ഈസ്റ്റർ ഹോളിഡേയ്ക്കുള്ള ഒരുക്കത്തിലാണ് യുകെ. പെസഹ ആചരണം ഇന്ന് ദേവാലയങ്ങളിലും വീടുകളിലും നടക്കുന്നു. കേരളീയ ക്രൈസ്‌തവത്തനിമയിൽ പാലുകാച്ചലും അപ്പവും ഒരുക്കി പെസഹായ്ക്ക് തയ്യാറെടുക്കുകയാണ് യുകെയിലെ മലയാളി കുടുംബങ്ങളും.
യുകെയെ സംബന്ധിച്ച് രണ്ടുനല്ലകാര്യങ്ങൾ ഇത്തവണത്തെ ഈസ്റ്ററിനുശേഷമുള്ള പുതിയ സാമ്പത്തികവർഷത്തിൽ വരുമെന്നതാണ് സന്തോഷകരമായ കാര്യം. ഏപ്രിൽ ഒന്നുമുതൽ സാധാരണക്കാരുടെ മിനിമം വേതനം വർദ്ധിക്കും. പൗണ്ടുമുല്യം കൂടുതൽ ഉയരങ്ങൾ കീഴടക്കുന്നു എന്നതും ഇന്ത്യക്കാർ അടക്കമുള്ള വിദേശ കുടിയേറ്റക്കാരെ സംബന്ധിച്ച് പ്രയോജനകരമാകും.
മിനിമം വേതനം അഥവാ തൊഴിലുടമകൾ നൽകേണ്ട നിയമപരമായ ഏറ്റവും കുറഞ്ഞ ശമ്പളം ഏപ്രിൽ 1 തിങ്കളാഴ്ച £10.42 ൽ നിന്ന് £11.44 ആയാണ് ഉയരുക.
എല്ലാവർഷവും നിലവിൽ വരുന്ന നിലയിൽ മിനിമം വേജസ് വർദ്ധനവ് നടപ്പിലാക്കിയശേഷം ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന വാർഷിക വർദ്ധനവാണ് ഏപ്രിൽ മുതൽ പ്രാബല്യത്തിലാകുക.
ഇതുമൂലം ബ്രിട്ടനിലെ ദശലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാരുടെ വേതനം, വിലക്കയറ്റത്തിന് ആനുപാതികമായി പ്രതിവർഷം 6,000 പൗണ്ടോളം വർദ്ധിക്കും.
യുകെയിലെ ഇന്ത്യക്കാരേയും മലയാളികളേയും സംബന്ധിച്ച് പൗണ്ടുമായുള്ള വിനിമയത്തിൽ, രൂപമുല്യം ഓരോദിവസവും കുത്തനെ ഇടിയുന്നുവെന്നതും സന്തോഷകരമായ കാര്യമാകും.
ഈ മാസംതന്നെ മാർച്ച് 8 നും പതിനെട്ടിനും രൂപയുമായുള്ള വിനിമയത്തിൽ പൗണ്ട് മൂല്യം 106 കവിഞ്ഞിരുന്നു. പൗണ്ടൊന്നിന് 105.28 എന്ന നിലയിലായിരുന്നു ഇന്നലത്തെ വിനിമയം.
ഡോളറുമായുള്ള വിനിമയത്തിലും രൂപ സർവ്വകാല തകർച്ചയിലാണ്. ഇന്ത്യയിൽ ദേശീയ തിരഞ്ഞെടുപ്പുകൂടി നടക്കുന്നതിനാൽ വരുംദിനങ്ങളിൽ രൂപമുല്യം ഇനിയും കുത്തനെ ഇടിഞ്ഞേക്കാമെന്നും സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നു.
കോവിഡിനുശേഷം ഏറ്റവും അനുകൂല സമയം എന്ന വിലയിരുത്തലിൽ, ചൂടൻ കാലാവസ്ഥയാണെങ്കിൽ കൂടിയും ഇക്കൊല്ലം ഈസ്റ്റർ ആഘോഷത്തിനായി കൂടുതൽ മലയാളി കുടുംബങ്ങൾ നാട്ടിലേക്ക് തിരിച്ചേക്കും.
സാധാരണ തണുപ്പു പരിഗണിച്ചും മൺസൂൺ ആസ്വദിക്കാനുമായി യുകെ മലയാളികൾ മഴക്കാലത്താണ് കുടുതലും കേരളത്തിലേക്ക് വന്നിരുന്നത്. എന്നാൽ 2018 ലെ മഹാപ്രളയത്തിനുശേഷം യുകെ, യുഎസ്, യൂറോപ്പ് മലയാളികളടക്കം പ്രവാസികൾക്ക് മഴക്കാലത്ത് കേരളത്തിലേക്ക് വരാൻ ഭയമാണ്.
പ്രത്യേകിച്ച് ഡെമോക്ലസിന്റെ വാളുപോലെ മുല്ലപ്പെരിയാർ ഡാം കേരളത്തിനുമുകളിൽ ഭീതിയുണർത്തി നിൽക്കുന്ന സാഹചര്യത്തിൽ. പ്രളയകാലത്ത് വെള്ളത്തിൽ മുങ്ങിയ വീടുകളിൽ താമസിച്ചിരുന്ന പ്രവാസികൾ ഒട്ടുമിക്കവരും, അതെല്ലാം കുറഞ്ഞവിലയ്ക്ക് വിൽക്കാനിട്ടിരിക്കുന്നതും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ കാണാം.