യുകെ മലയാളികൾക്കിടയിലെ മരണദൂതനായി അർബുദ രോഗം അകാലത്തിൽ ജീവനുകൾ അപഹരിക്കുന്നത് തുടരുന്നു. മുമ്പെങ്ങും ഇല്ലാത്തവിധം കാൻസർ മൂലം ജീവൻ നഷ്ടപ്പെടുന്നത് ഇപ്പോൾ അതിന്റെ മുർദ്ധന്യതയിൽ എത്തിയിരിക്കുന്നു.
ഏറ്റവും പുതിയ കണ്ണിയായി ആ ശ്രേണിയിൽ മടങ്ങിയത് ഇപ്‌സ്വിച്ച് മലയാളികൾക്കിടയിൽ സുപരിചിതനായ ബിനുമോനാണ്. കോട്ടയം സ്വദേശിയായ ബിനുമോൻ മഠത്തിൽചിറയിൽ, 36, ഇപ്സ്വിച്ചിൽ കുടുംബമായി താമസിച്ചു വരുന്നതിനിടെ തികച്ചും യാദൃശ്ചികമായാണ് കാൻസർ ബാധിതൻ ആണെന്ന് തിരിച്ചറിഞ്ഞത്.
വിട്ടുമാറാത്ത പനിയും കണ്ണിലെ മഞ്ഞനിറവും കാരണം 2021 ജൂലൈ മാസത്തിലാണ് ഇപ്സ്വിച് ഹോസ്പിറ്റലിൽ ബിനുമോൻ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനകളില്‍ ട്യൂമർ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി കീമോതെറാപ്പി ചെയ്തിട്ടും കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.
വയറ്റിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയെ തുടർന്ന് പാലിയേറ്റീവ് കെയർ ചികിത്സയിൽ തുടരവേയാണ് ഭാര്യ ജ്യോതിയേയും ഏകമകനേയും തനിച്ചാക്കി വിടപറഞ്ഞത്.
ട്യൂമർ ബാധ വ്യാപിച്ചുപോയതിനാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. എങ്കിലും ജീവിച്ച് കൊതിതീർന്നിട്ടില്ലാത്ത ബിനുമോൻ തിരിച്ചു വരുന്നതിനുള്ള അവസാനത്തെ ശ്രമമെന്ന നിലയിൽ, നാട്ടിൽ ബന്ധുക്കളുടെ അടുത്തെത്തി തുടർ ചികിത്സ നടത്തണമെന്ന് ബിനുമോൻ ആഗ്രഹിച്ചിരുന്നു.
എന്നാൽ ആ ആഗ്രഹം പൂർത്തീകരിക്കാൻ കഴിയും മുമ്പേയാണ് ബിനുമോന്റെ മടക്കം. 2007ൽ യുകെയിൽ എത്തിയെങ്കിലും അസുഖത്തെ തുടർന്ന് കാര്യമായ സമ്പാദ്യം സ്വരുക്കൂട്ടാൻ ബിനുമോന് ഇതുവരെ കഴിഞ്ഞിരുന്നില്ല.
എന്നാൽ ബിനുവിന്റെ ആഗ്രഹം അറിഞ്ഞു ഇപ്സ്വിച്ചിലെ മലയാളി അസോസിയേഷനുകളും ദേവാലയത്തിലെ വിമൻസ് ഫോറവും ധന സമാഹരണം ആരംഭിച്ചിരുന്നു. അതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കവേയാണ്, കാരുണ്യത്തിനായി കാത്തുനിൽക്കാതെ ബിനുമോൻ മടങ്ങിയത്.
ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്ന ബിനുമോൻ ഇപ്സ്വിച്ച് മലയാളികൾക്ക് ഏറെ പ്രീയങ്കരനായിരുന്നു. ആരോഗ്യമുള്ള കാലത്ത് സംഘടനയുടെ എല്ലാപ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു.
ജീവിതം സന്തോഷകരമായി മുന്നോട്ടുപോയിരുന്ന നാളുകളിൽ ഭാര്യ ജ്യോതി യുകെയിൽ നഴ്സിങ് പഠനം ആരംഭിച്ചിരുന്നുവെങ്കിലും ബിനുമോന്റെ അസുഖത്തെതുടർന്ന് പാതിവഴിയിൽ പഠനം മുടങ്ങി.
ബിനുമോൻ - ജ്യോതി ദമ്പതികൾക്ക് ഒരുമകൻ മാത്രമാണുള്ളത്.
സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് തീരുമാനിച്ചിട്ടുള്ളത്. ഫെബ്രുവരി 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ഇപ്സ്വിച് ക്രിമിറ്റോറിയത്തിൽ സംസ്കാരം നടത്തും.