അർബുദവും അപകടങ്ങളും സ്‌ട്രോക്കും യുകെ മലയാളികളുടെ ജീവൻ അപഹരിക്കുന്നത് സർവ്വകാല റെക്കോർഡ് നിലയിലാണിപ്പോൾ. അതിനുപുറമേ, ആത്മഹത്യകളും ഇപ്പോൾ യുകെ മലയാളികൾക്കിടയിൽ നിത്യേനയെന്നോണം കൂടിവരുന്നു.
ജീവിത നൈരാശ്യത്തിൽ നിന്നും ആത്മഹത്യയിൽ നിന്നും ആളുകളെ കരകയറ്റുന്ന സോഷ്യൽ സർവീസ് കൗൺസിലർമാർ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി ആത്മഹത്യചെയ്യുന്ന മലയാളികളുടെ എണ്ണം യുകെയിൽ കൂടിവരികയാണ്.
നഴ്‌സിംഗ്, കെയറർ ജോലികളിൽ ഏർപ്പെട്ടിട്ടുള്ള, പുതിയതായി വന്ന മലയാളി യുവാക്കളിലാണ് ഈ പ്രവണത കൂടുതലെന്നും കൗൺസിലർമാർ പറയുന്നു. ജോലിസ്ഥലത്തെ സമ്മർദ്ദവും വിവിധ ജീവിതപ്രശ്നങ്ങളുമാണ് ജീവനൊടുക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞദിവസം ഹാർലോയിൽ ആത്മഹത്യചെയ്ത അരുണിന്റെ കാര്യവും വിഭിന്നമല്ല. വെസ്റ്റ് എസ്സെക്സിലെ ഹാർലോയിൽ കുടുംബസമേതം താമസിച്ചിരുന്ന കോട്ടയം സ്വദേശി അരുൺ എൻ കുഞ്ഞപ്പനാണ് ഏവരേയും ഞെട്ടിച്ച് സ്വയം വിടവാങ്ങിയത്.
നഴ്‌സായ അരുണിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹാർലോയിലെ ദി പ്രിൻസസ് അലക്സാന്ദ്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ജോലിചെയ്തു വരികയായിരുന്നു.
ഏകദേശം ഒരുവർഷം മുൻപാണ് അരുൺ യുകെയിൽ എത്തിയത്. മാസങ്ങൾക്ക് മുൻപാണ് ഭാര്യയും യുകെയിൽ എത്തിയത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. നല്ലരീതിയിൽ മുന്നോട്ടുപോകാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും യുകെ നഴ്‌സിംഗ് ജോലിയിലെ ബാലാരിഷ്ടതകളിൽ കുടുങ്ങി അരുൺ നൈരാശ്യത്തിലായതായി സുഹൃത്തുക്കൾ പറയുന്നു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജോലി സംബന്ധമായ സമ്മർദ്ദം മൂലമാണ് അരുൺ ആത്മഹത്യ ചെയ്തതെന്ന് സൂചനയുണ്ടെന്നും സുഹൃത്തുക്കൾ അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കൂ.
അരുണിന്‍റെ മരണത്തെ തുടർന്ന് അകെ തകർന്ന് അവശനിലയിലായ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ ഇപ്പോൾ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്.
യുകെയിൽ എത്തുന്ന മലയാളി നഴ്‌സുമാർ തുടക്കത്തിൽ ജോലിസ്ഥലത്തെ സമ്മർദ്ദങ്ങളും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ച് ബുദ്ധിമുട്ടും. പലരീതിയിൽ ആദ്യഘട്ടത്തിൽ തിക്താനുഭവങ്ങൾ സംഭവിച്ചേക്കാം. പ്രത്യേകിച്ച് ഹെൽത്ത് കെയർ അസിസ്റ്റന്റുകളായി പ്രവർത്തിക്കുനന്നവർക്ക്.
ആസമയത്ത് മനസ്സുതളരാതെ പിടിച്ചുനിൽക്കണമെന്ന് കൗൺസിലർമാർ ഉപദേശിക്കുന്നു. അതിനോട് പൊരുത്തപ്പെട്ട് കഴിഞ്ഞാൽ പിന്നീട് പ്രതിസന്ധികളിൽ പിടിച്ചുനിന്ന് യുകെ ജീവിതത്തിൽ മുന്നേറുവാനും ഏറെ നേട്ടങ്ങൾ കൈവരിക്കാനും കഴിഞ്ഞേക്കും.
തൊഴിലിടത്തെ പ്രശ്‌നങ്ങൾ നേരിടാൻ പുതിയതായി യുകെയിൽ എത്തിയവർ, കുടുതലും മലയാളികളായ സഹപ്രവർത്തകരേയും സീനിയർമാരേയും താമസസ്ഥലത്തെ മലയാളി അസ്സോസിയേഷൻ പ്രവർത്തകരേയും ബന്ധപ്പെടുക. പലപ്രശ്നങ്ങൾക്കും പരിഹാരം കാണാനും നിർദ്ദേശങ്ങൾ നൽകാനും അവർക്ക് കഴിഞ്ഞേക്കും.
അതുപോലെ, ജോലിസമ്മർദ്ദവുമായി വീട്ടിലെത്തുന്നവരെ സമാശ്വസിപ്പിക്കുന്നതിൽ ജീവിത പങ്കാളികൾക്കും വലിയൊരു പങ്കുണ്ട്. അനാവശ്യ കുറ്റപ്പെടുത്തലുകളും നൈരാശ്യങ്ങളും ഒറ്റപ്പെടുത്തലുകളും ഒഴിവാക്കണം. പ്രതിസന്ധി ഘട്ടത്തിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പങ്കാളികൾക്ക് കൂടെനിന്ന് ധൈര്യം നൽകുകയാണ് വേണ്ടത്.
ലോകത്തിൽ തന്നെ പൊതുവെ ആത്മഹത്യ പ്രവണത കൂടുതലുള്ള സമൂഹമാണ് മലയാളികളുടേത്. കേരളത്തിൽ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിമൂലവും മറ്റും നിത്യേനയെന്നോണം നിരവധി വ്യക്തികളും കുടുംബങ്ങളും കൂട്ട ആത്മഹത്യകളിൽ വരെ ജീവനൊടുക്കുന്നു. കേരളത്തിലെ ആത്മഹത്യാനിരക്കും കഴിഞ്ഞ ഏതാനും വർഷങ്ങളായി സർവ്വകാല റെക്കോർഡിലുമാണ്.
പുതിയതായി എത്തുന്ന സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി കഴിവതും അവരെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കേണ്ടത് യുകെയിൽ സെറ്റിൽഡായിട്ടുള്ള ഓരോ മലയാളിയുടേയും കർത്തവ്യമായിക്കൂടി കണക്കാക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെടുന്നു.