18
MAR 2021
THURSDAY
1 GBP =105.91 INR
1 USD =83.33 INR
1 EUR =90.50 INR
breaking news : പോസ്‌റ്റ് സ്‌റ്റഡി വർക്ക് വിസകൾ നിർത്തലാക്കുമെന്ന് ഋഷി സുനക്ക്! മൈഗ്രേഷൻ അഡ്‌വൈസറി കമ്മിറ്റിയുടെ തീരുമാനം തള്ളുന്നു! എതിർപ്പുമായി മന്ത്രിമാരും സീനിയർ പാർട്ടി നേതാക്കളും; വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത തിരിച്ചടിയെന്ന് യൂണിവേഴ്‌സിറ്റികൾ >>> അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന അഞ്ച് വയസുകാരി മരിച്ചു, ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു >>> ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ടു പല്ല് തേച്ചു, യുവതിക്ക് ദാരുണാന്ത്യം, യുവതിയുടെ മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ് >>> സംസ്ഥാനത്ത് ശക്തമായ മഴ: ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം, പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യത മുന്നില്‍ കണ്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങള്‍ >>> ബസ് സര്‍വീസുമായി ഓണ്‍ലൈന്‍ ടാക്സി സേവന ആപ്പായ ഊബര്‍, ആദ്യമായി ബസ് സര്‍വീസ് ഊബര്‍ ഷട്ടില്‍ എന്ന പേരില്‍ ഡല്‍ഹിയില്‍  >>>
Home >> HOT NEWS

HOT NEWS

യുകെയില്‍ ഭവന വിലകള്‍ കുതിച്ചുയരുന്നു; ശരാശരി വില 375131 പൗണ്ടിലെത്തി, ഒരു മാസം കൊണ്ട് ഉണ്ടായത് 0.8 ശതമാനത്തിന്റെ വര്‍ദ്ധനവ്

പ്രവചനങ്ങളെ കാറ്റില്‍പ്പറത്തില്‍ ബ്രിട്ടനില്‍ വീടുകളുടെ വില കുതിച്ചുയരുന്നു. ശരാശരി വില 375131 പൗണ്ടിലെത്തി കഴിഞ്ഞ മാസം വച്ചു നോക്കുമ്പോള്‍ 0.8 ശതമാനം വര്‍ദ്ധനവാണുള്ളത്. വീട് വില കുറയുമെന്നായിരുന്നു പ്രവചനം. പലിശ നിരക്ക് കുറക്കാത്തതും മോര്‍ട്ട്ഗേജ് കൂടി നില്‍ക്കുന്നതും മൂലം ആളുകള്‍ വീടു വാങ്ങുന്നത് മാറ്റിവയ്ക്കുമെന്നും വീടുകളുടെ വില്‍പ്പന കാര്യമായി നടക്കില്ലെന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പ്രോപ്പര്‍ട്ടി വെബ്സൈറ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ആളുകള്‍ വീടു വാങ്ങാന്‍ കൂടുതലായി ആഗ്രഹിക്കുന്നുവെന്നു വ്യക്തമാക്കുന്നു. നിലവിലെ വീട് മാറ്റി പുതിയ വീട് വാങ്ങുന്നവരുടെ എണ്ണം കൂടിയതായി വിദഗ്ധര്‍ പറയുന്നു.  ഹോം മൂവ്സ് ആക്ടിവിറ്റി എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്രയ വിക്രയം 17 ശതമാനം കൂടുതലാണ്. മേയില്‍ വീടുവില കുതിക്കുന്ന രീതിയാണ് പൊതുവേ കാണാറുള്ളത്. വീടിന്റെ വില മാത്രമല്ല വാടകയിലും വര്‍ദ്ധനവുണ്ട്. വാടകയില്‍ 8.3 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ലണ്ടന്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ വീടുവില വളരെ കൂടുതലായതിനാല്‍ പലരും വില കുറഞ്ഞ പ്രദേശങ്ങളില്‍ വീടു വാങ്ങാന്‍ താല്‍പര്യപ്പെടുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈസ്റ്റ് ലണ്ടനിലെ വീട്ടില്‍ 50 കാരിയെ എക്‌സ്എല്‍ ബുള്ളി നായക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തി; ദാരുണമായി കൊല്ലപ്പെട്ടത് നായക്കളുടെ ഉടമയെ തന്നെയെന്ന് പോലീസ്

