പ്രവചനങ്ങളെ കാറ്റില്‍പ്പറത്തില്‍ ബ്രിട്ടനില്‍ വീടുകളുടെ വില കുതിച്ചുയരുന്നു. ശരാശരി വില 375131 പൗണ്ടിലെത്തി കഴിഞ്ഞ മാസം വച്ചു നോക്കുമ്പോള്‍ 0.8 ശതമാനം വര്‍ദ്ധനവാണുള്ളത്. വീട് വില കുറയുമെന്നായിരുന്നു പ്രവചനം. പലിശ നിരക്ക് കുറക്കാത്തതും മോര്‍ട്ട്ഗേജ് കൂടി നില്‍ക്കുന്നതും മൂലം ആളുകള്‍ വീടു വാങ്ങുന്നത് മാറ്റിവയ്ക്കുമെന്നും വീടുകളുടെ വില്‍പ്പന കാര്യമായി നടക്കില്ലെന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പ്രോപ്പര്‍ട്ടി വെബ്സൈറ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ആളുകള്‍ വീടു വാങ്ങാന്‍ കൂടുതലായി ആഗ്രഹിക്കുന്നുവെന്നു വ്യക്തമാക്കുന്നു.
നിലവിലെ വീട് മാറ്റി പുതിയ വീട് വാങ്ങുന്നവരുടെ എണ്ണം കൂടിയതായി വിദഗ്ധര്‍ പറയുന്നു. ഹോം മൂവ്സ് ആക്ടിവിറ്റി എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്രയ വിക്രയം 17 ശതമാനം കൂടുതലാണ്. മേയില്‍ വീടുവില കുതിക്കുന്ന രീതിയാണ് പൊതുവേ കാണാറുള്ളത്. വീടിന്റെ വില മാത്രമല്ല വാടകയിലും വര്‍ദ്ധനവുണ്ട്. വാടകയില്‍ 8.3 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ലണ്ടന്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ വീടുവില വളരെ കൂടുതലായതിനാല്‍ പലരും വില കുറഞ്ഞ പ്രദേശങ്ങളില്‍ വീടു വാങ്ങാന്‍ താല്‍പര്യപ്പെടുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈസ്റ്റ് ലണ്ടനിലെ വീട്ടില്‍ നായയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തു നിന്ന് രണ്ട് എക്‌സ്എല്‍ ബുള്ളി നായക്കളെ പോലീസ് പിടികൂടി. കൊല്ലപ്പെട്ടത് 50 വയസ് പ്രായമുള്ള സ്ത്രീയാണെന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് ഹോണ്‍ചര്‍ച്ചിലാണ് ആക്രമണമുണ്ടായതെന്നും പോലീസ് പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത രണ്ട് നായ്ക്കളെ ഒരു മുറിക്കുള്ളില്‍ നിന്നും സുരക്ഷിതമായി പിടികൂടിയതായി പോലീസ് വക്താവ് പറഞ്ഞു.
''ഉച്ചയ്ക്ക് 1.12 ഓടെ ഒരു സ്ത്രീയെ നായ ആക്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്ത് കോണ്‍വാള്‍ ക്ലോസിലേക്ക് പോലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് സേവനത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ സ്ഥലത്തെത്തുകയും അവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തു. പക്ഷേ സങ്കടകരമെന്നു പറയട്ടെ, അവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭീഷണിയെത്തുടര്‍ന്ന് സായുധരായ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ഉദ്യോഗസ്ഥര്‍ രണ്ട് നായ്ക്കളെ സുരക്ഷിതമായി പിടികൂടി. മെറ്റിന്റെ വക്താവ് പറഞ്ഞു.
'ഇവ രജിസ്റ്റര്‍ ചെയ്ത എക്‌സ് എല്‍ ബുള്ളി നായ്ക്കളാണ്, ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പ് വീട്ടിലെ ഒരു മുറിയില്‍ അടക്കപ്പെട്ടിരുന്നു. സംഭവസമയത്ത് ഒരു സമയത്തും ഇവ വീടിന് പുറത്തിറങ്ങിയില്ല. നായ്ക്കളുടെ ഉടമയായ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ട്.'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 1 മുതല്‍, ഇംഗ്ലണ്ടിലും വെയില്‍സിലും ഒരു ഇളവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ XL ബുള്ളി ബ്രീഡ് സ്വന്തമാക്കുന്നത് ക്രിമിനല്‍ കുറ്റമായി മാറിയിരുന്നു. നായ്ക്കളെ ഉടമസ്ഥര്‍ വന്ധ്യംകരിച്ചിരിക്കണം. കൂടാതെ മൈക്രോചിപ്പ് ചെയ്ത് വായ മൂടിക്കെട്ടി, മറ്റ് നിയന്ത്രണങ്ങള്‍ക്കൊപ്പം മാത്രമേ പൊതുസ്ഥലത്ത് കൊണ്ടുവരാവൂ എന്നുമാണ് നിര്‍ദ്ദേശം.
ആളുകള്‍ക്ക് നേരെയുള്ള നിരന്തര ആക്രമണങ്ങള്‍ക്ക് പിന്നമാലെയാണ് ഇത്തരം നായ്ക്കളെ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം. തോളിനും കൈയ്ക്കും പരിക്കേറ്റ 11 വയസ്സുകാരി ഉള്‍പ്പെടെ, ബിര്‍മിംഗ്ഹാമിലെ തെരുവില്‍ പൊതുജനങ്ങളെ ആക്രമിക്കുന്ന XL ബുള്ളി നായയുടെ ദൃശ്യങ്ങള്‍ സെപ്റ്റംബറില്‍ വന്‍ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു.
അതേ മാസം തന്നെ, വെസ്റ്റ് മിഡ്ലാന്‍ഡിലെ സ്റ്റോണലില്‍ രണ്ട് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ഇയാന്‍ പ്രൈസ് (52) മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ട രണ്ട് മൃഗങ്ങളും XL ബുള്ളി നായ്ക്കളാണെന്ന് പോലീസ് വിശ്വസിക്കുന്നു.
2021 നവംബറില്‍, 10 വയസ്സുള്ള ജാക്ക് ലിസിനെ ബീസ്റ്റ് എന്ന് വിളിക്കുന്ന XL ബുള്ളി നായ ദാരുണമായി കൊന്നിരുന്നു. ഈ സംഭവത്തില്‍ ഉടമയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്.
Latest News
യുകെയിലെ ഏറ്റവും പ്രശസ്തമായ ഡെലിവറി സേവന കമ്പനികളില്‍ ഒന്നാണ് റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ്. പക്ഷെ ഇവിടെ കഴിഞ്ഞിടയ്ക്ക് നടന്ന ഒരു സംഭവം കേട്ടവരെല്ലാം വളരെ വിചിത്രമെന്ന് പറയുകയായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ആണ് ഇവിടെ നടന്ന സംഭവത്തെ കുറിച്ച് ഒരു പോസ്റ്റ് വന്നത്.
ഇവിടെ ഒരു പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് പാക്കറ്റിലെ ചോക്ലേറ്റ് കഴിച്ചത് മുതലാണ് സംഭവം ആരംഭിക്കുന്നത്. പക്ഷെ ഇതോടെ കഴിച്ച ജോലിക്കാരെല്ലാം വളരെ വിചിത്രമായ സ്വഭാവം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്.
അതിന് കാരണം കഞ്ചാവ് ചേര്‍ത്ത ചോക്ലേറ്റ് ആയിരുന്നു ഇവര്‍ കഴിച്ചത്. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്രെ. ഒരു പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റുകളാണ് ജീവനക്കാര്‍ കഴിച്ചത് എന്നാണ് പറയുന്നത്. പിന്നാലെ ചോക്ലേറ്റ് കഴിച്ച ജീവനക്കാര്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും അവര്‍ എന്തിനെയോ ഭയക്കുന്നത് പോലെ പെരുമാറുകയും ചെയ്തു എന്നും പോസ്റ്റില്‍ പറയുന്നു. പിന്നാലെ, ഇവരെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതത്രെ.
