ഗള്‍ഫില്‍ മാധ്യമം പൂട്ടിക്കാന്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍ ശ്രമിച്ചിരുന്നുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ വെട്ടിലായി സിപിഎം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.ടി.ജലീല്‍ യുഎഇ ഭരണാധികാരിക്കു നേരിട്ടു കത്തയച്ചെന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ ആരോപിച്ചു. മാധ്യമം ദിനപത്രത്തെ ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. കത്തിന്റെ കരടും വാട്ട്സ്ആപ്പ് ചാറ്റും സ്വപ്ന ഹൈക്കോടതിയില്‍ ഹാജരാക്കി.
ഹൈക്കോടതിയില്‍ സ്വപ്ന നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ജലീലിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്നത്. കോണ്‍സല്‍ ജനറല്‍ മുഖേന യുഎഇ ഭരണാധികാരിക്കു കൊടുക്കാന്‍ തയാറാക്കിയ കത്താണ് താന്‍ ഹാജരാക്കിയതെന്നു സ്വപ്ന പറഞ്ഞു. യുഎഇ അധികൃതരുടെ ശ്രദ്ധക്കുറവ് മൂലം കോവിഡ് കാലത്ത് അവിടെ നിരവധി ആളുകള്‍ മരിച്ചതായി മാധ്യമം ദിനപത്രം വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത യുഎഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഗള്‍ഫ് മേഖലയില്‍ മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ജലീല്‍ കത്ത് തയാറാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഇത്തരത്തില്‍ നേരിട്ടു കത്തയയ്ക്കുന്നതു ചട്ടവിരുദ്ധമാണെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ പറയുന്നു.
കെ.ടി.ജലീല്‍ പലതവണ കോണ്‍സല്‍ ജനറലുമായി സംസാരിച്ചിരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നയതന്ത്ര ചാനല്‍ വഴിയുള്ള വഴിവിട്ട ഇടപാടുകള്‍ക്കു മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പിന്തുണ ഉണ്ടാകുമെന്നു കോണ്‍സല്‍ ജനറല്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന ആരോപണം ഉന്നയിച്ചു.
എന്നാല്‍ മാധ്യമം പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ താന്‍ കോണ്‍സുല്‍ ജനറലിന് ഒരു മെയില്‍ മാത്രമാണ് അയച്ചതെന്നാണ് ജലീലിന്റെ വാദം. .'കൊവിഡ് കാലത്ത് നിരവധി ആളുകള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുവന്നു. സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നത് സര്‍ക്കാരും ചെയ്തു. യുഎഇ സര്‍ക്കാര്‍ അവര്‍ക്ക് കഴിയുന്നത് പോലെ പ്രവാസികളെ സംരക്ഷിച്ചു. ആ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കൊണ്ട് മാധ്യമം പത്രം ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച ആളുകളുടെ ഫോട്ടോ ഉള്‍പ്പെടുത്തി ഫീച്ചര്‍ പ്രസിദ്ധീകരിച്ചു. അത് പ്രവാസികള്‍ക്കിടയില്‍ വലിയ അങ്കലാപ്പുണ്ടാക്കി. ആ ഘട്ടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ മാധ്യമം പത്രത്തിനെതിരെ പ്രതികരിച്ചു. ആ സന്ദര്‍ഭത്തില്‍ നിജസ്ഥിതി അറിയാന്‍ ഒരു വാട്‌സ്ആപ്പ് സന്ദേശം യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിഎയ്ക്ക് അയച്ചു. മെയിലില്‍ നിന്ന് കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക മെയിലിലേക്ക് കോപ്പി ഫോര്‍വേര്‍ഡും ചെയ്തു. പത്രം നിരോധിക്കണം എന്ന് എവിടേയും പറഞ്ഞിട്ടില്ല,' കെ ടി ജലീല്‍ വിശദീകരിച്ചു.
