യുകെയിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്? ബ്രിട്ടൻ തകർന്നുകഴിഞ്ഞു! നഴ്‌സുമാരും വിദ്യാർത്ഥികളും യുകെയിലേക്ക് വരരുതേ… കുറച്ചുനാളുകളായി സോഷ്യൽ മീഡിയകളിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുന്ന വാർത്തകളുടെ തലക്കെട്ടുകളാണ് ഇവ.
ഇതൊക്കെ വായിക്കുന്നവർ ഭയാശങ്കരായി യുകെയിലേക്ക് വരാൻ മടിക്കുന്നുവെങ്കിൽ ഒന്നുറപ്പിച്ചോളൂ.. നിങ്ങളും വിഡ്ഢികളുടെ സ്വർഗത്തിലേക്ക് ആനയിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന വലിയ അവസരം നിങ്ങൾ പാഴാക്കുകയാണ്.
യുകെയിൽ ഒന്നുംതന്നെ വിനാശകരമായി സംഭവിക്കുന്നില്ല. പത്തും ഇരുപതും അതിലേറെയും വർഷങ്ങളായി യുകെയിൽ താമസിക്കുന്നവരും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ യുകെയിൽ എത്തിയവരും ഒരേപോലെ പറയുന്നു.
“ഞങ്ങൾ എല്ലാവരും സന്തോഷത്തോടെ കഴിയുന്നു.. ഇവിടെ ഒരു കുഴപ്പവുമില്ല.. നാട്ടിലേതിനേക്കാൾ അഞ്ചിരട്ടി ശമ്പളമുണ്ട്.. നല്ല ഭക്ഷണവും താമസ സൗകര്യവുമുണ്ട്.. സുരക്ഷിതത്വമുണ്ട്.. സേവിങ്‌സുണ്ട്… നാട്ടിലേക്ക് പണമയക്കുന്നുണ്ട്.. ഞങ്ങൾ ഹാപ്പിയാണ്”
കൂടാതെ, കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യസം കൊടുക്കുവാന്‍ സാധിക്കുന്നൂണ്ട്, രണ്ടു വര്‍ഷം കഴിഞ്ഞവര്‍ സ്വന്തമായി വീട് വാങ്ങുന്നൂ, കാര്‍ വാങ്ങുന്നൂ. പിന്നെ ഇവിടെ നാട്ടിലെ രാഷ്ട്രീയ അതിപ്രസരണവും കൊടി പിടുത്തവുമില്ല. എല്ലാവരും സ്വന്തം കാര്യം നോക്കി നന്നായി പണിയെടുത്തു ജീവിക്കുന്നൂ.
അപ്പോൾപ്പിന്നെ ആർക്കാണ് കുഴപ്പം..? അതാണ് തിരിച്ചറിയേണ്ടത്? അതിനെക്കുറിച്ചാണ് വിശദമായി അന്വേഷിക്കുന്നത്.
കോവിഡ് കാലയളവിലും അതിനുശേഷവും യുകെയിൽ എത്തിച്ചേർന്നവരിൽ ഏതാനും ചിലർ.. നാട്ടിൽ അത്യാവശ്യം ഡിറ്റിപിയും കല്യാണ വീഡിയോ എടുക്കലും എഡിറ്റിങ്ങും ഒക്കെയായി നടന്നിരുന്നവരാണ് മൊബൈല്‍ ഫോണൂം പിടിച്ച് വ്‌ളോഗിങ്ങ് എന്ന പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്.
അവർ സ്റ്റുഡന്റ് വിസയിലും ഡിപെൻഡന്റ് വിസയിലും വർക്ക് വിസകളിലുമായി യുകെയിൽ എത്തിയപ്പോൾ സംഭവിച്ച പ്രതിഭാവിലാസമാണ് മുകളിൽ പറഞ്ഞ പൊട്ടിത്തെറികൾ.
