സമീപകാലത്ത് ഏറ്റവുമധികം മലയാളി നഴ്‌സുമാർ ജോലിക്കായി കുടിയേറിയ രാജ്യമാണ് ഓസ്‌ട്രേലിയ. യുകെയിൽ സെറ്റിൽഡായ നഴ്‌സുമാർ പോലും നല്ല കാലാവസ്ഥയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും കണക്കിലെടുത്ത് ഇപ്പോൾ ഓസ്‌ട്രേലിയയിലേക്ക് പോകുന്നു.
അതിവേഗം പൗരത്വം കിട്ടുമെന്നതും ഓസ്‌ട്രേലിയയിൽ അനുകൂല സാഹചര്യമാകുന്നു. അവരിലെല്ലാം ആശങ്ക പരത്തുന്നതാണ് കഴിഞ്ഞദിവസം നടന്ന സംഭവം. വീടിനു തീപിടിച്ച് കൊല്ലം സ്വദേശിനിയായ മലയാളി നഴ്‌സ് വെന്തുമരിക്കുകയായിരുന്നു!
ഓസ്ട്രേലിയയിലെ തലസ്ഥാന നഗരമായ സിഡ്‌നിക്ക് സമീപം ഡുബ്ബോയിൽ മലയാളി നഴ്‌സ് ഷെറിനും ഭർത്താവ് ജാക്സനും താമസിച്ചിരുന്ന ഇരുനില വീടിനാണ് തീപിടിച്ചത്. ഈമാസം 21ന് പുലർച്ചെയായിരുന്നു അപകടം. സംഭവസമയം ഷെറിൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നുള്ളൂ എന്നാണ് വിവരം.
കൊല്ലം കുണ്ടറ സ്വദേശിനിയും ഡുബ്ബോ ഹോസ്പിറ്റലിലെ നഴ്‌സുമാണ് തീപിടിത്തത്തിൽ കൊല്ലപ്പെട്ട ഷെറിൻ ജാക്സൻ. 34 വയസ്സുമാത്രമായിരുന്നു പ്രായം. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയും ടെക്സ്റ്റയിൽ എഞ്ചിനീയറുമായ ജാക്ക്സനാണ് ഭർത്താവ്. സംഭവം നടക്കുമ്പോൾ ഷെറിന്റെ ഭർത്താവ് ജാക്ക്സൺ ജോലി സംബന്ധമായി പുറത്തുപോയിരുന്നു.
ഡുബ്ബോ ആശുപത്രിയിൽ നഴ്സ് യൂണിറ്റ് മാനേജർ ആയിരുന്നു ഷെറിൻ. ടെക്സ്റ്റൈൽ എൻജിനീയറായ ജാക്സൺ പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയാണ്. ഇവർ വർഷങ്ങളായി സിഡ്നിയിലാണു താമസം.
പൊള്ളലിനെക്കാളേറെ പുകശ്വസിച്ച് ഗുരുതരാവസ്ഥയിലായ നിലയിലാണ് ഷെറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജോലിചെയ്‌തിരുന്ന ഡുബ്ബോ ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 22നാണു മരിച്ചത്.
രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമന സേനാംഗവും ഇവിടെ പരിക്കേറ്റ് ചികിത്സയിലാണ്.
പെരുമ്പുഴ പുന്നവിള കുടുംബാംഗം പുനക്കന്നൂർ ഷാരോൺ ഭവനിൽ അലക്സാണ്ടർ ഏബ്രഹാമിന്റെയും എൽസി അലക്സാണ്ടറിന്റെയും മകളാണ് ഷെറിൻ. ഏക സഹോദരി: ഷെറിൽ തോമസ്
മകളുടെ മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സിഡ്‌നിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിൽ വ്യക്തതക്കുറവും ദുരൂഹതയുമുണ്ടെന്നും ഷെറിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു.
തീപിടിത്തം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഷോർട്ട് സർക്യൂട്ട് ആണു തീപിടിത്തത്തിനു കാരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തും.