നിരന്തരമായ സമരങ്ങൾ ഫലംചെയ്‌തു, ഒടുവിൽ സർക്കാർ കണ്ണുതുറന്നു. നോർത്തേൺ അയർലാൻഡിൽ നഴ്‌സുമാർ അടക്കമുള്ള ഹെൽത്ത് കെയർ സ്റ്റാഫുകൾക്കും സർക്കാർ ജീവനക്കാർക്കും വേതന വർധനവും ഒറ്റത്തവണ ബോണസും സർക്കാർ പ്രഖ്യാപിച്ചു.
ഹെൽത്ത് കെയർ തൊഴിലാളികൾക്കും സിവിൽ സർവീസുകാർക്കും 5% ശമ്പള വർദ്ധനവാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ഹെൽത്ത് കെയർ ഓഫറിൽ £1,505 ഒറ്റത്തവണ പേയ്‌മെൻ്റ് ഉൾപ്പെടുന്നു, അതേസമയം സിവിൽ സർവീസുകാർക്ക് ഒറ്റത്തവണയിൽ £1,500 പേയ്‌മെന്റും ലഭിക്കും.
2023/24 ലെ ശമ്പള സെറ്റിൽമെൻ്റുകൾ രാഷ്ട്രീയവും ബജറ്റ് അസ്ഥിരതയും മൂലം നടപ്പിലാക്കാൻ കാലതാമസം നേരിട്ടതിനാൽ, ആരോഗ്യ ശമ്പള ഓഫർ 2023 ഏപ്രിൽ മുതലുള്ള മുൻകാല പ്രാബല്യത്തോടെയും ലഭിക്കും.
സ്റ്റോർമോണ്ടിൻ്റെ സാമ്പത്തിക പാക്കേജിൽ നിന്നുള്ള ഏറ്റവും പുതിയ പൊതുമേഖലാ പേ ഓഫറുകൾ പ്രമുഖ യൂണിയനുകൾ അംഗീകരിച്ചിട്ടുണ്ട്. രണ്ട് ഓഫറുകളും സർക്കാർ കഴിഞ്ഞയാഴ്ച ട്രേഡ് യൂണിയനുകളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് പ്രഖ്യാപിക്കപ്പെട്ടത്.
അതേസമയം നഴ്‌സുമാരുടെ സംഘടനയായ ആർ.സി.എൻ അടക്കമുള്ള ചുരുക്കം തൊഴിലാളി സംഘടനകൾ ഈ വേതന വർദ്ധനവ് കുറവാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും സർക്കാരുകൾ പ്രഖ്യാപിച്ച വേതനവർദ്ധനവ് വേണമെന്നാണ് ഈ യൂണിയനുകളുടെ ആവശ്യം.
എന്നാൽ ഹെൽത്ത് കെയർ തൊഴിലാളികൾക്കുള്ള പുതിയ ഓഫർ ഇംഗ്ലണ്ടുമായുള്ള വേതന തുല്യത ഉറപ്പുനല്കുന്നതായി സർക്കാർ ആവകാശപ്പെടുന്നു.
വേതനവർദ്ധനവ് പ്രഖ്യാപനത്തെ തുടർന്ന് നോർത്തേൺ അയർലാൻഡിൽ ഇന്ന് നടത്താനിരുന്ന ട്രാൻസ്‌പോർട്ട് സമരം പിൻവലിച്ചു.
അതേസമയം വേതനവർധനവിൽ ഉൾപ്പെടാത്തതിനാൽ പ്രഖ്യാപിത സമരവുമായി മുന്നോട്ടുപോകുമെന്ന് നോർത്തേൺ അയർലണ്ടിലെ ജൂനിയർ ഡോക്ടർമാർ അറിയിച്ചു.
പുതിയ പ്രഖ്യാപനത്തിൽ ഏറ്റവും കുറഞ്ഞ ശമ്പളമുള്ള സിവിൽ സർവീസ് ജീവനക്കാർക്ക് 10% വർദ്ധനവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഈ ഓഫർ സ്വീകരിക്കണമോയെന്ന കാര്യത്തിൽ ട്രേഡ് യൂണിയനുകൾ അവരുടെ അംഗങ്ങളുമായി കൂടിയാലോചിക്കും. ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരെ പ്രതിനിധീകരിക്കുന്ന യൂണിസൺ യൂണിയൻ , മാസങ്ങൾ നീണ്ട സമരങ്ങൾ "ഒടുവിൽ ഫലം നൽകി" എന്ന് പറഞ്ഞു.