ഒരു സ്റ്റാഫ് അംഗം ഇതേ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ''ഞാന്‍ ഓഫീസിലെത്തുമ്പോള്‍ കണ്ടത് ചോക്ലേറ്റ് കഴിച്ച് ചിലര്‍ വളരെ വിചിത്രമായി പെരുമാറുന്നതാണ്. അത് അവര്‍ക്ക് ഭയങ്കരമായ അനുഭവമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അതേസമയം, ആരെങ്കിലും എനിക്കാണ് ഒരു ചോക്ലേറ്റ് ബാര്‍ തന്നതെങ്കില്‍, ഞാന്‍ ഒരുപക്ഷേ അതിലെഴുതിയത് വായിക്കുമായിരുന്നു'' എന്നാണ്.
റോയല്‍ മെയില്‍ വക്താവ് റെഡ്ഡിറ്റില്‍ വിവരിച്ചിരിക്കുന്ന സംഭവം സത്യമാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 'അന്വേഷണം നടന്നുവെങ്കിലും ചോക്ലേറ്റ് ബാറുകള്‍ എവിടെ നിന്നും വന്നുവെന്ന് കണ്ടെത്താനായിട്ടില്ല എന്നാണ് വക്താവ് പറഞ്ഞത്. ചിലപ്പോള്‍ ചില പാക്കേജുകള്‍ക്ക് കേടുപാടുകള്‍ വരാറുണ്ട്. അതില്‍ നിന്നും വീഴുന്ന സാധനങ്ങള്‍ എടുത്തുവയ്ക്കുകയും പിന്നീട് ഡാമേജ് ബാഗില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുകയുമാണ് ചെയ്യുന്നത് എന്ന് റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ് പറയുന്നു. ഈ വിചിത്രമായ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നും റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ് പറയുന്നു.
ASSOCIATION
പീറ്റര്‍ബറോ : അര്‍ബുദ രോഗ ചികിത്സയിലിരിക്കെ പീറ്റര്‍ബറോയില്‍ അന്തരിച്ച സ്നോബിമോള്‍ക്ക് യുകെയുടെ മണ്ണില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. മലയാളികളും തദ്ദേശീയരുമായ വന്‍ജനാവലിയാണ് അന്ത്യയാത്രക്ക് സാക്ഷികളായി ദേവാലയത്തിലും സിമിത്തേരിയിലുമായി അന്ത്യപോപചാര ശുശ്രുഷകളിലും ശവസംസ്‌കാര ചടങ്ങുകളിലും പങ്കുചേര്‍ന്നത്. ദേവാലയവും, പാരീഷ് ഹാളും പരിസരവും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം എത്തിയിരുന്നു.
പീറ്റേര്‍ബറോ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് സീറോമലബാര്‍ മിഷന്‍ വികാരി ഫാ. ഡാനി മോലോപറമ്പില്‍ സ്വാഗതം അരുളിയ ശേഷം തുടങ്ങിയ അന്ത്യോപചാര ശുശ്രുഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുര്‍ബ്ബാന മദ്ധ്യേ പിതാവ് നല്‍കിയ സന്ദേശത്തില്‍ 'സ്നോബി നിത്യ പ്രകാശത്തിലേക്കും, നിത്യ വിശ്രമത്തിലേക്കും ആല്മീയമായും മനസ്സികമായും ഏറെ ഒരുങ്ങിയാണ് യാത്രയായതെന്നും, പ്രാര്‍ത്ഥനയെ കൂട്ട് പിടിച്ചും, സഹനങ്ങളെ സമര്‍പ്പിച്ചുമുള്ള അവരുടെ ജീവിതം നിത്യസമ്മാനത്തിന് അവരെ അര്‍ഹയാക്കും'എന്നും പറഞ്ഞു.
അകാലത്തിലുള്ള മരണങ്ങളെ സ്വന്തം കുടുംബത്തില്‍ കാണേണ്ടിവന്ന വിഷമങ്ങള്‍ പങ്കുവെച്ച സ്രാമ്പിക്കല്‍ പിതാവ് സനിലിനും ആന്റോക്കും സാന്ത്വനവും ശക്തിയും പകരുന്ന തിരുവചനഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് സന്ദേശം നല്‍കിയത്. ഫാ.ടോം ഓലിക്കരോട്ട്, ഫാ ഡാനി, ഫാ. ജിനു, ഫാ. ആദം എന്നിവര്‍ സഹകാര്‍മ്മികരായി.
നിരവധി സ്വപ്നങ്ങളുമായി യുകെയുടെ മണ്ണില്‍ എത്തുകയും, ജോലി തുടങ്ങി രണ്ടുമാസം ആകുമ്പോളേക്കും ബോണ്‍ ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച വിദഗ്ധ ചികിത്സക്കിടയിലാണ് സ്നോബിമോള്‍ക്കു പെട്ടെന്ന് രോഗം മൂര്‍ച്ചിക്കുന്നത്. സ്വപ്നങ്ങള്‍ക്ക് മൊട്ടിടുന്നതിനു മുമ്പായി അകാലത്തില്‍ യാത്രാകേണ്ടി വന്ന സ്നോബിമോള്‍ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമണ്‍ (യു കെ) ലിസമ്മ ജോയി എന്നിവര്‍ സഹോദരിമാരാണ്.
നിശ്ചലമായി ഉറങ്ങുന്ന സ്നോബിയുടെ സമീപം നിന്നുകൊണ്ട് സനിലിന്റെയും ഏകമകന്‍ ആന്റോയുടെയും, സഹോദരി മോളിയുടെയും ബന്ധുക്കളുടെയും അണപൊട്ടുന്ന ദുംഖം ദേവാലയത്തില്‍ എത്തിയ എല്ലാവരുടെയും ഹൃദയങ്ങളെ വേദനിപ്പിച്ചു. അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും ഏറെ ദുംഖം തളം കെട്ടിയ അന്തരീക്ഷത്തിലാണ് നടന്നത്. നൂറുകണക്കിന് ജനങ്ങള്‍ ശുശ്രുഷകളിലും ശവ സംസ്‌കാരത്തിലും പങ്കുചേരുകയും അനുശോചനവും അന്ത്യാഞ്ജലിയും അര്‍പ്പിക്കുകയും ചെയ്തു.
ഭര്‍ത്താവ് സനില്‍ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനാണ്. സനില്‍ പീറ്റര്‍ബറോയില്‍ തന്നെ ഒരു നേഴ്‌സിങ് ഹോമില്‍ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകന്‍ ആന്റോ വിദ്യാര്‍ത്ഥിയാണ്. സ്നോബിയുടെ സഹോദരി മോളി സൈമണ്‍ പീറ്റര്‍ബറോയില്‍ തന്നെ കുടുംബമായി താമസിക്കുന്നു. മോളിയുടെ ഭര്‍ത്താവ് സൈമണ്‍ ജോസപ്പും കുടുംബാംഗങ്ങളും, പീറ്റര്‍ബറോ മലയാളി സമൂഹവും വളരെ ഭംഗിയായായും ചിട്ടയായുമാണ് അന്ത്യോപചാരവേള ക്രമീകരിച്ചത്. ഫ്ളെട്ടന്‍ സിമിത്തേരിയില്‍ നടത്തിയ ശവസംസ്‌ക്കാര ശുശ്രുഷകള്‍ക്ക് ശേഷം, സെന്റ് ഓസ്വാള്‍ഡ്‌സ് ചര്‍ച്ച് ഹാളില്‍ ചായയും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.