അതിനിടെ ആരോപണത്തില്‍ ജലീലിനെതിരെ 'മാധ്യമം' രംഗത്തെത്തി. വന്ദേഭാരത് മിഷന്‍ വഴി കൊവിഡ്-19 രോഗികളെ നാട്ടിലെത്തിക്കാന്‍ വഴിയുണ്ടായിട്ടും മുട്ടാപ്പോക്ക് ന്യായങ്ങളിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അതിനെല്ലാം തടയിട്ടപ്പോഴാണ് പ്രവാസികളുടെ നിലവിളി നെഞ്ചേറ്റി അങ്ങനെയൊരു സവിശേഷമായ ആവിഷ്‌കാരത്തിന് നിര്‍ബന്ധിതരായത്.' എന്ന് മാധ്യമം വിശദീകരിച്ചു. മാധ്യമത്തിനെതിരെ മുന്‍ മന്ത്രിയുടെ കുത്തിത്തിരിപ്പ് എന്ന തലക്കെട്ടോടെയാണ് പത്രത്തില്‍ നിലപാട് വ്യക്തമാക്കിയത്.
മാധ്യമം പ്രസിദ്ധീകരിച്ച ഫീച്ചറിനെ മുഖ്യമന്ത്രി കുത്തിത്തിരിപ്പ് എന്നായിരുന്നു വിമര്‍ശിച്ചത്. അതേവാക്ക് കടമെടുത്താണ് മാധ്യമം ഇന്ന് ജലീലിനെതിരെ പ്രതികരിച്ചത്. മന്ത്രിയായിരിക്കെ പ്രോട്ടോകോള്‍ മര്യാദപോലും ജലീല്‍ പാലിച്ചില്ലെന്നും മാധ്യമം ചൂണ്ടികാട്ടി. മന്ത്രിയായിരുന്ന സമയത്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുലേറ്റിന് കത്തെഴുതിയതാണ് പ്രോട്ടോകോള്‍ ലംഘനമായി നിയമവിദഗ്ധര്‍ അടക്കം ചൂണ്ടികാട്ടുന്നത്. ഉത്തരവാദപ്പെട്ടൊരു കാബിനറ്റംഗം സ്വന്തം നാട്ടിലെ പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യുഎഇ അധികൃതര്‍ക്ക് കത്തെഴുതുന്നതിനെ എന്തു വിളിക്കണമെന്നും ഈ അധികാര ദുര്‍വിനിയോഗം സര്‍ക്കാറിന്റെ അറിവോ അനുവാദമോ ഇല്ലാതെയാണെന്ന ജലീലിന്റെ വാദം അപ്രസക്തമാണെന്നും മാധ്യമം ചൂണ്ടികാട്ടി.
അതേസമയം, തെളിവുകള്‍ നിരത്തിയുള്ള സ്വപ്‌നയുടെ ആരോപണം സി.പി.എമ്മിനെയും സര്‍ക്കാരിനേയും വെട്ടിലാക്കിയിരിക്കുകയാണ് ജലീലിനെ നേരിട്ട് ന്യായീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സി.പി.എം നേതൃത്വം.
പ്രോട്ടോകോള്‍ ലംഘനം സമ്മതിച്ചതോടെ നിയമ വിരുദ്ധമായ നടപടിയാണ് ജലീല്‍ ചെയ്തതെന്ന് നിയമ വിദഗ്ധരും വിലയിരുത്തി. കത്തയക്കുന്ന സമയത്ത് ജലീല്‍ മന്ത്രിയാണ്. അതിനാല്‍ എത്ര സുഹൃത്തായാലും അനുമതിയില്ലാതെ വിദേശ രാജ്യത്തിന്റെ കോണ്‍സലേറ്റിലേക്ക് കത്തയക്കാനാവില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടി കാട്ടി.
പ്രോട്ടോകോള്‍ ലംഘനം ജലീല്‍ സമ്മതിച്ചതോടെ പ്രതിപക്ഷ നേതാക്കള്‍ കോണ്‍സലേറ്റില്‍ പോയതും മറ്റും ഉയര്‍ത്തി കാട്ടി സി.പി.എമ്മിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാവും. പക്ഷേ മാധ്യമ സ്വാതന്ത്രത്തിനെതിരായ ജലീലിന്റെ നടപടിയെ ആശയപരമായി പിന്തുണയ്ക്കാന്‍ സി.പി.എമ്മിന് കഴിയില്ല. ജലീല്‍ പാര്‍ട്ടി അംഗമല്ലെന്നും അദ്ദേഹത്തിന്റെത് വ്യക്തിപരമായ നിലപാടാണെന്നും പറഞ്ഞ് വിവാദത്തില്‍ നിന്ന് വഴിമാറി നടക്കാനാവും സി.പി.എം ശ്രമം.