ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
Story Dated: 2025-05-20

ആലുവയിൽ നിന്നും ഇന്നലെ കാണാതായ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം മൂഴിക്കുളം പാലത്തിനടിയിൽ നിന്ന് കണ്ടെടുത്തു. കുട്ടിയെ പുഴയിലെറിഞ്ഞെന്ന് മൊഴി നൽകിയ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും.മറ്റക്കുഴി കിഴിപ്പള്ളിയിൽ സുഭാഷിന്റെ മകൾ കല്യാണി (3) യാണ് മരണപ്പെട്ടത്.മൂഴിക്കുളം പാലത്തിന് സമീപമൊഴുകുന്ന ചാലക്കുടി പുഴയിൽ നിന്നും രാത്രിമുഴുവനും നീണ്ട തിരച്ചിലിനൊടുവിൽ, പുലർച്ചെ 2.20 ഓടെയാണ് ആറംഗം അടങ്ങുന്ന സ്കൂബ ടീം പാലത്തിന്റെ മൂന്നാമത്തെ കാലിൽ മണലിൽ ചേർന്ന് കിടന്നിരുന്ന കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്.
മനുഷ്യ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച ഈ സംഭവം നടന്നത് മറ്റക്കുഴിയിൽ നിന്നുള്ള അംഗൻവാടിയിൽ നിന്ന് അമ്മ കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതിനിടെയാണ്. ഇന്നലെ വൈകിട്ട് മൂന്നരയോടെ അംഗൻവാടിയിലെത്തിയ അമ്മ കുട്ടിയേക്കൂട്ടി ആലുവയിലെ സ്വന്തം വീട്ടിലേക് തിരിക്കുകയാണുണ്ടായത്. എന്നാൽ സന്ധ്യ കുറുമശ്ശേരിയിലെ വീട്ടിലെത്തുമ്പോൾ കൂടെ കുട്ടിയില്ലായിരുന്നു.കുട്ടിയെ അന്വേഷിച്ചുള്ള ചോദ്യങ്ങൾക്കിടയിൽ ബസിൽ വച്ച് കാണാതെ പോയെന്ന് പറഞ്ഞു. ഇത് സംബന്ധിച്ചു മാധ്യമങ്ങളിൽ കുട്ടിയെ കാണാനില്ല എന്ന വാർത്ത കൊടുക്കുകയും, സന്ധ്യ പിന്നെയും പരസ്പര വിരുദ്ധമായി സംസാരിച്ച സാഹചര്യത്തിൽ രാത്രിയോടെ പോലീസിന് പരാതി നൽകുകയുമാണുണ്ടായത്.പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് മൂഴിക്കുളം പാലത്തിനടിയിലെ പുഴയിലേക്ക് കുട്ടിയെ എറിഞ്ഞെന്ന് സന്ധ്യ സമ്മതിച്ചത്.മൂഴിക്കുളം ബസ്‌സ്റ്റാൻഡിൽ ബസിറങ്ങിയ ഇവർ പാലത്തിന്റെ ദിശയിലേക്ക് നടക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.
ഇതേതുടർന്ന് പോലീസും, അഗ്നിരക്ഷാ സേനയും പാലം കേന്ദ്രീകരിച്ച് തിരച്ചിൽ തുടങ്ങി.ആഴമുള്ള സഥലമായത് കൊണ്ട് രാത്രിയോടെ സ്കൂബ ടീമിന്റെ സഹായം തേടി.ഇരുട്ടും,മഴയും ശക്തമായ വെല്ലുവിളിയായി വന്നെങ്കിലും രാത്രി മുഴുവനും തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്.
സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കും. ഇവർക്ക് മാനസികയായ ബുദ്ധിമുട്ടുകളുള്ളതായി നാട്ടുകാർ പറയപ്പെടുന്നുണ്ട്.കുടുംബപ്രശ്നങ്ങളും,ഭർത്യവീട്ടിലെ വഴക്കുകളുമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയപ്പെടുന്നു.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

