HEALTH
ഉറക്കക്കുറവ് ആണോ പ്രശ്‌നം, ഈ പാനീയങ്ങള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും
3>നല്ല ഭക്ഷണം നല്ല വ്യായാമം പോലെ തന്നെ പ്രധാനമാണ് നല്ല ഉറക്കവും. എന്നാല്‍ രാത്രികാല ഉറക്കം ചിലര്‍ക്ക് നല്ല രീതിയില്‍ ലഭിക്കണമെന്നില്ല. ചില അനാവശ്യ ഡയറ്റോ, ടെന്‍ഷനോ എല്ലാം ഉറക്കക്കുറവിന് കാരണമായേക്കാം. എന്നാല്‍ നല്ല ഉറക്കം കിട്ടാന്‍ ചില പാനീയങ്ങള്‍ സഹായിക്കും. മനസ്സിലും ശരീരത്തിനും നല്ല ആരോഗ്യം ലഭിക്കാന്‍ നല്ല ഉറക്കത്തിനായി ഉപകരിക്കുന്നതാണ് ഈ പാനീയങ്ങള്‍. രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിച്ചേക്കാവുന്ന ചില പാനീയങ്ങള്‍ ഇവയെല്ലാമാണ്.
പാല്‍:ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന 'ട്രിപ്‌റ്റോഫാനെ' തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം പാലിലുള്ള കാത്സ്യം നിര്‍വഹിക്കുന്നു. അതിനാല്‍ രാത്രി ഒരു ഗ്ലാസ് ചൂടുപാല്‍ കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.
ബദാം മില്‍ക്ക്:ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതിനാല്‍ ബദാം പാല്‍ കുടിക്കുന്നത് ഉറക്കക്കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
മഞ്ഞള്‍ പാല്‍:രാത്രി പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.
ചെറി ജ്യൂസ്:ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിന്‍ ചെറുപ്പഴത്തില്‍ ധാരാളം ഉണ്ട്. അതിനാല്‍ ചെറി ജ്യൂസ് രാത്രി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.
കിവി ജ്യൂസ്:ഉയര്‍ന്ന ആന്റി ഓക്സിഡന്റ് അളവുകളുള്ള കിവി ജ്യൂസ് കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
പെപ്പര്‍മിന്റ് ടീ:പെപ്പര്‍മിന്റ് ഇലയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ പെപ്പര്‍മിന്റ് ടീ രാത്രി കുടിക്കാം.
ഇഞ്ചി ചായ:ആന്റി- ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും അടങ്ങിയ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
സംസ്ഥാനത്ത് 67കാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം
3>പാലക്കാട് കാഞ്ഞിക്കുളം സ്വദേശി 67 കാരനായ സുകുമാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം. മെയ് 5ന് വീട്ടില്‍ വെച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ വടക്കന്‍ ജില്ലകളില്‍ ആരോ?ഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി.
സംസ്ഥാനത്ത് ഈ മാസം ഏഴ് പേര്‍ക്കാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. തൃശൂരില്‍ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. കൂടാതെ പണ്ടു പേര്‍ പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും രോ?ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലാ ഓഫീസര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസൊലേഷന്‍ വാര്‍ഡുകള്‍ നിലവില്‍ തുറക്കേണ്ടതില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നോ? പുതിയ പഠനം ഇങ്ങനെ
3>കാറില്‍ വളരെ സൗകര്യത്തോടെയുള്ള യാത്രകള്‍ പക്ഷെ നമ്മെ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കാറിലെ യാത്ര നിങ്ങളെ ഒരു ക്യാന്‍സര്‍ രോഗിയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നതായാണ് കണ്ടെത്തല്‍.
എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015നും 2022നും ഇടയിലുള്ള 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ ഉള്ളിലെ വായുവില്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇതില്‍ 99ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്‌ലേം റിട്ടാര്‍ഡന്റ് (തീ അണയ്ക്കാന്‍ സഹായിക്കുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ശ്വസിക്കുന്നതിലൂടെ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരുന്നുവെന്നാണ് കണ്ടെത്തല്‍.