ഈസ്റ്റ് ലണ്ടനിലെ വീട്ടില്‍ നായയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തു നിന്ന് രണ്ട് എക്‌സ്എല്‍ ബുള്ളി നായക്കളെ പോലീസ് പിടികൂടി. കൊല്ലപ്പെട്ടത് 50 വയസ് പ്രായമുള്ള സ്ത്രീയാണെന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് ഹോണ്‍ചര്‍ച്ചിലാണ് ആക്രമണമുണ്ടായതെന്നും പോലീസ് പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത രണ്ട് നായ്ക്കളെ ഒരു മുറിക്കുള്ളില്‍ നിന്നും സുരക്ഷിതമായി പിടികൂടിയതായി പോലീസ് വക്താവ് പറഞ്ഞു. ''ഉച്ചയ്ക്ക് 1.12 ഓടെ ഒരു സ്ത്രീയെ നായ ആക്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്ത് കോണ്‍വാള്‍ ക്ലോസിലേക്ക് പോലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് സേവനത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ സ്ഥലത്തെത്തുകയും അവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തു. പക്ഷേ സങ്കടകരമെന്നു പറയട്ടെ, അവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭീഷണിയെത്തുടര്‍ന്ന് സായുധരായ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ഉദ്യോഗസ്ഥര്‍ രണ്ട് നായ്ക്കളെ സുരക്ഷിതമായി പിടികൂടി. മെറ്റിന്റെ വക്താവ് പറഞ്ഞു.  'ഇവ രജിസ്റ്റര്‍ ചെയ്ത എക്‌സ് എല്‍ ബുള്ളി നായ്ക്കളാണ്, ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പ് വീട്ടിലെ ഒരു മുറിയില്‍ അടക്കപ്പെട്ടിരുന്നു. സംഭവസമയത്ത് ഒരു സമയത്തും ഇവ വീടിന് പുറത്തിറങ്ങിയില്ല. നായ്ക്കളുടെ ഉടമയായ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ട്.'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഫെബ്രുവരി 1 മുതല്‍, ഇംഗ്ലണ്ടിലും വെയില്‍സിലും ഒരു ഇളവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ XL ബുള്ളി ബ്രീഡ് സ്വന്തമാക്കുന്നത് ക്രിമിനല്‍ കുറ്റമായി മാറിയിരുന്നു. നായ്ക്കളെ ഉടമസ്ഥര്‍ വന്ധ്യംകരിച്ചിരിക്കണം. കൂടാതെ മൈക്രോചിപ്പ് ചെയ്ത് വായ മൂടിക്കെട്ടി, മറ്റ് നിയന്ത്രണങ്ങള്‍ക്കൊപ്പം മാത്രമേ പൊതുസ്ഥലത്ത് കൊണ്ടുവരാവൂ എന്നുമാണ് നിര്‍ദ്ദേശം.  ആളുകള്‍ക്ക് നേരെയുള്ള നിരന്തര ആക്രമണങ്ങള്‍ക്ക് പിന്നമാലെയാണ് ഇത്തരം നായ്ക്കളെ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം. തോളിനും കൈയ്ക്കും പരിക്കേറ്റ 11 വയസ്സുകാരി ഉള്‍പ്പെടെ, ബിര്‍മിംഗ്ഹാമിലെ തെരുവില്‍ പൊതുജനങ്ങളെ ആക്രമിക്കുന്ന XL ബുള്ളി നായയുടെ ദൃശ്യങ്ങള്‍ സെപ്റ്റംബറില്‍ വന്‍ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു.  അതേ മാസം തന്നെ, വെസ്റ്റ് മിഡ്ലാന്‍ഡിലെ സ്റ്റോണലില്‍ രണ്ട് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ഇയാന്‍ പ്രൈസ് (52) മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ട രണ്ട് മൃഗങ്ങളും XL ബുള്ളി നായ്ക്കളാണെന്ന് പോലീസ് വിശ്വസിക്കുന്നു. 2021 നവംബറില്‍, 10 വയസ്സുള്ള ജാക്ക് ലിസിനെ ബീസ്റ്റ് എന്ന് വിളിക്കുന്ന XL ബുള്ളി നായ ദാരുണമായി കൊന്നിരുന്നു. ഈ സംഭവത്തില്‍ ഉടമയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. 

3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തം എന്‍എച്ച്എസും സര്‍ക്കാരും മറച്ചുവച്ചു; മാപ്പ് ചോദിക്കാന്‍ പ്രധാനമന്ത്രി, ഇരകളുടെ കുടുംബങ്ങള്‍ക്ക് 10 ബില്ല്യണിലേറെ നഷ്ടപരിഹാരം

1970 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ 30,000-ത്തിലധികം ആളുകള്‍ക്ക് ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ചത് വഴി 3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സ ദുരന്തം അധികാരികള്‍ മൂടിവച്ചതായി റിപ്പോര്‍ട്ട്. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് എന്നിവ പിടിപെടാന്‍ ബോധപൂര്‍വം ഇരകളെ അപകടസാധ്യതകളിലേക്ക് നയിച്ചുവെന്ന്് അഞ്ചുവര്‍ഷത്തെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. 1970 മുതല്‍ 1991 വരെ 30,000-ത്തിലധികം ആളുകളാണ് മലിനമായ രക്തം മൂലം രോഗബാധിതരായത്. ഇവരില്‍ 3,000 പേര്‍ മരിച്ചു. ഡോക്ടര്‍മാരും എന്‍എച്ച്എസും സര്‍ക്കാരും ഉത്തരവാദികളായ മറ്റുള്ളവരും സ്വയരക്ഷയ്ക്കായി ഇരകളെ 'ഒരിക്കലല്ല, ആവര്‍ത്തിച്ച്' വഞ്ചിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശത്ത് നിന്നുള്ള രക്തത്തിന്റെ തുടര്‍ച്ചയായ ഇറക്കുമതി (അതില്‍ യുഎസിലെ ഉയര്‍ന്ന അപകടസാധ്യതയുള്ള ദാതാക്കളില്‍ നിന്നുള്ള രക്തം ഉള്‍പ്പെടുന്നു) അവിടെ തടവുകാര്‍ക്കും മയക്കുമരുന്നിന് അടിമകളായവര്‍ക്കും പണം നല്‍കിയാണ് രക്തം വാങ്ങിയത്.  എന്‍ക്വയറി ചെയര്‍മാന്‍ സര്‍ ബ്രയാന്‍ ലാങ്സ്റ്റാഫ് ഇതിനെ ഭായനകം എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ അപകടസാധ്യതകളോട് അധികാരികള്‍ മന്ദഗതിയിലാണ് പ്രതികരിച്ചതെന്നും പറഞ്ഞു. തുറന്നുപറച്ചിലിന്റെയും അന്വേഷണത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും അഭാവവും രേഖകള്‍ നശിപ്പിക്കുന്നതുള്‍പ്പെടെയുള്ള 'വ്യക്തമായ വഞ്ചന'യുടെ ഘടകങ്ങളും കേസില്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, സത്യം മറച്ചുവെക്കുന്നതില്‍ മനഃപൂര്‍വം മറച്ചുവെക്കല്‍ മാത്രമല്ല, അര്‍ദ്ധസത്യങ്ങള്‍ പറയുകയോ ആളുകള്‍ക്ക് അറിയാനുള്ള അവകാശം എന്താണെന്ന് പറയാതിരിക്കുകയോ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ഈ അഴിമതി ഇരകളുടെ ജീവിതം, സ്വപ്നങ്ങള്‍, സൗഹൃദങ്ങള്‍, കുടുംബങ്ങള്‍, സാമ്പത്തികം എന്നിവ നശിപ്പിച്ചതായി സര്‍ ബ്രയാന്‍ പറഞ്ഞു. മരിക്കുന്നവരുടെ എണ്ണം ആഴ്ചതോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ ദുരന്തം ആകസ്മികമായിരുന്നില്ല. അധികാരത്തിലുള്ളവര്‍, ഡോക്ടര്‍മാര്‍, രക്ത സേവനങ്ങള്‍, മാറിമാറി വരുന്ന സര്‍ക്കാരുകള്‍ എന്നിവര്‍ രോഗികളുടെ സുരക്ഷയ്ക്ക് ഒന്നാം സ്ഥാനം നല്‍കാത്തതിനാലാണ് അണുബാധ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗവണ്‍മെന്റിന്റെ പേരില്‍ പ്രധാനമന്ത്രി ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കും. ആയിരങ്ങളുടെ മരണത്തിന് ഉപരി നിരവധി പേരുടെ ജീവിതം ഇപ്പോഴും ഇതുമൂലം ദുരിതത്തിലാണ്. ഈ സംഭവത്തിന്റെ പേരില്‍ 10 ബില്ല്യണിലേറെ വരുന്ന നഷ്ടപരിഹാര സ്‌കീമിനും മന്ത്രിമാര്‍ തുടക്കമിടും. ഹെല്‍ത്ത് സര്‍വ്വീസിന്റെ ചരിത്രത്തിലെ നാണക്കേടായി മാറിയ സംഭവത്തില്‍ എന്‍എച്ച്എസ് മേധാവി അമാന്‍ഡ പ്രിച്ചാര്‍ഡും ഖേദം അറിയിക്കും.

