എയർ ഇന്ത്യ എക്സ്പ്രെസ്സ് ജീവനക്കാരുടെ മിന്നൽ പണിമുടക്കുമൂലം ഉടലെടുത്ത യാത്രാപ്രതിസന്ധി തുടരുന്നു. യുകെയിലേക്ക് നേരിട്ടുള്ള സർവ്വീസുകൾ അടക്കം നൂറുകണക്കിനു പ്രതിദിന സർവീസുകൾ മുടങ്ങിയതോടെ, ആയിരക്കണക്കിന് പ്രവാസി മലയാളികളാണ് യാത്രമുടങ്ങി ദുരിതത്തിലായത്.
അതിനിടെ മറ്റു വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെയാക്കി കുത്തനെ ഉയർത്തി. ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് ഏറ്റവുമധികം വർദ്ധനവ്. അത്യാവശ്യ യാത്രക്കാരായ പ്രവാസികൾക്ക് ഇതും കനത്ത ഇരുട്ടടിയായി മാറുന്നു.
ചൊവ്വാഴ്ച രാത്രി മുതൽഎയർ ഇന്ത്യ എക്സ്പ്രെസ്സ്, ഇതിനകം ഏകദേശം 180 ഫ്ലൈറ്റുകൾ റദ്ദാക്കുകയും പ്രതിദിന സർവീസുകൾ 350-380 ൽ നിന്ന് 283 ഓപ്പറേഷണൽ ഫ്ളൈറ്റുകളായി ചുരുക്കുകയും ചെയ്തു. മിന്നൽ പണിമുടക്ക് നിയമവിരുദ്ധമായതിനാൽ, കൂട്ടത്തോടെ സിക്ക് ലീവ് എടുത്താണ് സീനിയർ ജീവനക്കാർ സമരം നടത്തിയത്.
യുകെ മലയാളികൾ അടക്കം കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് പ്രവാസികളാണ് യാത്ര നടത്താനാകാതെ മിന്നൽ പണിമുടക്കിൽ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ആഴ്ച്ചയിൽ 3 ഫ്ളൈറ്റുകൾ എയർ ഇന്ത്യ എക്സ്പ്രെസ്സ്, കേരളത്തിലെ കൊച്ചിയിൽ നിന്നും യുകെയിലെ ലണ്ടൻ, ഗാറ്റ്വിക്ക്, ബിർമിംഹാം തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് നടത്തുന്നു. ഇതിൽ രണ്ടുഫ്ളൈറ്റുകൾ ഇതിനകം സർവ്വീസുകൾ റദ്ദാക്കി.
റദ്ദാക്കിയ ഫ്ളൈറ്റുകൾക്കു പകരം ഏഴുമുതൽ 14 ദിവസം വരെ വൈകിയാണ് കമ്പനി വീണ്ടും യാത്രകൾ ഓഫർ ചെയ്യുന്നത്. അത്യാവശ്യക്കാർക്ക് ഇത് അസൗകര്യമാണ്. റീഫണ്ടും കമ്പനി ഓഫർ ചെയ്യുന്നുണ്ട്.
എന്നാൽ മറ്റ് വിമാനക്കമ്പനികൾ ഈ അവസരം മുതലാക്കി ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതിനാൽ, ഗൾഫിലൂടെയും മറ്റുമുള്ള യാതകൾക്കും തിരിച്ചടിയായി. നാട്ടിലെത്തിയ യുകെ മലയാളികൾ കൂടുതലും ഗൾഫിലൂടെയാണ് മടങ്ങുന്നത്. റിട്ടേൺ ടിക്കറ്റ് ഇല്ലാത്തവർക്ക്, കുത്തനെ ഉയർത്തിയ ടിക്കറ്റ് നിരക്കുകൾ ഇരുട്ടടിയായി മാറി.
ഇന്ത്യയിലെ ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്വീസുകളിൽ ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് പലപ്പോഴും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സ്താര തുടങ്ങിയ ടാറ്റയുടെ ഉടമസ്ഥതയിലുള്ളവയ്ക്കാണ്.