കൂടാതെ പ്രത്യുല്‍പാദന ശേഷി കുറയ്ക്കുന്നതിനും ഇത് കാരണമായേക്കമെന്ന് ഗവേഷകര്‍ പറയുന്നു. ദിവസവും കാറില്‍ ദീര്‍ഘ ദൂരം സഞ്ചരിക്കുന്നവര്‍ക്ക് ഇത് വളരെ ദോഷകരമാണ്. ഇത്തരം രാസവസ്തുക്കളുടെ അളവ് വേനല്‍ കാലത്ത് കാറിനുള്ളില്‍ കൂടുതലായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സീറ്റിലെ കുഷ്യനാണ് കൂടുതലായി കാറിനുള്ളിലെ വായുവില്‍ രാസവസ്തുക്കള്‍ കൂട്ടുന്നതിന് കാരണമാകുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. നശിക്കാതിരിക്കാന്‍ നിരവധി രാസവസ്തുക്കളാണ് സീറ്റ് കുഷ്യനില്‍ ചേര്‍ക്കുന്നത്. കാറിന്റെ വിന്‍ഡോകള്‍ തുറന്ന് തണലില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഈ രാസവസ്തുക്കളുടെ സമ്പര്‍ക്കം കുറയ്ക്കാന്‍ സഹായിക്കുന്നതായി ഗവേഷകര്‍ പറയുന്നു.
വാക്‌സിന്‍ വിവാദങ്ങള്‍ക്കിടയില്‍, വാക്സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക
3>അപൂര്‍വ്വമായ പാര്‍ശ്വഫലങ്ങള്‍ക്ക് കോവിഷീല്‍ഡ് കാരണമാകുന്നു എന്ന വാര്‍ത്തകള്‍ എല്ലായിടത്തും പരക്കുനന്തിനിടെ വാക്സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക. കോവിഡ് വാക്സിന്‍ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വാണിജ്യപരമായ കാരണങ്ങളാല്‍ വാക്സിന്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് ആസ്ട്രസെനെക പറഞ്ഞയായി ദ ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് -19നുള്ള വാക്‌സിനുകളുടെ ലഭ്യത അധികമായതിനാലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്‌സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു.
യുകെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീല്‍ഡ് വാക്സിന്‍ അപൂര്‍വസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്.
ഓക്‌സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്ന് ആസ്ട്രസെനെക വികസിപ്പിച്ച വാക്സിന്‍, സിറം ഇന്‍സ്റ്റ്യിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു, സ്വകാര്യ ആശുപത്രിയില്‍ 2 പേരുടെ മരണം സ്ഥിരീകരിച്ചു
3>കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാള്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ (വിആര്‍ഡിഎല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്നു കണ്ടെത്തിയത്. പിന്നീട് സ്രവങ്ങള്‍ പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെ നിന്നു വെസ്റ്റ്‌നൈല്‍ ഫീവറാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.
പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇതിനു സമാനമാണ് മസ്തിഷ്‌കജ്വരത്തിന്റെയും ലക്ഷണങ്ങള്‍. ഇതിനാല്‍ രോഗ ബാധയുണ്ടായ ചിലര്‍ക്ക് മസ്തിഷ്‌കജ്വരമാണെന്ന നിഗമനത്തിലാണ് ആദ്യം ചിലയിടത്ത് ചികിത്സ നല്‍കിയതെന്നു പറയുന്നു.
മെഡിക്കല്‍ കോളജിലെ വിആര്‍ഡിഎല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടര്‍നടപടികളുണ്ടായത്. ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുകു മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകാരിയാകുക.
സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍സര്‍ വരുമോ? എന്താണ് സാരി ക്യാന്‍സര്‍ എന്ന് അറിയണം
3>കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ ലോകത്ത് നിന്നും ഏറ്റവും കുടുതല്‍ കേട്ട പേരാണ് സാരി ക്യാന്‍സര്‍. പലരും ഈ പേര് കേട്ട് പല പല തെറ്റിദ്ധാരണയിലാണ്. സാരി ഉടുത്താല്‍ സാരി ക്യാന്‍സര്‍ വരുമെന്ന് വരെ ചിന്തിച്ചവരുണ്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സാരി ക്യാന്‍സര്‍ എന്ന് അറിയേണ്ടതുണ്ട്.