സമ്മറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് സൂചന; വായ്പാ ചെലവുകളിലെ ആദ്യ കുറവ് അടുത്ത മാസം പ്രകടമാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ഡെപ്യൂട്ടി ഗവര്‍ണര്‍

ഈ സമ്മറില്‍ പലിശനിരക്കുകള്‍ വെട്ടിക്കുറച്ചേക്കാമെന്ന പ്രതീക്ഷ പങ്കുവച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ ബെന്‍ ബ്രോഡ്ബെന്റ്. തത്ഫലമായുണ്ടായേക്കാവുന്ന വായ്പാ ചെലവുകളിലെ ആദ്യ കുറവ് അടുത്ത മാസം ഉടന്‍ പ്രകടമാകുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതുപോലെ വികസിക്കുകയാണെങ്കില്‍, പണപ്പെരുപ്പത്തിലെ കുത്തനെയുള്ള ഇടിവിനെ തുടര്‍ന്ന് 'വേനല്‍ക്കാലത്ത് കുറച്ച് സമയത്തേക്ക്' കടം വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നും ബെന്‍ ബ്രോഡ്ബെന്റ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നതിന്റെ പ്രധാന കാരണങ്ങള്‍ കോവിഡ് -19 പാന്‍ഡെമിക്കും ഉക്രെയ്ന്‍ യുദ്ധവുമാണ്. പലിശ നിരക്കുകളിലെ ആദ്യത്തെ വെട്ടിക്കുറയ്ക്കലിന് മുമ്പ് വിലയില്‍ ദീര്‍ഘകാല ആഭ്യന്തര പ്രത്യാഘാതങ്ങള്‍ കുറയുമോയെന്ന് പരിശോധിക്കാന്‍ ബാങ്ക് നിരീക്ഷിക്കുകയാണെന്നും ബ്രോഡ്‌ബെന്റ് പറഞ്ഞു.  ആഭ്യന്തര വിലയിലും വേതനത്തിലുമുള്ള ആ 'രണ്ടാം റൗണ്ട് ഇഫക്റ്റുകള്‍' അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പണപ്പെരുപ്പത്തിന്റെ ഗതി എങ്ങനെ മാറ്റുമെന്ന് മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) ഒമ്പത് അംഗങ്ങള്‍ വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷാവസാനം പണപ്പെരുപ്പം തിരിച്ചുവരാനുള്ള സാധ്യതയെയും വിശകലന വിദഗ്ധര്‍ പഠന വിധേയമാക്കി. ഇത് നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ ബാങ്കിനെ നിര്‍ബന്ധിതരാക്കിയേക്കാം. ഏപ്രില്‍ മാസത്തെ കണക്കുകള്‍ ബുധനാഴ്ച പ്രസിദ്ധീകരിക്കുമ്പോള്‍ പണപ്പെരുപ്പം സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യമായ 2% ന് താഴെയായി കുറയുമെന്നും വര്‍ഷാവസാനത്തിന് മുമ്പ് 1% ല്‍ താഴെയായി താഴുമെന്നും കണ്‍സള്‍ട്ടന്‍സി ക്യാപിറ്റല്‍ ഇക്കണോമിക്സ് പ്രവചിക്കുന്നു. നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നതുപോലെ 3.75% എന്നതിനേക്കാള്‍ ബാങ്ക് ഇപ്പോള്‍ 5.25% മുതല്‍ അടുത്ത വര്‍ഷം 3% വരെ പലിശനിരക്ക് കുറയ്ക്കുമെന്ന തങ്ങളുടെ പ്രവചനത്തെ ഇത് അടിവരയിടുന്നുവെന്ന് കണ്‍സള്‍ട്ടന്‍സി പറഞ്ഞു. സാമ്പത്തിക-ബിസിനസ് സേവന വ്യവസായത്തിലെ സ്ഥിരമായ ഉയര്‍ന്ന സേവന പണപ്പെരുപ്പവും വേതന വര്‍ദ്ധനവും ഉയര്‍ന്ന വിലയില്‍ തുടരുന്നതിനാല്‍ വര്‍ഷാവസാനത്തിന് മുമ്പ് പണപ്പെരുപ്പം 3% ന് മുകളില്‍ കുതിച്ചുയരുമെന്ന് മറ്റ് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് യുകെയിലേക്ക് ചെറു വിമാനത്തിലും ലോറിയിലുമായി മനുഷ്യക്കടത്ത്; അല്‍ബേനിയന്‍ ക്രിമിനല്‍ സംഘാംങ്ങള്‍ക്ക് തടവ് ശിക്ഷ

വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് വിമാനത്തില്‍ എസെക്‌സിലെ എയറോഡ്രോമിലേക്ക് ആളുകളെ കടത്തിയ രണ്ട് പേര്‍ ജയിലിലായി. കിഴക്കന്‍ ലണ്ടനിലെ ലെയ്റ്റണില്‍ നിന്നുള്ള മിര്‍ട്ടെസ ഹിലാജിനെയും ക്രെഷ്നിക് കഡേനയെയും ആണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇമിഗ്രേഷന്‍ നിയമലംഘനം നടത്താന്‍ സഹായിച്ചതിന് സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി മാര്‍ച്ചില്‍ ഇരുവരെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. അല്‍ബേനിയന്‍ പൗരന്മാരെ മൊത്തം അഞ്ച് വര്‍ഷവും രണ്ട് മാസവും തടവിന് ശിക്ഷിച്ചതായി നാഷണല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) അറിയിച്ചു. അനധികൃത കുടിയേറ്റം, കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത്, വ്യാജ രേഖകള്‍ വിതരണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അല്‍ബേനിയന്‍ സംഘടിത ക്രൈം ഗ്രൂപ്പിനെതിരെ ഓപ്പറേഷന്‍ മൈക്രോപസ് എന്ന രഹസ്യനാമത്തില്‍ ഏജന്‍സി നടത്തിയ എട്ട് വര്‍ഷത്തെ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതികല്‍ പിടിയിലായത്.  2016 ലും 2017 ലും അല്‍ബേനിയക്കാരുടെ ഒമ്പത് അനധികൃത കുടിയേറ്റമെങ്കിലും ഹിലാജുമായി ബന്ധപ്പെട്ടതാണെന്ന് പറയുന്നു. മൂന്നെണ്ണം ലൈറ്റ് എയര്‍ക്രാഫ്റ്റുകളിലും മറ്റുള്ളവ ലോറികളുടെ പിന്നില്‍ കയറിയുമായിരുന്നു ആളുകളെത്തിയത് എന്ന് NCA പറഞ്ഞു. ചെറു വിമാനം ഉപയോഗിച്ച് ആളുകളെ കടത്താന്‍ കൂട്ടുപ്രതി കഡേന ഹിലാജിനെ സഹായിക്കുകയായിരുന്നു. ഗ്രൂപ്പിന്റെ പൈലറ്റ് എസെക്‌സിലെ എപ്പിംഗ് ഫോറസ്റ്റിലെ നോര്‍ത്ത് വെല്‍ഡ് എയര്‍ഫീല്‍ഡില്‍ നിന്നാണ് പറന്നുയര്‍ന്നിരുന്നത്. ഓരോ യാത്രയിലും യുകെയിലേക്ക് കടത്താന്‍ മൂന്നോ നാലോ ആളുകളെ വടക്കന്‍ ഫ്രാന്‍സിന്റെ തീരത്തുള്ള ലെ ടൂക്കെറ്റ് വിമാനത്താവളത്തില്‍ സജ്ജരായി നിര്‍ത്തും.  പൈലറ്റ് പിന്നീട് എപ്പിംഗ് ഫോറസ്റ്റിലെ സ്റ്റാപ്പിള്‍ഫോര്‍ഡ് എയര്‍ഡ്രോമിലേക്ക് പറക്കും, അവിടെയുള്ള യാത്രക്കാരെ വിമാനം വിട്ട് കഡേന ശേഖരിക്കും. ഇത്തരത്തില്‍ കടത്തപ്പെട്ട ഓരോ വ്യക്തിയും യുകെയിലേക്കുള്ള ട്രാന്‍സിറ്റിന് '10,000 പൗണ്ട് വരെ' നല്‍കുകയും വ്യാജ രേഖകള്‍ക്കായി 'ഏതാനും നൂറ് പൗണ്ട് അധികമായി' നല്‍കുകയും ചെയ്യുമെന്ന് NCA പറഞ്ഞു.

ഡെര്‍ബിയില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ്ജിന്റെ പൊതുദര്‍ശനം 22ന്; ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിലെ കാത്തലിക് ചര്‍ച്ചിലേക്ക് അന്ത്യോപചാരം എത്തുക നൂറു കണക്കിന് പേര്‍

ഡെര്‍ബിക്ക് സമീപത്തുള്ള ബര്‍ട്ടന്‍ ഓണ്‍ ട്രെന്റില്‍ അന്തരിച്ച ജെറീന ജോര്‍ജിന്റെ (25) പൊതുദര്‍ശനം ഈ മാസം 22 ന് നടക്കും. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ സെന്റ് മേരി സെന്റ് മോഡ്വന്‍ ചര്‍ച്ചിലാണ് പൊതുദര്‍ശനം ക്രമീകരിച്ചരിക്കുന്നത്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന പൊതുദര്‍ശന ചടങ്ങില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. ജോര്‍ജ് വറീത് - റോസിലി ജോര്‍ജ് ദമ്പതികളുടെ ഇളയ മകളായിരുന്ന ജെറീനയുടെ അപ്രതീക്ഷിത വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈമാസം നാലിന് രാത്രി ഒന്‍പതു മണിയോടെയാണ് ജെറീനയുടെ മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പൂര്‍ണ ആരോഗ്യ വതിയായിരുന്ന ജെറീനയുടെ വിയോഗം നല്‍കിയ വേദനയിലാണ് ഇപ്പോഴും പ്രിയപ്പെട്ടവരെല്ലാം ഉള്ളത്. എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്. നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ജോര്‍ജ്, റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങള്‍: മെറീന ലിയോ, അലീന ജോര്‍ജ്. സഹോദരി ഭര്‍ത്താവ്: ലിയോ തോലത്ത്. ദേവാലയത്തിന്റെ വിലാസം Saint Mary Saint Modwen Catholic Church, 78a Guild St Burton-on-Trent DE14 1NB വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള വിലാസം Middleway Retail Park, DE141NA. Burton-on-Trent

ടാപ്പ് വെള്ളത്തിലെ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; ഡെവനിലെയും ആല്‍സ്റ്റണിലെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇനി വെള്ളം തിളപ്പിച്ച് ഉപയോഗിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം; ഹില്‍ഹെഡ്, ബ്രിക്സ്ഹാം, കിംഗ്സ്വെയര്‍ എന്നിവിടങ്ങളില്‍ തുടരണം

