കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലണ്ടനിലെ ടോട്ടന്‍ഹാം ഹോട്സ്പര്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും തട്ടിക്കൊണ്ടു പോയ പ്രശസ്ത ഡിജെ മെഹ്മെത് കോറെ അല്‍പെര്‍ജര്‍ ക്രൂര പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. 43 കാരനായ മെഹ്മെത് കോറെയുടെ ശരീരത്തില്‍ 94 ഓളം മുറിവുകളുണ്ടായിരുന്നു. മെഹ്മെത് കോറെ അല്‍പെര്‍ഗിനെയും കാമുകി ഗോസ്ഡെ ദല്‍ബുഡക്കിനെയും ആറ് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. ഇവരെ വെവ്വേറെ വാഹനങ്ങളില്‍ കയറ്റി വൈറ്റ് ഹാര്‍ട്ട് ലെയ്നിലെ ഒരു ബാറിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ആല്‍പെര്‍ജിനെ മര്‍ദിക്കുകയും, ശ്വാസം മുട്ടിക്കുകയും ചെയ്തു. ഇതിന് പുറമെ ആല്‍പെര്‍ജയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തു.
മെയ്‌ഫെയറിലെ ഒരു ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദമ്പതികളെ തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ആല്‍പെര്‍ജിന്റെ കാറില്‍ ട്രാക്കിങ് ഉപകരണം സ്ഥാപിച്ചിട്ടുണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെടുന്നതിന് മുമ്പ് ആല്‍പെര്‍ജിനെ നഗ്‌നനാക്കി അതിക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കോടതിയില്‍ അഭിഭാഷകര്‍ അറിയിച്ചിരിക്കുന്നത്. മുറിവുകളുടെ എണ്ണവും സ്വഭാവവും അനുസരിച്ച്, 'സാഡിസ്റ്റ്' സ്വഭാവമുള്ളവരാണ് പ്രതികള്‍. മാറിമാറി മുറിവേല്‍പ്പിക്കുന്നതിലും അടിക്കുന്നതിലും ചവിട്ടുന്നതിലും പ്രതികള്‍ ആനന്ദം കണ്ടെത്തി. സംഘടിത കുറ്റകൃത്യത്തിന് ലഹരി മരുന്നുമായി ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
43 കാരനായ ആല്‍പെര്‍ജ് വടക്കന്‍ സൈപ്രസില്‍ നിന്നും കുടിയേറിയ വ്യക്തിയാണ്. ബ്രിട്ടിഷ് തുര്‍ക്കി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയും ലണ്ടനിലെ ബിസിം എഫ്എം എന്ന ടര്‍ക്കിഷ് ഭാഷാ റേഡിയോ സ്റ്റേഷന്റെ ഉടമയുമായിരുന്നു.ഏകദേശം 40,000 ഡോളര്‍ കടബാധ്യത ഇയാള്‍ക്കുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15 ന് കാട്ടില്‍ പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ 94 വ്യത്യസ്ത മുറിവുകള്‍ കണ്ടെത്തി. ജനനേന്ദ്രിയത്തിലും മുറിവുകളുണ്ടായിരുന്നു. ഇതുകൂടാതെ ആന്തരിക മുറിവുകളുമുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു. ആല്‍പെര്‍ജിന്റെ കാമുകിയെ രണ്ട് ദിവസം ടോയ്ലറ്റില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ആല്‍പെര്‍ജിന്റെ നഗ്‌നശരീരം നായ്ക്കളുമായി നടക്കാന്‍ ഇറങ്ങിയ വ്യക്തിയാണ് കണ്ടെത്തിയത്
സ്റ്റെഫാന്‍ ഗോര്‍ഡന്‍(34) , ടെജീന്‍ കെന്നഡി( 33), സാമുവല്‍ ഒവുസു ഒപോകു(35), ജൂനിയര്‍ കെറ്റില്‍( 32), അലി കവാക്( 26), എര്‍ദോഗന്‍ ഉള്‍ക്കേ(56), എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.