സാരി ക്യാന്‍സര്‍ എന്നു പറഞ്ഞാല്‍ സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍സര്‍ വരുമെന്നല്ല. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ (എസ്സിസി) ആണ് സാരി കാന്‍സര്‍ എന്ന് അറിയപ്പെടുന്നത്. ഇറുകിയ വസ്ത്രം ധരിക്കുമ്പോള്‍, പ്രത്യേകിച്ച അരക്കെട്ടിന് താഴെ വീക്കമുണ്ടാവുകയും പിന്നീട് ഗുരുതരവുമാകുന്ന അവസ്ഥയാണിത്. 1945-ല്‍ ദോത്തി കാന്‍സര്‍ എന്ന പദപ്രയോഗവും സമാനരീതിയില്‍ എത്തിയതാണ്. 2011-ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലില്‍ ഇത് സംബന്ധിച്ചുള്ള പരാമശിച്ചിരുന്നു.
ദീര്‍ഘനേരം സാരി പോലുള്ള വസ്ത്രം വെയ്സ്റ്റ് ഡെര്‍മറ്റോസിസ് ആവുകയും പിന്നീടത് ഗുരുതരമാവുകയും ചെയ്യും. തുടര്‍ന്ന് അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യാം. അരക്കെട്ടിനെ ബാധിക്കുന്ന അര്‍ബുദത്തെയാണ് സാരി കാന്‍സര്‍ എന്ന് വിളിക്കുന്നത്.
ചര്‍മ്മത്തിന് പുറത്തെ സ്‌ക്വാമസ് കോശങ്ങളെയാണ് അര്‍ബുദം ബാധിക്കുക. അമിത സൂര്യപ്രകാശമേല്‍ക്കുന്ന ശരീരഭാഗങ്ങളിലും സാരി കാന്‍സര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ചര്‍മ്മത്തിലെ ചുവന്ന പാടുകള്‍, വ്രണങ്ങള്‍, അരക്കെട്ടിന് സമീപമുണ്ടാകുന്ന മുഴകള്‍ എന്നിവയാണ് സാരി കാന്‍സറിന്റെ ലക്ഷണങ്ങള്‍.
ദിവസവും പത്ത് മണിക്കൂര്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ സാധ്യതകള്‍ ഏറെയെന്ന് പഠനം
3>കോവിഡിന് ശേഷം സുപരിചിതമായ ഒരു ജോലി രീതിയാണ് 'വര്‍ക്ക് ഫ്രം ഹോം'. ഓഫീസില്‍ നേരിട്ട് പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന രീതിയാണിത്. വീട്ടിലിരുന്ന് സ്വസ്തമായി ജോലി ചെയ്യാമെന്നതും ഓഫീസിലേക്ക് ദിവസേനെയുള്ള പോക്കും വരവും വേണ്ടെന്ന് വയ്ക്കാമെന്നതുമൊക്കെ ഈ ജോലിയുടെ ഗുണം തന്നെയാണ്. പക്ഷെ സ്ഥിരമായി ഒരിടത്ത് തന്നെ ഇരുന്നുള്ള ജോലി ശാരീരികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നാണ് പറയുന്നത്.
ദിവസവും പത്തുമണിക്കൂര്‍ ഇരിക്കുന്നത് മറവിരോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും എന്നാണ് പഠനം പറയുന്നത്. 50000 പേരിലാണ് ഈ പഠനം നടത്തിയത്.
ഏഴുവര്‍ഷം നടത്തിയ പഠനത്തില്‍ പത്തുമണിക്കൂറില്‍ ഇരുന്ന് ജോലിചെയ്യുന്നവരില്‍ മറവി സാധ്യത കൂടുന്നുവെന്നാണ് കണ്ടെത്തിയത്. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നാണ് പഠനം പഠയുന്നത്. ജാമയിലാണ് പഠനം പ്രസിദ്ധീകരിച്ചു വന്നത്.
6-7 മണിക്കൂറാണ് ഇരിക്കാനുള്ള പരിധി. ഇരുന്ന് ജോലി ചെയ്യുന്നവര്‍ 30 മിനിറ്റിടവിട്ട് എഴുന്നേല്‍ക്കണമെന്നും ചെറിയ വ്യായാമമായ നടത്തമോ മറ്റോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് മകള്‍ മരിച്ചു, ആരോപണവുമായി കുടുംബം
3>കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് നിര്‍മ്മാണ കമ്പനികള്‍ തന്നെ സമ്മതിച്ചത് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ 2021ല്‍ ഉണ്ടായ മകളുടെ മരണവും കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണെന്ന് പറയുകയാണ് ഒരു കുടുംബം.