ഡെവണില്‍ പടര്‍ന്ന് പിടിച്ച ജലജന്യ രോഗത്തിന്റെ വ്യാപനം ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ, ഡെവണിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അവരുടെ ടാപ്പ് വെള്ളം തിളപ്പിക്കാതെ തന്നെ സുരക്ഷിതമായി വീണ്ടും കുടിക്കാന്‍ കഴിയുമെന്ന് പ്രദേശത്തെ ജലവിതരണ കമ്പനിയായ സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചു. ആല്‍സ്റ്റണ്‍ സപ്ലൈ ഏരിയയിലെ ഏകദേശം 14,500 വീടുകള്‍ക്ക് അവരുടെ ടാപ്പ് വെള്ളം സുരക്ഷിതമായി ഉപയോഗിക്കാമെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ പറഞ്ഞു, എന്നിരുന്നാലും ഹില്‍ഹെഡിലെ ഏകദേശം 2,500 പ്രോപ്പര്‍ട്ടികള്‍, ബ്രിക്സ്ഹാം, കിംഗ്സ്വെയര്‍ എന്നിവയുടെ മുകള്‍ ഭാഗങ്ങള്‍ കുടിക്കുന്നതിന് മുമ്പ് വിതരണം തിളപ്പിക്കുന്നത് തുടരണം. ബ്രിക്സ്ഹാമിലെ 14,500 വീടുകളോട് വെള്ളം കുടിക്കുന്നതിന് മുമ്പ് തിളപ്പിക്കാന്‍ ഇനി ഉപദേശിക്കുന്നില്ലെന്നാണ് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചത്.  രോഗബാധിതരായവര്‍ക്ക് ആദ്യം 15 പൗണ്ട് വീതം കമ്പനി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം സൗത്ത് വെസ്റ്റ് വാട്ടര്‍ ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം 115 പൗണ്ട് വീതമാക്കി ഉയര്‍ത്തുകയും ചെയ്തു. ഈ ആഴ്ച ആദ്യമാണ് പ്രദേശത്തെ 16,000 ഓളം വീടുകളോടും വ്യാപാര സ്ഥാപനങ്ങളോടും അവരുടെ ടാപ്പ് വെള്ളം തിളപ്പിച്ചാറിക്കാതെ കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചത്. വയറിളക്കവും ഛര്‍ദ്ദിയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന ക്രിപ്റ്റോസ്പോറിഡിയോസിസ് എന്ന രോഗത്തിന്റെ 46 കേസുകള്‍ നഗരത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ കേസുകള്‍ പ്രതീക്ഷിക്കുന്നതായും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചിരുന്നു.  കര്‍ശനമായ പരിശോധനയ്ക്ക് ശേഷമാണ് ശനിയാഴ്ച തീരുമാനമെന്നും യുകെഎച്ച്എസ്എയുമായും പ്രാദേശിക അതോറിറ്റിയുടെ പരിസ്ഥിതി ആരോഗ്യ വകുപ്പുമായും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും വാട്ടര്‍ കമ്പനി അറിയിച്ചു. പൊട്ടിയ ഒരു എയര്‍ വാല്‍വിലൂടെയാണ് മൃഗ വിസര്‍ജ്ജ്യം ജലത്തെ മലിനപ്പെടുത്തിയതെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ ചീഫ് കസ്റ്റമര്‍ ഓഫീസര്‍ ലോറ ഫ്ലവര്‍ഡ്യൂവിനെ ഉദ്ധരിച്ചുകൊണ്ട് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ എത്ര നാള്‍ എടുക്കും എന്ന കാര്യം പറയാന്‍ അവര്‍ വിസമ്മതിച്ചു. ഇതോടെ പ്രദേശവാസികള്‍ കടുത്ത അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വളരെ ഗുരുതരമായ ഒരു പ്രതിസന്ധിയാണ് സൗത്ത് വെസ്റ്റ് വാട്ടര്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി  വിക്ടോറിയ അറ്റ്കിന്‍സ് യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്ററില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞു. എന്നാല്‍, അവര്‍ക്ക് അന്വേഷണം പൂര്‍ത്തിയാക്കുവാനുള്ള സമയം നല്‍കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ഇപ്പോള്‍ മലിനീകരണ സ്രോതസ്സ് അവര്‍ കണ്ടെത്തിയതായി കരുതുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ആ സ്രോതസ്സിന് കാരണമായത് എന്തെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഹെല്‍ത്ത് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. വെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ഇനിയും ചുരുങ്ങിയത് ആറോ ഏഴോ ദിവസം കൂടി പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് അറിയിച്ച്ച ടോട്നസ് എം പി ആന്റണി  മാംഗ്നല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യത വേണമെന്നും ആവശ്യപ്പെട്ടു. കൂടുതല്‍ കാലം ഈ അണുക്കളുടെ സാന്നിദ്ധ്യം വെള്ളത്തില്‍ തുടരുകയാണെങ്കില്‍, ഇനിയും ഏറെ പേര്‍ക്ക് രോഗം ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ആംഗ്ലിയയിലെ മെഡിക്കല്‍ മൈക്രോബയോളജി സ്പെഷ്യലിസ്റ്റ് ആയ പ്രൊഫസര്‍ പോള്‍ ഹണ്ടര്‍ സ്‌കൈ ന്യൂസിന്നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമായി ചുരുക്കുന്ന സര്‍ക്കാന്‍ നയം ക്രൂരമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്; പിന്‍വലി്ക്കാന്‍ അപേക്ഷിച്ച് സര്‍ക്കാരിനും ലേബര്‍ പാര്‍ട്ടിക്കും കത്ത്

യുകെയിലെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമായി ചുരുക്കുന്ന സര്‍ക്കാന്‍ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കാന്റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പായ ജസ്റ്റിന്‍ വെല്‍ബി, സര്‍ക്കാരിനും ലേബര്‍ പാര്‍ട്ടിക്കും അപേക്ഷ നല്‍കി. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്റെ ഈ ഇടപെടല്‍, അധികാരത്തിലെത്തിയാല്‍ നയം അവസാനിപ്പിക്കാന്‍ കീര്‍ സ്റ്റാര്‍മറിനുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തും. ഇക്കാര്യത്തില്‍ വെല്‍ബി ഒബ്‌സര്‍വറിനോട് പറഞ്ഞത് ഇങ്ങനെ ''രണ്ട് കുട്ടികളുടെ പരിധി ഒരു സമൂഹമെന്ന നിലയില്‍ നാം പുലര്‍ത്തിപ്പോരുന്ന മൂല്യങ്ങള്‍ക്കെതിരാണ്. എല്ലാ കുട്ടികളും തുല്യരും അളവറ്റ മൂല്യമുള്ളവരുമാണെന്ന സത്യത്തെ ഇത് നിഷേധിക്കുന്നു. അവരുടെ ദീര്‍ഘകാല ആരോഗ്യം, ക്ഷേമം, വിദ്യാഭ്യാസം എന്നിവയില്‍ അത് സ്വാധീനം ചെലുത്തും. നയം 'ലജ്ജാകരം,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, 'വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള കുട്ടികളെയും നയം വലിയതോതില്‍ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.  ''കുട്ടികള്‍ കുടുംബങ്ങളിലും വീടുകളിലും വളരണം, അവിടെ അവര്‍ക്ക് നല്ല രീതിയില്‍ വളരാനും ലോകത്ത് അവരുടെ സ്ഥാനം കണ്ടെത്താന്‍ പിന്തുണ നല്‍കാനും കഴിയും. എന്നിട്ടും രണ്ട് കുട്ടികളുടെ പരിധി പലര്‍ക്കും ആവശ്യമായ വിഭവങ്ങള്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് അവരെ തടയുന്നു. ഈ ക്രൂരമായ നയം ധാര്‍മ്മികമോ ആവശ്യമോ അല്ല. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ സേവിച്ച യേശുക്രിസ്തുവിന്റെ മാതൃക പിന്തുടര്‍ന്ന് ഏറ്റവും ആവശ്യമുള്ളവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു രാജ്യമാണ് നമ്മുടേത്. ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനുള്ള അര്‍ത്ഥവത്തായ ചുവടുവയ്‌പ്പെന്ന നിലയില്‍, രാഷ്ട്രീയ സ്‌പെക്ട്രത്തിലുടനീളമുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കയെ തിരിച്ചറിഞ്ഞുകൊണ്ട്, രണ്ട് കുട്ടികളുടെ പരിധി നിര്‍ത്തലാക്കാന്‍ ഞാന്‍ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു.'' ്അദ്ദേഹം കത്തില്‍ പറയുന്നു.  താന്‍ പ്രസിഡന്റായ ഫീഡിംഗ് ബ്രിട്ടന്‍ ചാരിറ്റി, നയം ബാധിച്ച കുടുംബങ്ങള്‍ ഫുഡ് ബാങ്കുകള്‍ ഉപയോഗിക്കാന്‍ ഇരട്ടി സാധ്യത ഉള്ളതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ജ്ജ് ഓസ്ബോണ്‍ തയ്യാറാക്കിയതും 2017 ല്‍ അവതരിപ്പിച്ചതുമായ ഈ നയം ഹ്രസ്വദൃഷ്ടിയുള്ളതാണെന്നും അന്യായമാണെന്നും ഹൗസ് ഓഫ് ലോര്‍ഡ്സിലെ കുട്ടികളുടെ ദാരിദ്ര്യത്തെക്കുറിച്ചുള്ള സഭയുടെ വക്താവായ ലെസ്റ്റര്‍ ബിഷപ്പ് മാര്‍ട്ടിന്‍ സ്‌നോ ഒബ്സര്‍വറില്‍ എഴുതിയിരുന്നു.  രണ്ട് കുട്ടികളുടെ പരിധിക്ക് കീഴില്‍, 2017 ഏപ്രിലിന് ശേഷം ജനിച്ച മൂന്നാമത്തെയോ തുടര്‍ന്നുള്ള കുട്ടിയോ ഉള്ള കുടുംബങ്ങള്‍ക്ക് ആ കുട്ടികളുമായി ബന്ധപ്പെട്ട അധിക ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഈ നയത്തിന് മുതിര്‍ന്ന ലേബര്‍ നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഡെപ്യൂട്ടി ലീഡര്‍ ഏഞ്ചല റെയ്നര്‍ ഇതിനെ 'അശ്ലീലവും മനുഷ്യത്വരഹിതവും' എന്നാണ് വിശേഷിപ്പിച്ചത്. ഷാഡോ കാബിനറ്റ് മന്ത്രി ജോനാഥന്‍ ആഷ്വര്‍ത്ത് ഇതിനെ 'നിന്ദ്യമായത്' എന്ന് വിശേഷിപ്പിച്ചു. എന്നിരുന്നാലും, ലേബര്‍ അധികാരം നേടിയാല്‍ താന്‍ ആ നയം മാറ്റുന്നില്ലെന്ന് സ്റ്റാര്‍മര്‍ കഴിഞ്ഞ സമ്മറില്‍ പറഞ്ഞിരുന്നു.  കഴിഞ്ഞ ആഴ്ച സര്‍ക്കാരിലെ തന്റെ ആദ്യ ആറ് നടപടികള്‍ പ്രഖ്യാപിച്ചപ്പോള്‍, ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് സ്റ്റാര്‍മര്‍ നേരിട്ട് പരാമര്‍ശിച്ചില്ല. പകരം അദ്ദേഹം സാമ്പത്തിക സ്ഥിരതയുടെ ആവശ്യകതയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നിരുന്നാലും, അധികാരത്തില്‍ വന്നാല്‍ ദാരിദ്ര്യത്തെ നേരിടാന്‍ വിപുലമായ തന്ത്രം അവതരിപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. കടുത്ത ദാരിദ്ര്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള യുഎന്നിന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍ യുകെയില്‍ ഇപ്പോള്‍ കുട്ടികളുടെ ദാരിദ്ര്യത്തിന്റെ 'അപകടകരമായ' തലങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ശക്തമായ നടപടിക്ക് ആഹ്വാനം ചെയ്യുകയും ചെയ്ത സാഹചര്യവും നിലവിലുണ്ട്.  2017 ഏപ്രിലിന് ശേഷം ജനിച്ച മൂന്നാമത്തെയോ തുടര്‍ന്നുള്ളതോ ആയ ഒരു കുട്ടിക്ക് പ്രതിവര്‍ഷം ഏകദേശം 3,200 പൗണ്ട് കുടുംബങ്ങള്‍ക്ക് നഷ്ടമാകുന്നതിന് ഈ പരിധി കാരണമാകും. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഇത് വലിയ തുകയാണ്. തിങ്ക് ടാങ്ക് റെസല്യൂഷന്‍ ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം ഈ നയം 400,000 കുടുംബങ്ങളെയെങ്കിലും നേരിട്ട് ബാധിക്കും.  രണ്ട് കുട്ടികളുടെ പരിധി 2017 ഏപ്രിലിലാണ് പ്രാബല്യത്തില്‍ വന്നത്. 2017 ഏപ്രില്‍ 6-ന് ശേഷം മൂന്നാമതോ തുടര്‍ന്നുള്ളതോ ആയി ജനിച്ച കുട്ടിക്ക് നികുതി ആനുകൂല്യം, ഭവന ആനുകൂല്യം അല്ലെങ്കില്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് പോലെയുള്ള ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്ന കുടുംബം അവര്‍ക്ക് കുട്ടിയുമായി ബന്ധപ്പെട്ട പേയ്മെന്റ് ലഭിക്കില്ല. ഈ തീയതിക്ക് മുമ്പ് ജനിച്ച കുട്ടികളുള്ള വലിയ കുടുംബങ്ങള്‍ക്ക് ഇവ തുടര്‍ന്നു ലഭിക്കുകയും ചെയ്യും  രണ്ട് കുട്ടികളുടെ പരിധിയും ആനുകൂല്യ പരിധിയും (ഒരു കുടുംബത്തിന് ലഭിക്കുന്ന ജോലിക്ക് പുറത്തുള്ള ആനുകൂല്യങ്ങളുടെ ഉയര്‍ന്ന പരിധി) വലിയ കുടുംബങ്ങളെ വലിയ സമ്മര്‍ദ്ദത്തിലാക്കുകയും മാതാപിതാക്കളുടെ മാനസികാരോഗ്യത്തിന് ഹാനികരമാകുകയും ചെയ്തതായി ഒരു ഗവേഷണം കണ്ടെത്തിയിരുന്നു. 

മദ്യത്തിന്റെ അമിത ഉപയോഗം മൂലം രോഗികളാവുന്നവരുടെ ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ധിക്കുന്നു; 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ആളുകള്‍, എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്

ബ്രിട്ടനില്‍ ആരോഗ്യ-സാമൂഹിക മേഖലയില്‍ മദ്യപാനം മൂലം പ്രതിവര്‍ഷം 27 ബില്യണ്‍ പൗണ്ട് വരെ ചിലവുകള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. എന്‍എച്ച്എസ്, സോഷ്യല്‍ സര്‍വീസസ്, ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം, ലേബര്‍ മാര്‍ക്കറ്റ് എന്നിവയ്ക്ക് നിലവിലെ കണക്കുകള്‍ അനുസരിച്ചുള്ള ചിലവുകള്‍ 2003-നെ അപേക്ഷിച്ച് 37% കൂടുതലാണ്. മദ്യപാനം മൂലം എന്‍എച്ച്എസിന് മാത്രം വരുന്ന ചെലവ് 4.9 ബില്ല്യണ്‍ പൗണ്ടാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് ഡാറ്റ വ്യക്തമാക്കി. രാജ്യത്തെ പകുതി നഴ്സുമാരുടെയും ശമ്പളം കൊടുക്കാനുള്ള തുകയാണ് ഇതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2022-ല്‍ 10,048 പേരാണ് മദ്യപിച്ച് മരണത്തിലേക്ക് പോയതെന്ന് കണക്കുകള്‍ പറയുന്നു. മദ്യപാന ശീലം മൂലം നേരിട്ട ഏഴ് തരത്തിലുള്ള ക്യാന്‍സറുകള്‍, സ്ട്രോക്ക്, ദഹനപ്രശ്നങ്ങള്‍, കാര്‍ഡിയോവാസ്‌കുലര്‍ രോഗങ്ങള്‍, സിറോസിസ് എന്നിവയാണ് മരണത്തിലേക്ക് നയിച്ചത്. മദ്യപാനത്തിന്റെ ബലത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും, നിയമലംഘനങ്ങളും മൂലം 14.58 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവും നേരിടുന്നു. ആളുകളെ കാണാതാകുക, ജോലിയില്‍ ഉത്പാദനക്ഷമത കുറയുക എന്നിവയുമായി സമ്പദ് വ്യവസ്ഥയ്ക്ക് 5.06 ബില്ല്യണ്‍ പൗണ്ട് നഷ്ടവും സംഭവിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയായി; മലയാളികളടക്കമുള്ള വിദേശ ബിരുദധാരികള്‍ക്കുള്ള തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച് യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍

