ഒന്നിനുപിന്നാലെ ഒന്നായി ആകസ്‌മിക മരണങ്ങൾ… അതും കുഴഞ്ഞുവീണുള്ള രണ്ടുയുവാക്കളുടെ മരണങ്ങൾ എൽപിച്ച ആഘാതത്തിലും വേദനയിലുമാണ് യുകെ മലയാളികൾ.
മൂന്നുമാസം മുമ്പുമാത്രം കെയറർ വിസയിലെത്തിയ അയർലാൻഡിലെ വിജേഷിന്റെ മരണവർത്തയെത്തി അധികം കഴിയുംമുമ്പു തന്നെ വെയിൽസിലെ അജോ ജോസഫിന്റെ മരണവാർത്തയുമെത്തി.
ഇരുവരും കുഴഞ്ഞുവീണാണ് മരണപ്പെട്ടത്. ജോലികഴിഞ്ഞ് മാടങ്ങവേയാണ് വിജേഷ് വിടവാങ്ങിയതെങ്കിൽ, താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയിൽ അജോയെ കണ്ടെത്തുകയായിരുന്നു.
വെയിൽസിലെ മാത്രമല്ല യുകെ മലയാളികൾക്ക് ഒന്നാകെ സുപരിചിതനായിരുന്നു ഫോട്ടോഗ്രാഫർ കൂടിയായ അജോ ജോസഫ്. യുകെ മലയാളി അസ്സോസിയേഷനുകളുടെ പ്രോഗ്രാമുകളിലും വ്യക്തിഗത പരിപാടികളിലും ഫോട്ടോഗ്രാഫറായി അജോ നിറഞ്ഞുനിന്നിരുന്നു.
ആരോഗ്യവാനും വളരെ ആക്ടീവുമായിരുന്ന അജോയുടെ അപ്രതീക്ഷിത വേർപാട് അതുകൊണ്ടുതന്നെ സുഹൃത്തുക്കൾക്കും അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർക്കും വിശ്വസിക്കാൻ കഴിയുന്നില്ല.
41 വയസ്സിന്റെ യൗവനത്തിലാണ് മടക്കം. കോട്ടയം ഉഴവൂർ സ്വദേശിയാണ്. വെയിൽസിലെ ന്യൂ ടൗണിലായിരുന്നു അജോ താമസിച്ചിരുന്നത്. അജോയെ താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസികളായ സുഹൃത്തുക്കൾ പാരാമെഡിക്സിന്‍റെ സേവനം തേടിയെങ്കിലും ആശുപത്രിയിൽ എത്തിക്കും മുൻപേ മരണപ്പെട്ടു.
ഫോട്ടോഗ്രാഫിയിൽ പ്രശസ്‌തനായ പിതാവിൻറെ പാത പിന്തുടർന്നാണ് അജോയും ഈ രംഗത്ത് എത്തിയത് ഉഴവൂരിലെ ആദ്യകാല ഫൊട്ടോഗ്രാഫറായ അജോ സ്റ്റുഡിയോ ഉടമ ജോസഫിന്‍റെ മകനാണ്.
പത്തുകൊല്ലം മുമ്പ് യുകെയിലെത്തിയ അജോ പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. കോവിഡ് മഹാമാരിക്കുശേഷം നാട്ടിലെ ഡിജിറ്റൽ ഫൊട്ടോഗ്രാഫി രംഗത്തുണ്ടായ ബിസിനസ് കുറവു മൂലമാണ് അജോ വീണ്ടും യുകെയിലെത്തിയത്. നഴ്‌സിംഗ് ഏജൻസി ജോലിയും അതിനൊപ്പം ഫോട്ടോഗ്രാഫിയും ഒരുമിച്ച് കൊണ്ടുപോകുകയായിരുന്നു.
യുകെയിൽ വീണ്ടും വേരുറപ്പിക്കുന്നതിനിടെയാണ് അജോയുടെ ആകസ്മിക വേർപാട്. നിറമുള്ള ഒട്ടേറെ ഓർമ്മചിത്രങ്ങൾ യുകെ മലയാളികൾക്ക് സമ്മാനിച്ചാണ് അജോയുടെ മടക്കം.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം എന്നറിയുന്നു. അർബുദത്തിന്റെ വേട്ടയാടലിനൊപ്പം ഇപ്പോൾ ഹൃദയാഘാതവും ഏറ്റവുമധികം യുകെ മലയാളികളുടെ ജീവൻ കവരുന്ന വില്ലനായി മാറിയിരിക്കുന്നത് അതീവ ജാഗ്രതയോടെ കാണേണ്ട കാര്യമാണ്.