നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ വിലക്കി കേന്ദ്ര സര്‍ക്കാര്‍; യുട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കാന്‍ നിര്‍ദേശം; ബിബിസിക്കെതിരെ പ്രസ്താവനയുമായി ഇന്ത്യയിലെ 302 പ്രമുഖര്‍ രംഗത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയതിന് പിന്നാലെ വിവാദ ഡോക്യുമെന്ററിയുടെ എല്ലാ ലിങ്കുകളും സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കാന്‍ ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍. യൂട്യൂബിനും ട്വിറ്ററിനുമാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.യൂട്യൂബ് വീഡിയോകളിലേക്കുള്ള ലിങ്കുകള്‍ അടങ്ങിയ 50-ലധികം ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരാവകാശ പ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയില്‍ ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം പൂര്‍ണമായി തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
ഡോക്യുമെന്ററി വിഷയത്തില്‍ ബിബിസിക്കെതിരെ 302 പ്രമുഖര്‍ പ്രസ്താവനയുമായി രംഗത്തെത്തി. 13 റിട്ട. ജഡ്ജിമാരും മുന്‍ സ്ഥാനപതിമാരും അടക്കമുള്ളവരാണ് രംഗത്തെത്തിയത്. രഹസ്യാന്വേഷണ ഏജന്‍സി 'റോ'യുടെ മുന്‍ മേധാവി ഉള്‍പ്പെടെയുള്ളവരും പ്രസ്താവനയില്‍ ഒപ്പിച്ചു. ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അട്ടിമറിക്കുകയും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തെയും രാജ്യത്തിനകത്തുള്ള പൊതു ക്രമത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതായും കണ്ടെത്തിയതിനാലാണ് നിര്‍ദേശമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാാനിരിക്കെ, മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യമെന്ററി ആഗോള തലത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ബിജെപി വിലയിരുത്തുന്നു. ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാന്‍ ലക്ഷ്യമിട്ടാണെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരായ പ്രമുഖരും ഇതിനോടകം സര്‍ക്കാറിനെയും ബിബിസിയെയും കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യുകെ പാര്‍ലമെന്റംഗവും വ്യവസായിയുമായ ലോര്‍ഡ് റാമി റേഞ്ചറാണ് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡെയ്വിന് കത്തയച്ചത്. ജി20യുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും ബ്രിട്ടനും നിര്‍ണായ ചച്ചകള്‍ക്ക് തുടക്കമിടാനിരിക്കെ പുറത്തുവന്ന ഡോക്യുമെന്ററി വ്യാപാര ബന്ധങ്ങളെയടക്കം ബാധിക്കുമെന്ന് കത്തില്‍ മുന്നറിയിപ്പുണ്ട്,.
അതേസമയം ഡോക്യുമെന്ററി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാന്‍ നിലവില്‍ ആലോചനയില്ലെന്ന് ബിബിസി അറിയിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തില്‍, ബിബിസി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ പ്രതിജ്ഞാബദ്ധരാണ് തങ്ങള്‍ എന്ന് ബിബിസി പറഞ്ഞു. ഡോക്യുമെന്ററി ചിത്രീകരണത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ മറുപടി തേടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അത് നിഷേധിച്ചു. ബിജെപി നേതാക്കളുടെ അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തി. വിശദമായ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഡോക്യുമെന്ററി തയാറാക്കിയതെന്നുമാണ് ബിബിസിയുടെ വിശദീകരണം.
നരേന്ദ്രമോദിക്കെതിരെ അവതരിപ്പിച്ച ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് രംഗത്തുവന്നിരുന്നു. സംഭവത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം നേരിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി മോദിയെ പിന്തുണച്ച് രംഗത്തെത്തി. ഹിംസയോട് യോജിക്കാനാകില്ലെന്ന നിലപാട് യു.കെ. നേരത്തെ വ്യക്തമാക്കിയതാണ്. അതില്‍മാറ്റമില്ല. എന്നാല്‍ ഏതെങ്കിലും തരത്തില്‍ വ്യക്തികളെ ചിത്രീകരിക്കുന്നതിനെയും അംഗീകരിക്കാനാകില്ലെന്നും സുനാക് പറഞ്ഞു.
2002ലെ കലാപത്തില്‍ നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്ന ഡോക്യുമെന്റിയിലെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടി പാക് വംശജനായ എം.പി ഇമ്രാന്‍ ഹുസൈനാണ് ചോദ്യമുന്നയിച്ചത്. നിലവില്‍ ഇന്ത്യയില്‍ യൂ ട്യൂബ് അടക്കമുള്ള സ്ട്രീമിങ് പ്ലാറ്റ് ഫോമുകളില്‍ ഡോക്യുമെന്റി ലഭ്യമല്ല.