ബ്രിട്ടീഷ് സര്‍ക്കാര്‍ നെറ്റ് ഇമിഗ്രേഷന്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമപരമായ കുടിയേറ്റവും നിയന്ത്രിക്കാനാവശ്യമായ നടപടികളുമായ മുന്നോട്ട് പോകുമ്പോള്‍, നെഞ്ചിടിപ്പേറുന്നത് മലയാളികളടക്കമുള്ള വിദേശ  വിദ്യാര്‍ത്ഥികള്‍ക്ക്.  വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ചട്ടങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയതോടെ എച്ച് എസ് ബി സി, ഡെലോയ്റ്റ് തുടങ്ങി പ്രമുഖ സ്ഥാപനങ്ങള്‍ യു കെയിലെ വിദേശ ബിരുദധാരികള്‍ക്ക് നല്‍കിയിരുന്ന തൊഴില്‍ ഓഫറുകള്‍ റദ്ദാക്കി എന്നാണ് ബിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള കുറഞ്ഞ വേതന പരിധി ഉയര്‍ത്തിയത്തും ഇതിനൊരു കാരണമായിട്ടുണ്ട്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള ശമ്പള പരിധി സാധാരണ തൊഴിലാളികള്‍ക്ക് 26200 പൗണ്ടില്‍ നിന്ന് 38700 പൗണ്ടില്‍ ആയും 26 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്ക് 30960 പൗണ്ടില്‍ആയും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്എസ്ബിസിയും ഡെലോയിറ്റും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം കെപിഎംജി സമാനമായ നീക്കം നടത്തിയിരുന്നു. പഠനം കഴിഞ്ഞാല്‍ അവിടെ തന്നെ ഒരു ജോലി നെടിയെടുക്കാം എന്നുള്ള പ്രതീക്ഷയാണ് കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യു കെയില്‍ പഠനം നടത്തുന്നതിന് പ്രേരകമാകുന്നത്.  പ്രതീക്ഷയില്‍ തന്നെയാണ് വലിയ തുകകള്‍ ചെലവഴിച്ച് അവര്‍ യുകെയിലേക്ക് പോകുന്നതും. എന്നാല്‍, ഇപ്പോള്‍ യു കെ സര്‍ക്കാര്‍ കര്‍ശന നില്ലപാട് സ്വീകരിച്ചതോടെ ആയിരക്കണക്കിന്! വിദ്യാര്‍ത്ഥികളുടെ മോഹങ്ങളാണ് കരിയുന്നത്. ലഭിച്ച ജോലി ഓഫറുകള്‍ റദ്ദായതോടെ പലരും നാട്ടിലേക്ക് മടങ്ങേണ്ടുന്ന സാഹചര്യത്തിലാണ്. ഡിജിറ്റല്‍- ഇന്നോവേഷന്‍ മേഖലയിലെ വിദ്യാര്‍ത്ഥികളെയാണ് എച്ച് എസ് ബി സിയുടെ  പിന്മാറ്റം പ്രധാനമായും ബാധിക്കുക. കഴിഞ്ഞ വര്‍ഷം 2,700 ല്‍ അധികം പേര്‍ക്ക് തൊഴില്‍ നല്‍കിയ ഡെലോയ്റ്റ്, ഇത്തവണ വിദേശ വിദ്യാര്‍ത്ഥിക്കള്‍ക്ക് നല്‍കിയ ഓഫറുകളില്‍ 35 ശതമാനത്തോളം ഓഫറുകളും പിന്‍വലിച്ചതായാണ് അറിയാന്‍ കഴിയുന്നത്. ചില തസ്തികകളില്‍ സ്‌പോണ്‍സര്‍ഷിപ്പിന് പുതിയ മാനദണ്ഡങ്ങള്ള് തടസ്സമാകുന്നു എന്നാണ് ഡെലോയ്റ്റ് പറയുന്നത്. കെ. പി, എം ജി കഴിഞ്ഞ മാസം തന്നെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഓഫറുകള്‍ റദ്ദാക്കിയിരുന്നു.ാേഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറയുന്നത് പോലെ ഗ്രാജ്വേറ്റ് വിസ പ്രോഗ്രാം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച നിര്‍ദേശം മൈഗ്രേഷന്‍ ഉപദേശക സമിതി അടുത്തിടെ മുന്നോട്ട് വെച്ചിട്ടുണ്ട്. നിര്‍ദേശം നടപ്പിലായാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പഠനത്തിന് ശേഷം രണ്ട് വര്‍ഷത്തേക്ക് ലഭിക്കുന്ന പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുടെ ആനുകൂല്യം റദ്ദാകും. അതായത് പഠനം കഴിഞ്ഞാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വരുമെന്ന് സാരം.

More Articles

അയര്‍ലന്‍ഡില്‍ മലയാളി നഴ്സിന് ദാരുണാന്ത്യം; പത്തനംതിട്ട കുളനട സ്വദേശി റോജിയുടെ മരണം തലച്ചോറിലെ രക്തസ്രാവത്തെതുടര്‍ന്ന് ചികിത്സയിലിരിക്കെ, അവയവങ്ങള്‍ ദാനം ചെയ്തു
റെയില്‍വേ ജീവനക്കാരുടെ ഇന്ന് നടക്കുന്ന പണിമുടക്കില്‍  പകുതിയിലധികം ട്രയിനുകള്‍ ഓടില്ല; 14 ഓപ്പറേറ്റര്‍മാരുടെ നിന്നും 20,000 ജീവനക്കാര്‍ സമരത്തിന്
യുകെയില്‍ ഭവന വിലകള്‍ 2009 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍; വീടുവാങ്ങാന്‍ ഇതാണ് പറ്റിയ സമയമെന്ന് വിപണി വിദഗ്ധര്‍, മോര്‍ട്ടഗേജ് അപേക്ഷകള്‍ക്കുള്ള അപ്രൂവല്‍ കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 20 ശതമാനത്തിലും താഴെ
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തിലുണ്ടായസാങ്കേതിക തകരാര്‍ പരിഹരിച്ചെങ്കിലും കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലായില്ല; വിമാനങ്ങള്‍ റദ്ദാക്കുന്നു, കാലതാമസം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ്
എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ഒരുമിച്ച് പണിമുടക്കുന്നു; സെപ്റ്റംബര്‍ 20നും ഒക്ടോബര്‍ രണ്ട് മൂന്ന് നാല് തിയതികളിലുമായി നടക്കുന്ന സമരത്തില്‍ രോഗികള്‍ വലയും
ചെറുപ്പക്കാര്‍ പോലും ഹൃദയാഘാതം വന്നു മരിക്കുന്നതിനും ഓര്‍മ കുറവിനും പെട്ടെന്നുള്ള ക്ഷീണത്തിനും കാരണം കോവിഡ് ബാധയോ? സ്ഥിരീകരിച്ച് യുകെയിലെ ശാസ്ത്രജ്ഞര്‍, വില്ലന്‍ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ ഘടനാമാറ്റം!
എനര്‍ജി സെക്രട്ടറി ഗ്രാന്റ് ഷാപ്സിനെ പ്രതിരോധ സെക്രട്ടറിയാക്കി ഋഷി സുനക്; മന്ത്രി സഭയില്‍ മൂന്നാമനായി ഡേവിഡ് കാമറണ്‍ കണ്ടെത്തിയ പ്രതിഭ, ക്ലെയര്‍ കൊട്ടീനോ പുതിയ എനര്‍ജി സെക്രട്ടറി
കെട്ടിടങ്ങള്‍ പ്രത്യേകതരം കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ നേരിടുന്നത് സുരക്ഷാ ഭീഷണി; ഇംഗ്ലണ്ടിലെ നൂറോളം സ്‌കൂളുകള്‍, കോളജ്, നഴ്‌സറി എന്നിവ അടച്ചുപൂട്ടുന്നു

Most Read

British Pathram Recommends