കഴിഞ്ഞ കുറച്ചുവർഷങ്ങളായി യുകെയിലെ ഉന്നത ഇന്ത്യൻ ബിസിനസ്സ് സമൂഹത്തിന്റെ പ്രോഗ്രാമുകളിലും കൂട്ടായ്‌മകളിലും നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് സംരംഭകനായ സുഭാഷ് ജോർജ് മാനുവൽ.
ക്രിക്കറ്റ് താരം ധോണിയും ബോളിവുഡ് താരം അനിൽ കംപൂറുമൊക്കെ പങ്കെടുത്ത ചടങ്ങുകളിൽ സുഭാഷ് ജോർജ്ജും നിറഞ്ഞുനിന്നിരുന്നു. അഭിഭാഷകനായ സുഭാഷ് നിലവിൽ ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്‍റെ ഡയറക്ടറും സിംഗിൾ ഐഡി എന്ന ഗ്ലോബൽ ബ്രാൻഡിന്‍റെ സഹസ്ഥാപകനുമാണ്.
പ്രമുഖ കാർ കമ്പനികളുടെ ഏറ്റവും പുതിയതും സാങ്കേതിക മികവാർന്നതുമായ ആഢംബര കാറുകളാണ് സുഭാഷിനുള്ളത്. അവയിൽ ഉപയോഗിച്ചിട്ടുള്ളത് ഏറ്റവും അത്യാധുനിക സുരക്ഷാ സാങ്കേതിക വിദ്യകളും.
എന്നാൽ കോടികൾ വിലമതിക്കുന്ന കാറുകൾ വീട്ടുമുറ്റത്തിട്ട് സാങ്കേതികവിദ്യ നൽകിയ മനോധൈര്യത്തിൽ ഏതാനും ദിവസങ്ങൾക്കുമുമ്പ് നാട്ടിലേക്കുവന്ന സുഭാഷ്, തിരികെ യുകെയിലെ വീട്ടിലെത്തിയപ്പോൾ ഞെട്ടിപ്പോയി.
നോർത്താംപ്ടനിലുള്ള വീട്ടിലെ പോർച്ചിൽ പാർക്കുചെയ്തിരുന്ന ബിഎംഡബ്ല്യു സ്പെഷ്യൽ എഡിഷൻ 7 സീരിസ് മോഷ്ടിക്കപ്പെട്ടിരുന്നു.
മാർച്ച് ഒന്നിന് വെളുപ്പിനെ 5.30 നാണ് കാർ മോഷ്‌ടിക്കപ്പെട്ടത്. ഡ്രൈവർ ഇല്ലാതെ റിമോട്ടിൽ ഓടുന്നതും ടെസ്‌ല പോലെ സെൽഫ് ഡ്രൈവുമുള്ള കാറാണിത്. ബിൽഡ് യുവർ ബിഎംഡബ്ല്യു എന്ന ഓപ്‌ഷനിലൂടെ കസ്റ്റമൈസ് ചെയ്ത് നിർമിച്ച കാറായിരുന്നു.
എന്നിട്ടും ഇതിന്‍റെ എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളെയും തകർത്തായിരുന്നു മോഷ്‌ടാക്കൾ കാർ കടത്തിയത്. അതോടെ കള്ളന്മാർ നിസ്സാരക്കാരല്ലെന്നും പ്രൊഫഷണലുകൾ ആണെന്നും ഉറപ്പാക്കി.
സുഭാഷിന്‍റെ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോൾ വെളുപ്പിനെ മോഷ്‌ടാക്കളായ മൂന്നുപേർ റോഡിലൂടെ നടന്നു പോകുന്നതായി കണ്ടു. എന്നാൽ നിമിഷങ്ങൾക്കുശേഷം സുഭാഷിന്‍റെയും അടുത്തുള്ള വീടുകളിലെയും ഡോർ ബെൽ ക്യാമറകൾ ഉൾപ്പെടെ, പ്രവർത്തനരഹിതമാക്കികൊണ്ട് സംഘം കാർ മോഷ്‌ടിക്കുകയായിരുന്നു.
