കാൻസർ ബാധിച്ചുള്ള മരണങ്ങൾ സർവ്വകാല റെക്കോർഡിട്ട് യുകെ മലയാളികളെ വേട്ടയാടുന്നത് തുടരുമ്പോൾ, ഒരുവശത്ത് കുഴഞ്ഞുവീണുള്ള അപ്രതീക്ഷിത മരണങ്ങളും ഉയരുന്നു. പാലക്കാട് സ്വദേശിയും വെയിൽസിലെ നഴ്‌സുമായ രാജേഷിന്റെ മരണം യുകെ മലയാളികൾക്ക് അവിശ്വസനീയ നടുക്കമായി.
ആംബുലൻസിനായി എമർജൻസി മെസ്സേജ് അയച്ചിട്ടും യഥാസമയം രാജേഷിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്നതും സുരക്ഷാ സംവിധാനത്തിലെ അസ്വസ്ഥത ഉയർത്തുന്ന ചോദ്യചിഹ്നമായി മാറുന്നു.
വെയിൽസിലെ അബർഹവാനി ബ്രിഹ്മവാറിൽ താമസിച്ചിരുന്ന പാലക്കാട് സ്വദേശി രാജേഷ് ഉത്തമരാജ്, 51, ഞായറാഴ്ച ഉച്ചയോടെയാണ് കുഴഞ്ഞുവീണത്. കൈയിൽ കെട്ടിയിരുന്ന വാച്ചിലെ എമർജൻസി പിൻ അമർത്തി രാജേഷ് തന്നെ ആംബുലൻസ് സഹായം തേടിയെങ്കിലും ഏറെവൈകി പാരാമെഡിക്കുകൾ താമസസ്ഥലത്ത് എത്തുമ്പോൾ മരണം സംഭവിച്ചിരുന്നു.
എമർജൻസി സ്വിച്ച് അമർത്തിയശേഷം അധികം വൈകാതെ രാജേഷ് കുഴഞ്ഞുവീണെന്ന് കരുതുന്നത്. പിന്നീട് പൊലീസ് എത്തി മരണം സ്ഥിരീകരിച്ച ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതെന്ന് രാജേഷിന്റെ സുഹൃത്തും സഹപാഠിയുമായ ബിജി ജോൺ ബ്രിട്ടീഷ് പത്രത്തോട് പറഞ്ഞു.
ബാംഗ്ളൂർ രാഘവേന്ദ്ര സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ തന്റെ സീനിയർ ബാച്ചിൽ പഠിച്ച രാജേഷ് വെയിൽസിൽ എത്തിയിട്ടും ബിജിയോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. ജോലിയിലെ രാജേഷിന്റെ മികവിനെപ്പറ്റി ബിജി ഓർക്കുന്നു. കലാ സാംസ്കാരിക രംഗത്തും തന്റെതായ കഴിവുകൾ രാജേഷ് പ്രകടിപ്പിച്ചിട്ടുള്ളതായി ബിജി പറയുന്നു. പെട്ടന്നുള്ള രാജേഷിന്റെ വിയോഗം യുകെയിൽ നല്ലൊരു സുഹൃത്തുവലയം കാത്തു സൂക്ഷിച്ചിരുന്ന രാജേഷിന്റെ സുഹൃത്തുക്കൾക്ക് വിശ്വസിക്കുവാൻ സാധിച്ചിരുന്നില്ല.
