വളര്‍ത്തു നായയ്ക്ക് തീറ്റ നല്‍കാന്‍ വൈകിയതിന് യുവാവിനെ ബന്ധു ക്രൂരമായി തല്ലിക്കൊന്നു. പാലക്കാട് കൊപ്പം മണ്ണേങ്ങോട് അത്താണിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന അര്‍ഷാദ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മുളയന്‍കാവ് പാലപ്പുഴ ഹക്കീ(27)മിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹക്കീമിന്റെ അമ്മായിയുടെ മകനാണ് മരിച്ച അര്‍ഷാദ്. ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
നായയ്ക്ക് തീറ്റ നല്‍കാന്‍ വൈകിയെന്ന പേരില്‍ ബെല്‍റ്റ് കൊണ്ടും മരക്കഷണം കൊണ്ടുമായിരുന്നു ഹക്കീം ഹര്‍ഷാദിനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.സ്വകാര്യ ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കിന്റെ കേബിള്‍ വലിക്കുന്ന ജോലി ചെയ്ത് വരികയായിരുന്നു ഹര്‍ഷാദും ഹക്കീമും. കൊപ്പം അത്താണിയില്‍ വാടകവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ശരീരം മുഴുവന്‍ അടിയേറ്റ പാടുകളുമായി ഹര്‍ഷാദിനെ ഹക്കീമാണ് ആശുപത്രിയില്‍ എത്തിച്ചത്. കെട്ടിടത്തില്‍ നിന്ന് വീണെന്നായിരുന്നു ആശുപത്രിയില്‍ അറിയിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ഹര്‍ഷാദിനെ ഹക്കീം നിരന്തരം മര്‍ദ്ദിച്ചിരുന്നതായി പൊലീസ് പറയുന്നു. ഹക്കീം വളര്‍ത്തുന്ന നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയെന്ന് പറഞ്ഞ് വ്യാഴാഴ്ചയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
നായയുടെ കഴുത്തിലെ ബെല്‍റ്റ് കൊണ്ടും മരക്കഷണം കൊണ്ടും തല്ലി. നിലത്തുവീണ ഹര്‍ഷാദിനം ഹക്കീം ചവിട്ടി. ഇതോടെ വാരിയെല്ലുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച രാവിലെയാണ് ഹക്കീമും ഇയാള്‍ വിളിച്ചുവരുത്തിയ സുഹൃത്തുക്കളും ചേര്‍ന്ന് ഹര്‍ഷാദിനെ ആശുപത്രിയില്‍ എത്തിച്ചത്.ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ഹര്‍ഷാദ് മരിച്ചിരുന്നുവെന്നാണ് വിവരം. ശരീത്തില്‍ നൂറില്‍ അധികം മര്‍ദ്ദനമേറ്റ പാടുകളും മുറിപ്പാടുകളും ഉണ്ടായിരുന്നു. ആശുപത്രിയില്‍ നിന്ന് മുങ്ങിയ ഹക്കീമിനെ കൊപ്പം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മര്‍ദ്ദനത്തിന് ഉപയോഗിച്ച ബെല്‍റ്റും മരക്കഷണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്രൂരമായ മര്‍ദ്ദനമാണ് ഹര്‍ഷാദിന് നേരിടേണ്ടി വന്നതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആറ് മണിക്കൂറോളം പോസ്റ്റ്മോര്‍ട്ടം നീണ്ടു.