ഔര്‍ ലേഡി ഓഫ് ലൂര്‍ദ്സ് സീറോമലബാര്‍ ഇടവക അംഗങ്ങള്‍, ശുശ്രുഷകള്‍ക്കു സെന്റ് ഓസ്വാള്‍ഡ് ദേവാലയം അനുഭവദിച്ചു നല്‍കിയ വികാരി ഫാ. സീലന്‍, സെന്റ് ഓസ്വാള്‍ഡ് പാരീഷണേഴ്സ്, ഫാ. ആന്റണി, ഫാ ആന്‍ഡ്രൂ, ഫാ. തോമസ്, ഫാ. ബിനോയി, ഫാ. സിജു, ഹോസ്പിറ്റല്‍ ചാപ്ലിന്‍ ഫാ. വാള്‍ഡി ക്‌നാനായ കാത്തലിക്ക് ചാപ്ലെയിന്‍ ഫാ. ജോമോന്‍ എന്നിവരും അന്ത്യോപചാര ശുശ്രുഷാ വേളയില്‍ സന്നിഹിതരായിരുന്നു. ഓള്‍ സെയിന്റ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി ഫാ. തോമസ് ജോര്‍ജ്ജ് , ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് വികാരി ഫാ. മാത്യു കുര്യാക്കോസ്, യുകെ-യൂറോപ്പ് ആഫ്രിക്ക രൂപതയുടെ മെട്രോപൊളിറ്റന്‍ മാര്‍ സ്റ്റെഫനോസ് തിരുമേനി, മോര്‍ ഗ്രിഗോറിയോസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കോര്‍ എപ്പിസ്‌കോപ്പ ഫാ. രാജു ചെറുവിള്ളില്‍, വികാരി ഫാ. നിതിന്‍, ഡീക്കന്‍ ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനകളും, ആശ്വാസ വാക്കുകളും സഹായങ്ങളും ഏറെ നന്ദിപുരസ്സരം ഓര്‍മ്മിക്കുന്നുവെന്നു കുടുംബത്തിന് വേണ്ടി സൈമണ്‍ ജോസഫ് പറഞ്ഞു. കൂടാതെ ശുശ്രുഷകളിലടക്കം എല്ലാ മേഖലകളിലും സഹായങ്ങളും നേതൃത്വവും എടുത്തവരോടുള്ള അകൈതവമായ നന്ദിയും കടപ്പാടും സൈമണ്‍ പ്രകാശിപ്പിച്ചു.
കേംബ്രിഡ്ജ് ബഥേല്‍ പെന്തക്കോസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ എബ്രഹാം, പാസ്റ്റര്‍ സാമുവേല്‍ എന്നിവരും പിന്തുണയും അനുശോചനം അറിയിക്കുകയും ചെയ്തു. പീറ്റര്‍ബറോ മലയാളീസ്, കിങ്സ്ലിന്‍ മലയാളി കൂട്ടായ്മ്മ, സ്പാല്ഡിങ് കൂട്ടായ്മ്മ, പീറ്റര്‍ബറോയിലെ നാനാജാതി സമുദായങ്ങള്‍, വിവിധ സഭകളും വ്യക്തികളും റീത്തുകള്‍ സമര്‍പ്പിച്ചു അനുശോചനം രേഖപ്പെടുത്തി. സ്നോബിയുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച് ജോജി മാത്യു കരികുളം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ് എന്ന മ്യൂസിക്കല്‍ ലൈവ് ഷോ ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. സിനിമ രംഗത്തെ പ്രമുഖരായ പിന്നണി ഗായകരും ക്രിസ്ത്യന്‍ ഡിവോഷണല്‍ സംഗീത രചയിതാവും കംപോസറുമായ പീറ്റര്‍ ചേരാനല്ലൂര്‍ പരിപാടി നയിക്കും. ഫ്ലവര്‍സ് സംഗീത മത്സരത്തില്‍ കൂടി പ്രശസ്ത ആയ മേഘ്നാകുട്ടി, പിന്നണി ഗായകരായ നിവിന്‍ സ്‌കറിയ, ക്രിസ്റ്റകല, ചാര്‍ളി ബഹറിന്‍ പോലെ മലയാള സിനിമയില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള കലാകാരമാരുടെ പരിപാടികള്‍ കോര്‍ത്തുഎന്നാക്കി കൊണ്ട് ഒരു മനോഹരമായ മ്യൂസിക്കല്‍ നൈറ്റാണ് സൈമാ പ്രെസ്റ്റണ്‍ നടത്തുന്നത്. സൈമാ സ്നേഹ സംഗീത രാവിലേക്ക് എല്ലാവരെയും സൗഗതം ചെയ്യുന്നു.
താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ തന്നെ സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സൗത്ത് ഇന്ത്യന്‍ മലയാളികള്‍ക്ക് വേണ്ടി രൂപീകരിച്ച ഈ അസോസിയേഷന്‍ സാംസ്‌കാരിക സാമൂഹിക സ്പോര്‍ട്സ് മേഖലകളില്‍ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് നന്മ, വികസനം എന്നിവയ്ക്കായി എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കാന്‍ സൈമ പ്രൈസ്റ്റണ്‍ ലക്ഷ്യമിടുന്നു. സൈമാ പ്രെസ്റ്റണ്‍ സ്നേഹ സംഗീത രാവ് പരിപാടിയിലേക്ക് എല്ലാവരെയും ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു.
ഒരുമയുടെയും സ്നേഹത്തിന്റെയും കൂട്ടായ്മയായ സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന്‍ (MAS) 2024-25 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 13 ന് ഹെയ്സല്‍ഗ്രൂ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ വച്ച് നടന്ന ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ക്ക് പ്രസിഡണ്ട് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു.പ്രസിഡണ്ട് ഷൈജു തോമസ് ,സെക്രട്ടറി ജോണ്‍ ജോജി ,ട്രഷര്‍ ബിന്‍സ് ജോസഫ് ,വൈസ് പ്രസിഡന്റ് ജോസ് ജോസഫ് ,ജോയിന്‍ സെക്രട്ടറി ക്രിസ്റ്റീന്‍ മേരി ,ജോയിന്‍ ട്രഷറര്‍ വര്‍ഗീസ് പൗലോസ് എന്നിവരെയും,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍ ആയി ഹരീഷ് നായര്‍ ,ബിനോയ് ബെന്നി ,മനോജ് ജോണ്‍ ,റോയി മാത്യു ,റോണി പൗലോസ് ,സിബി ജോസ് ,സാന്റോ കോണിക്കര ,അരുണ്‍ സെല്‍വരാജന്‍,റീന സ്റ്റീഫന്‍സണ്‍ ,സുജിതാ ടി,ബാബു റോയ് ,ചിക്കു മരിയ ,ടിനു സെബാസ്റ്റ്യന്‍, റോഷിനി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഷൈജു തോമസ് പഴയ കമ്മിറ്റിക്ക് നന്ദി പറയുകയും അതോടൊപ്പം സംഘടനയെ പുതിയ തലങ്ങളില്‍ എത്തിക്കാന്‍ ആത്മാര്‍ത്ഥത നിറഞ്ഞ ,ഉറച്ച കാല്‍വെപ്പുകളോടെ ,കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുപോകുമെന്ന് ഉറപ്പുനല്‍കി.
ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. രണ്ടാം സമ്മാനം 500 പൗണ്ട് ആണ്. ബെസ്റ്റ് ബോളര്‍, ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്നിങ്ങനെ മൂന്ന് മികച്ച താരങ്ങള്‍ക്കും ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കും.
കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബും ഫിനിക്‌സ് നോര്‍ത്താംപ്റ്റണ്‍ ക്ലിക്കറ്റ് ക്ലബും ഗ്രൂപ്പ് എയില്‍ മത്സരിക്കും. ചലഞ്ചേഴ്‌സ് ഹെര്‍ഫോര്‍ഡ് ക്രിക്കറ്റ് ക്ലബും ഗ്ലോസ്റ്റര്‍ റോയല്‍സ് ക്രിക്കറ്റ് ക്ലബും മത്സരിക്കാനിറങ്ങും. ഗ്രൂപ്പ് ബിയില്‍ ഗള്ളി ക്രിക്കറ്റേഴ്‌സ് ക്ലബ് ഓക്‌സ്‌ഫോര്‍ഡും വേഴ്‌സസ്റ്റര്‍ അമിഗോസ് ക്രിക്കറ്റ് ക്ലബും മത്സരത്തിനിറങ്ങും. ടോണ്ടന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബും കവന്‍ട്രി റെഡ്‌സ് ക്രിക്കറ്റ് ക്ലബും ഗ്രൗണ്ടില്‍ പോരിനിറങ്ങും.
യുക്മ ദേശീയ പ്രസിഡന്റ് ബിജു പെരിങ്ങത്തറ മുഖ്യ അതിഥിയായിരിക്കും. ഒപ്പം കാണികളെ ആവേശത്തിലാക്കാന്‍ ഡിജെയും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒന്‍പതു മണി മുതല്‍ മട്ടാഞ്ചേരി കിച്ചന്റെ സ്വാദിഷ്ടമായ ഫുഡ് കൗണ്ടറുകളില്‍ ലഭ്യമാകും. രണ്ട് ഗ്രൗണ്ടുകളിലായി കളി നടക്കും. കുട്ടികള്‍ക്ക് അടുത്ത ഗ്രൗണ്ടില്‍ കളിക്കാനും അവസരമുണ്ടാകും. ഗ്ലോസ്റ്ററിലെ കുടുംബങ്ങളൊരുമിക്കുന്ന ഒരു ആഘോഷമാക്കി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റുകയാണ് സംഘാടകര്‍.
ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകത മലയാളികള്‍ മാത്രം പങ്കെടുക്കുന്നു എന്നതാണ്. അരുണിന്റെ നേതൃത്വത്തില്‍ ഒരു ടീം വളരെ നാളായി ഈ പരിപാടിയ്ക്കായി മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്. മലയാളികള്‍ മാത്രം പങ്കെടുക്കുന്ന ക്രിക്കറ്റ് മാമാങ്കം ഗ്ലോസ്റ്ററില്‍ ആദ്യമായെത്തുമ്പോള്‍ വലിയ പിന്തുണയാണ് ടൂര്‍ണമെന്റിന് ലഭ്യമാകുന്നത്. എല്ലാ ക്രിക്കറ്റ് ആരാധകരേയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി അരുണ്‍ അറിയിച്ചു.
SPIRITUAL
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍ നടത്തപ്പെടുന്നു. ബൈബിള്‍ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റ് മീറ്റിംഗില്‍ വച്ച് പ്രകാശനം ചെയ്തു. കഴിഞ്ഞ വര്‍ഷം കലോത്സവം നടന്ന ലീഡ്സ് റീജിയണിലെ സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷന്‍, സ്‌കെന്തോര്‍പ്പില്‍ വച്ചാണ് ഈ വര്‍ഷവും കലോത്സവത്തിനായി വേദിയൊരുക്കുന്നത്.
റീജിയണല്‍ മത്സരങ്ങള്‍ 27/10/2024 മുമ്പായി നടത്തി 28/10/2024 തിയതിക്ക് മുമ്പായി രൂപത മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യത്തക്ക രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. രൂപത മത്സരങ്ങളുടെ വിപുലമായ നടത്തിപ്പിനായി ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവരുന്നു.
രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തപെടുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയരെ ഇതിനോടകം മത്സര വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ പ്രാര്‍ത്ഥനാശംസകളും വിജയങ്ങളും നേരുന്നു. രൂപത ബൈബിള്‍ കലോത്സവത്തെക്കുറിച്ചും സുവാറ ബൈബിള്‍ ക്വിസിനെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നു ബൈബിള്‍ അപ്പൊസ്തലേറ്റിനു വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.
സേവനം യുകെയുടെ വടക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും ജൂണ്‍ 16ന് ഞായറാഴ്ച 10 മണി മുതല്‍ ശിവഗിരി ആശ്രമത്തില്‍ വച്ചു നടക്കും.
സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സംഗമമായ ഈ വേദിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകയൂണിറ്റ് പ്രസിഡന്റ് : ബിനേഷ് ഗോപി : 07463555009യൂണിറ്റ് സെക്രട്ടറി : വിപിന്‍ കുമാര്‍ : 07799249743
ലണ്ടന്‍: ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ വാര്‍ഷിക പെരുന്നാള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊണ്ടാടുന്നു. അന്നേ ദിവസം തിരുമനസ് കൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പെന്തിക്കോസ്തി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.
പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ട കോണ്‍ഗ്രിഗേഷന്‍ യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള ഒരു ദേവാലയമായി മെത്രാപ്പൊലീത്തയുടെ കല്‍പന പ്രകാരം ഉയര്‍ത്തപ്പെടുന്നു. ദൈവമാതാവിന്റെ വിത്തുകളുടെയും വിളകളുടെയും പെരുനാള്‍ ആണ് ഈ ഇടവക ആചരിക്കുന്നത്.
2022 ല്‍ അഞ്ചു കുടുംബങ്ങളുമായി തുടങ്ങിയ പ്രാര്‍ത്ഥന യോഗമാണ് ഇന്ന് അമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇടവകയായി ഉയര്‍ത്തപ്പെടുന്നത്. ഹെയ്‌സ് - ഹാര്‍ലിങ്ടണ്‍ - റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള സെന്റ് അന്‍സലെം ഇംഗ്ലീഷ് പള്ളിയില്‍ ആണ് ആരാധനകള്‍ നടത്തുന്നത്. ഏവരെയും പെരുനാള്‍ ശുശ്രൂഷകളിലേയ്ക്കും ഇടവക പ്രഖ്യാപനത്തിലേയ്ക്കും തുടര്‍ന്നുള്ള സ്‌നേഹ വിരുന്നിലേയ്ക്ക് ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഷൈജു പി മത്തായി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകContact: Fr. Shyju P Mathai: +44 7467099140Jobin George: +44 7862635671; Nishin George: +44 7438804074
SPECIAL REPORT
വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍ പരീക്ഷണ ഘട്ടത്തില്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലിങ്ക് ചെയ്യുന്ന ഡിവൈസുകളില്‍ ചാക്ക് ലോക്ക് ചെയ്യുക, പുതിയ ചാനലുകള്‍ കണ്ടെത്താനുള്ള ഓപ്ഷന്‍, ഒരു മിനിറ്റോളം നീളുന്ന സ്റ്റാറ്റസുകള്‍, ഹിഡന്‍ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റുകള്‍, ഓട്ടോ പ്ലേ അനിമേറ്റഡ് ഇമേജസ് എന്നിവയാണ് അടുത്തതായി വാട്‌സ്ആപ്പില്‍ വരുന്ന പുതിയ അപ്‌ഡേഷനുകള്‍.
ചില ബീറ്റ ടെസ്റ്ററുകളില്‍ ഇവ ലഭ്യമാണ് ഇപ്പോള്‍. ലിങ്ക്ഡ് ഡിവൈസില്‍ നിന്നും സ്വകാര്യ ചാറ്റുകളെ സംരക്ഷിച്ച് നിര്‍ത്താനാണ് ലോക്ക്ഡ് ചാറ്റ് ഓപ്ഷന്‍. ഇവ ഓപ്പണ്‍ ചെയ്യാന്‍ ഒരു രഹസ്യ കോഡ് സൃഷ്ടിക്കുകയും വേണം.
മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വാട്ട്സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇനി ഒരു മിനിറ്റായി നീട്ടുന്നതാണ് അടുത്ത ഫീച്ചര്‍. വരുന്ന ആഴ്ചകളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭ്യമാക്കും. പുതിയ ചാനലുകള്‍ പെട്ടെന്ന് കണ്ടെത്താനും മറ്റുമായാണ് മറ്റൊരു ഫീച്ചര്‍ കൊണ്ടുവരുന്നത്.
കൂടാതെ, ആപ്പ് ക്രമീകരണങ്ങള്‍ക്കുള്ളില്‍ തന്നെ 'ആനിമേറ്റുചെയ്ത ചിത്രങ്ങളുടെ ഓട്ടോപ്ലേ' ഫീച്ചറും കൊണ്ടുവരുന്നുണ്ട്. ആപ്പ് സെറ്റിംഗ്സില്‍ ഇത് ലഭിക്കും. ഈ ഫീച്ചര്‍ ഇമോജികള്‍, സ്റ്റിക്കറുകള്‍, അവതാറുകള്‍ എന്നിവയ്ക്കായുള്ള എല്ലാ ആനിമേഷനുകളും പ്രവര്‍ത്തനരഹിതമാക്കും.
CINEMA
കഴിഞ്ഞ ദിവസങ്ങളില്‍ കേട്ട വലിയൊരു വാര്‍ത്തയായിരുന്നു പ്രധാനമന്ത്രി മോദിയുടെ ജീവിതം സിനിമയാകുന്നു എന്ന്. ചിത്രത്തില്‍ മോദിയാകാന്‍ സത്യരാജ് തയ്യാറെടുക്കുന്നു എന്നും വാര്‍ത്തയില്‍ പറയുകയുണ്ടായി. പ്രമുഖ അനലിസ്റ്റ് രമേശ് ബാലയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവച്ചത്. സത്യരാജാണ് നരേന്ദ്രമോദിയായി എത്തുന്നതെന്നും മറ്റ് വിവരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നായിരുന്നു രമേശ് ബാലയുടെ എക്‌സ് പോസ്റ്റ്.
