ആഗോള പ്രവാസി മലയാളികളിൽ ഞെട്ടലുണർത്തി, രണ്ടുരാജ്യത്തെ വാഹന അപകടങ്ങളിലായി 6 പേർ കൊല്ലപ്പെട്ടു. ദാരുണമായി മരണപ്പെട്ടവരിൽ രണ്ടുകുട്ടികൾ അടങ്ങുന്ന അമേരിക്കൻ മലയാളി കുടുംബവും ഒമാനിലെ രണ്ട് മലയാളി നഴ്‌സുമാരും ഉൾപ്പെടുന്നു.
പത്തനംതിട്ട കൊടുമൺ ചെറുകര സ്വദേശി സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ തരുൺ ജോർജ്, ഭാര്യ റിൻസി, രണ്ടു മക്കൾ എന്നിവരാണ് അമേരിക്കയിലെ കാറപകടത്തിൽ മരിച്ചത്. കാലിഫോർണിയ ∙ സാൻ ഫ്രാൻസിസ്‌കോ ബേയ്ക്കടുത്ത് പ്ലസന്റണിലാണ് നാലംഗ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഇലക്ട്രിക് കാർ അപകടത്തിൽപ്പെട്ടത്.
സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള റോഡിൽ ബുധനാഴ്ച രാത്രി 9.30 നായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്റ്റിൽ ഉരസിയശേഷം ഓക്ക് മരത്തിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിന് പിന്നാലെ തീ പിടിച്ച ഇലക്ട്രിക് കാർ പൂർണമായും കത്തി നശിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അമിത വേഗതയോ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോ അപകടത്തിന് കാരണമായതായി സംശയിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോളും കാറിലെ തീ അണഞ്ഞിരുന്നില്ല.
സമഗ്രമായ അന്വേഷണം നടത്തുകയാണെന്ന് പ്ലസന്റൺ പൊലീസ് വ്യക്തമാക്കി. കുട്ടികൾ പ്ലസന്റൺ സ്‌കൂളിലെ വിദ്യാർഥികളാണെന്ന് യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്ട് വ്യക്തമാക്കി. കുട്ടികളിൽ ഒരാൾ മിഡിൽ സ്കൂളിലും മറ്റൊരാൾ എലിമെന്ററി ക്ലാസിലുമാണ് പഠിക്കുന്നത്.
ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസിക്കുന്ന ജോർജ് സി. ജോർജ് – അനിത ദമ്പതികളുടെ മകനാണ് തരുൺ ജോർജ്. തരുൺ ജോർജിന്റെ കുടുംബം വർഷങ്ങളായി ചെന്നൈയിലാണ് താമസം. സഹോദരി : റ്റാനിയ. പിതാവ് ജോർജ് സി ജോൺ പത്തനംതിട്ട കൊടുമൺ സ്വദേശിയാണ്. ചെന്നൈ അണ്ണാ നഗർ മാർത്തോമ്മാ ഇടവക അംഗങ്ങളാണ്.
സുഹൃത്തുക്കളും അയൽവാസികളും അടക്കം നിരവധിപേർ അപകട സ്ഥലത്ത് എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. നിരവധി വളവുകളും മരങ്ങൾ നിറഞ്ഞതുമായ ഫുട്ട്ഹിൽ റോഡിൽ നിരവധി അപകടങ്ങൾ പതിവായി നടക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു.
ഒമാനിലെ മസ്ക്കറ്റിലുള്ള നിസ്‌വ ഹോസ്പിറ്റലിന് മുന്‍വശത്ത്
വ്യാഴാഴ്ചയായിരുന്നു രണ്ട് മലയാളി നഴ്‌സുമാർ അടക്കം മൂന്ന് നഴ്‌സുമാരുടെ ജീവനെടുത്ത വാഹനാപകടം.
ജോലിചെയ്‌തിരുന്ന ഹോസ്പിറ്റലിന് മുൻവശത്ത് ഹൈവേ റോഡ് ക്രോസ്സ് ചെയ്യാനായി നിന്നിരുന്ന നഴ്‌സുമാരുടെ ഇടയിലേക്ക് കാറുകൾ പാഞ്ഞുകയറിയായിരുന്നു ദാരുണമായ അപകടം.
അതിവേഗതയിൽ വന്ന രണ്ട് വാഹനങ്ങൾ കൂട്ടിയിടിക്കുകയും നഴ്‌സുമാരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയും ആയിരുന്നുവെന്ന് സംഭവത്തിന് ദൃസ്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ പരുക്കേറ്റ രണ്ട് മലയാളി നഴ്‌സുമാർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ഇവർക്കൊപ്പം നഴ്‌സായി ജോലിചെയ്തിരുന്ന ഒരു ഈജിപ്റ്റ് സ്വദേശിയും മരണപ്പെട്ടു.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി മജീത രതീഷ്, കൊല്ലം കൊട്ടിയം സ്വദേശി ഷര്‍ജ ഇല്‍യാസ് എന്നിവരാണ് മരണപ്പെട്ടത്..
രണ്ടുമലയാളി നഴ്‌സുമാരുടെയും ഭൗതികശരീരം ഞായറാഴ്ച രാവിലെ തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴി നാട്ടില്‍ എത്തിച്ചിട്ടുണ്ട്. നിസ്‌വ ഇന്ത്യന്‍ അസോസിയേഷന്‍, നിസ്‌വ കെ എം സി സി, കൈരളി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.