കണ്ണൂർ-അബുദാബി റൂട്ടിൽ വൺ സ്റ്റോപ്പ് ഫ്ലൈറ്റ് വാഗ്ദാനം ചെയ്യുന്ന ഇൻഡിഗോയുടെ ടിക്കറ്റ് സാധാരണ നിരക്കായ 14,500 രൂപയിൽ നിന്ന് 42,800 രൂപയായാണ് ഇപ്പോൾ കുത്തനെ കൂട്ടിയിട്ടുള്ളത്!
എയർ ഇന്ത്യ എക്സ്പ്രസിനു കുത്തകയുള്ള ട്രിച്ചി-മസ്കറ്റ് റൂട്ടിൽ, എയർലൈൻസിന് ഇത് വരെ ഫ്ലൈറ്റുകളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല. ഈ റൂട്ടിൽ ഇൻഡിഗോയുടെ സർവീസ് നിരക്ക് സാധാരണ 10,000-14,000 രൂപയിൽ നിന്ന് 40,000 രൂപയായി ഉയർന്നു.
ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് പോകാനുള്ള പ്രവാസികളുടെ ശ്രമങ്ങൾക്കും കുത്തനെ ഉയർത്തിയ ടിക്കറ്റ് നിരക്കുകൾ തിരിച്ചടിയായി. ഇൻഡിഗോയുടെ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നോൺ-സ്റ്റോപ്പ് ഫ്ലൈറ്റിൻ്റെ ടിക്കറ്റ് നിരക്ക് 2,900 രൂപയിൽ നിന്ന് 7,500 രൂപയാക്കി കൂട്ടി. മുംബൈ നിരക്കും മൂന്നിരട്ടിയായി ഉയർത്തിയിട്ടുണ്ട്.
ബുധനാഴ്ച 90-ലധികം ഫ്ലൈറ്റ് റദ്ദാക്കലിനും കാലതാമസത്തിനും വ്യാഴാഴ്ച 85 റദ്ദാക്കലിനും സമരം വഴിവച്ചു. ബുധനാഴ്ച വൈകി, എയർലൈൻ 25 മുതിർന്ന ക്യാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ പിരിച്ചുവിടൽ കത്ത് കൈമാറിയിരുന്നു.
വ്യാഴാഴ്ച, എയർലൈൻ മാനേജ്മെൻ്റ് ക്യാബിൻ ക്രൂവുമായി ഡെൽഹി ടൗൺ ഹാളിൽ ചർച്ച നടത്തി, ഡൽഹിയിലെ ചീഫ് ലേബർ കമ്മീഷണറുടെ ഓഫീസിൽ നിന്ന് അനുരഞ്ജന നടപടികളും ആരംഭിച്ചു.
ഇതനുസരിച്ച് സമരം തീർന്നെന്നും എയർലൈൻ മാനേജ്മെൻ്റ് ക്യാബിൻ ക്രൂവിനോട് വൈകുന്നേരത്തോടെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുചെയ്യുന്നു. അതേസമയം ജോലി പുനരാരംഭിക്കുന്നതിന് മുമ്പ് സഹപ്രവർത്തകരെ തിരിച്ചെടുക്കണമെന്ന് ക്രൂ ആവശ്യപ്പെട്ടു.
സർവ്വീസുകൾ സാധാരണ നിലയിലാകാൻ അടുത്ത ചൊവ്വാഴ്ച്ചവരെ എടുത്തേക്കുമെന്നും കമ്പനി അധികൃതർ അറിയിക്കുന്നു. അടിയന്തര ആവശ്യമില്ലാത്ത പ്രവാസികൾ കാത്തിരിക്കാനും കൂടിയ നിരക്കിൽ ടിക്കറ്റുകളെടുത്ത് യാത്ര ചെയ്യരുതെന്നുമാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ നിർദ്ദേശം.