ഇന്ത്യ റദ്ദാക്കി. ഗൾഫ് വഴിയും മുംബൈ വഴിയും യുകെയിലേക്ക് തിരിച്ച യുകെ മലയാളികളാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.  സമരത്തെക്കുറിച്ചും സർവീസ് മുടക്കത്തെക്കുറിച്ചും എയർ ഇന്ത്യ യാതൊരുവിധ മുന്നറിയിപ്പും നൽകിയിട്ടില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു. എയർലൈനിലെ മുതിർന്ന ക്രൂ അംഗങ്ങൾ അപ്രതീക്ഷിതമായി കൂട്ട 'സിക്ക് ലീവ് ' എടുത്തതിനെ തുടർന്നാണ് പ്രതിസന്ധിയെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. ഇതേതുടർന്ന്  എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ 80-ലധികം അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയതായും അറിയിപ്പിൽ പറയുന്നു. ഫ്‌ളൈറ്റ് ക്രൂവിനു  പുറമേ, ഗ്രൗണ്ട് ക്ലിയറൻസ് സ്റ്റാഫുകൾ വരെ സമരത്തിൽ പങ്കെടുക്കുന്നു. സമരം നേരത്തേ  അറിയിച്ചിരുന്നതാണെന്നും അധികൃതരിൽ നിന്നും യാതൊരുവിധ സഹകരണവും ഇല്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് മിന്നൽ പണിമുടക്കെന്നും സ്റ്റാഫുകളും വ്യക്തമാക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം മുതൽ നിരവധി ക്യാബിൻ ക്രൂ അംഗങ്ങൾക്ക് അസുഖം റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതിന് ശേഷമാണ് സർവീസ് തടസം  ഉണ്ടായത്, ആവശ്യത്തിന് ക്യാബിൻ ക്രൂ അംഗങ്ങൾ ഇല്ലാത്തതിനാൽ, കൊച്ചി, കോഴിക്കോട്, ബാംഗ്ലൂർ എന്നിവയുൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ "സ്കോർ കണക്കിന് വിമാനങ്ങൾ" റദ്ദാക്കി. പെട്ടെന്നുള്ള സംഭവത്തിൻ്റെ കാരണം മനസിലാക്കാൻ സിവിൽ ഏവിയേഷൻ അധികൃതർ വിഷയം അന്വേഷിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർലൈനിലെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ചാണ് സമരമെന്നും ജീവനക്കാർ പറയുന്നു. ഇതേക്കുറിച്ചു പ്രസ്താവന പുറത്തിറക്കിക്കൊണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് പറഞ്ഞു, “ഞങ്ങളുടെ ക്യാബിൻ ക്രൂവിലെ ഒരു വിഭാഗം കൂട്ടത്തോടെ സിക്ക് ലീവ്  റിപ്പോർട്ട് ചെയ്തു, ഇത്  ഇന്നലെ രാത്രി മുതൽ, വിമാനം വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമായി. ഈ സംഭവങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസിലാക്കാനും  യാത്രക്കാരുടെ  അസൗകര്യങ്ങൾ കുറയ്ക്കുന്നതിനും ഞങ്ങളുടെ ടീമുകൾ കഠിനമായി പരിശ്രമിക്കുന്നു.” "ഞങ്ങളുടെ അതിഥികളോട് ഞങ്ങൾ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു... ബാധിക്കപ്പെട്ടവർക്ക് മുഴുവൻ റീഫണ്ടോ റീഷെഡ്യൂളിംഗോ വാഗ്ദാനം ചെയ്യും. ഇന്ന് ഞങ്ങളെ പറക്കുന്ന അതിഥികൾ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഫ്ലൈറ്റിനെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു," പ്രസ്താവനയിൽ പറയുന്നു. പകരം യാത്രയോ, അല്ലെങ്കിൽ റീഫണ്ടോ നൽകാമെന്നാണ് എയർ ഇന്ത്യ അധികൃതരുടെ വാഗ്‌ദാനം. എന്നാൽ പകരം യാത്രയ്ക്ക് ഒരാഴ്ച്ചവരെ  കാത്തിരിക്കണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചതായി യാത്രക്കാർ ആരോപിക്കുന്നു. ലീവ് തീർന്നും അസുഖത്തിന് ചികിത്സയ്ക്കും മറ്റുമായി അടിയന്തരമായി യാത്രതിരിച്ചവരാണ് കുടുതലും ബുദ്ധിമുട്ടിലായത്. യഥാസമയം വിദേശരാജ്യങ്ങളിൽ എത്താൻ  കഴിഞ്ഞില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന സ്ഥിതിയിലുള്ളവരുമുണ്ട്. റീഫണ്ട് വാങ്ങിച്ചാലും പെട്ടെന്ന് മറ്റൊരു വിമാനത്തിൽ ടിക്കറ്റ് ലഭ്യമാക്കാൻ കഴിയില്ലെന്നതും തിരിച്ചടിയാകുന്നു. ഇതേത്തുടർന്ന്  റീഫണ്ടിനു പുറമെ എയർ ഇന്ത്യ നഷ്ടപരിഹാരം കൂടി നൽകണമെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണ് ചില പ്രവാസികൾ.

ബ്രിട്ടീഷ് സായുധ സേനയുടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ചൈന; നിലവില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തി, പ്രതിരോധ സെക്രട്ടറി ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും

യുകെ പ്രതിരോധ മന്ത്രാലയത്തിന്റെ സെര്‍വറുകള്‍ ചൈന ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. സൈനികരുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ കമ്പ്യൂട്ടര്‍ സര്‍വറുകളാണ് പ്രധാനമായും ഹാക്കിങ്ങിന് ഇരയായത് എന്നാണ് പുറത്തു വരുന്ന വിവരം. നിലവില്‍ സായുധ സേനയില്‍ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും ഉള്‍പ്പെടെയുള്ള പേരുകളും ബാങ്ക് വിവരങ്ങളും അടങ്ങിയ പ്രതിരോധ മന്ത്രാലയം ഉപയോഗിക്കുന്ന പെറോള്‍ സംവിധാനം ആണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ ഡാറ്റ നീക്കം ചെയ്തതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ബിബിസിയും സ്‌കൈയും പറയുന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഇതിന് ഇരയായി എന്ന് വിശ്വസിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കുകയും വിദഗ്ധ ഉപദേശം നല്‍കുകയും ചെയ്യും. അവരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നുണ്ടോ അതോ ഉപയോഗിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ അവര്‍ക്ക് ഒരു വ്യക്തിഗത ഡാറ്റ സംരക്ഷണ സേവനം ഉപയോഗിക്കാനാകും. രണ്ടോ മൂന്നോ ഹാക്കിങ്ങ് ശ്രമങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. നിലവില്‍ ഒരു ബാഹ്യ കരാറുകാരനാണ് വിവരങ്ങള്‍ അടങ്ങിയ സെര്‍വര്‍ കൈകാര്യം ചെയ്തിരുന്നത്. കടന്നുകയറ്റം നടന്നതായി സൂചന ലഭിച്ച ഉടനെ സെര്‍വറുമായുള്ള ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ച് ഓഫ് ലൈന്‍ മോഡിലേക്ക് മാറുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ഇന്ന് കോമണ്‍സില്‍ എംപിമാരെ അറിയിക്കും. ബാങ്ക് വിശദാംശങ്ങളും ശമ്പളപ്പട്ടികയിലുള്ള ജീവനക്കാരുടെ പേരുകളും പുറത്തായതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, ശമ്പള വിതരണത്തിനെ ഇത് ബാധിക്കില്ല. സമീപ നാളുകളായി നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്കാണ് യുകെ വിധേയമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം സൈബര്‍ ഹണി ട്രാപ്പില്‍ മന്ത്രിയും എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവര്‍ത്തകരും കുടുങ്ങിയ സംഭവം വന്‍ വാര്‍ത്താ പ്രാധാന്യത്തോടെയാണ് യുകെയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ സംഭവം വിവാദമായതോടെ കണ്‍സര്‍വേറ്റീവ് എംപി വില്യം വ്രാഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചിരുന്നു . ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ മറ്റൊരാളുമായി പങ്കുവെച്ചത് താനാണെന്ന് വില്യം വ്രാഗ് സമ്മതിച്ചിരുന്നു. രാജ്യത്തെ ദുര്‍ബലമാക്കാന്‍ ശത്രു ശക്തികള്‍ വന്‍ തോതില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയത് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ദുര്‍ബലമായ പാസ്സ്വേര്‍ഡുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കാനുള്ള പദ്ധതി ഉള്‍പ്പടെയുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രകാരം 'അഡ്മിന്‍' അല്ലെങ്കില്‍ '12345' പോലെയുള്ള ദുര്‍ബലമായ പാസ് വേഡുകളുമായി വരുന്ന ഇന്റര്‍നെറ്റ് അധിഷ്ടിത ഗാഡ്ജറ്റുകളും സ്മാര്‍ട്ട് ഉപകരണങ്ങളും മിനിമം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലങ്കില്‍ അവ നിരോധിക്കുകയോ അത് വിതരണം ചെയ്ത കമ്പനികള്‍ക്ക് വന്‍ പിഴ അടക്കമുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്തും. 

