തൊടുപുഴ കരിമണ്ണൂരില്‍ പ്രസവിച്ച ഉടനെ നവജാത ശിശുവിനെ യുവതി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മൊഴി പുറത്ത്. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയാറായിട്ടില്ല. പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായതോടെ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ ഏകദേശം രണ്ട് മണിയോടെ ആണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാല്‍ പ്രസവ വിവരം ഇവര്‍ പോലീസില്‍ നിന്നും മറച്ചുവെച്ചു. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് മണിക്കൂറുകള്‍ മുമ്പേ യുവതി പ്രസവിച്ചിരുന്നുവെന്ന് വ്യക്തമായി.
കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസില്‍ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനോടും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. പക്ഷേ അപ്പോഴും തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് ഭര്‍ത്താവ് സ്വീകരിച്ചത്.
ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ ആശാ വര്‍ക്കര്‍ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാന്‍ പോലും തയ്യാറായില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തുകയാണ്.
തൃശൂര്‍ കൊരട്ടി സ്വദേശിയാണ് യുവതി. ഭര്‍ത്താവുമായി പിണങ്ങി കുറച്ചുകാലമായി തമിഴ്നാട്ടിലെ ഗൂഡല്ലൂരിലായിരുന്നു. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ യുവതിയെ അവിടെ നിന്നും കണ്ടെത്തിയ പൊലീസ് തൊടുപുഴയില്‍ എത്തിച്ചു. തുടര്‍ന്ന് കരിമണ്ണൂരില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു യുവതി.