വിലക്കയറ്റത്തിലും ജീവിതച്ചെലവ് വർദ്ധനവിലും പെട്ട് നട്ടംതിരിയുകയായിരുന്നു കോവിഡിനുശേഷമുള്ള രണ്ടുവർഷക്കാലം യുകെയിലെ സാധാരണക്കാർ. എന്നാൽ 2023 അവസാനം മുതൽ ദൃശ്യമായ വിലക്കുറവ് ഇപ്പോൾ കൂടുതൽ ശക്തമായി പ്രകടമാകുന്നത് ആശ്വാസത്തിന്റെ പ്രതീക്ഷയ്ക്ക് വഴിയൊരുക്കുന്നു.
ഭക്ഷ്യ സാധനങ്ങൾക്കും ഹോട്ടൽ ഭക്ഷണത്തിനുമുള്ള വിലക്കയറ്റം കുത്തനെ കുറഞ്ഞതോടെ, വിലക്കയറ്റ നിരക്ക് കഴിഞ്ഞമാസം രണ്ടര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
ഫെബ്രുവരിയിലെ 4% ൽ നിന്ന് 3.4% ആയി വിലക്കയറ്റം കുറഞ്ഞു എന്നതിനർത്ഥം ജീവിതച്ചെലവ് 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ രീതിയിലുള്ള ഉയർച്ചയിലാണെന്ന് തെളിയിക്കുന്നു.
ഭക്ഷണം, മദ്യേതര പാനീയങ്ങൾ, കഫേകൾ, റെസ്റ്റോറൻ്റുകൾ എന്നിവയിൽ കാര്യമായ വില ഇടിവ് ദൃശ്യമായി. മദ്യം, പുകയില, വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ വിലയും കുറഞ്ഞു.
എന്നിരുന്നാലും, ഭവന, വൈദ്യുതി, ഗ്യാസ് വിലകൾ അതിവേഗം ഉയർന്നുകൊണ്ടിരുന്നു.
നാണയപ്പെരുപ്പം അഥവാ വിലക്കയറ്റം കാലക്രമേണ വില ഉയരുന്ന നിരക്ക്, 2022 ഒക്ടോബറിൽ 11.1% എത്തിയതിനുശേഷം ക്രമേണ കുറയുന്നു. ഇത് 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. പൊതുവേയുള്ള വിലക്കയറ്റം ഉയരുകയാണെങ്കിലും അത് വളരെ കുറഞ്ഞനിലയിൽ ആണെന്നതാണ് ശുഭകരമായ കാര്യം.
ഭവന ചെലവുകൾ വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്, സ്വകാര്യ വ്യക്തികൾ വാടകയ്ക്ക് നൽകുന്ന വസ്തുവിൻ്റെ ശരാശരി വിലയാണ്.
ഇത് 2024 ഫെബ്രുവരി വരെയുള്ള കാലയളവിൽ 9% വർദ്ധിച്ചു. കഴിഞ്ഞ 12 മാസത്തെ 8.5% ൽ നിന്ന് 2015 ജനുവരിയിൽ മൂല്യനിർണ്ണയം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക ശതമാന മാറ്റമാണിത്.
വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഏറ്റവും പുതിയ പലിശ നിരക്ക് 5.25% ത്തിൽ തുടരുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ വിപണിയിലെ വിലക്കുറവും തുടരുമെന്നും അതുമൂലം മെയ് മാസം പലിശനിരക്ക് കുറയ്ക്കുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ വ്യക്തമാക്കി.
അടുത്ത മാസത്തെ വൈദ്യുതി, ഗ്യാസ് വില നിയന്ത്രണ പരിധിയിലെ ഇടിവ് മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്കിൽ കൂടുതൽ ഇടിവിന് കാരണമാകുമെങ്കിലും, പുതിയ സാമ്പത്തിക വർഷത്തിൽ പല കുടുംബങ്ങളിലും പണപ്പെരുപ്പത്തിന് മുകളിലുള്ള വിലക്കയറ്റവും കാണാനാകും എന്നത് മറ്റൊരു പ്രത്യേകതയാണ്.
വാട്ടർ നിരക്കുകൾ, മൊബൈൽ ഫോൺ, ബ്രോഡ്‌ബാൻഡ് എന്നിവയുടെ റേറ്റുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. കാർ ഇൻഷുറൻസ് റേറ്റുകളും നിലവിലെ ട്രെൻഡിനെ അപേക്ഷിച്ച് കുതിച്ചുയരുകയാണ്.
ഈ രീതിയിൽ മുന്നോട്ടുപോയാൽ പ്രധാനമന്ത്രി ഋഷി സുനക്ക് ലക്ഷ്യമിടുന്ന വിലക്കുറവിന്റെയും ജീവിതച്ചെലവ് കുറയലിന്റെയും നാളുകളാകും കടന്നുവരിക.
വിലക്കയറ്റത്തിന്റെ നാളുകളിൽ വേതനങ്ങളിലും ആനുകുല്യങ്ങളിലും വർദ്ധനവ് ലഭിച്ചവർക്ക്, വിലകുറയുന്നത് വരുമാന വർദ്ധനവിന് വഴിയൊരുക്കും എന്നതാണ് സാധാരണക്കാർക്ക് ആശ്വാസകരമായ കാര്യം.
അതേസമയം പ്രധാന പ്രതിപക്ഷ പാർട്ടിയായ ലേബറുകൾ നിലവിലെ സ്ഥിതിയെ വിമർശിക്കുകയും ചെയ്യുന്നു.
“വിലകൾ ഇപ്പോഴും ഉയർന്നതാണ്, നികുതി ഭാരം 70 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണ്, മോർട്ട്ഗേജ് പേയ്‌മെൻ്റുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,” ലേബറിന്റെ ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് ആരോപിച്ചു.