യുകെ മലയാളികളെ നടുക്കി യുവതിയുടെ കുഴഞ്ഞുവീണുള്ള മരണവും കാർഡിഫിലെ കാർ അപകടവും! ചാർട്ടേർഡ് അക്കൗണ്ടന്റായ യുവതി മരണപ്പെട്ടത് വ്യായാമത്തിനിടെ! കാറപകടത്തിൽ മലയാളികളായ നാല് നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം!

കഴിഞ്ഞ ഒന്നുരണ്ടു വർഷത്തിനിടെ നിരവധി മലയാളി യുവാക്കൾ യുകെയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടിട്ടുണ്ട്. യുവാക്കൾക്കു  പുറമേ യുവതിയും കുഴഞ്ഞുവീണ് മരിച്ചുവെന്ന വാർത്തയാണ് യുകെ മലയാളികളെ ഒന്നാകെ ഇപ്പോൾ പിടിച്ചുലച്ചിട്ടുള്ളത്. അതും വിദ്യാസമ്പന്നയും ശരീര സംരക്ഷണത്തിൽ ശ്രദ്ധാലുവുമായ യുവതിയുമെന്നതും നടുക്കത്തിന്റെ ആഴം കൂട്ടുന്നു. ഡെര്‍ബിയ്ക്കടുത്ത് ബര്‍ട്ടണിലാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി തീർത്തും അപ്രതീക്ഷിതമായി കുഴഞ്ഞുവീണ് മരിച്ചത്  25 വയസ്സുമാത്രമുള്ള  ജെറീന ജോര്‍ജ് ആണ് അതിവേഗവും  അസാധാരണവുമായി മരണം ജീവനെടുത്ത ആ ദൗര്ഭാഗ്യവതി. ശനിയാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു ദാരുണ സംഭവം. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ കാണിക്കുന്ന ജെറീന, പതിവുള്ള വ്യായാമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.  അതുകൊണ്ടുതന്നെ കുടുംബാംഗങ്ങൾക്കും ജെറീനയെ അടുത്തറിയുന്നവർക്കും ആ വിയോഗവർത്ത വിശ്വസിക്കാൻ കഴിയുന്നില്ല.  അപ്രതീക്ഷിതമായി എത്തിയ മരണവാര്‍ത്തയില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. ബര്‍ട്ടണിലെ ജോര്‍ജിന്റെയും റോസിലിയുടെയും മൂന്നു പെണ്‍മക്കളില്‍ ഏറ്റവും ഇളയ മകളാണ് ജെറീന.  യു കെയിലെ പ്രശസ്തമായ ടാക്സ് അഡ്വൈസറി കമ്പനി യായ ബി ഡി ഒ നോട്ടിംഗാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് / സീനിയര്‍ ടാക്സ് അഡ്വൈസര്‍ ആയി ജോലിചെയ്യുകയായിരുന്നു ജെറീന. സ്വന്തം വീട്ടില്‍ തന്നെ വ്യായാമം ചെയ്യുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഉടനെ തന്നെ നഴ്‌സായ അമ്മ റോസിലി സിപിആര്‍ കൊടുക്കുകയും എമര്‍ജന്‍സി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു . എമര്‍ജന്‍സി ആന്റ് ആംബുലന്‍സ് വിഭാഗവും പാരാമെഡിക്കുകളും സ്ഥലത്തെത്തിയെങ്കിലും ജെറീനയുടെ  ജീവൻ രക്ഷിക്കാനായില്ല. ജെറീനയുടെ പിതാവ് ജോര്‍ജ് വറീതും അമ്മ റോസിലിയും ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിലെ  ആദ്യകാല മലയാളികളാണ്. ജോര്‍ജ് അങ്കമാലി പാലിശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ് . അമ്മ റോസിലി ബര്‍ട്ടണ്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത്. ആക്സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്‌സായിട്ടുകൂടി അത്യാവശ്യഘട്ടത്തിൽ മകളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്തതിൽ ആകെ തകർന്ന അവസ്ഥയിലാണ് റോസിലി ഇപ്പോൾ.  ജെറീനയ്ക്ക് മൂത്തവരായി രണ്ടു സഹോദരിമാരാണ് ഉള്ളത് . മെറീന ലിയോയും അലീന ജോര്‍ജും. മെറീനയും ഭര്‍ത്താവ് ലിയോയും സ്‌കന്ത്രോപ്പിലാണ് താമസിക്കുന്നത് . രണ്ടാമത്തെ ചേച്ചി അലീന ജോര്‍ജ് അധ്യാപികയായി സിംഗപ്പൂരില്‍ ആണ്. പോസ്റ്റ്മോർട്ടത്തിനുശേഷമേ യഥാർത്ഥ മരണകാരണം സ്ഥിരീകരിക്കൂ. പെട്ടെന്നുള്ള ഹൃദയാഘാതമാകാം മരണത്തിനു വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ജെറീനയുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബത്തിന് സാന്ത്വനമായി സ്റ്റോക്ക് ഓൺ ട്രെന്റിനു പുറമേ നിന്നുള്ള  മലയാളി സമൂഹവും കൂടെയുണ്ട്. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ മറ്റു നടപടിക്രമങ്ങൾ പൂർത്തിയായശേഷം തീരുമാനിക്കും. കാർഡിഫിലെ  കാറപകടമായിരുന്നു യുകെ മലയാളികളെ തേടിയെത്തിയ രണ്ടാമത്തെ ദുരന്തവാർത്ത. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എ48 റോഡിലെ ബോണ്‍വില്‍സ്റ്റണിനു സമീപമായിരുന്നു അപകടം. നഴ്‌സിങ് വിദ്യാർത്ഥികളായ   നാല്  മലയാളികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തിൽ പെട്ടവരിൽ മൂന്ന് പേരുടെ പരുക്കുകൾ മാരകമല്ലന്നും എന്നാൽ ഒരാളുടെ നില ഗുരുതരമാണെന്നും കാർഡിഫ് പൊലീസ് വക്താവ് അറിയിച്ചു. അപകടത്തിൽ പെട്ടവരുടെ പേരും കൂടുതൽ വിവരങ്ങളും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രൈവർ ഉറങ്ങിയത് അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമന എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. . എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.  നാല് പേരെയും വെയിൽസ് യൂണിവേഴ്സിറ്റി  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഈ വിദ്യാർഥികളുടെ മാതാപിതാക്കളോട് നാട്ടില്‍ നിന്നും യാത്ര തിരിക്കാന്‍ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.  അപകടത്തെ തുടർന്ന് ഡിഫ്രിൻ ലെയ്‌നിനും സെൻ്റ് നിക്കോളാസിലെ ട്രാഫിക് ലൈറ്റിനും ഇടയിൽ ഗതാഗതം മണിക്കൂറുകളോളം നിർത്തിവെച്ചു. ഇതോടെ മറ്റ് ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വക്താവ് വ്യക്തമാക്കി.  സാധാരണ മഞ്ഞുകാലത്താണ് യുകെയിലെ റോഡുകളിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്. സമ്മറിൽ വൈകുന്നേരങ്ങളിൽ സൂര്യപ്രകാശം കണ്ണിലടിച്ച് കാഴ്ച മറഞ്ഞും ചിലപ്പോൾ അപകടം സംഭവിക്കാറുണ്ട്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്നവരും അല്ലെങ്കിൽ ഏതെങ്കിലും പ്രോഗ്രാമിനോ നൈറ്റ് ഔട്ടിനോ പോയി വരുന്നവരുമാണ് ഡ്രൈവർ ഉറങ്ങിപ്പോകും എന്നതിനാൽ ഇതുവരെ കൂടുതൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്.

ഇംഗ്ലണ്ടിലെ കൗൺസിലുകൾ തൂത്തുവാരി ലേബർ തേരോട്ടം; ലണ്ടനടക്കം 11 കൗൺസിലുകളിലും ലേബർ മേയർമാർ വിജയിച്ചു; പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ നേതാവ്, തിരിച്ചുവരുമെന്നും ദേശീയ ഇലക്ഷനിൽ ഫലം മാറുമെന്നും ഋഷി സുനക്ക്, വരുമോ നയിക്കാൻ ഡേവിഡ് കാമറോൺ?

ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിലൊന്ന് ഏറ്റുവാങ്ങി കൺസർവേറ്റീവ് പാർട്ടി. അമ്പതോളം കൗൺസിലുകളിലും ലണ്ടനടക്കം പതിനൊന്ന് നഗരസഭകളിലെ  മേയർ സ്ഥാനവും കൈയടക്കി വെന്നിക്കൊടി പാറിച്ചാണ് ലേബർ പാർട്ടിയുടെ വിജയത്തേരോട്ടം. കനത്ത പരാജയത്തെ തുടർന്ന് ഋഷി സുനക്കിന്റെ  നേതൃത്വത്തിലുള്ള കൺസർവേറ്റീവ് സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും സർക്കാർ പിരിച്ചുവിട്ട്  ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും ലേബർ പാർട്ടി നേതാവ് കീർ  സ്റ്റാർമെർ ആവശ്യപ്പെട്ടു. പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരുകാര്യം. ലണ്ടൻ മേയറായി ലേബർ നേതാവ് സാദിഖ് ഖാൻ മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു.  വെസ്‌റ്റ് മിഡ്‌ലാൻഡ്‌സ്  മേയർ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടിയും ലേബറുകൾ ടോറികളെ  ഞെട്ടിച്ചു! ഫലം പ്രഖ്യാപിച്ച 50 കൗൺസിലുകളിലായി 1140 സീറ്റുകളിൽ ലേബറുകൾ റെക്കോർഡ് വിജയം കരസ്ഥമാക്കി. കഴിഞ്ഞ തവണത്തേക്കാൾ 185 കൗൺസിലർമാരെയാണ് ലേബർ പാർട്ടിക്ക് നേടുവാൻ കഴിഞ്ഞത്. 8 കൗൺസിലുകളിൽ  പുതിയതായി ഭരണം പിടിക്കുവാനും കഴിഞ്ഞു. ആകെയുള്ള കൗൺസിലർമാരുടെ എണ്ണത്തിൽ  കൺസർവേറ്റീവ് പാർട്ടി ഇതാദ്യമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്‌തു. രണ്ടാം സ്ഥാനത്തെത്തിയ ലിബറൽ ഡെമോക്രാറ്റുകൾ 521 കൗൺസിലർ സീറ്റുകൾ നേടി. 12 കൗൺസിലുകളിൽ ഭരണംപിടിച്ച ലിബറലുകൾ 2 കൗൺസിലുകൾ പുതിയതായി നേടുകയും ചെയ്‌തു. 513 കൗൺസിലർമാരുമായി ഇംഗ്ലണ്ടിൽ മുന്നാംസ്ഥാനത്താണ്  കൺസർവേറ്റീവുകൾ. 10 കൗൺസിലുകളിൽ  ഭരണം നഷ്ടപ്പെട്ട ടോറികൾക്ക് 6 കൗൺസിലുകൾ  മാതമേ നേടാനായിട്ടുള്ളൂ. സ്വാതന്ത്രർക്ക് 228 കൗൺസിലർ സീറ്റുകളും ഒരു കൗൺസിൽ ഭരണവും നേടാനായി. ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയ മറ്റൊരു പാർട്ടി ഗ്രീൻ പാർട്ടിയാണ്. 181 കൗൺസിലർമാരെ വിജയിപ്പിക്കാൻ ഗ്രീൻ പാർട്ടിക്കുകഴിഞ്ഞു. വിവിധ റെസിഡന്റ്‌സ് അസ്സോസിയേഷൻ  48 സീറ്റുകളും വർക്കേഴ്സ് പാർട്ടി 4 സീറ്റുകളും നേടി. ഏറെ പ്രതീക്ഷയുണർത്തി ആദ്യഫലങ്ങളിൽ മുന്നേറിയെങ്കിലും 2 സീറ്റുകൾ ,മാത്രം നേടി പുതിയ പാർട്ടി റിഫോം യുകെ വരവറിയിച്ചു. ഇംഗ്ലണ്ടിലെ ഫലപ്രഖ്യാപനം നടന്ന 11 മേയർ സ്ഥാനങ്ങളിലും ലേബറുകൾ തന്നെ വിജയക്കൊടി പാറിച്ചു. ലണ്ടൻ മേയർ സാദിഖ് ഖാൻ ഇതുമൂന്നാം തവണയും വിജയിച്ച് റെക്കോർഡിട്ടു. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, ലിവർപൂൾ, ഗ്രെയ്റ്റർ മാഞ്ചെസ്റ്റർ എന്നിവിടങ്ങളിലും ലേബർ മേയർ സ്ഥാനാർത്ഥികൾ വിജയിച്ചു. കൺസർവേറ്റീവ് സർക്കാരിന്റെ ജനവിരുദ്ധ ഭരണമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നും പ്രധാനമന്ത്രി ഋഷി സുനക്ക്  പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും സർക്കാർ പൊതുതിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കണമെന്നും ലേബർ നേതാവ് കീർ  സ്റ്റാർമെർ ആവശ്യപ്പെട്ടു. എന്നാൽ പരാജയം സമ്മതിക്കുന്നുവെങ്കിലും അടുത്ത പൊതുതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾ  വിജയിക്കുമെന്നും അതിനുള്ള പുതിയ പദ്ധതികളും നടപടികളും ഉടൻ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി ഋഷി സുനക്ക് പറഞ്ഞു. ജനസമ്മതനായ പുതിയൊരു നേതാവിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ, ഋഷി സുനക്കിനെ  തൽക്കാലം നേതൃസ്ഥാനത്തുനിന്ന് നീക്കേണ്ടെന്നാണ് പൊതുവേയുള്ള ടോറികളുടെ തീരുമാനമെന്നും അറിയുന്നു.  എങ്കിലും കുടുതൽപ്പേർ സുനക്കിന്റെ രാജി ആവശ്യപ്പെട്ട് പാർട്ടിക്കുള്ളിൽ നിന്നുതന്നെ രംഗത്തെത്തിയാൽ, നിലവിലെ വിദേശകാര്യ സെക്രട്ടറിയും മുൻ പ്രധാനമന്ത്രിയുമായ ഡേവിഡ് കാമറോൺ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകളെ നയിക്കാൻ നേതാവായി എത്തുമെന്നും സൂചനയുണ്ട്.

റൺ… നഴ്‌സസ്, റൺ… യുകെയിലെ നഴ്‌സുമാരും മിഡ് വൈഫുമാരും കൂട്ടയോട്ടം നടത്തുന്നു..! 5 കിലോമീറ്റർ ഓട്ടം ഇന്റർനാഷണൽ നഴ്‌സസ് ആൻഡ് മിഡ് വൈഫറി ഡേകൾക്ക് തലേന്ന്, പാർക്ക് റണ്ണിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് മിഡ് വൈഫുമാരുടെ കൂട്ടയോട്ടം ഇന്ന്

