ശമ്പളവര്‍ദ്ധനവ് എന്ന ആവശ്യമുന്നയിച്ച് നഴ്സിംഗ് യൂണിയനുകള്‍ അടുത്തമാസം മുതല്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെ ശമ്പളവര്‍ദ്ധനവിനെ ചൊല്ലി മന്ത്രിസഭയ്ക്കുള്ളില്‍ കടുത്ത അഭിപ്രായ ഭിന്നത. ആസന്നമായ സമരം ഒഴിവാക്കാന്‍ ഹെല്‍ത്ത് സെക്രട്ട്രി സ്റ്റീവ് ബാര്‍ക്ലേ നടത്തുന്ന ശ്രമങ്ങള്‍ക്ക് ചന്‍സലര്‍ ജെറെമി ഹണ്ട് തടയിടുന്നു എന്നാണ് ആക്ഷേപം. എന്‍ എച്ച് എസ് ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനായി ധനകാര്യ വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നാണ് ഹെല്‍ത്ത് ബാര്‍ക്ലേ യൂണിയന്‍ നേതാക്കളോട് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ അനുവദിക്കുന്ന ഏതൊരു ശമ്പള വര്‍ദ്ധനവും നിലവിലുള്ള ഫണ്ടില്‍ നിന്നും അനുവദിക്കണം എന്നാണ് ജെറമി ഹണ്ട് പാറയുന്നത്. അതായത്, മറ്റു പലയിടങ്ങളിലും എന്‍ എച്ച് എസിന് ചെലവ് ചുരുക്കേണ്ടതായി വരുമെന്ന് ചുരുക്കം.
അതേസമയം, സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ നേഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. ഈ മാസം ഒടുവില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് യൂണിയന്‍ പ്രതീക്ഷവെക്കുന്നത്. അതേസമയം ചര്‍ച്ചകളില്‍ പുരോഗതി ഇല്ലെങ്കില്‍ യൂണിയന്റെ ഭാഗമായ മുഴുവന്‍ ജീവനക്കാരെയും അണിനിരത്തുമെന്ന് റോയല്‍ കോളേജ് ഓഫ് നേഴ്സിംഗ് അധികൃതര്‍ പറഞ്ഞു. പണിമുടക്ക് ദിവസങ്ങളില്‍ മന്ത്രിമാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇത്.
ഇംഗ്ലണ്ടിലെ ഏകദേശം 70-ലധികം എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ജോലി ചെയ്യുന്ന നേഴ്സിംഗ് സ്റ്റാഫുകളില്‍ ബഹുഭൂരിപക്ഷവും പണിമുടക്കില്‍ പങ്കുചേരും. ഈ വര്‍ഷം നേഴ്സുമാര്‍ക്ക് കുറഞ്ഞത് 5% ശമ്പള വര്‍ദ്ധനവ് ലഭിക്കണമെന്നാണ് ആര്‍ സി എന്‍ പറയുന്നത്. പണപ്പെരുപ്പം അനുദിനം വര്‍ധിക്കുന്നതിനിടയില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം ലഭ്യമാകണമെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം യൂണിയന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ താങ്ങാനാകാത്തതാണെന്നും ശമ്പള വര്‍ദ്ധനവ് തീരുമാനിക്കുന്നത് സ്വതന്ത്രമായ ശമ്പളപരിശോധന സമിതികളാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
സമരത്തിനോടുള്ള പ്രധാനമന്ത്രി റിഷി സുനാക്കിന്റെ നിലപാട് അമ്പരപ്പിക്കുന്നതാണെന്ന് ജീവനക്കാരുടെ യൂണിയന്റെ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളന്‍ പറഞ്ഞു. ജീവനക്കരോടും അവരുടെ ആവശ്യങ്ങളോടും പ്രധാനമന്ത്രി അനുഭാവപൂര്‍വ്വം ഇടപെടണമെന്ന് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.