പക്ഷെ ഈ വാര്‍ത്തയോട് പ്രതികരണവുമായി നേരിട്ട് എത്തിയിരിക്കുകയാണ് നടന്‍ സത്യരാജ്. 'ഒടുക്കം ദിനമലര്‍'എന്ന തമിഴ് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം പുതിയ ചിത്രത്തില്‍ താന്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് നടന്‍. 'മുന്‍പ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നത് ലണ്ടനിലെ മ്യൂസിയത്തില്‍ എന്റെ മെഴുക് പ്രതിമ വച്ചെന്ന നിലയിലായിരുന്നു. അന്ന് ഞാന്‍ തിരിച്ച് ചോദിച്ചത് എന്റെ അളവ് എടുക്കാതെ എങ്ങനെ പ്രതിമ നിര്‍മിക്കും എന്നായിരുന്നു. അതോടെ ആ വാര്‍ത്ത നിന്നു. ഇതും അതുപോലെയാണ്. ഞാന്‍ ഒരു പെരിയാറിസ്റ്റാണ്. എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും '-സത്യരാജ് പ്രതികരിച്ചു.
2019ല്‍ നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഒരു ചിത്രം റിലീസ് ചെയ്തിരുന്നു. 'പിഎം നരേന്ദ്രമോദി' എന്നായിരുന്നു ചിത്രത്തിന്റെ പേര്. വിവേക് ഒബ്രോയിയാണ് മോദിയുടെ വേഷത്തില്‍ എത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ ഒമംഗ് കുമാറായിരുന്നു. വിവേക് ഒബ്രോയിയും അനിരുദ്ധ് ചൗളയും ചേര്‍ന്നാണ് പിഎം നരേന്ദ്രമോദിയുടെ തിരക്കഥയൊരുക്കിയത്. ചിത്രം അന്ന് പ്രേക്ഷകര്‍ക്കിടയില്‍ കടുത്ത വിമര്‍ശനങ്ങളുണ്ടാക്കിയിരുന്നു.
തമിഴില്‍ വലിയൊരു ഓളമുണ്ടാക്കിയ ചിത്രമായിരുന്നു ഗജനി. മകച്ച ഒരു കഥ പറഞ്ഞ ചിത്രത്തില്‍ സൂര്യയും അസിനുമായിരുന്നു പ്രധാന താരങ്ങള്‍. തമിഴിലെ വിജയത്തിന് ശേഷം ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. ഇപ്പോഴിതാ റീമേക്ക് ചെയ്തപ്പോള്‍ ചിത്രത്തില്‍ നായകനായി അമീര്‍ ഖാന്‍ എത്തിയ സംഭവത്തെ കുറിച്ച് പറയുകയാണ് നടന്‍ പ്രദീപ് റാവത്ത്.
ചലച്ചിത്ര നിരൂപകനും റേഡിയോ അവതാരകനുമായ സിദ്ധാര്‍ത്ഥ് കണ്ണന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഗജനിയിലെ വില്ലന്‍ വേഷത്തില്‍ എത്തിയ പ്രദീപ് റാവത്ത് ആ വേഷം വളരെ ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിരുന്നു. ഗജനി തമിഴില്‍ റിലീസ് ചെയ്തപ്പോള്‍ സൂപ്പര്‍ ഹി?റ്റായിരുന്നു. അതിനുശേഷം സംവിധായകന്‍ എ ആര്‍ മുരുകദോസ് തന്നോട് സംസാരിച്ചെന്നാണ് അപ്പോള്‍ പറഞ്ഞ കാര്യങ്ങളുമാണ് പ്രദീപ് റാവത്ത് പറയുന്നത്.
'മുരുകദോസ് ഗജനി ഹിന്ദിയിലും ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.നായകനായി ആരെ കാസ്റ്റ് ചെയ്യാമെന്ന് മുരുക ദോസ് എന്നോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ സല്‍മാന്‍ ഖാനെക്കുറിച്ച് ചിന്തിച്ചു. പക്ഷെ സല്‍മാന് പെട്ടന്ന് ദേഷ്യം വരും. മുരുക ദോസിന് ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കാന്‍ അറിയില്ല. അമീര്‍ ഖാനാണ് ഉചിതമെന്ന് എനിക്ക് തോന്നി. അമീറിന് പെട്ടന്നൊന്നും ദേഷ്യം വരില്ല. എല്ലാവരോടും നന്നായി പെരുമാറും. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ അമീര്‍ ആരോടും ദേഷ്യപ്പെടുന്നതോ ഉച്ചത്തില്‍ സംസാരിക്കുന്നതോ കണ്ടിട്ടില്ല. അതുകൊണ്ടാണ് സല്‍മാന്‍ ഖാന് പകരം ഞാന്‍ അമീറിനെ നിര്‍ദ്ദേശിച്ചത്'- താരം പറഞ്ഞു.
സിനിമയുടെ അവസാന ഘട്ട ചിത്രീകരണത്തിനിടെ അമീര്‍ ഖാന് പരിക്കേറ്റ സംഭവത്തെക്കുറിച്ചും പ്രതീപ് റാവത്ത് പറഞ്ഞു. ഗജനിയില്‍ അമീര്‍ ഖാന്‍ സഞ്ചയ് സിംഘാനിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നായികയായി എത്തിയത് അസിനായിരുന്നു. 65 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചത്. ഗജനിയില്‍ ജിയാ ഖാന്‍, സുനില്‍ ഗ്രോവര്‍, സോണാല്‍ സെഹ്ഗാള്‍, റിയാസ് ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു 'ഗുരുവായൂരമ്പല നടയില്‍'. താരനിരയും സംവിധായകന്റെ മുന്‍ ചിത്രവുമായിരുന്നു അതിന് കാരണം. വന്‍ ജനപ്രീതി നേടിയ ജയ ജയ ജയ ജയ ഹേയുടെ സംവിധായകന്‍ വിപിന്‍ ദാസ് വീണ്ടും ബേസിലിനെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം, ഒപ്പം ആടുജീവിതം എന്ന ബ്ലോക്ക് ബസ്റ്റര്‍ ഇന്‍ഡസ്ടറി ഹിറ്റിനു ശേഷം മറ്റൊരു കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും. ആദ്യ ദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്.
'ഗുരുവായൂരമ്പല നടയില്‍' നാല് ദിവസം കൊണ്ട് 45 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍. നാലാം ദിവസം മാത്രം ചിത്രം കേരളത്തില്‍ നിന്ന് ആറ് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണം തുടരുകയാണെങ്കില്‍ ഉടന്‍ തന്നെ ഗുരുവായൂരമ്പല നടയില്‍ 50 കോടി ക്ലബ്ബിലേക്ക് കടക്കും.
2024 മലയാള സിനിമയിലെ മറ്റ് ബ്ലോക്ക്ബസ്റ്ററുകളായ മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ ചിത്രങ്ങളുടെ ആദ്യ രണ്ട് ദിവസ കളക്ഷനെക്കാള്‍ 150 ശതമാനം കൂടുതല്‍ കളക്ഷനാണ് 'ഗുരുവായൂരമ്പല നടയില്‍' കരസ്ഥമാക്കിയത്. കൂടാതെ ഓവര്‍സീസ് കളക്ഷനില്‍ ആടുജീവിതം സിനിമയേക്കാള്‍ മുന്നേറ്റവും ഈ പൃഥ്വിരാജ്- ബേസില്‍ ജോസഫ് ചിത്രം നേടിയിട്ടുണ്ട്. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തില്‍ ഓരോ ദിവസവും കളക്ഷനില്‍ മുന്നേറ്റം നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ്. മലയാളത്തില്‍ ഈ വര്‍ഷം ഒരു ദിവസം ഏറ്റവുമധികം ഹൗസ്ഫുള്‍ ഷോകള്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ഗുരുവായൂരമ്പല നടയില്‍. ഇന്ന് ഞായറാഴ്ച മാത്രം ചിത്രത്തിന് 720 ല്‍ ഏറെ ഹൗസ്ഫുള്‍ ഷോകളാണ് ലഭിച്ചത്. ഇന്ത്യയിലെ കണക്കാണ് ഇത്. ഇതില്‍ 600 ഷോകളും കേരളത്തിലാണ്. കൂടാതെ ഇതുവരെ 20 ലക്ഷത്തിനധികം ആളുകള്‍ കണ്ട സിനിമ കൂടിയാണ് 'ഗുരുവായൂരമ്പല നടയില്‍'.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു, രമേശ് കോട്ടയം, അജു വര്‍ഗീസ്, അരവിന്ദ് ആകാശ്, ജോയ്‌മോന്‍, അഖില്‍ കാവാലിയൂര്‍, അശ്വിന്‍ വിജയന്‍ തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം.
എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീലാല്‍, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍-കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, സ്റ്റില്‍സ് - ജസ്റ്റിന്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്- ടെന്‍ ജി
NAMMUDE NAADU
കോഴിക്കോട് : മലപ്പുറത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി ഫദ്വയാണ് മരിച്ചത്. കുട്ടി ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു. മൂന്നിയൂറിലെ കുളത്തില്‍ കുളിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്തത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
മെഡിക്കല്‍ കോളജില്‍ വച്ചാണ് ഫദ്വയ്ക്ക് അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. പല മരുന്നുകള്‍ നല്‍കി രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയില്‍ ഈ രോഗത്തിന് മരുന്നില്ലാത്തതിനാല്‍ പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അതിന് സാധിച്ചിരുന്നില്ല.
കുട്ടിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതോടെ കൂടെ കുളിച്ച ബന്ധുക്കളായ നാല് കുട്ടികളെ കോഴിക്കോട് മെഡി. കോളജില്‍ നിരീക്ഷണത്തിലാക്കുകയും പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഈ നാല് കുട്ടികള്‍ രോഗലക്ഷണങ്ങള്‍ മാറിയതോടെ ആശുപത്രി വിടുകയും ചെയ്തിരുന്നു. 100 ശതമാനത്തിനടുത്ത് മരണനിരക്കുള്ള രോഗമാണ് മസ്തിഷ്‌ക ജ്വരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതേസമയം, മൂന്നിയൂര്‍ പ്രദേശത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണ്.
ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലു തേച്ച യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ തിരിച്ചിറപ്പള്ളിയില്‍ കെ.കെ നഗര്‍ സ്വദേശി രേവതി (27) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു തെറ്റിദ്ധരിച്ച് രേവതി എലികളെ കൊല്ലാന്‍ ഉപയോ?ഗിക്കുന്ന പേസ്റ്റ് എടുത്തു പല്ല് തേച്ചത്. പിന്നീട് യുവതി ജോലിക്ക് പോകുകയും ചെയ്തു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛര്‍ദ്ദിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി.
പിന്നാലെ ബന്ധുക്കള്‍ യുവതിയെ തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കെകെ ന?ഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Channels
ബിഗ്‌ബോസ് ആറില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള താരമാണ് അപ്‌സര. ഏത് ടാസ്‌ക്കും നല്ല രീതിയില്‍ ചെയ്യുന്ന, നന്നായി സംസാരിക്കാന്‍ കഴിവുള്ള അപ്‌സര വിജയി ആകും എന്ന് പറയുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട്.
പക്ഷെ കഴിഞ്ഞ ദിവസത്തെ ഫാമിലി ടാസ്‌കിന് ശേഷം നിരവധി വിമര്‍ശനങ്ങളാണ് ഈ കുടുംബത്തിന് നേരെ വരുന്നത്. അപ്‌സരയുടെ അമ്മയും അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബിയും ആണ് ഷോയിലേക്ക് സര്‍പ്രൈസായി എത്തിയത്. എന്നാല്‍ ഈ കുടുംബത്തെ കുറിച്ച് വളരെ മോശം അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പലരും കമന്റായി പറയുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിപ്പ് എഴുതിയിരിക്കുകയാണ് ആല്‍ബി.
പോസ്റ്റ് ഇങ്ങനെ:''ഏറെ വേദനയോടെയാണ് ഇതെഴുതുന്നത്.
കഴിഞ്ഞ ദിവസം ഞാനും അമ്മയും കൂടി ബിഗ്ഗ് ബോസ്സ് ഹൗസില്‍ ഉണ്ടായിരുന്നത് എല്ലാവരും കണ്ടതാണ്.
ഞങ്ങളും അപ്‌സരയും ഫേക്കാണ്, ഇതു ഫേക്ക് ഫാമിലിയാണ് എന്ന തരത്തില്‍ പലവിധ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു...
അതെന്നെ ഏറെ വേദനിപ്പിക്കുന്നു. ഈ പോസ്റ്റിട്ടവര്‍ക്കും, കമന്റിട്ടവര്‍ക്കും ഫാമിലി ഉണ്ടാവില്ലേ....നിങ്ങളുടെ കുടുംബത്തെക്കുറിച്ച് ഇതുപോലെ മറ്റുള്ളവര്‍ പറഞ്ഞാല്‍ എന്താണ് നിങ്ങള്‍ക്കുണ്ടാവുക. അതേ വിഷമം തന്നെയാണ് ഞങ്ങള്‍ക്കും ഉണ്ടാകുന്നതെന്ന് മനസ്സിലാക്കണം....എന്റെ ഒരപേക്ഷയാണ്....ഫേക്ക് ഐഡികളില്‍ നിന്ന് വന്നാണ് ഞങ്ങള്‍ ഫോക്കാണെന്ന് പലരും പറയുന്നത് എന്നതാണ് സത്യം. അല്ലാത്തവരോടും പറയട്ടെ, ഞങ്ങള്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന കുടുംബമാണ്. ഞങ്ങളെ നേരിട്ടറിയാത്ത നിങ്ങള്‍ കുടുംബത്തെക്കുറിച്ച് ഇങ്ങിനെയൊക്കെ പറയുമ്പോള്‍ ഒരുപാട് സങ്കടമുണ്ട്.... പ്ലീസ്...എന്റെ കുടുംബത്തെ പറയരുത്....'' എന്നാണ് ആല്‍ബി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
ഇതിനു താഴെ ആരാധകരും ബിഗ് ബോസ് പ്രേക്ഷകരും നിരവധി കമന്റുകള്‍ ഇടുന്നുണ്ട്. 'അപ്സരയും ആല്‍ബിയും എന്താണെന്ന് നിങ്ങളെ അറിയുന്നവര്‍ക്ക് അറിയാം. ബിഗ് ബോസിലേക്ക് ആല്‍ബി വന്നപ്പോള്‍ തന്നെ നിങ്ങള്‍ തമ്മിലുള്ള സ്നേഹവും ഐക്യവും എത്രത്തോളമുണ്ടെന്ന് മനസിലായി. അത് ഫേക്ക് ആണെന്ന് പറയുന്നവര്‍ ശരിക്കും കുടുംബബന്ധമെന്തെന്ന് അറിയാത്തവര്‍ മാത്രമായിരിക്കും. പറയുന്നവര്‍ പറഞ്ഞോട്ടെ നിങ്ങള്‍ കാര്യം ആക്കേണ്ടതില്ല. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. എന്നെപോലെ നിങ്ങളെ സ്നേഹിക്കുന്നവര്‍ എത്രയോ പേരുണ്ട്. അതുകൊണ്ട് മറ്റുള്ളവര്‍ പറയുന്നത് കേട്ട് വിഷമിക്കരുത്' ആരാധകര്‍ ആല്‍ബിയോടും അപ്സരയോടുമായി കമന്റുകളിലൂടെ ആരാധകര്‍ കുറിക്കുന്നു.
കൊമേഡിയനും നടനുമായ കൊല്ലം സുധിയുടെ വിയോഗം മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. കൊല്ലം സുധിയുടെ വിയോഗ ശേഷം ആ കുടുംബത്തെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. രേണുവും രണ്ടു മക്കളും മലയാളി പ്രേക്ഷകരുടെ കുടുംബമായി മാറി.
കാരമം മലയാളികള്‍ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാര്‍ത്ത കേട്ടത്. അടുത്ത മാസം താരം മരിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇപ്പോള്‍ സുധിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് എത്തുകയാണ് രേണു. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവെച്ച കുറിപ്പ് ആണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
'രാത്രി. മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ ബന്ധമായിരുന്നു. വന്നു എന്ന് മനസ്സിലായി. ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ. നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്. ഒരുപാട് സ്‌നേഹിക്കുന്നു'' - ഇതായിരുന്നു രേണു സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. കൊല്ലം സുധിയുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആയിരുന്നു രേണു ഈ കുറിപ്പ് എഴുതിയത്.