യുകെയിലെ നഴ്‌സുമാരും മിഡ് വൈഫുമാരും വരും ദിവസങ്ങളിൽ കൂട്ടയോട്ടം നടത്തും. വേതന വർദ്ധനവിനായുള്ള  പ്രതിഷേധ സമരങ്ങളുടെ ഭാഗമായല്ല ഈ കൂട്ടയോട്ടം. മറിച്ച്, തിരക്കുപിടിച്ച നഴ്‌സിംഗ് ജീവിതത്തിനിടയിലും അവരുടെ ശാരീരിക - മാനസിക സംരക്ഷണത്തിനുള്ള  ആഹ്വാനത്തിന്റെ ഭാഗമാണ്. ഇൻ്റർനാഷണൽ ഡേ ഓഫ് മിഡ്‌വൈഫും ഇൻ്റർനാഷണൽ നഴ്‌സസ് ഡേയും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇക്കൊല്ലത്തെ കൂട്ടയോട്ടം. ഹെൽത്ത് - ചാരിറ്റി സംഘടന  പാർക്ക് റൺ ആണ്  മുൻനിര ആരോഗ്യപ്രവർത്തകരുടെ ഈ കൂട്ടയോട്ടം സംഘടിപ്പിച്ചിട്ടുള്ളത്. യുകെയിലെ സീനിയർ നഴ്‌സുമാരും മിഡ്‌വൈഫുമാരും അടക്കം ഇൻ്റർനാഷണൽ ഡേ ഓഫ് മിഡ്‌വൈഫും ഇൻ്റർനാഷണൽ നഴ്‌സസ് ഡേയും ആഘോഷിക്കുന്നതിനായി പാർക്ക് റൺ ഓട്ടത്തിൽ പങ്കെടുക്കണമെന്നാണ് മേധാവികളുടെ നിർദ്ദേശം.  ഇൻ്റർനാഷണൽ ഡേ ഓഫ് മിഡ്‌വൈഫും ഇൻ്റർനാഷണൽ നഴ്‌സസ് ഡേയും യഥാക്രമം മെയ് 5 ഞായറാഴ്ചയും മെയ് 12 ഞായറാഴ്ചയുമാണ്  ലോകമെങ്ങും കൊണ്ടാടുന്നത്.   ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ ദേശീയ നഴ്‌സിംഗ്, മിഡ്‌വൈഫറി മേധാവികൾ രണ്ട് വിഭാഗ ജീവനക്കാരോടും അന്താരാഷ്ട്ര ഡേയ്ക്ക്  തൊട്ടുമുമ്പുള്ള  ശനിയാഴ്ച അവരുടെ പ്രാദേശിക പാർക്ക്‌റണിൽ പങ്കെടുക്കാൻ ആവശ്യപ്പെടുന്നു. അതുപ്രകാരം ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ, മിഡ്  വൈഫ്‌സ് മെയ് 4 ശനിയാഴ്ചയും നഴ്സുമാർ  മെയ് 11 ശനിയാഴ്ചയും പാർക്ക് റൺ ഓട്ടത്തിൽ പങ്കെടുക്കാനാണ് ആഹ്വാനം. വടക്കൻ അയർലണ്ടിൽ, മിഡ്‌വൈഫുകളെയും നഴ്‌സുമാരെയും മെയ് 11 ശനിയാഴ്ച റണ്ണിൽ പങ്കെടുക്കാൻ നിർദ്ദേശിക്കുന്നു. ഒരിക്കൽ രജിസ്റ്റർ ചെയ്‌താൽ ആർക്കും എപ്പോഴും  പങ്കെടുക്കാൻ സ്വാതന്ത്ര്യമുള്ള പാർക്ക്‌റൺസ് അഞ്ച് കിലോമീറ്റർ (3.1 മൈൽ) ദൂരമാണ് ഓട്ടം നടത്തുക. ഇത് മിക്ക പട്ടണങ്ങളിലും നഗരങ്ങളിലും ആഴ്ചതോറും നടക്കുന്നു. “നഴ്സിംഗ് അസോസിയേറ്റ്‌സ്, സപ്പോർട്ട് വർക്കർമാർ എന്നിവരോടൊപ്പം നഴ്‌സുമാരും മിഡ്‌വൈഫുമാരും NHS, ആരോഗ്യം, സാമൂഹിക പരിചരണം എന്നിവയിലുടനീളമുള്ള തൊഴിൽ സേനയുടെ അവിഭാജ്യ ഘടകമാണ്, കൂടുതൽ ശാരീരികമായി സജീവമായിരിക്കുക വഴി നഴ്‌സുമാർക്ക് മാതൃകയായി നയിക്കാനുള്ള അവസരവും കൂട്ടയോട്ടം നൽകുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് നഴ്സിംഗ് ഓഫീസർ (സിഎൻഒ) ഡാം റൂത്ത് മേ പറഞ്ഞു. നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും 5k ഓട്ടം, ജോഗിംഗ് അല്ലെങ്കിൽ നടന്ന് - അല്ലെങ്കിൽ പാർക്ക്‌റൺ വെബ്‌സൈറ്റിൽ കാണാവുന്ന അവരുടെ പ്രാദേശിക പരിപാടിയിൽ സന്നദ്ധസേവനം നടത്തിയോ, സ്ഥലത്തെത്തി വെറുതെയൊരു ഷേക്ക് ഹാൻഡ് നൽകിയോ പ്രോഗ്രാമിൽ പങ്കെടുക്കാം. അവർ സ്വയം പങ്കെടുക്കുന്നുണ്ടെങ്കിൽ രാജ്യത്തിനനുസരിച്ചുള്ള മിഡ്‌വൈഫിൻ്റെ രാജ്യാന്തര ദിനത്തിലും ഇൻ്റർനാഷണൽ നഴ്‌സസ് ഡേ പാർക്ക്‌റൺ റണ്ണിംഗ് ഗ്രൂപ്പുകളിലും ചേരാം. ഇംഗ്ലണ്ടിലെ ചീഫ് മിഡ്‌വൈഫറി ഓഫീസർ കേറ്റ് ബ്രിൻ്റ്‌വർത്ത് പറഞ്ഞു: “രാജ്യത്തുടനീളമുള്ള മിഡ്‌വൈഫുകൾ മെയ് 5 ന് അന്താരാഷ്ട്ര മിഡ്‌വൈഫ് ദിനത്തോടനുബന്ധിച്ച് പാർക്ക്‌റൺ പരിപാടികളിൽ ചേരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. “അത് നടത്തം, ജോഗിംഗ് അല്ലെങ്കിൽ കോഴ്‌സ് ഓടുന്നത്, അല്ലെങ്കിൽ ഒരു സന്നദ്ധസേവകനായി ഒരു ഷേക്ക് ഹാൻഡ് നൽകുക  എന്നിവയിലൂടെയാണെങ്കിലും, ഈ ഇവൻ്റുകൾ ഞങ്ങളുടെ മിഡ്‌വൈഫറി തൊഴിൽ ആഘോഷിക്കാനും നിരവധി സ്ത്രീകൾക്ക് പരിചരണവും പിന്തുണയും നൽകുന്ന മിഡ്‌വൈഫുകളുടെ അർപ്പണബോധവും പ്രതിബദ്ധതയും തിരിച്ചറിയാനുള്ള അവസരമാണ്.” മേയ് 4, 11 തീയതികളിൽ നടക്കുന്ന പാർക്ക്‌റൺ ഇവൻ്റുകളിൽ പങ്കെടുക്കാനും പരിപാടി വിജയിപ്പിക്കാനും മേധാവികൾ  നഴ്‌സുമാരെയും മിഡ്‌വൈഫുകളെയും അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.

കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും

ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ പുരോഗമിക്കവേ, ആദ്യ ഫലസൂചനകളിൽ കൺസർവേറ്റിവുകൾ കനത്ത തിരിച്ചടി നേരിടുന്നു. സിറ്റിംഗ് സീറ്റായ ബ്ലാക്ക്പൂൾ സൗത്ത് ഉപതെരഞ്ഞെടുപ്പിലും ടോറികൾ പരാജയപ്പെട്ടു. ഇവിടെ നല്ല ഭൂരിപക്ഷത്തിന് ലേബർ സ്ഥാനാർഥി വിജയിച്ചു. 7,607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്  കൺസർവേറ്റീവുകളിൽ നിന്ന് 26% വലിയ മുന്നേറ്റത്തോടെയും ലേബർ പാർട്ടി ടോറികളുടെ സിറ്റിംഗ് സീറ്റ് അനായാസമായി നേടിയത്. 1997 മുതൽ 2019 വരെ ലേബർ കൈവശം വച്ചിരുന്ന മണ്ഡലത്തിൽ കൺസർവേറ്റീവ് ഡേവിഡ് ജോൺസിനെ പരാജയപ്പെടുത്താൻ ലേബർ സ്ഥാനാർത്ഥി ക്രിസ് വെബ് 3,690 ഭൂരിപക്ഷം അട്ടിമറിച്ചു. അതിനുപുറമേ നാല് കൗൺസിലുകളുടെ നിയന്ത്രണവും  ലേബറുകൾ നേടുകയും ചെയ്തു. ഇന്നലെ രാത്രിവന്ന ഫലങ്ങളിൽ, ഹാർട്ടിൽപൂൾ, തുറോക്ക്, റഷ്മൂർ, റെഡ്ഡിച്ച് എന്നിവിടങ്ങളിലെ പ്രധാന ലക്ഷ്യ കൗൺസിലുകളും ലേബർ നേടി. ഇതിനിടെ ടോറികൾക്ക് മൂന്ന് കൗൺസിലുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ടോറികളിൽ നിന്ന് ലേബറിലേക്കുള്ള 26% വോട്ടിങ് ചേഞ്ച്  1945 ന് ശേഷമുള്ള ഒരു ഉപതെരഞ്ഞെടുപ്പിലെ മൂന്നാമത്തെ വലിയതാണ്. 16 കൗൺസിൽ സീറ്റുകൾ മാത്രം നേടിയ ലിബറൽ ഡെമോക്രാറ്റുകൾക്ക് ചെറിയ വിജയത്തിന്റെ രാത്രിയായി. മൊത്തത്തിൽ, 100-ലധികം കൗൺസിൽ സീറ്റുകളും മൂന്ന് കൗൺസിലുകളുടെ നിയന്ത്രണവും നഷ്ടപ്പെട്ട കൺസർവേറ്റീവുകൾക്ക് മോശം രാത്രിയും. അതേസമയം ലേബർ 55 കൗൺസിൽ സീറ്റുകൾ നേടി ഇംഗ്ലണ്ടിലെ കൗൺസിൽ തെരഞ്ഞെടുപ്പിലെ മുന്നേറ്റം, 2025 ജനുവരി അവസാനത്തോടെ നടക്കേണ്ട അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളിലെ നേട്ടങ്ങളും ലേബറിന് ആവേശം പകരുന്നു. "റിഷി സുനക്കിൻ്റെ കൺസർവേറ്റീവുകൾക്ക് നേരിട്ട് ഒരു സന്ദേശം അയക്കാൻ വോട്ടർമാർക്ക് അവസരം ലഭിച്ച ഒരു മത്സരമാണിത്, ആ സന്ദേശം മാറ്റത്തിനായുള്ള ഒരു വലിയ വോട്ടാണ്," ലേബർ നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു.  "ഋഷി സുനക്കിനുള്ള സന്ദേശം വ്യക്തമാണ്. ഇത് മാറ്റത്തിനുള്ള സമയമാണ്, ഇത് ഒരു പൊതു തിരഞ്ഞെടുപ്പിനുള്ള സമയമാണ്." 2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായ ശേഷം ഋഷി സുനക്കിൻ്റെ ഏഴാമത്തെ ഉപതെരഞ്ഞെടുപ്പ് പരാജയമാണിത്. ലണ്ടൻ, ഗ്രേറ്റർ മാഞ്ചസ്റ്റർ, ലിവർപൂൾ സിറ്റി റീജിയൺ എന്നിവയുൾപ്പെടെ മറ്റ് ഒമ്പത് മേയർ മത്സരങ്ങൾ നടക്കുന്നുണ്ട്. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, നോർത്ത് ഈസ്റ്റ്, യോർക്ക്, നോർത്ത് യോർക്ക്ഷയർ എന്നിവയും ആദ്യമായി മേയർമാരെ തിരഞ്ഞെടുക്കുന്നു. മറ്റിടങ്ങളിൽ, ഇംഗ്ലണ്ടിലും വെയിൽസിലും 37 പോലീസ്, ക്രൈം കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്നു. ഭൂരിപക്ഷം കൗൺസിലുകളിലും വോട്ടുകൾ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്, അന്തിമപ്രഖ്യാപനങ്ങൾ ഞായറാഴ്ചയോടെയേ പുറത്തുവരൂ.

ആളും ആരവവും ഇല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പ്, മേയർമാർ, പോലീസ്, ക്രൈം കമ്മീഷണർമാർ എന്നിവരേയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും; പൊതുതിരഞ്ഞെടുപ്പിനു മുമ്പത്തെ ടെസ്റ്റ് ഡോസ് സുനക്കിനും നിർണ്ണായകം!

ഇങ്ങനെയും ഒരു തിരഞ്ഞെടുപ്പോ..? ലോക്‌സഭാ  തിരഞ്ഞെടുപ്പിന്റെ കാടിളക്കിയുള്ള പ്രചാരണവും കൊട്ടിക്കലാശത്തിന്റെ ആളും ആരവവുമൊക്കെ ഇപ്പോഴും കാതിൽനിന്നും മായാത്ത മലയാളികൾ ഒരുപക്ഷേ, യുകെയിലെ ഈ പ്രാദേശിക തിരഞ്ഞെടുപ്പ് കണ്ടാൽ അമ്പരക്കും..! മൂക്കത്തു വിരൽവയ്ക്കും! ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനുപുറമേ മേയർമാരേയും പോലീസ് മേധാവികളേയും ക്രൈം കമ്മീഷണർമാരേയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാ പ്രദേശങ്ങളിലും വ്യാഴാഴ്ച, കുറഞ്ഞത് ഒരു തിരഞ്ഞെടുപ്പിലെങ്കിലും വോട്ട് ഉണ്ടായിരിക്കും. ഇംഗ്ലണ്ടിൻ്റെ ചില ഭാഗങ്ങളിൽ കൗൺസിൽ, മേയർ തിരഞ്ഞെടുപ്പുകളും ഇംഗ്ലണ്ടിലെയും വെയിൽസിലെയും മിക്ക പ്രദേശങ്ങളിലും പോലീസ്, ക്രൈം കമ്മീഷണർ തിരഞ്ഞെടുപ്പുകളും ഉണ്ട്. എന്നാൽ ചിലയിടങ്ങളിൽ ഇന്ന് തിരഞ്ഞെടുപ്പ് ഇല്ല. രാവിലെ ഉറക്കമുണരുമ്പോഴാണ് പലരും ഇന്ന് തിരഞ്ഞെടുപ്പാണെന്നുപോലും അറിയുന്നത്. തങ്ങളുടെ ഏരിയയിൽ തിരഞ്ഞെടുപ്പുണ്ടോ എന്നുപോലും പലർക്കും അറിയാൻ കഴിയാത്ത അവസ്ഥയാണ്. അതേസമയം സ്കോട്ട്ലാൻഡിലും വടക്കൻ അയർലാൻഡിലും ഇപ്പോൾ ഷെഡ്യൂൾ ചെയ്ത തിരഞ്ഞെടുപ്പുകളൊന്നുമില്ല. 107 കൗൺസിൽ ഏരിയകളിലായി 2,600 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കൗൺസിൽ തിരഞ്ഞെടുപ്പിൻ്റെ ചെറിയ റൗണ്ടുകളിൽ ഒന്നാണെങ്കിലും, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ആളുകൾ എങ്ങനെ വോട്ട് ചെയ്യുമെന്നതിനെക്കുറിച്ച് അവർക്ക് എന്താണ് പറയാനാകുക എന്നറിയാൻ ഫലങ്ങൾ വളരെ സൂക്ഷ്മമായി വിലയിരുത്തപ്പെടും. നിരവധി മലയാളികളും മത്സരരംഗത്തുണ്ട്. മലയാളികളിൽ കൂടുതൽപ്പേരും കൺസർവേറ്റീവ്, ലേബർ ടിക്കറ്റുകളിലാണ് അങ്കത്തിനിറങ്ങുന്നത്. മേയർ, ഡെപ്യൂട്ടി മേയർ  സ്ഥാനങ്ങളിലേക്കും മലയാളികൾ മത്സരിക്കുന്നു. തെരഞ്ഞെടുപ്പിനുള്ള കൗൺസിലുകൾ പ്രധാനമായും വടക്കൻ ഇംഗ്ലണ്ടിലെ നഗരപ്രദേശങ്ങളിലും മിഡ്‌ലാൻഡ്‌സിൻ്റെ ചില ഭാഗങ്ങളിലും ലണ്ടന് ചുറ്റുമുള്ള കമ്മ്യൂട്ടർ ബെൽറ്റുകളിലുമാണ്. 2021 മെയ് മാസത്തിലാണ് ഭൂരിഭാഗം സീറ്റുകളിലും അവസാനമായി മത്സരം നടന്നത്. നിലവിൽ ഇംഗ്ലണ്ടിൽ കൺസർവേറ്റീവുകൾക്കും  ലേബറുകൾക്കും ഏകദേശം തുല്യനിലയിൽ സീറ്റുകളുണ്ട്. കൺസർവേറ്റീവുകൾക്ക് 989 സീറ്റുകളുള്ളപ്പോൾ 973 കൗൺസിൽ സീറ്റുകൾ ലേബറുകൾക്കുമുണ്ട്.418 സീറ്റുമായി ലിബറൽ ഡെമോക്രാറ്റുകളാണ് മൂന്നാമത്. സ്വതന്ത്രരും മറ്റുള്ളവരും 135, ഗ്രീൻ പാർട്ടി 107, റെസിഡന്റ്‌സ് അസ്സോസിയേഷൻ  37 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില. മേയർ തിരഞ്ഞെടുപ്പ് ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായതും പ്രാധാന്യമുള്ളതുമായ തിരഞ്ഞെടുപ്പ് ലണ്ടൻ മേയർ സ്ഥാനത്തേക്കുള്ള മത്സരമാണ്. 8.8 മില്യൺ ജനങ്ങളുള്ള ഒരുനഗരത്തിൽ ഏകദേശം 20 ബില്യൺ പൗണ്ട് ചെലവഴിക്കുന്നത് തിരഞ്ഞെടുക്കപ്പെടുന്ന മേയർ മേൽനോട്ടം വഹിക്കുന്നു. വിജയിക്കുന്നയാൾക്ക് ഗ്രേറ്റർ ലണ്ടനിലെ ഗതാഗതം, പാർപ്പിടം, ആസൂത്രണം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ നയങ്ങളുടെയും ചെലവുകളുടെയും ഉത്തരവാദിത്തം ഉണ്ടായിരിക്കും. അവർ മെട്രോപൊളിറ്റൻ പോലീസിൻ്റെ മേൽനോട്ടം വഹിക്കുന്നു, കമ്മീഷണറെ നിയമിക്കുന്നതിൽ അവർക്ക് പങ്കുണ്ട്. ഇതിനുപുറമെ ഒമ്പത് റീജിയണൽ മേയർമാരുടെ തിരഞ്ഞെടുപ്പുമുണ്ട്. ഏതാണ്ടെല്ലാവരും അവസാനമായി മത്സരിച്ചത് 2021-ലാണ് (2022-ലെ സൗത്ത് യോർക്ക്ഷയർ ഒഴികെ). ലിവർപൂൾ, മാഞ്ചസ്റ്റർ, സൗത്ത് യോർക്ക്ഷയർ, വെസ്റ്റ് യോർക്ക്ഷയർ എന്നിവിടങ്ങളിൽ ലേബർ വിജയിച്ചു. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലും ടീസ് വാലിയിലും കൺസർവേറ്റീവുകൾ പിടിച്ചുനിന്നു. 2024-ൽ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, നോർത്ത് ഈസ്റ്റ്, യോർക്ക്, നോർത്ത് യോർക്ക്ഷയർ എന്നിവിടങ്ങളിൽ മൂന്ന് പുതിയ പ്രാദേശിക മേയർമാരുണ്ട്. ഈ വർഷം ആദ്യമായി ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് സംവിധാനം ഉപയോഗിച്ച് മേയർമാരെ തിരഞ്ഞെടുക്കും - അതായത് വോട്ടർമാർക്ക് ഒരു സ്ഥാനാർത്ഥിക്ക് മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. മുൻ വർഷങ്ങളിൽ സപ്ലിമെൻ്ററി വോട്ട് സമ്പ്രദായം വഴി വോട്ടർമാർക്ക് അവരുടെ ഒന്നും രണ്ടും മുൻഗണനകൾ തിരഞ്ഞെടുക്കാം. ലണ്ടൻ അസംബ്ലി ലണ്ടൻ അസംബ്ലിയിലെ 25 അംഗങ്ങളെയാണ് ഈ വർഷം തിരഞ്ഞെടുക്കുന്നത്. ലണ്ടൻ അസംബ്ലി അംഗങ്ങൾ മേയറുടെ പദ്ധതികളും ചെലവ് നിർദ്ദേശങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നു. പോലീസും ക്രൈം കമ്മീഷണർമാരും ഇംഗ്ലണ്ടിലും വെയിൽസിലുമായി 37 പോലീസ്, ക്രൈം കമ്മീഷണർ തിരഞ്ഞെടുപ്പുകൾ ഉണ്ട്. 2021-ൽ അവസാനമായി തിരഞ്ഞെടുപ്പ് നടന്നപ്പോൾ, മൂന്നിൽ രണ്ട് ഭാഗവും കൺസർവേറ്റീവുകൾ നേടി. എസെക്സ്, സ്റ്റാഫോർഡ്ഷയർ, വെസ്റ്റ് മെർസിയ, നോർത്താംപ്ടൺഷെയർ എന്നിവിടങ്ങളിൽ പിസിസികൾ അവരുടെ പ്രാദേശിക ഫയർ ആൻഡ് റെസ്ക്യൂ സേവനത്തിന് മേൽനോട്ടം വഹിക്കുന്നു. നോർത്ത് യോർക്ക്ഷെയറിലും സൗത്ത് യോർക്ക്ഷെയറിലും പോലീസിൻ്റെ മേൽനോട്ട ചുമതല റീജിയണൽ മേയർക്ക് ലഭിക്കും.  മേയർമാരെപ്പോലെ, ഈ വർഷം ആദ്യമായി ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് ഉപയോഗിച്ച് പിസിസികളെയും  തിരഞ്ഞെടുക്കും എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. യുകെ മാതൃക പിന്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും ജഡ്ജിമാരേയുമൊക്കെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന രീതി ഇന്ത്യയിലും കേരളത്തിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ, ഈ രംഗത്തെ രാഷ്ട്രീയക്കാരുടെ ഇടപെടലുകളും സ്വജനപക്ഷപാതവും ജനദ്രോഹ നടപടികളും  അഴിമതിയുമെല്ലാം നല്ലരീതിയിൽ ഇല്ലാതാക്കാൻ കഴിയുമായിരുന്നു.

നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും

ഓസ്‌ട്രേലിയയ്‌ക്കൊപ്പം ന്യൂ സീലാൻഡും സമീപകാലത്ത് ഏറ്റവുമധികം മലയാളി നഴ്‌സുമാർ കുടിയേറിയ രാജ്യങ്ങളാണ്. മെച്ചപ്പെട്ട വേതനത്തിനും തൊഴിൽ സാഹചര്യത്തിനുമൊപ്പം അനുകൂല കാലാവസ്ഥയും യുകെയിൽ സെറ്റിൽഡായ നഴ്‌സുമാരെപ്പോലും  ഈ രാജ്യങ്ങളിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചിരുന്നു. എന്നാൽ ഇവിടെയെത്തിയ മലയാളി നഴ്‌സുമാരുടെ സ്വപ്നങ്ങൾ വ്യാമോഹമായി മാറുന്ന വിവരങ്ങളും യാഥാർഥ്യങ്ങളുമാണ് ഇപ്പോൾ പുറത്തുവരുന്നത്. ജോലിക്കായെത്തിയ നഴ്‌സുമാർക്ക് പുറമേ, സ്റ്റുഡന്റ്  വിസയിൽ കുടിയേറിയവരും തൊഴിലും വരുമാനവും കണ്ടെത്താനാകാതെ കഷ്ടപ്പെടുന്നു. വ്യാജവാഗ്ദാനത്തിൽ വിശ്വസിച്ച്  ന്യൂ സീലാൻഡിലെത്തി ജോലിയില്ലാതെ വലയുന്ന മലയാളി നഴ്‌സുമാർ കഴിഞ്ഞ ദിവസം ന്യൂസീലൻഡ് നഴ്സസ് ഓർഗനൈസേഷനുമായി യോജിച്ച് പ്രതിഷേധ റാലി നടത്തുകയും ചെയ്‌തു.  CAP അഥവാ (Competency Assessment Programme) വഴി ജോലിക്കുവന്ന മലയാളി നഴ്‌സുമാരാണ്  കുടുതലും ജോലിയില്ലാതെ കഷ്ടപ്പെടുന്നത്. ഇത് ന്യൂസീലൻഡ് ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ന്യൂസീലൻഡ് നഴ്സസ് ഓർഗനൈസേഷനും കേരള അസോസിയേഷൻ ഓഫ് പാൽമെർസ്‌റ്റോൺ നോർത്തും ചേർന്നാണ്  റാലി സംഘടിപ്പിച്ചത്. ഏപ്രിൽ 27ന് പാൽമെർസ്‌റ്റോൺ നോർത്ത് സിറ്റിയുടെ ഹൃയഭാഗമായ സിറ്റി സ്ക്വയറിലാണ് പ്രതിഷേധ റാലി നടത്തിയത്. ന്യൂ സീലാൻഡിൽ ഇപ്പോൾ അഞ്ഞൂറിൽ അധികം മലയാളി നഴ്സുമാർ ജോലിയില്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. CAP പ്രോഗ്രാം ചെയ്യാനായി വരുന്ന നഴ്‌സുമാർ വിസിറ്റിങ് വീസയിലാണ് വരുന്നതെന്നതാണ് അവരുടെ ജോലിസാധ്യതയെ ബാധിക്കുന്നതെന്നു പറഞ്ഞ്  ലക്ഷങ്ങൾ വാങ്ങി അവരെ ഇവിടെയെത്തിച്ച ഏജന്റുമാരും തടിതപ്പുന്നു. ക്യാപ് പ്രോഗ്രാം വിജയിച്ചു ന്യൂ സീലാൻഡ് നഴ്സിങ് കൗൺസിലിൽ നിന്നും ആനുവൽ പ്രാക്ടീസിങ് സർട്ടിഫിക്കറ്റ് നേടിയ നഴ്സുമാർക്ക് ജോലി അന്വേഷിക്കുന്നതിനായി ഓപ്പൺ വർക്ക് വിസ നൽകണം എന്നതാണ് റാലിയിൽ പങ്കെടുത്ത നഴ്സുമാരുടെ ആവശ്യം.  നിലവിലെ സാഹചര്യത്തിൽ ആറുമാസത്തെ വിസിറ്റിങ് വിസയിൽ വരുന്നവർ CAP പ്രോഗ്രാം കഴിഞ്ഞു പ്രാക്ടീസ് സർട്ടിഫിക്കറ്റ് ലഭിക്കുമ്പോഴേക്കും നാലുമാസത്തോളം ആകുമെന്നതും ബാക്കിയുള്ള രണ്ടുമാസത്തിനുള്ളിൽ ജോലി കണ്ടുപിടിക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രയാസമാണെന്നും നഴ്സുമാർ പറയുന്നു.  പലരും ലോണെടുത്താണ്  ഇവിടെ എത്തിയത്. ചിലവുകൾ നടത്താനാണ് ഈ നഴ്‌സുമാർ ഇവിടെ കൂടുതൽ പാടുപെടുന്നത്. ന്യൂ സീലാൻഡിൽ ഒരുമാസത്തെ വീട്ടുവാടക തന്നെ കുറഞ്ഞത് മുപ്പതിനായിരം രൂപയോളം വരും. മറ്റു ചിലവുകൾ ഉൾപ്പെടെ എഴുപതിനായിരം രൂപയോളം ഒരുമാസത്തെ ചിലവിനുവേണമെന്ന് നഴ്സുമാർ പറയുന്നു.  CAP പ്രോഗ്രാമിന് നഴ്സുമാരെ കൊണ്ടുവരുന്ന ഏജൻസികൾ അഞ്ചുലക്ഷത്തോളം രൂപമുതലാണ്  ഈടാക്കുന്നത്. ഇതു കൂടാതെ അഞ്ചുലക്ഷം രൂപയോളം CAP പ്രോഗ്രാം ഫീസായും കൊടുക്കണം. ഈ വിധത്തിൽ വ്യാജവാഗ്ദാനങ്ങൾ നൽകി റിച്ചായ ഏജന്റുമാർ ജോലി ലഭ്യമാക്കാം എന്നുപറഞ്ഞും പണം വാങ്ങുമെങ്കിലും ഒരുസഹായവും ചെയ്യില്ലെന്നും നഴ്‌സുമാർ പരാതിപ്പെടുന്നു. നഴ്സുമാർ അഭിമുഖീകരിക്കുന്ന ഈ പ്രശ്ങ്ങളെല്ലാം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനാണ് നഴ്സുമാരുടെ റാലി നടത്തിയത്. ന്യൂ സീലാൻഡ് നഴ്സസ് ഓർഗനൈസേഷൻ (NZNO) ഡയറക്ടർ സാജു ചെറിയാൻ, NZNO പ്രസിഡന്റ് ആൻ ഡാനിയേൽസ്, കേരള അസോസിയേഷൻ ഓഫ് പാൽമെർസ്‌റ്റോൺ നോർത്ത് പ്രസിഡന്റ് ഷിനോയ് സേവിയർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അക്ബർ ഫസൽ എന്നിവർ റാലിയിൽ സംസാരിച്ചു.  10 വർഷംമുമ്പ് യോഗ്യതാ പരീക്ഷയിൽ കൂട്ടത്തോടെ അയോഗ്യരാക്കപ്പെട്ടതോടെ നൂറ്റമ്പതോളം മലയാളി നഴ്‌സുമാർ പ്രതിഷേധ സമരം നടത്തിയിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ഇങ്ങനെ ഒരു റാലി ന്യൂ സീലൻഡിൽ നടക്കുന്നത്. ഇതിനുപുറമേ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി ഓസ്‌ട്രേലിയ ഇപ്പോൾ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുമുണ്ട്. നഴ്‌സുമാരും വിദ്യാർത്ഥികളും ഈ രാജ്യങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോകുംമുമ്പ് ഇനിമുതൽ രണ്ടുതവണ ആലോചിക്കേണ്ടി വരും എന്നതാണ് നിലവിലെ സാഹചര്യം.

എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ

ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീപുരുഷ വാർഡുകളിലെ രോഗികളുടെ പ്രവേശനങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തയ്യാറെടുക്കുന്നു.  ട്രാൻസ്‌ജെൻഡർ സ്ത്രീകളെ, എൻഎച്ച്എസിലെ സ്ത്രീ - പുരുഷ വാർഡുകളിൽ ഉൾപ്പെടുത്തരുതെന്നും സർക്കാർ നിർദ്ദേശിക്കുന്നു. ഇംഗ്ലണ്ടിനായുള്ള എൻഎച്ച്എസ് ഭരണഘടനയിലെ രാജ്യത്തെ രോഗികൾക്കുള്ള അവകാശങ്ങളുടെ ചാർട്ടറായ മാറ്റങ്ങളുടെ ഭാഗമാണ് ഈ നടപടി. സ്വവർഗ താമസവും അടുപ്പമുള്ള പരിചരണവും വരുമ്പോൾ ഇതാദ്യമായി ബയോളജിക്കൽ സെക്‌സിൻ്റെ പ്രാധാന്യം ഈ നിർദ്ദേശങ്ങൾ ഊന്നിപ്പറയുന്നു. എന്നിരുന്നാലും രണ്ട് സാഹചര്യങ്ങളിലും, സാധ്യമാകുന്നിടത്ത് മാത്രമേ അവകാശങ്ങൾ ലഭ്യമാകൂ. ഉദാഹരണത്തിന്, വർഷങ്ങളായി നിലനിൽക്കുന്ന സ്വവർഗ താമസ അവകാശങ്ങൾ, മറ്റുലിംഗത്തിലുള്ള ഒരു രോഗിയെ പ്രവേശിപ്പിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ട അടിയന്തിര ക്ലിനിക്കൽ ആവശ്യമുണ്ടെങ്കിൽ നിയമം ലംഘിക്കപ്പെടാം. ഏകലിംഗ പുരുഷ വാർഡുകളിൽ ട്രാൻസ് പുരുഷന്മാരെ പാർപ്പിക്കരുതെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. പുതിയ നിർദ്ദേശങ്ങൾ:  ലിംഗഭേദം അവരുടെ ജൈവിക ലിംഗത്തിൽ നിന്ന് വ്യത്യസ്തമായ ട്രാൻസ്‌ജെൻഡർ ആളുകൾക്ക് അനുയോജ്യമായിടത്ത് ഒറ്റമുറികൾ നൽകാം. ഒരു ജൈവ ലിംഗത്തിലുള്ള രോഗിക്ക് അതേ ലിംഗത്തിലുള്ള  മറ്റൊരാൾ പരിചരണം നൽകണമെന്ന് അഭ്യർത്ഥിക്കാൻ അവകാശമുണ്ട്. "ലൈംഗികത പ്രധാനം" എന്ന് വ്യക്തമാക്കുന്നതാണ് ഇതെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. “ഒരു രോഗിക്ക് സ്വവർഗ പരിചരണം വേണമെങ്കിൽ, ന്യായമായും സാധ്യമാകുന്നിടത്തെല്ലാം അതിലേക്ക് പ്രവേശനം ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ വളരെയധികം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു”.ഈ വർഷാവസാനം ഭരണഘടന അപ്‌ഡേറ്റ് ചെയ്യുന്നതിന് മുമ്പ്, എല്ലാ മാറ്റങ്ങളും അടുത്ത എട്ടാഴ്ചയ്ക്കുള്ളിൽ കൺസൾട്ടേഷനായി വയ്ക്കും. അതേസമയം പദ്ധതിയെ ലേബറുകൾ വിമർശിച്ചു. “കടലാസിലെ അവകാശങ്ങൾ പ്രായോഗികമായി നടപ്പാക്കാനായില്ലെങ്കിൽ അവ വിലപ്പോവില്ല.” ലേബറിൻ്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. 

അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ

സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും. ഈയാഴ്ച്ച തന്നെ രണ്ട് അവിശ്വാസ വോട്ടുകൾ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് ഹംസയുടെ രാജി തീരുമാനമെന്ന് അറിയുന്നു. അതേസമയം രാജി ഇപ്പോൾ ഒരു സാധ്യത മാത്രമാണെന്നും  എന്നാൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യൂസഫുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു. സർക്കാരിന് പിന്തുണ നൽകിയിരുന്ന സ്കോട്ടിഷ് ഗ്രീൻസ് പാർട്ടിയുമായുള്ള അധികാരം പങ്കിടൽ കരാർ കഴിഞ്ഞ വ്യാഴാഴ്ച എസ്എൻപി പെട്ടെന്ന് അവസാനിപ്പിച്ചതിന് ശേഷം യൂസഫ് ഫസ്റ്റ്  മിനിസ്റ്റർ എന്നനിലയിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. അലക്‌സ് സാൽമണ്ടിൻ്റെ ആൽബ പാർട്ടിയുമായുള്ള കരാറും യൂസഫ് നിരാകരിച്ചതായി മനസ്സിലാക്കുന്നു, യൂസഫ്  മന്ത്രിസഭയ്ക്ക്  അവിശ്വാസ വോട്ടിനെ അതിജീവിക്കാനുള്ള പ്രതീക്ഷ ഇപ്പോൾ സ്കോട്ടിഷ് ഗ്രീൻസിനെ ആശ്രയിച്ചിരിക്കുന്നു. ഇവരുടെ പിന്തുണയെല്ലാം നഷ്ടപ്പെട്ടാൽ, ബുധനാഴ്ച മുതൽ നടന്നേക്കാവുന്ന അവിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാൻ യൂസഫിനു ഹോളിറൂഡിലെ ഒരു പ്രതിപക്ഷ അംഗത്തിൻ്റെയെങ്കിലും പിന്തുണ ആവശ്യമാണ്. പ്രധാന പാർട്ടികളിൽ നിന്നുള്ള പ്രിസൈഡിംഗ് ഓഫീസറും എംഎസ്പിമാരും അടങ്ങുന്ന പാർലമെൻ്ററി ബ്യൂറോ, ഈ ആഴ്ച വോട്ടെടുപ്പ് എപ്പോൾ നടത്തുമെന്ന് തീരുമാനിക്കുകയും സാധാരണയായി രണ്ട് ദിവസത്തെ നോട്ടീസ് നൽകുകയും ചെയ്യും. ബ്യൂട്ട് ഹൗസ് എഗ്രിമെൻ്റ് എന്നറിയപ്പെടുന്ന ഗ്രീൻസുമായുള്ള ഇടപാട് ഒഴിവാക്കിയത്, സർക്കാരിലെ മുൻ പങ്കാളികളിൽ നിന്ന് എതിർപ്പുള്ള പ്രതികരണത്തിന് കാരണമായി. യൂസഫ് ഈ ആഴ്ച രണ്ട് അവിശ്വാസ പ്രമേയങ്ങളെ അഭിമുഖീകരിക്കുന്നു, ഒന്ന് സ്കോട്ടിഷ് കൺസർവേറ്റീവുകൾ എതിർപ്പുള്ള ഫസ്റ്റ്  മിനിസ്റ്റർ എന്ന നിലയിൽ അവതരിപ്പിച്ചു, മറ്റൊന്ന് സ്കോട്ടിഷ് ലേബറിൽ നിന്ന് യൂസഫിന്റെ നേതൃത്വത്തിലുള്ള മുഴുവൻ സർക്കാരും രാജിവയ്ക്കാൻ നിർബന്ധിതരാകും. സ്കോട്ടിഷ് കൺസർവേറ്റീവുകൾ, ലേബർ, ലിബറൽ ഡെമോക്രാറ്റുകൾ എന്നിവർ യൂസഫിനെതിരെ വോട്ട് ചെയ്യുമെന്ന് ഇതിനകം പറഞ്ഞിട്ടുണ്ട്. 129 സീറ്റുകളുള്ള പാർലമെൻ്റിൽ എസ്എൻപിക്ക് 63 എംഎസ്പികളുണ്ട്, അതിനാൽ ഏഴ് ഗ്രീൻ എംഎസ്പികൾ തനിക്കെതിരെ വോട്ട് ചെയ്താൽ, റോളിൽ തുടരാൻ ഏക ആൽബ പാർട്ടി എംഎസ്പി ആഷ് റീഗൻ്റെ പിന്തുണയെ ആശ്രയിക്കേണ്ടിയും വന്നേക്കും. അത് 64:64 ടൈ വോട്ടിലേക്ക് നയിക്കും, ഈ സാഹചര്യത്തിൽ പ്രിസൈഡിംഗ് ഓഫീസർ തൽസ്ഥിതി നിലനിർത്താൻ വോട്ടുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഗവൺമെൻ്റ് വോട്ടിൽ യുസഫ് പരാജയപ്പെട്ടാൽ, ഒരു പുതിയ ആദ്യ മന്ത്രിക്ക് വേണ്ടി വോട്ട് ചെയ്യാൻ MSP-കൾക്ക് 28 ദിവസത്തെ സമയം ലഭിക്കും അല്ലെങ്കിൽ ഒരു സ്കോട്ടിഷ് പാർലമെൻ്റ് തിരഞ്ഞെടുപ്പിന് സ്വയമേവ തുടക്കമിടും.

More Articles

ബ്രിട്ടനില്‍ മഞ്ഞ് കൊടുങ്കാറ്റ്; റോഡുകളില്‍ ഐസ് നിറഞ്ഞ് യാത്രകള്‍ ദുഷ്‌കരമാക്കും; രാജ്യത്തേക്ക് വീശിയടിച്ചത് -10 സെല്‍ഷ്യസ് വരെയുള്ള തണുപ്പ്, റെയില്‍, വ്യോമ ഗതാഗതവും പ്രതിസന്ധിയില്‍
പാക്കിസ്ഥാനില്‍ നിന്നും ഹീത്രൂവില്‍ എത്തിയ കാര്‍ഗോയില്‍ യുറേനിയം കണ്ടെത്തിയ സംഭവത്തില്‍ അറുപതുകാരന്‍ അറസ്റ്റില്‍; ചെഷയറില്‍ താമസിക്കുന്ന ഇയാളെ ഏപ്രില്‍ വരെ ജാമ്യത്തില്‍ വിട്ടയച്ചു
ജിജി മാത്യൂസിന്റെ പൊതുദര്‍ശനം ഇന്ന് ലൂട്ടനിലെ സെന്റ് മാര്‍ട്ടിന്‍ ഡി പോര്‍സ് കാത്തലിക് ചര്‍ച്ചില്‍; സംസ്‌കാരം 19ന് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹെമല്‍ ഹെംസ്റ്റെഡില്‍
നഴ്സുമാരുടെ ശമ്പളവര്‍ധനയില്‍ ഹെല്‍ത്ത് സെക്രട്ടറിക്കും ചാന്‍സലര്‍ക്കും വ്യത്യസ്ഥ നിലപാട്; സമരം ഒഴിവാക്കാന്‍ ശമ്പളം കൂട്ടി കൊടുക്കാമെന്ന് ഹെല്‍ത്ത് സെക്രട്ടറി; അത് അടുത്ത ബജറ്റില്‍ മതിയെന്ന് ചാന്‍സലര്‍
നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്ന് 5 ഇന്ത്യക്കാര്‍ അടക്കം 72 പേര്‍ മരിച്ചു; മരിച്ചവരില്‍ മൂന്ന് പേര്‍ കേരളത്തില്‍ വന്നു മടങ്ങിയവര്‍, 68 മൃതദേഹങ്ങള്‍ കണ്ടെത്തി
ലണ്ടനില്‍ വീണ്ടും കൂട്ടവെടിവെപ്പ്; യൂസ്റ്റണില്‍ അമ്മയുടെയും മകളുടെയും ശവസംസ്‌കാര ചടങ്ങിനിടയില്‍ നടന്ന വെടിവയ്പില്‍ 2 കുട്ടികള്‍ അടക്കം 6 പേര്‍ക്ക് പരിക്ക്
ഹോം ഓഫീസ് ഒരാളുടെ സെറ്റില്‍മെന്റ് വിസക്ക് വാങ്ങുന്നത് 2400 പൗണ്ട്; 243 പൗണ്ടാക്കി ചുരുക്കി തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന ആവശ്യത്തിനായി എം പി മാരുടെ കണ്ണു തുറപ്പിക്കാന്‍ ഈ നമുക്ക് സര്‍വ്വേയില്‍ പങ്കെടുക്കാം....
അഞ്ജുവും കുട്ടികളും തീനാളങ്ങളില്‍ ലയിച്ചു; മകളുടെയും പേരക്കുട്ടികളുടെയും ചേതനയറ്റ മൃതദേഹങ്ങള്‍ കണ്ട് ഏങ്ങലടിച്ചു കരഞ്ഞ് അഞ്ജുവിന്റെ മാതാപിതാക്കള്‍, അഞ്ജുവിന്റെ ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വസ്തുക്കള്‍ മാതാപിതാക്കള്‍ക്ക് കൈമാറി

Most Read

British Pathram Recommends