അതേസമയം റോയൽ കോളേജ് ഓഫ് നഴ്‌സിംങ്, പ്രഖ്യാപിത വേതനവർദ്ധനവ് കുറവാണെന്ന് പറയുന്നു. "ഞങ്ങളുടെ നഴ്‌സുമാർക്ക് ഇംഗ്ലണ്ടിലെ നഴ്‌സുമാരുടെ വേതന തുല്യത നൽകാത്തതിനാൽ, ഒറ്റത്തവണ പേയ്‌മെന്റിൽ നിരാശ തോന്നുന്നു". ആർസിഎൻ പ്രതിനിധി റീത്ത ഡെവ്‌ലിൻ പറഞ്ഞു,
എങ്കിലും നിർദിഷ്ട ശമ്പള സെറ്റിൽമെൻ്റിനെക്കുറിച്ച് ഉടൻ അംഗങ്ങളുമായി കൂടിയാലോചിക്കുമെന്നും ആർസിഎൻ അറിയിച്ചു.
ഇക്കാര്യത്തിൽ ഇനിയും കൂടുതൽ ചർച്ചകൾ നടക്കാനുണ്ടെന്ന് യൂണിസണിൽ നിന്നുള്ള ആൻ സ്പീഡ് പറഞ്ഞു.
കഴിഞ്ഞ വർഷം, ഇംഗ്ലണ്ടിലെ നഴ്‌സുമാർക്ക് 5% ശമ്പള വർദ്ധനയും കുറഞ്ഞത് 1,655 പൗണ്ടെങ്കിലും ഒറ്റത്തവണ സെറ്റിൽമെൻ്റും വാഗ്ദാനം ചെയ്തിരുന്നു.
"ഈ ശമ്പള ഓഫർ സ്വീകരിക്കാനും ശമ്പള തർക്കം അവസാനിപ്പിക്കാനും യെസ് എന്ന് വോട്ട് ചെയ്യാൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു" യുണൈറ്റ് യൂണിയൻ പറഞ്ഞു.
റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്‌സും (ആർസിഎം) ഈ നിർദ്ദേശം അംഗീകരിക്കാൻ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 18-ന് നോർത്തേൺ അയർലണ്ടിൽ അരങ്ങേറിയ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ പൊതുപണിമുടക്കിൽ മറ്റ് പൊതുമേഖലാ തൊഴിലാളികൾക്കൊപ്പം നഴ്‌സുമാരും മിഡ്‌വൈഫുമാരും ആരോഗ്യപ്രവർത്തകരും പങ്കെടുത്തിരുന്നു.
അതിനിടെ കഴിഞ്ഞയാഴ്ച വോട്ടുചെയ്‌ത പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് , വടക്കൻ അയർലണ്ടിലെ ജൂനിയർ ഡോക്ടർമാർ അറിയിച്ചു. ഇതനുസരിച്ച് മാർച്ച് 6 മുതൽ 7 വരെ ജൂനിയർ ഡോക്ടർമാർ 24 മണിക്കൂർ വാക്കൗട്ടിൽ പങ്കെടുക്കും.
അതിനിടെ, ഫെബ്രുവരി 27 ചൊവ്വാഴ്ച ആരംഭിക്കാനിരുന്ന ഗതാഗത പണിമുടക്ക് താൽക്കാലികമായി നിർത്തിവച്ചതായി യൂണിയനുകൾ അറിയിച്ചു. എല്ലാ ബസ്, റെയിൽ, ഗ്ലൈഡർ സർവീസുകളേയും ഈ സമരം ബാധിക്കുമായിരുന്നു.
ട്രാൻസ്‌പോർട്ട് നടത്തിപ്പുകാരായ ട്രാൻസ്‌ലിങ്ക് മെച്ചപ്പെട്ട ശമ്പള ഓഫർ വാഗ്ദാനം ചെയ്തതിനെ തുടർന്ന് യൂനൈറ്റ്, ജിഎംബി, സിപ്തു യൂണിയനുകളിൽ നിന്നുള്ള ട്രാൻസ്‌പോർട്ട് തൊഴിലാളികൾ 72 മണിക്കൂർ തുടർച്ചയായി നടത്താനിരുന്ന സമരമാണ് അവസാനിപ്പിച്ചത്.