സ്റ്റുഡന്റ് വിസകളിലോ ഡിപെൻഡന്റ് വിസകളിലോ ഒക്കെ യുകെയിൽ എത്തിച്ചേരുന്നവർക്ക് ഏറ്റവും എളുപ്പം ലഭിക്കുന്ന ജോലികളിൽ ഒന്നാണ് കെയർ ഹോമുകളിലെ ഹെൽത്ത് കെയർ അസിസ്റ്റന്റ് ജോലി. മനസ്സിൽ നിറയെ സ്വപ്നങ്ങളുടെ കൂമ്പാരവും ഒന്നുരണ്ട് വർഷത്തിനുള്ളിൽ കോടിശ്വരന്മാരായി മാറുന്നതുമൊക്കെ വിഭാവനം ചെയ്‌ത് എത്തിയവർക്ക് കെയർഹോമുകളിലെ കെയറർ ജോലി അത്രകണ്ട് പിടിച്ചേക്കില്ല. അതോടെ നൈരാശ്യമായി.. മോഹഭംഗമായി..
എന്നാൽപ്പിന്നെ തങ്ങൾക്കറിയാവുന്ന തൊഴിൽ ഇവിടെയൊന്ന് പ്രകടിപ്പിക്കാനും ഗൂഗിൾ പരസ്യത്തിൽ അരക്കൈ പയറ്റി പണമുണ്ടാക്കാനും നടത്തുന്ന പരിശ്രമങ്ങളാണ് മേൽപ്പറഞ്ഞ ഭീഷണി സന്ദേശങ്ങളായി യുട്യൂബിലും ഫെയ്‌സ്ബുക്കിലൂടെയുമൊക്കെ തിളച്ചുമറിയുന്നത്.
ഇനി യാഥാർത്ഥ്യത്തിലേക്ക് കടക്കാം. എന്താണ് യുകെയിലെ നിലവിലെ പ്രതിസന്ധികൾ.. പരിഹാരങ്ങൾ
വിലക്കയറ്റവും ജീവിതച്ചെലവും
40 വർഷത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലും അതുകൊണ്ടുതന്നെ ജീവിതച്ചെലവിലുമാണ് യുകെ ഇപ്പോഴെന്ന് സർക്കാർ കണക്കുകൾ തന്നെ കാണിക്കുന്നു. നിത്യോപയോഗ സാധനങ്ങൾക്കും ജീവിതത്തിലെ എല്ലാ മേഖലകളിലേയും സർവീസുകൾക്കും വില കുതിച്ചുയർന്നു കഴിഞ്ഞിട്ട് ഏറെനാളുകളായി.
സാധാരണക്കാരെ ഏറ്റവുമധികം ബാധിക്കുന്ന ഗ്യാസ് - വൈദ്യുതി നിരക്കുകളും സർവ്വകാല റെക്കോർഡിലാണ്. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ചെറിയൊരു ആശ്വാസം മാത്രം നൽകുന്നു.
ഇതുവരെ കാര്യമായി ഉയരാതിരുന്ന ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയർന്നുകഴിഞ്ഞു. കോവിഡ് മഹാമാരിയും അതിനുശേഷം വന്ന റഷ്യ - യുക്രൈൻ യുദ്ധവുമാണ് യുകെയിലെ വിലക്കയറ്റം ഇത്രകണ്ട് രൂക്ഷമാക്കിയത്.
താമസ സ്ഥലങ്ങൾക്കുള്ള വാടക കുത്തനെ ഉയർന്നതും വീടുകൾ അടക്കമുള്ള താമസ സ്ഥലങ്ങൾ ആഗ്രഹിക്കുന്നിടത്ത് കിട്ടാനില്ലാത്തതും മറ്റൊരു വലിയ പ്രതിസന്ധിയാണ്.