മറ്റ് സീസണേക്കാള്‍ ഉപരി നിരവധി ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന സീസണാണ് ബിഗ്‌ബോസ് സീസണ്‍ 6. ഈ സീസണില്‍ ഏറെ സംസാര വിഷമായ താരവും കപ്പടിക്കാനുള്ള എല്ലാ ക്വാളിറ്റിയും ഉണ്ടായിരുന്ന താരമാണ് ആര്‍.ജെ സിബിന്‍. പക്ഷെ സിബിന്‍ ഷോയില്‍ നിന്നും പുറത്തായിരുന്നു. അതിന് കാരണം ജാസ്മിനുമായുള്ള ഒരു സംഭവം ആയിരുന്നു.
ബിഗ് ബോസ് അവസാനിക്കാന്‍ ഒരു 30 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. ഫാമിലി വീക്ക് എന്ന പരിപാടി നടന്ന വീക്കായിരുന്നു ഇത്. മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ എത്തുകയും വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്.
മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്നത് ജാസ്മിന്റെ കുടുംബത്തെ ആയിരുന്നു. ഇന്നലെ അതും സംഭവിച്ചു. ഇപ്പോഴിതാ ജാസ്മിന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോസ് സിബിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. ''ഒരു ഫാമിലി പിക്.. പൊട്ടാനുള്ള കുരു ഒക്കെ പൊട്ടട്ടെ.. ജാസ്മിന്‍ ജാഫറുടെ ഫാമിലിയെ പരിചയപ്പെടുത്തുന്നു..'', എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. നിങ്ങളും ജാസ്മിന്റെ പിആര്‍ ആയോ എന്ന് തിരിച്ച് ചിലര്‍ കളിയാക്കി ചോദിച്ചിട്ടുമുണ്ട്. പിന്നല്ല, ജാഫര്‍ അങ്കിള്‍ ഈസ് മരണ മാസ്സ് എന്നാണ് നടി ആര്യ ബഡായ് പോസ്റ്റിന് നല്‍കിയ കമന്റ്.
ബിഗ്‌ബോസ് സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേട്ട മത്സരാര്‍ത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരും സോഷ്യല്‍ മീഡിയയില്‍ എയറില്‍ കയറിയ താരങ്ങളാണ്. ഇപ്പോഴിതാ ആ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ഗബ്രി.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മറുപടി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:സമൂഹത്തിന്റെ കണ്ണില്‍ നിന്ന് നോക്കുമ്പോള്‍ നമ്മുക്ക് വീഴ്ച പറ്റിയിട്ടുണ്ടാകാം. എന്നാല്‍ ഇതെല്ലാം വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ ആണ്. എന്നെ സംബന്ധിച്ച് ഞാന്‍ അവിടെ ചെയ്തിട്ടുള്ള കാര്യങ്ങളൊക്കെ ജസ്റ്റിഫൈഡ് ആണ്.ഞാന്‍ ദേഹത്ത് സ്പര്‍ശിച്ചതിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ഞാന്‍ ഉമ്മ വെച്ചു, കൈ പിടിച്ചിരുന്നു എന്നൊക്കെയാണ് വിമര്‍ശനം. ഞങ്ങള്‍ വള്‍ഗറായി ഒന്നും ചെയ്തിട്ടില്ല. വളരെ ബേസിക് ആയി പുറത്തും ആളുകള്‍ സൗഹൃദത്തിനിടയില്‍ ചെയ്യുന്ന കാര്യങ്ങളാണ് അത്. ഇത് എന്നെ കാഴ്ചപ്പാടാണ്. ചിലപ്പോള്‍ മറിച്ച് ആളുകള്‍ക്ക് തോന്നുന്നുണ്ടാകാം. അങ്ങനെയാണെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു,
പക്ഷേ എന്റെ കാഴ്ചപ്പാടില്‍ അതില്‍ തെറ്റില്ല. ഞാന്‍ എല്ലാവരോടും ഇങ്ങനെ ബിഹേവ് ചെയ്യുന്ന ആളാണ്. എന്റെ ലൗ ലാംഗ്വേജ് സ്പര്‍ശനമാണ്. ഒരാളെ തൊടുമ്പോള്‍,കെട്ടിപിടിക്കുമ്പോള്‍ അതില്‍ സെക്ഷ്വല്‍ എലമെന്റ് കൊണ്ടുവരേണ്ട കാര്യമില്ല. ഞാന്‍ എന്റെ സുഹൃത്തുക്കളുടേയും വീട്ടുകാരുടേയും അടുത്ത് ഇങ്ങനെ തന്നെയാണ്. എന്തായാലും പ്രേക്ഷകരെ അത് ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. എന്നാല്‍ എന്റെ നിലപാടുകള്‍ മാറ്റി ചിന്തിക്കേണ്ട ആവശ്യമില്ല.ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പല ട്രോളുകളും കണ്ടിരിന്നു. പലതും ആസ്വദിച്ചിട്ടുണ്ട്. ഒരു മലയാളം ചാനലില്‍ വന്നൊരു സ്‌കിറ്റ് വ്യക്തിപരമായി വേദനിപ്പിച്ച ഒന്നായിരുന്നു. രണ്ട് പേരുടെ ക്യാരക്ടേഴ്‌സിനെ എടുത്ത് അവരെ ഡിഫെയിം ചെയ്ത് അതിലൊരു വള്‍ഗര്‍ എലമെന്റ് കൊണ്ടുവന്നു. മെലോ ഡ്രാമയായിട്ടില്ല സെക്ഷ്വലൈസ് ചെയ്തതായിട്ടാണ് തോന്നിയത്. ഞാനും ജാസ്മിനും തമ്മില്‍ ഉണ്ടായിരുന്നത് പരിശുദ്ധമായൊരു ബദ്ധമാണ്. അത് സൗഹൃദമാണെങ്കിലും പ്രണയമാണെങ്കിലുമൊക്കെ.അതിലൊരു ലൈംഗിക ചുവ ആഡ് ചെയ്യുന്നത് വളരെ മോശമായ കാര്യമാണ്. എന്റെ കുടുംബത്തേയും ബാധിച്ചിരുന്നു.
ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി കുടുംബ പ്രേക്ഷകര്‍ക്ക് വീട്ടിലെ പ്രിയപ്പെട്ട താരമാണ്. അമല്‍ രാജ്‌ദെവ് അഭിനയിച്ച പരമ്പരയിലൂടെ സിനിമയിലും സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ നിരവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധ നേടിയിരിക്കവേ തന്റെ മകനെ കുറിച്ചുള്ള ഒരു കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്.
മകന് സര്‍ജ്ജറി ആണെന്നും. അതൊരു മേജര്‍ സര്‍ജ്ജറി ആണെന്നും പക്ഷെ മകന്റെ മനോഭാവം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നുമുള്ള കാര്യമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മകന് വേണ്ടി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ വേണമെന്നും താരം ഇതില്‍ പറയുന്നു.
ആദി എന്നാണ് മകന്റെ പേര്. നട്ടെല്ലിന് ആണ് രോഗം സംഭവിച്ചിരിക്കുന്നത്. സ്‌കോളിയോസീസ് എന്നാണ് രോഗത്തിന്റെ പേര്. നട്ടെല്ലിന് വളവ് സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഈ അസുഖം മാറ്റണമെങ്കില്‍ ഒരു മേജര്‍ സര്‍ജറി ആവശ്യമാണ്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:''ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാമായി പരാതികളും പരിഭവങ്ങളും ഒന്നുമില്ലാതെ മെല്ലെ പോവുകയായിരുന്നു. പെട്ടെന്നാണ് ഒരു വില്ലന്‍ സ്‌കോളിയോസീസ് എന്ന രോഗത്തിന്റെ രൂപത്തില്‍ വരുന്നത്. വില്ലന്‍ പിടിച്ചത് എന്റെ മൂത്തമകന്‍ ആദിയെ. ഒരു മേജര്‍ സര്‍ജറിയാണ് വേണ്ടത്, ഏകദേശം 7, 8 മണിക്കൂര്‍ അതിനുവേണം. വലിയ ചെലവും ഉണ്ട്. അത് കഴിഞ്ഞ് ഒരു മാസം ബെഡ് റസ്റ്റ് വേണം. പക്ഷേ ആദി റെഡിയാ, ഒരു ടെന്‍ഷനും ഇല്ല, ഒരു പേടിയും ഇല്ല. അവന്‍ ഇതെല്ലാം വളരെ ഈസിയാണ്. കൃത്യം കൃത്യം എല്ലാം മനസ്സിലാക്കി വച്ചിട്ടുണ്ട്. മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ഞങ്ങളെ ക്ലാസ് എടുത്തു കാണിച്ചിട്ടുണ്ട്. അതാണ് ഈ ന്യൂജനറേഷന്റെ ഗുണം. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ആണ് സര്‍ജറി. എല്ലാവരുടെയും പ്രാര്‍ത്ഥനയും കരുതലും വേണം'' - ഇതാണ് അമല്‍ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയിരിക്കുന്നത്.
