അറഫാ സംഗമത്തിന് ഒരുങ്ങി മിനാ കൂടാരനഗരി. ഹജ്ജ് തീര്‍ഥാടകര്‍ക്കായി മാത്രം വാതില്‍ തുറക്കുന്ന മിനാ കൂടാരനഗരി ഇന്ന് അറഫ സംഗമത്തിന് സാക്ഷിയാകും. ലോക മുസ്ലിംങ്ങള്‍ ഒത്തുകൂടുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങുകളിലൊന്നാണ് പ്രസിദ്ധമായ അറഫാ സംഗമം. കോവിഡ് സാഹചര്യത്തില്‍ ലക്ഷകണക്കിന് വിശ്വാസികള്‍ക്കാണ് ഇവിടേക്കെത്താന്‍ കഴിയാതെ പോയത്. സൗദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമായ 60,000 തീര്‍ഥാടകര്‍ മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്.
20 പേരെ വീതം 3000 ബസുകളിലായി 60,000 തീര്‍ഥാടകരെയും അറഫയിലെത്തിക്കും. 55,000 പേര്‍ മിനായിലെ തമ്ബുകളിലും 5000 പേര്‍ അബ്രാജ് മിനാ കെട്ടിടത്തിലുമാണു തങ്ങിയത്. അറഫയിലെ നിസ്‌കാരത്തിനും മറ്റു പ്രാര്‍ത്ഥനകള്‍ക്കും സൗദി ഉന്നത പണ്ഡിത സഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേശകരില്‍ പ്രധാനിയുമായ ശൈഖ് അബ്ദുല്ല അല്‍ മനീയ നേതൃത്വം നല്‍കും. നമസ്‌കാരം നിര്‍വഹിച്ച്, അറഫാ പ്രഭാഷണവും ശ്രവിച്ച ശേഷം വിശ്വാസികള്‍ കാരുണ്യത്തിന്റെ മലയായ ജബലുറഹ്‌മയില്‍ അണിനിരന്ന് പ്രാര്‍ഥിക്കും.
സാത്താന്റെ പ്രതീകമായ ജംറയില്‍ എറിയാനുള്ള കല്ലുകള്‍ അണുവിമുക്തമാക്കിയാണ് ഹജ്ജ് മന്ത്രാലയം തീര്‍ഥാടകര്‍ക്കു നല്‍കുന്നത്. ബലിപെരുന്നാള്‍ ദിനമായ നാളെയാണ് ആദ്യ കല്ലേറു കര്‍മം നടക്കുക. അകലം പാലിച്ച് കല്ലെറിയാന്‍ വ്യത്യസ്ത സമയം ക്രമീകരിച്ചിട്ടുണ്ട്.