പാറശാലയിലെ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത് പല തവണ ചെറിയതോതില്‍ വിഷം നല്‍കി. കഷായത്തില്‍ വിഷം കലര്‍ത്തിയാണ് ഷാരോണിന് നല്‍കിയത്. മറ്റൊരു വിവാഹം തീരുമാനിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുകയാണ്. കര്‍ഷകനായ അമ്മാവന്‍ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ജ്യൂസിലും കഷായത്തിലും കലര്‍ത്തി ഷാരോണിനു നല്‍കിയത് എന്ന് പോലീസ് വ്യക്തമാക്കി. വിഷം സംബന്ധിച്ച് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തെരച്ചില്‍ നടത്തിയിരുന്നതിന്റെ തെളിവുകളും അന്വേഷണത്തില്‍ നിര്‍ണായകമായി. യുവതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.പഠിക്കാന്‍ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമായ ഗ്രീഷ്മ തമിഴ്നാട്ടിലെ എംഎസ് സര്‍വകലാശാലയില്‍നിന്നു ബിഎ ഇംഗ്ലിഷ് സാഹിത്യത്തില്‍ 4ാം റാങ്ക് നേടിയ കുട്ടിയാണ്. അവള്‍ അങ്ങനെ ചെയ്യുകയേ ഇല്ല-ഇതായിരുന്നു പാറശ്ശേല പൊലീസ് പറഞ്ഞിരുന്നത്.
ഹൊറര്‍ സിനിമയുടെ ആരാധികയായ ഗ്രീഷ്മയെ നല്ലപിള്ളയായി പൊലീസും അവതരിപ്പിച്ചു. പൊലീസ് അന്വേഷണത്തെ നേരിട്ടതും ചങ്കുറപ്പോടെ. രണ്ടു തവണ മൊഴിയെടുത്തപ്പോഴും പൊലീസിനു സംശയം തോന്നിയില്ല. ഇതിനെല്ലാം കാരണം പൊലീസിന്റെ താല്‍പ്പര്യക്കുറവായിരുന്നു. സാധാരണ മരണമായി ഇതിനെ മാറ്റാന്‍ അവര്‍ ശ്രമിച്ചു. ഛര്‍ദ്ദിച്ചുള്ള മരണത്തെ റേഡിയേഷന്‍ മരണമാക്കാനും ശ്രമിച്ചു.
ഷാരോണിനെ വിവാഹത്തില്‍ നിന്നൊഴിവാക്കാന്‍ ജാതകവശാല്‍ ആദ്യഭര്‍ത്താവ് വാഴില്ലെന്ന ജ്യോതിഷ പ്രവചനം പ്രയോഗിച്ചിട്ടും ഫലമില്ലാതെ വന്നതിനാലാണ് കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചത്.
ഷാരോണുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ വിസമ്മതിച്ചതോടെ പ്രണയത്തില്‍ നിന്നൊഴിവാകാന്‍ ഗ്രീഷ്മ പല ശ്രമങ്ങളും നടത്തിയെങ്കിലും ഷാരോണ്‍ തയ്യാറായിരുന്നില്ല. ഗ്രീഷ്മയോടൊത്തുള്ള ഓരോ നിമിഷവും ഫോണില്‍ പകര്‍ത്തിയിരുന്ന ഷാരോണ്‍ അവള്‍ക്കൊപ്പമുള്ള ജീവിതമാണ് സ്വപ്നം കണ്ടിരുന്നത്.അതിനിടെ തമിഴ് നാട് സ്വദേശിയായ സൈനികനുമായി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് ഗ്രീഷ്മ സമ്മതം മൂളി. നിശ്ചയവും നടത്തി. എന്നാല്‍ ഇതിനുശേഷവും ഷാരോണുമായി ഫോണ്‍ ബന്ധവും കൂടിക്കാഴ്ചകളും തുടര്‍ന്ന ഗ്രീഷ്മ ഷാരോണിനെയും കൂട്ടി വെട്ടുകാട് പള്ളിയിലെത്തി വിവാഹം നടത്തിയിരുന്നു.
നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയും വരണമാല്യം അണിഞ്ഞും പള്ളിയില്‍ വച്ച് വിവാഹം ചെയ്തതായി വരുത്തിയ ഗ്രീഷ്മ തന്റെ ഭര്‍ത്താവ് മരണപ്പെടുമെന്ന ജാതകദോഷം തീര്‍ക്കാന്‍ ഷാരോണിനെ ഇരയാക്കുക ആയിരുന്നു എന്നാണ് ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണം. ജാതകവശാല്‍ ഡിസംബര്‍ വരെ ഗ്രീഷ്മയ്ക്ക് വിവാഹം പാടില്ലെന്നും ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നത്രേ. അതിനാലാണ് സൈനികനുമായുള്ള വിവാഹം ഡിസംബറിന് ശേഷം തീരുമാനിച്ചതെന്നും ഷാരോണിന്റെ വീട്ടുകാര്‍ ആരോപിക്കുന്നു.
മറ്റൊരു വിവാഹം നിശ്ചയിച്ചതോടെ താനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളടക്കം ഷാരോണിന്റെ ഫോണില്‍ ഉണ്ടായിരുന്നത് തനിക്ക് പ്രശ്‌നമാകുമോ എന്ന ഗ്രീഷ്മയുടെ സംശയവും കൊലപാകതത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നും പൊലീസ് വിലയിരുത്തുന്നു. തമിഴ് നാട്ടിലെ രണ്ട് കോളേജുകളിലായിരുന്നു ഇരുവരും പഠിച്ചതെങ്കിലും വീട്ടില്‍ നിന്ന് കോളേജ് വരെ ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്. പല തവണ ഷാരോണ്‍ യുവതിയുടെ വീട്ടില്‍ വന്നിട്ടുണ്ട്. ഇരുവരും ഒരുമിച്ച് സിനിമയ്ക്കും ടൂറിനും പോയിരുന്നു. ഇതെല്ലാം ഷാരോണ്‍ തന്റെ ഫോണില്‍ പകര്‍ത്തിയിരുന്നു.