ഇസ്രയേലിൽ ഹമാസിനെ പിന്തുണയ്ക്കുന്ന ഹിസ്‌ബൊള്ളാ ഭീകരരുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവ് നിബിന്‍ മാക്സ്വെല്ലിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. ബന്ധുക്കൾക്കൊപ്പം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഇന്ത്യയിലെ ഇസ്രായേൽ കോൺസൽ ജനറൽ ടാമി ബെൻ-ഹൈം എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിൽ മാക്‌സ്‌വെല്ലിൻ്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയിരുന്നു.
അതേസമയം കേരള സർക്കാരിന്റെ പ്രതിനിധികളോ മന്ത്രിമാരോ ഉന്നത നേതാക്കളോ എത്താതിരുന്നത് പ്രവാസികൾക്കിടയിൽ കടുത്ത പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. 2021 ൽ ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹത്തോട് കാണിച്ച അതേ അവഗണനയാണ് കേരള സർക്കാർ ഇപ്പോൾ നിബിനോടും പ്രകടമാക്കിയത്.
നിബിൻ മാക്‌സ്‌വെല്ലിൻ്റെ സഹോദരങ്ങളും ബന്ധുക്കളും ഏറ്റുവാങ്ങിയ ഭൗതികദേഹം തിരുവനന്തപുരത്തു നിന്ന് റോഡുമാർഗം കൊല്ലത്തെ ജന്മനാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരവും അന്തിമ ശുശ്രൂഷകളും ശനിയാഴ്ച വൈകീട്ട് നാലിന് കൊല്ലത്ത് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
നിബിന്റെ ബന്ധുക്കളെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, പ്രത്യേകം ആശ്വസിപ്പിച്ചു. മരണവുമായി ബന്ധപ്പെട്ട നിയമനടപടികൾ പെട്ടെന്ന് പൂർത്തീകരിക്കുമെന്നും കേന്ദ്രസർക്കാരിന്റെ നഷ്ടപരിഹാര സഹായം ബന്ധുക്കൾക്ക് ലഭ്യമാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
“ഇന്ത്യൻ സർക്കാരുമായി നന്നായി സഹകരിച്ചതിനും മാക്‌സ്‌വെല്ലിൻ്റെ ഭൗതിക ശരീരം കാലതാമസം കൂടാതെ ഇന്ത്യയിലെത്തിക്കാൻ മുൻകൈയെടുത്തതിനും ഇസ്രായേൽ സർക്കാരിന് ഞങ്ങൾ നന്ദി പറയുന്നു,” മുരളീധരൻ പറഞ്ഞു.
ഇസ്രായേൽ സർക്കാരിനെ പ്രതിനിധീകരിച്ച് എത്തിയ ഇന്ത്യയിലെ ഇസ്രായേൽ കോൺസൽ ജനറൽ ടാമി ബെൻ-ഹൈമും സഹോദരങ്ങളേയും മറ്റ് കുടുംബാംഗങ്ങളേയും സമാശ്വസിപ്പിച്ചു.
അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് കോൺസൽ ജനറൽ പറഞ്ഞു. മൃതദേഹം ഏറ്റുവാങ്ങാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ മിസ് ബെൻ-ഹെയിം, ഇസ്രായേൽ സർക്കാർ ഭീകരതയ്‌ക്കെതിരെ യുദ്ധം ചെയ്യുകയാണെന്നും രാജ്യത്തെ സ്വദേശികളെയും വിദേശികളെയും ഭീകരതയിൽ നിന്ന് സംരക്ഷിക്കാൻ എല്ലാം ചെയ്യുന്നുണ്ടെന്നും പറഞ്ഞു.
മാക്‌സ്‌വെല്ലിൻ്റെ കുടുംബത്തെ സഹായിക്കുമെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മിസ് ബെൻ-ഹൈം പറഞ്ഞു.
കൊല്ലം വാടി സ്വദേശി നിബിന്‍ മാക്സ്വെൽ, 31, ജനുവരിയിലാണ് ജോലിതേടി ഇസ്രയേലിലെത്തിയത്. ഇസ്രയേലിലുള്ള ജ്യേഷ്‌ഠ സഹോദരനടുത്തേക്കാണ് നിബിൻ പോയത്. കുടുംബത്തിന്റെ ആകെ ആശ്രയമായിരുന്നു ഇരുയുവാക്കളും.
