കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് അഭിഭാഷകനായ വിശാല്‍ തിവാരി. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്സിന്‍ കാരണമായേക്കാമെന്നാണ് നിര്‍മാതാക്കളായ ബ്രിട്ടീഷ് ഫാര്‍മസി ഭീമന്‍ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയിരുന്നു.
കോവിഡ് -19 ന് ശേഷം യുവാക്കളില്‍ പോലും ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും വാക്‌സിനേഷന്റെ ഫലമായി ഗുരുതരമായ വൈകല്യം സംഭവിക്കുകയോ മരിക്കുകയോ ചെയ്തവര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള സംവിധാനം ഒരുക്കണമെന്നും ഹരജിയില്‍ പറയുന്നു. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷക്കും ആരോഗ്യത്തിനും വേണ്ടി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും അതില്‍ പറയുന്നു. ഇന്ത്യയില്‍ 175 കോടിയിലധികം ഡോസ് കോവിഷീല്‍ഡ് നല്‍കിയിട്ടുണ്ടെന്നും ഹരജി വ്യക്തമാക്കുന്നു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്സിന്‍, കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്തത്. കോവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളാണ് അസ്ട്രസെനെക നിര്‍മിച്ചത്. വാക്‌സിന്‍ എടുത്തത് മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട നിരവധി പേര്‍ യു.കെയില്‍ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വാക്‌സിന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈകോടതിയില്‍ ഫയല്‍ ചെയ്ത 51 കേസുകളിലെ ഇരകള്‍ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.