എങ്കിൽത്തന്നെയും ഏറ്റവും കുറഞ്ഞ വരുമാനമായ രണ്ടായിരം പൗണ്ടോളം പ്രതിമാസം ലഭിച്ചാൽ, അതും ഫുള്‍ ടൈം ജോലി ചെയ്യുന്ന
ദമ്പതികളാണെങ്കിൽ രണ്ടുപേർക്കും ലഭിച്ചാൽ, എല്ലാക്കാര്യങ്ങളും നിർവ്വഹിക്കാൻ കഴിയുന്നതിനൊപ്പം അത്യാവശ്യം സേവിങ്‌സും നാട്ടിലേക്ക് അല്പം പണമയക്കാനും ബാക്കി കാണുമെന്ന് ഇവിടെയുള്ള മലയാളികൾ പറയുന്നു.
സമരങ്ങളുടെ പ്രളയത്തിൽ
സമൂഹത്തിന്റെ എല്ലാ തൊഴിൽ മേഖലകളിലും സമരങ്ങളെ നേരിടുകയാണ് യുകെയിപ്പോൾ. ചരിത്രത്തിൽ ഇതാദ്യമായി നഴ്‌സുമാരുടെ സംഘടനയായ ആർസിഎന്നും സമരം ചെയ്യുന്നു. കുതിച്ചുയർന്ന ജീവിതച്ചെലവിനൊപ്പം വേതന വർദ്ധനവ് ഉണ്ടായില്ലെന്നതാണ് സമരങ്ങൾക്ക് പിന്നിലെ പ്രധാനകാരണം.
എന്നാൽ രാഷ്ട്രീയ അനിശ്ചിതത്വം മാറി, ഋഷി സുനക്കിന്റെ നേതൃത്വത്തിൽ ശക്തമായ സർക്കാർ മുന്നോട്ടുപോകുമ്പോൾ, സമരങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും കാര്യമായി നടത്തുന്നു.
സമരത്തിലുള്ള നഴ്‌സുമാർക്കും ട്രെയിൻ ഡ്രൈവർമാർക്കും അടുത്ത സാമ്പത്തിക വർഷം മുതലുള്ള ശമ്പള വർദ്ധനവ് സർക്കാർ ഓഫർ ചെയ്‌തുകഴിഞ്ഞു.
മറ്റുമേഖലകളിലെ സമരങ്ങളും അധികം വൈകാതെ ഒത്തുതീർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സുനക്ക് സർക്കാർ.
കുടുംബ ബന്ധങ്ങളും പ്രശ്നങ്ങളും
സമീപകാലത്ത് മാത്രമല്ല യുകെയിലേക്ക് മലയാളികൾ കുടിയേറി തുടങ്ങിയ കാലം മുതൽക്കെ, ചില കുടുംബങ്ങളിൽ പ്രശ്നങ്ങളും പൊട്ടിത്തെറികളും ഒക്കെയുണ്ടായിട്ടുണ്ട്.
സാമ്പത്തിക പ്രശ്‌നത്തേക്കാൾ വ്യക്തിപരമായ പ്രശ്‌നങ്ങളാണ് പല കുടുംബങ്ങളേയും ദമ്പതികൾ തമ്മിലുള്ള കലഹത്തിലേക്കും ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും മറ്റും നയിച്ചിട്ടുള്ളതെന്ന് ഫാമിലി കൗൺസലിംഗ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പിടിവാശിയും വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും തന്നെയാണ് പല കുടുംബങ്ങളിലും പ്രശ്‌നം രൂക്ഷമാക്കുന്നത്. എങ്കിലും ഭൂരിഭാഗം കുടുംബങ്ങളും സമാധാനത്തിലും സന്തോഷത്തിലും കഴിയുന്നു.
ഇതൊക്കെക്കൊണ്ടുതന്നെ ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബായൊക്കെ യുകെയെ ചിത്രീകരിക്കാതിരിക്കുക. നഴ്‌സുമാർക്കും വിദ്യാർത്ഥികൾക്കും വർക്ക് വിസക്കാർക്കുമൊക്കെ വ്യാജമല്ലാത്ത അവസരങ്ങൾ ലഭിച്ചാൽ ധൈര്യപൂർവ്വം നിസ്സംശയം തന്നെ യുകെയിലേക്ക് വലതുകാൽവെച്ച് കടന്നുവരാം..