ഇന്റർനെറ്റും മൊബൈൽ നെറ്റ് വർക്കുകളും ബ്ലോക്കുചെയ്യുന്ന സിസ്റ്റം ജാമറുകളുടെ സാങ്കേതിക വിദ്യയാകും മോഷ്ടാക്കൾ ഉപയോഗിച്ചതെന്ന് കരുതുന്നു.
കാറിനുള്ളിൽ കമ്പനി ഇൻസ്റ്റോൾ ചെയ്തിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും, സോഫ്‌റ്റെവെയറിനെയും പൂർണ്ണമായും പ്രവർത്തനരഹിതമാക്കിയാണ് അവർ കാർ കടത്തിയത്.
എന്നാൽ സുഭാഷിന്റെ ഒരു ടെക്നിക്കിൽ കള്ളന്മാരുടെ ട്രിക്കുകൾ തകിടംമറിഞ്ഞു! പ്രത്യേകം ഇൻസ്റ്റാൾ ചെയ്ത ആപ്പിൾ എയർ ടാഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐ ഫോണിലൂടെ കാർ സുഭാഷ് ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.
വെളുപ്പിനെ അഞ്ച് മണിക്ക് മോഷ്‌ടിക്കപ്പെട്ട വാഹനം രാവിലെ 7 മണിയോടെ മോഷ്‌ടാക്കൾ ഹണ്ടിങ്ടണിലെ ടിസി ഹാരിസൺ എന്ന ഗാരേജിലെത്തിച്ചു. ട്രാക്കിങ്ങിലൂടെ ഇത് മനസ്സിലാക്കിയ സുഭാഷ് അപ്പോൾ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും, പൊലീസ് ഗാരേജിൽ പോയി അന്വേഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പൊലീസ് അറിയിച്ചു. മോഷണശേഷം കാർ, ട്രക്കിൽ കയറ്റി ഒളിപ്പിച്ച് മോഷ്ടാക്കൾ ഗാരേജിൽ എത്തിച്ചതാകാം പൊലീസിന് കാർ കണ്ടെത്താൻ കഴിയാതിരുന്നതിന് കാരണമെന്ന് കരുതുന്നു.
ഗാരേജിൽ നിന്ന് ഇന്നലെ വൈകുന്നേരം മോഷ്‌ടാക്കൾ കേംബ്രിജ് ഷെയറിലെ ഡോഡിങ്ടൺ റോഡിലുള്ള റിവർ സൈഡിന് അടുത്തുള്ള ഒരു ഗോഡൗണിൽ കാർ എത്തിച്ചു. കടൽമാർഗം മറ്റ് രാജ്യത്തേക്ക് കാർ കടത്തുകയായിരുന്നു മോഷ്‌ടാക്കളുടെ ലക്ഷ്യം.
ഇതിനായി പാർട്സുകളാക്കി വേർതിരിച്ച നിലയിലാണ് ഇവിടെ നിന്ന് കാർ കണ്ടെത്തിയത്. സുഭാഷ് ഒരുക്കിയ പ്രത്യേക ആപ്പിൾ സാങ്കേതിക വിദ്യയാണ് കാർ കണ്ടെത്താൻ സഹായമായതെന്ന് പോലീസും വ്യക്തമാക്കി.
തെഫ്റ്റ് അടക്കം ഇൻഷുറൻസ് കവറേജുള്ളതിനാൽ ഇൻഷുറൻസുകാർ ഫുൾ ലോസ്സ് ആക്കിയിട്ടും വാഹനത്തിന്റെ മുഴുവൻ തുകയും തിരികെ ലഭിക്കുമെന്നും സുഭാഷ് പറയുന്നു.
പ്രമുഖ നിർമ്മാതാക്കളുടെ വിലകൂടിയതും കുറഞ്ഞതുമായ ആധുനിക കാറുകൾ സ്വന്തമാക്കിയിട്ടുളളവരാണ് യുകെ മലയാളികളിൽ ഭൂരിഭാഗവും. കാർ മോഷണം പലയിടങ്ങളിലും പതിവുസംഭവം തന്നെയായി മാറിയതിനാൽ, സുഭാഷ് ജോർജ്ജ് ഉപയോഗിച്ച ടെക്നിക്കുകൾ കാർ സുരക്ഷയിൽ പിന്തുടരുന്നത് വളരെ ഗുണകരമാകും.