പ്രധാനമന്ത്രി ഋഷി സുനക്കിന്റെ അപ്രതീക്ഷിത പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനം, പ്രതിപക്ഷ കക്ഷികളെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെ ഒന്നാകെ അമ്പരപ്പിച്ചു. വർഷാവസനം വരെ നിലവിലെ മന്ത്രിസഭയ്ക്ക് കാലാവധിയുള്ളപ്പോൾ ഒന്നരമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ തീരുമാനം.
ജൂലൈ 4 വ്യാഴാഴ്ച പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുന്നതിനായി യുകെ, പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ജൂലൈ 5 വെള്ളിയാഴ്ച്ച രാവിലെയോടെ സമ്പൂർണ്ണ ഫലപ്രഖ്യാപനവുമുണ്ടാകും.
പുതിയ വോട്ടർമാർക്ക് ജൂൺ 18 ചൊവ്വാഴ്ച്ച വരെ വോട്ടിങ്ങിനായി രജിസ്റ്റർ ചെയ്യാം. യുകെയിൽ പുതിയതായി സിറ്റിസൺഷിപ്പ് ലഭിച്ച മലയാളികൾ അടക്കമുള്ള വിദേശ കുടിയേറ്റക്കാരും ഇതിനകം പ്രായപൂർത്തിയായ യുവതീയുവാക്കളുമാണ് രജിസ്റ്റർ ചെയ്യേണ്ടത്.
നിലവിലെ പാർലമെന്റിന് മെയ് 30 വ്യാഴാഴ്‌ചവരെ മാത്രമേ ആയുസ്സുണ്ടാകൂ. ജൂലൈ 9 ചൊവ്വാഴ്ച്ച പുതിയതായി വിജയിക്കുന്ന എംപിമാർ ആദ്യമായി പാർലമെന്റിൽ സമ്മേളിക്കും.
35 ദിവസമാണ് ഇനി തിരഞ്ഞെടുപ്പിനുമുമ്പ് ബാക്കിയുള്ളത്. അതിൽ 25 പ്രവർത്തന ദിനങ്ങളുമാണുള്ളത്. അതായത് പ്രചാരണത്തിനും മറ്റും സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന സമയം വളരെ കുറവായിരിക്കും.
മഴയ്ക്കും മഞ്ഞിനും മുമ്പേ, സമ്മറിൽ തന്നെ ദേശീയ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പ്രഖ്യാപനം സമ്മിശ്ര പ്രതികരണമാണ് ഉളവാക്കുന്നത്. പ്രത്യേകിച്ച് കൺസർവേറ്റീവുകളുടെ ജനപ്രിയത വല്ലാതെ ഇടഞ്ഞുനിൽക്കുന്ന ഘട്ടത്തിൽ.
കഴിഞ്ഞമാസം നടന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ലേബർ പാർട്ടി പല സീറ്റുകളിലും അട്ടിമറി നടത്തി സർവ്വകാല റെക്കോർഡ് വിജയവും നേടി. സമീപകാല സർവ്വേകളിലും കൺസർവേറ്റീവുകൾ ഏറെ പിന്നിലാണ്.
ഇതാണ് പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ഋഷി സുനക്കിന്റെ തീരുമാനം എല്ലാവരേയും അമ്പരപ്പിക്കുന്നതാകുന്നത്. ചില ടോറി നേതാക്കൾ തന്നെ ഇതിനെതിരെ വിമർശനം ഉയർത്തിക്കഴിഞ്ഞു. എന്നാൽ മൈക്കേൽ ഗോവ് അടക്കമുള്ള സീനിയർ നേതാക്കൾ സുനക്കിന്റെ തീരുമാനത്തെ അഭിനന്ദിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഡിസംബറിലേക്കോ ജനുവരിയിലേക്കോ തിരഞ്ഞെടുപ്പ് നീട്ടിയാൽ, മഞ്ഞുകാലത്ത് ജനജീവിതം കൂടുതൽ ദുഷ്‌കരമാകാൻ സാധ്യതയുള്ളതിനാൽ സർക്കാർ വിരുദ്ധ വികാരം വർദ്ധിക്കുമെന്ന് കണക്കുകൂട്ടിയിരിക്കാം. നിലവിൽ വിലക്കയറ്റം അത്ര രൂക്ഷമല്ല. ഗ്യാസ്, വൈദ്യുതി, പെട്രോൾ വിലകളും കുറഞ്ഞിട്ടുണ്ട്.
അതേസമയം മഞ്ഞുകാലത്ത് ഗ്യാസ്, വൈദ്യുതി വിലകൾ കൂടാൻ സാധയതയുണ്ട്. പൊതുവേയുള്ള വിലക്കയറ്റവും കുത്തനെ ഉയർന്നേക്കാം. അതിനാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിന് മുമ്പേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ടാകാം എന്നാണ് ഒരു നിരീക്ഷണം.
എന്നാലിത് ഋഷി സുനക്കിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. കൂടുതൽ സമയം ലഭിച്ചാൽ ഒരുപക്ഷേ, മുഖഛായ നന്നാക്കാൻ നേതൃമാറ്റം നടത്തി, പാർട്ടി ലീഡറേയും പ്രധാനമന്ത്രിയേയും വരെ മാറ്റി കൺസർവേറ്റീവുകൾ തിരഞ്ഞെടുപ്പിനെ നേരിട്ടേക്കാം. അതിനെ നേരിടാനുള്ള തീരുമാനം എന്ന നിലയിലാകാം നേരത്തെയുള്ള സുനക്കിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം എന്നാണ് നിഗമനം. വിജയിച്ചാൽ സുനക്കിന് പ്രധാനമന്ത്രിയായി തുടരാനുമാകും.
അതുപോലെ ഹൈന്ദവ മതക്കാരായ സുനക്ക് കുടുംബത്തിന്റെ ജ്യോതിഷ വിശ്വാസവും പെട്ടെന്നുള്ള തിരഞ്ഞെടുപ്പിന് പിന്നിലുണ്ടെന്ന് ചില യുകെ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. പ്രധാനമന്ത്രിയായി തുടരാൻ, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ഏറ്റവും അനുകൂല സമയം ഇതാണെന്ന ഉപദേശം ഋഷി സുനക്കിനു ലഭിച്ചെന്നാണ് ഇത്തരക്കാരുടെ വാദം.
ലേബർ പാർട്ടി തീരുമാനത്തെ സ്വാഗതംചെയ്‌തു. ഇത് ജനങ്ങൾ ആഗ്രഹിച്ച തീരുമാനമെന്നും തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും പാർട്ടി ലീഡർ കീർ സ്റ്റാർമെർ പ്രതികരിച്ചു. എന്നാൽ ലിബറൽ ഡമോക്രാറ്റുകൾ തീരുമാനത്തെ വിമർശിച്ചു.
അതുപോലെ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയും പെട്ടെന്നുള്ള തിരഞ്ഞെടുപ്പിനെ വിമർശിച്ചു. സ്കോട്ട്ലാൻഡിൽ സ്‌കൂളുകൾ സമ്മർ അവധിയിലേക്ക് പ്രവേശിക്കുകയും കുടുംബങ്ങൾ കൂട്ടത്തോടെ ഹോളിഡേയ്ക്ക് പോകുകയും ചെയ്യുന്ന ഘട്ടത്തിലുള്ള തിരഞ്ഞെടുപ്പ് ജനങ്ങളോടുള്ള കനത്ത അനീതിയും പോളിംഗ് ശതമാനം കുത്തനെ കുറയ്ക്കുന്നതുമാണെന്ന് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിനി പറഞ്ഞു.