തൃശൂർ പഴയന്നൂരിലെ സുരേഷിന് നക്ഷ്ടത്രങ്ങളെ സ്വപ്‌നം കാണേണ്ട കാര്യമില്ലായിരുന്നു. തളർന്ന കാലുകൾ കൈകൊണ്ട് പൊക്കിവച്ച് ഒന്നു ചെരിഞ്ഞുകിടന്നാൽ ആകാശവും നക്ഷത്രങ്ങളെയേയുമെല്ലാം നേരിട്ട് കാണാം.
തലയ്ക്കുമീതെ ആകാശവും താഴെ ഭൂമിയും എന്നനിലയിലായിരുന്നു സുരേഷിന്റെയും കുടുംബത്തിന്റെയും ഇതുവരെയുള്ള ജീവിതം. ടാർപോളിൻ മേൽക്കൂരയുള്ള ഒരു ടെന്റായിരുന്നു അവരുടെ വീട്.
അരയ്ക്കു താഴെ തളര്‍ന്നുപോയ സുരേഷും അമ്മയും അടങ്ങുന്ന കുടുംബം ഒരു ടാർപോളിൻ മേഞ്ഞ കൂരയ്ക്ക് കീഴിലാണ് കഴിഞ്ഞിരുന്നത്. കിടപ്പും ഭക്ഷണം പാകം ചെയ്യലും ജീവിതവുമെല്ലാം അവിടെ അതിനുള്ളിൽ ദുരിതമായി മുന്നോട്ടുനീങ്ങി. അരയ്ക്കുകീഴെ തളർന്നപ്പോഴും അടച്ചുറപ്പുള്ള നല്ലൊരുവീട് എന്നൊരു സ്വപ്നം സുരേഷ് എപ്പോഴും മനസ്സിൽ സൂക്ഷിച്ചിരുന്നു.
സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ പേരുവന്നപ്പോൾ പുതിയ ലൈഫ് കിട്ടിയ പ്രതീതിയായി. എന്നാൽ മറ്റുപലർക്കും വീട് ലഭിച്ചിട്ടും സുരേഷിന്റെ കാര്യം അധികൃതർ പരിഗണിച്ചില്ല. ഒടുവിൽ ലൈഫ് പദ്ധതി മുടങ്ങിയപ്പോൾ ആ പ്രതീക്ഷയും അസ്തമിച്ചു.
അരയ്ക്കുതാഴെ തളർന്ന് ഒരു വീടെന്ന സ്വപ്നവുമായി ജീവിച്ച പഴയന്നൂരെ സുരേഷിന്റെയും കുടുംബത്തിന്റെയും കഥ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ ഒന്നരവർഷം മുമ്പ് വന്നതോടെയാണ് പുതിയ ജീവിതത്തിലേക്കുള്ള വഴി തുറന്നത്.
ആ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് യുകെ മലയാളികളുടെ ഒരു കൂട്ടായ്മയിപ്പോൾ. ഗ്ലൗസ്‌റ്റെർഷെയറിലെ ചെൽട്ടൻ ഹാമിലെ മലയാളികളാണ് സ്നേഹപൂർവ്വം ആ ദൗത്യം ഏറ്റെടുത്തത്.
വാർത്ത കണ്ട യുകെയിലെ മലയാളി കൂട്ടായ്മയായ ചെൽറ്റൻ ഹാം മലയാളി അസോസിയേഷൻ ഭാരവാഹികൾ ദൗത്യം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് അത് പൂർത്തിയാക്കി പുതിയ വീട് സുരേഷിന് സമ്മാനിച്ചു.
അംഗങ്ങളിൽ നിന്നും ശേഖരിച്ച പത്തുലക്ഷം രൂപ മുടക്കിയാണ് യുകെ മലയാളികൾ വീട് നിർമ്മിച്ച് നൽകിയത്. എല്ലാവരും അകഴിഞ്ഞു സഹകരിച്ചതായി ചെൽട്ടൻ ഹാം മലയാളി അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഇന്നുരാവിലെ 9 ന് റവന്യൂ മന്ത്രി കെ. രാജൻ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. ജനപ്രതിനിധികളും പ്രവാസി മലയാളി സംഘടനാ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
സഹതാപം പ്രകടിപ്പിക്കുന്നവർ നിരവധിയാണ്. എന്നാൽ സഹായിക്കാൻ സന്മനസ്സുള്ളവർ വളരെ കുറവുമാണ്. ആദരവ് അർഹിക്കുന്ന അത്തരമൊരു മാതൃക യുകെ മലയാളികൾക്ക് മാത്രമല്ല ആഗോള പ്രവാസികൾക്കുമുന്നിൽ കാഴ്ച്ചവച്ചിരിക്കുകയാണ് ചെൽട്ടൻ ഹാം മലയാളികൾ.
പബ്ലിസിറ്റി സ്റ്റണ്ടും മറ്റുള്ളവർക്കിടയിൽ സ്വന്തം ഇമേജ് ബൂസ്റ്റപ്പ് ചെയ്യുകയും മാത്രം ലക്ഷ്യമിടുന്ന സഹതാപക്കാർക്കിടയിൽ നിന്നും ദുരിത ജീവിതങ്ങളെ കൈപിടിച്ചുയർത്താൻ സന്മനസ്സുള്ളവരായി ഇനിയുമേറെപ്പേർ കണ്ണുതുറക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഇതൊക്കെ ചെയ്യേണ്ട ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതാക്കൾ സുഖലോലുപരും ധൂർത്തന്മാരുമായി മാറുകയും കടബാധ്യതയിലും ബാങ്കുകാരുടെ ജപ്‌തി നടപടികളിൽപ്പെട്ടും ആത്മഹത്യചെയ്യുന്ന സാധാരണക്കാരുടെ എണ്ണം കേരളത്തിൽ ദിനംപ്രതിയെന്നോണം കൂടിവരികയും ചെയ്യുന്ന സാഹചര്യത്തിൽ!