BUSINESS
ഇനി ഊബറിന്റെ പുതിയ സേവനം. ഓണ്‍ലൈന്‍ ടാക്സി സേവന ആപ്പായ ഊബര്‍ തങ്ങളുടെ സേവനത്തില്‍ വൈവിധ്യം കൊണ്ടുവരിക എന്ന ലക്ഷ്യമിട്ട് ബസ് സര്‍വീസുമായി എത്തുകയാണ്. ഊബര്‍ ഷട്ടില്‍ എന്ന പേരില്‍ ഡല്‍ഹിയിലാണ് ആദ്യമായി ബസ് സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
ഡല്‍ഹി പ്രീമിയം ബസ് സ്‌കീമിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ബസുകള്‍ ഓടിക്കുന്നതിന് ഊബറിന് ആഗ്രിഗേറ്റര്‍ ലൈസന്‍സ് ലഭിച്ചു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ആണ് ലൈസന്‍സ് അനുവദിച്ചത്. ഇത്തരത്തില്‍ ബസ് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്ന ആദ്യ സ്ഥലമായി ഡല്‍ഹി മാറി.
ഊബര്‍ ആപ്പില്‍ കയറി ഊബര്‍ ഷട്ടില്‍ തെരഞ്ഞെടുത്ത് വേണം യാത്രക്കാര്‍ ബസ് ബുക്ക് ചെയ്യേണ്ടത്. യാത്ര പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്ക് ബസില്‍ സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സേവനം നല്‍കുക. പ്രീ ബുക്കിങ്, ലൈവ് ബസ് ട്രാക്കിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ഇതില്‍ ലഭ്യമാണ്.
പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തി വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സേവനം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ഊബര്‍ ഷട്ടില്‍ ഇന്ത്യ അറിയിച്ചു. മുന്‍കൂട്ടി ഒരാഴ്ച വരെ സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നവിധത്തിലാണ് ആപ്പില്‍ ക്രമീകരണം. ബസിന്റെ ലൈവ് ലൊക്കേഷനും റൂട്ടും ട്രാക്ക് ചെയ്യാന്‍ സാധിക്കും.
മെയ് 14ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 40-ാം പിറന്നാളായിരുന്നു. പിറന്നാളാഘോഷമാക്കിയ താരത്തിനും കുടുംബത്തിനുമൊപ്പം പിറന്നാളിനെത്തിയ അതിഥിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയിലൂടെ പുറത്ത് വരുന്നത്.
130.4 ബില്യണ്‍ ആസ്തിയുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആയിരുന്നു ആ വിശിഷ്ട അതിഥി. പിറന്നാള്‍ ആഘോഷത്തിന്റെ ഒരു നേര്‍ക്കാഴ്ച്ച സക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോഴാണ് ഈ വിവരം പുറം ലോകമറിയുന്നത്. തന്റെ ഭാര്യ പ്രിസില്ല താന്‍ ആദ്യകാലങ്ങളില്‍ താമസിച്ചിരുന്ന ഒരു കൂട്ടം സ്ഥലങ്ങള്‍ എങ്ങനെയാണ് പുനഃസൃഷ്ടിച്ചതെന്നും സുക്കര്ബര്ഗ്ഗ് വെളിപ്പെടുത്തി. താന്‍ കോഡിംഗ് പഠിച്ച കുട്ടിക്കാലത്തെ കിടപ്പുമുറി, ഫേസ്ബുക്ക് ആരംഭിച്ച ഹാര്‍വാര്‍ഡ് ഡോം, തറയില്‍ ഒരു മെത്തയുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അപ്പാര്‍ട്ട്മെന്റ്, മുമ്പത്തെ ഓഫീസ് സ്ഥലങ്ങളില്‍ ഒന്ന് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രിസില്ല ചാനും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.'' സാധാരണ മാര്‍ക്ക് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ സമ്മതിക്കാറില്ല. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ 40 ആം പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആഘോഷമാക്കാന്‍ സമ്മതം തന്നു. ഞങ്ങള്‍ ആഘോഷമാക്കി.'' പ്രിസില്ല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ഇലോണ്‍ മസ്‌ക് നടത്തിയ ട്വിറ്ററിന്റെ പേരുമാറ്റം പൂര്‍ണതയിലേക്ക്.
'ട്വിറ്റര്‍ ഡോട്ട് കോം' എന്ന ഡൊമെയിന്‍ 'എക്‌സ് ഡോട്ട് കോം' എന്നാക്കി. ട്വിറ്ററിന്റെ പേര് എക്‌സ് എന്ന് മാറ്റിയിരുന്നെങ്കിലും ഇതുവരെ ഡൊമെയിന്‍ മാറിയിരുന്നില്ല.
ഇനി ട്വിറ്റര്‍ ഡോട്ട് കോമിലേക്ക് പ്രവേശിച്ചാല്‍ എക്‌സ് ഡോട്ട് കോമിലാണ് എത്തുക. ഡൊെമയിന്‍ മാറ്റം സംബന്ധിച്ച വിവരം ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.
BP SPECIAL NEWS
ഒറ്റ രാത്രിയില്‍ അക്കൗണ്ടില്‍ പണം വന്ന് കൂടുകയും നിങ്ങള്‍ പണക്കാരനാവുകയും ചെയ്താല്‍ എന്തായിരിക്കും ചെയ്യുക? അപ്രതീക്ഷിതമായ സൗഭാഗ്യത്തില്‍ നിങ്ങള്‍ സന്തോഷിച്ച് ആ പണം കൈക്കലാക്കാന്‍ ശ്രമിക്കുമോ? എന്നാല്‍ ഈ യുവാവ് ചെയ്തത് ഇത്തരത്തില്‍ ഒരു കാര്യമാണ്.
യുപിയിലെ ബദോഹി സ്വദേശിയായ ഭാനുപ്രകാശിന് ആണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. ഒരു രാത്രിയില്‍ വളരെ അപ്രതീക്ഷിതമായാണ് ഭാനുപ്രകാശിന് സംഭവിച്ചത്. 9,900 കോടി രൂപ അക്കൗണ്ടില്‍ എത്തിയത്.
ഇതറിഞ്ഞതും ഇദ്ദേഹത്തിന്റെ ബോധം പോയില്ല, കണ്ണ് മഞ്ഞളിച്ചില്ല. ബറോഡ യുപി ബാങ്ക് അക്കൗണ്ടിലാണ് എന്നാല്‍ മനോനില വിണ്ടെടുത്ത് വിവരം ഭാനുപ്രകാശ് ബാങ്ക് അധികൃതരെ വിവരം അറിയിച്ചു.
പരിശോധനയില്‍ ബാങ്കിന്റെ സോഫ്റ്റ് വെയറിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് പണം അബദ്ധത്തില്‍ ഭാനുപ്രകാശിന്റെ അക്കൗണ്ടിലെത്തിയതെന്നാണ് വിശദീകരണം.
പിന്നീട് ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍ രോഹിത് ഗൗതം ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അക്കൗണ്ട് ഉടമയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചെന്നും സാങ്കേതിക തകരാറുകള്‍ പരിഹരിച്ചെന്നും അ?ദ്ദേഹം വ്യക്തമാക്കി. നേരത്തെ ചെന്നൈയിലും 753 കോടി രൂപ ഒരാളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ എത്തിയത് വാര്‍ത്തയായിരുന്നു.
PRAVASI VARTHAKAL
HEALTH
FEATURED ARTICLE
SPORTS
OBITUARY