വേണുഗോപാലന്‍ ഗോവിന്ദന്റെ മകള്‍ കാരുണ്യയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തതിന് ശേഷം മരണപ്പെട്ടത്. 2021 ജൂലൈയില്‍ ആണ് ഇവര്‍ മരിച്ചത്. മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗോവിന്ദന്‍ ഹര്‍ജി നല്‍കിയത്.
എന്നാല്‍ വാക്‌സിന്‍ മൂലമാണ് കാരുണ്യയുടെ മരണം സംഭവിച്ചതെന്നതിന് മതിയായ തെളിവുകളില്ലെന്ന് സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ കമ്മിറ്റി പറഞ്ഞു. ആസ്ട്രസെനെക്കയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൊവിഷീല്‍ഡിന്റെ പ്രത്യാഘാതങ്ങള്‍ക്കെതിരെ വേറെയും കുടുംബങ്ങള്‍ രംഗത്തുവരുന്നുണ്ട്. 18 കാരിയായ റിതൈക ശ്രീ ഓംത്രി എന്ന പെണ്‍കുട്ടിയുടെ മരണവും കൊവിഷീല്‍ഡ് മൂലമാണെന്ന് യുകെയിലുള്ള കുടുംബം ആരോപിക്കുന്നു.
വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ, ടീമിനെ അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
3>വയറുവേദനയുമായി ഹോസ്പിറ്റലില്‍ എത്തി യുവതിയുടെ വയറ്റില്‍ നിന്നും പത്ത് കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടന്നത്.
മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ 43 വയസുകാരിയുടെ വയറ്റില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. 36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയമുഴ 3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ഒരാഴ്ച മുമ്പ് വയറുവേദനയായിട്ടാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തിയത്. വീര്‍ത്ത വയറൊഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. അള്‍ട്രാസൗണ്ട്, എംആര്‍ഐ സ്‌കാനിംഗ് തുടങ്ങിയ പരിശോധനകളില്‍ ഗര്‍ഭാശയ മുഴയാണെന്ന് സ്ഥിരീകരിച്ചു. രക്തയോട്ടം കൂടുതലുള്ള മുഴയായതിനാല്‍ അതീവ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ശസ്ത്രക്രിയയുടെ തുടക്കത്തില്‍ തന്നെ തുന്നിച്ചേര്‍ത്തിരുന്നു. രക്തസ്രാവമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രക്തം ശേഖരിച്ച് വച്ചിരിന്നെങ്കിലും നല്‍കേണ്ടി വന്നില്ല. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു.
കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം, സുപ്രീം കോടതിയില്‍ ഹര്‍ജി
3>കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് അഭിഭാഷകനായ വിശാല്‍ തിവാരി. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്സിന്‍ കാരണമായേക്കാമെന്നാണ് നിര്‍മാതാക്കളായ ബ്രിട്ടീഷ് ഫാര്‍മസി ഭീമന്‍ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയിരുന്നു.
കോവിഡ് -19 ന് ശേഷം യുവാക്കളില്‍ പോലും ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും വാക്‌സിനേഷന്റെ ഫലമായി ഗുരുതരമായ വൈകല്യം സംഭവിക്കുകയോ മരിക്കുകയോ ചെയ്തവര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള സംവിധാനം ഒരുക്കണമെന്നും ഹരജിയില്‍ പറയുന്നു. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷക്കും ആരോഗ്യത്തിനും വേണ്ടി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും അതില്‍ പറയുന്നു. ഇന്ത്യയില്‍ 175 കോടിയിലധികം ഡോസ് കോവിഷീല്‍ഡ് നല്‍കിയിട്ടുണ്ടെന്നും ഹരജി വ്യക്തമാക്കുന്നു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്സിന്‍, കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്തത്. കോവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളാണ് അസ്ട്രസെനെക നിര്‍മിച്ചത്. വാക്‌സിന്‍ എടുത്തത് മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട നിരവധി പേര്‍ യു.കെയില്‍ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വാക്‌സിന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈകോടതിയില്‍ ഫയല്‍ ചെയ്ത 51 കേസുകളിലെ ഇരകള്‍ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.