മാർച്ച് 4 തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഇസ്രായേൽ - ഹമാസ് യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ നിന്നും ഏറെദൂരെയായി ഗലീലിയിലെ ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു റോക്കറ്റ് ആക്രമണം നടന്നത്. യുദ്ധത്തിൽ ഹമാസിനെ പിന്തുണയ്ക്കുന്ന ലെബനിലെ ഹിസ്‌ബൊള്ളാ ഭീകരരാണ് ആക്രമണം നടത്തിയത്.
ഇസ്രായേൽ ടാങ്കിനുനേരെ അയച്ച മിസൈലാണ് ലക്ഷ്യംതെറ്റി തോട്ടത്തിൽ പതിച്ചതെന്ന് ഹിസ്‌ബൊള്ള പറയുന്നു. എന്നാൽ ഭീകരർ മനഃപൂർവ്വം തൊഴിലാളികൾക്കു നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും മിസൈൽ വിട്ട ലെബനിലെ ഹിസ്‌ബൊള്ളാ കേന്ദ്രങ്ങൾക്കുനേരെ തിരിച്ചടിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു.
നിബിന്റെ കൂടെ ജോലിചെയ്‌തിരുന്ന ബുഷ് ജോസഫ് ജോർജ്ജ്, പോൾ മെൽവിൻ എന്നിവർക്കും പരുക്കേറ്റു. ഇരുവരും ഇടുക്കി ജില്ലയിൽ നിന്നുള്ളവരാണ്. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.
അതേസമയം ഇസ്രായേലിൽ ജോലിതേടി പോകുന്ന നഴ്‌സുമാരും കെയറർമാരും അടക്കമുള്ള മലയാളികളോട് കേരള സർക്കാർ കാണിക്കുന്ന അവഗണനയിൽ ലോകവ്യാപകമായി പ്രവാസികൾക്കിടയിൽ കടുത്ത അമർഷവും പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
2021ൽ ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിൻറെ മൃതദേഹത്തോടും കുടുംബത്തോടും കാണിച്ച അവഗണനയുടെ തനിയാവർത്തനം തന്നെയാണ് ഇപ്പോഴും നടത്തുന്നത്. അന്ന് സൗമ്യയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനും കുടുംബാംഗങ്ങളെ സന്ദർശിക്കുവാനും കേരളസർക്കാരിന്റെ പ്രതിനിധികളോ പ്രമുഖ നേതാക്കളോ ആരും എത്തിയിരുന്നില്ല.
നാട്ടിലെ തൊഴിലില്ലായ്‌മയും യോഗ്യതയുള്ളവരെ തഴഞ്ഞ് രാഷ്ട്രീയക്കാർ നടത്തുന്ന അനർഹരുടെ പിൻവാതിൽ - ബന്ധുനിയമനങ്ങളുമാണ്, വീട്ടിലെയും നാട്ടിലെയും പട്ടിണി മാറ്റുവാനായി മലയാളി യുവാക്കളെ വിദേശരാജ്യങ്ങളിലേക്ക് ജോലിതേടിപ്പോകാൻ നിർബന്ധിതരാക്കുന്നത്. എന്നാൽ അവരുടേതല്ലാത്ത കുറ്റത്തിൽ, കൊല്ലപ്പെട്ടാൽ പോലും കേരള സർക്കാർ അവഗണന കാണിക്കുന്നതാണ് കടുത്ത പ്രതിഷേധത്തിന് വഴിവച്ചിട്ടുള്ളത്.
ഒരു പ്രത്യേക ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് കേരളസർക്കാരും ഇടതുമുന്നണിയും ഇസ്രായേലിൽ ജോലിചെയ്യുന്ന പ്രവാസികളോട് അവഗണന കാണിക്കുന്നതെന്ന വിമർശനവും ശക്തമാണ്. അതേസമയം സർക്കാരിന്റെ ഇത്തരം പ്രവർത്തികൾ, പ്രവാസികൾക്കു പുറമേ കേരളത്തിലെ സംസ്‌കാര സമ്പന്നരായ ജനങ്ങളെ ഒന്നാകെ ഇടതുമുന്നണിയിൽ നിന്നും അകറ്റുകയാണെന്ന യാഥാർത്ഥ്യം മറക്കരുതെന്നും വിവിധ പ്രവാസി സംഘടനകൾ ഓർമപ്പെടുത്തുന്നു.