രാജേഷിന് നേരത്തേതന്നെ അപസ്മാരം ഉൾപ്പടെ ശാരീരിക അസ്വസ്ഥതൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. അതുകൊണ്ടാണ് വാച്ചിൽ എമർജൻസി സ്വിച്ച് സെറ്റുചെയ്തിരുന്നത്. കുഴഞ്ഞുവീണതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
നാട്ടിൽ നിന്നും നിരവധിപ്പേരെ സൗജന്യമായി യുകെയിലെത്തിച്ച്, ജീവിതം നൽകിയ മനുഷ്യസ്നേഹി എന്ന നിലയിൽക്കൂടി പ്രശസ്തനാണ്. കൂടാതെ പാട്ടുകളെ ഏറെ സ്‌നേഹിച്ചിരുന്ന രാജേഷ് പ്രശസ്ത ഗായിക എസ് ജാനകിയുടെ കടുത്ത ആരാധകനുമാണ്. എസ് ജാനകിയുടെ നിരവധി തവണ അദ്‌ദേഹം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
2001 ൽ യുകെയിൽ എത്തിയ രാജേഷ്, പിന്നീട് വിവിധ കെയർ ഹോമുകളിൽ നഴ്സ്, ടീം ലീഡർ, ഹോം മാനേജർ എന്നീ നിലകളിൽ ജോലിചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഇടയ്ക്കിടെ ഉണ്ടാകുന്ന അപസ്മാരം ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജോലിക്ക് പോയിരുന്നില്ലെന്നും പറയുന്നു.
നഴ്സായ സ്വപ്ന ജോസാണ് ഭാര്യ. നോർത്ത് വെയിൽസിൽ തന്നെ ഒരു സ്വകാര്യ കെയർ ഹോമിൽ നഴ്‌സായി ജോലിചെയ്യുകയാണ് സ്വപ്‌ന. കോളജ് വിദ്യാർഥിയായ മാർട്ടിൻ രാജേഷ് ,15, പത്താം ക്ലാസ് വിദ്യാർഥിനിയായ ലിവി രാജേഷ്, 13, എന്നിവരാണ് മക്കൾ.
കോയമ്പത്തൂർ സ്വദേശിയും പരേതനുമായ ഉത്തമരാജ്, ചങ്ങനാശേരി സ്വദേശിനി മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ സനീഷ് ഉത്തമരാജ് സിംഗപ്പൂരിലുമാണ്.
അസുഖം മൂലം ജോലിക്ക് പോകാൻ കഴിയാതിരുന്നതുകൊണ്ടും ആവശ്യക്കാരെ കൈയയച്ച് സഹായിക്കുന്ന സ്വഭാവവും മൂലം കുറച്ചുകാലമായി രാജേഷ് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നതായും പറയുന്നു.
മൃതദേഹം സംസ്കരിക്കാനും മറ്റും ബുദ്ധിമുട്ടുന്ന രാജേഷിന്റെ കുടുംബത്തെ സഹായിക്കുവാൻ, 1995 കാലഘട്ടത്തിൽ ബെംഗളുരു രാഘവേന്ദ്ര കോളജിൽ നഴ്സിങ്ങിന് പഠിച്ചിരുന്ന യുകെയിലെ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ‘ഗോ ഫണ്ട്’ വഴി ധനശേഖരണം ആരംഭിച്ചിട്ടുണ്ട്.
യുകെയിൽ തന്നെ സംസ്കാരച്ചടങ്ങുകൾ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. തുടർ നടപടികൾ പൂർത്തിയായാലുടൻ സംസ്കാരം നടത്തുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കൊറോണരുടെ നടപടിക്രമങ്ങൾ കഴിഞ്ഞ ശേഷമായിരിക്കും ഫ്യുണറൽ സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് അന്തിമ തീരുമാനങ്ങൾ ഉണ്ടാകുക.
രാജേഷിന്റെ സംസ്കാര ചിലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനും താഴെ നൽകിയിട്ടുള്ള ഗോ ഫണ്ട് ലിങ്കിൽ പ്രവേശിച്ച് സുമനസ്സുകൾ സാമ്പത്തികമായി സഹായിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
കഴിഞ്ഞ കുറെകാലങ്ങളായി ജോലി ചെയ്യുവാൻ സാധിച്ചിരുന്നില്ല, ഭാര്യ സ്വപ്ന യുടെ ശമ്പളത്തിലായിരുന്നു കഴിഞ്ഞിരുന്നത്. സാമ്പത്തികമായി വെല്ലുവിളികൾ നേരിടുന്ന രാജേഷിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ് ഫ്യുണറൽ ചെലവുകൾ അതിനാൽ നല്ലവരായ എല്ലാ യുകെ മലയാളികളുടെയും സഹകരണം താഴ്മയായി അഭ്യർത്ഥിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.