ഡിപി വേൾഡ് കമ്പനിയായ യൂണിഫീഡർ പ്ലാൻഅറ്റ്എർത്ത് എന്ന എൻജിഒയുമായി സഹകരിച്ച് വൈപ്പിൻ മണ്ഡലത്തിൽ കടമക്കുടി പഞ്ചായത്തിലെ ദ്വീപ് സമൂഹങ്ങൾക്കായി ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ചു. ഔട്ട്‌പേഷ്യന്റ് കൺസൾട്ടേഷനുകൾ, അടിയന്തര പരിചരണം, അവശ്യ മരുന്നുകൾ എന്നിവ ലഭ്യമാക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു മെഡിക്കൽ ബോട്ട് ഈ സംരംഭത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. പരിമിതമായതോ റോഡ് സൗകര്യമില്ലാത്തതോ ആയ 14 വിദൂര ദ്വീപുകളിലായി താമസിക്കുന്ന 17,000-ത്തിലധികം താമസക്കാർക്ക് ഈ സേവനം ലഭ്യമാകും. ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുന്ന ഈ ബോട്ട്, ഈ മേഖലയിലെ ജലപാതകളിലൂടെ സഞ്ചരിച്ച്, സഹായം ആവശ്യമുള്ള ദ്വീപ് നിവാസികൾക്ക് നേരിട്ട് പ്രധാന മെഡിക്കൽ സേവനങ്ങൾ നൽകും.
40 എച്ച്പി ഇലക്ട്രിക്/സോളാർ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് ബോട്ടിൽ കൺസൾട്ടേഷൻ റൂം, ലബോറട്ടറി, മൊബൈൽ ഫാർമസി, ഡിഫിബ്രില്ലേറ്റർ, സക്ഷൻ യൂണിറ്റ്, ഓക്‌സിജൻ വിതരണം എന്നിവയുൾപ്പെടെയുള്ള അവശ്യ മെഡിക്കൽ ക്രമീകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നിവരടങ്ങുന്ന നാലംഗ സംഘം സേവനങ്ങൾ നൽകും. ഓരോ ദ്വീപിനും ആഴ്ചതോറുമുള്ള പദ്ധതി അനുസരിച്ച് സേവനം നടത്തുകയും ഹെൽപ്പ്ലൈൻ വഴി പ്രവർത്തിക്കുകയും ചെയ്യും.
കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

തെരുവുനായ ആക്രമണങ്ങളും,പേവിഷബാധയും സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യത്തിൽ അഞ്ചു മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഇവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന പാഠങ്ങൾ ഉൾപ്പെടുത്തി.കുട്ടികളുടെ ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യുക്കേഷൻ പാഠപുസ്തകത്തിലൂടെയാണ് തെരുവുനായ, പേവിഷബാധ, വാക്സിൻ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പോകുന്നത്.
ഇപ്പോൾ തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവരിൽ കൂടുതലും കുട്ടികളാണ്. ഇവർക്ക് പ്രാഥമിക ശുശ്രുഷ നൽകുന്നത് സംബന്ധിച്ചും, വാക്സിനേഷന്റെ ആവശ്യകതയെക്കുറിച്ചും മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെ, നിലവിലുള്ള തെറ്റിദ്ധാരണകൾ മാറ്റി ശെരിയായ അറിവ് നൽകുന്നതിലേക് ഈ പദ്ധതി വഴിവയ്ക്കും.ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ പുസ്തകത്തിലെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എന്ന വിഭാഗത്തിൽ, മൃഗസംരക്ഷണ വകുപ്പിന്റെ തികഞ്ഞ സഹായത്തോടെയാണ് പാഠഭാഗങ്ങൾ എസ് സിഇആർടി തയ്യാറാക്കിയത്.
ആദ്യമായി ഈ പാഠഭാഗങ്ങൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്താനായി എസ് സിഇആർടി ക്ക് നിവേദനം നൽകിയത് തെരുവുനായ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ്.കുട്ടികൾക് ഏറെ എളുപ്പത്തിൽ മനസ്സിലാകുന്നതും, രസകരവുമായ രീതിയിലാണ് ഈ പാഠങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

തുടരും സിനിമ കണ്ടവരുടെ കണ്ണുകളിൽ മങ്ങാത്ത തിളക്കം നൽകിയ ഒരു സ്നേഹസമ്മാനമായിരുന്നു 'മിഴിയോരം'എന്ന പാട്ടിനൊപ്പം വന്ന ഫയൽ ചിത്രങ്ങൾ. മോഹൻലാലിന്റെ കഥാപാത്രമായ ഷണ്മുഖത്തിന്റെ വളർച്ചയെ കാണിക്കാനാണ് സിനിമയിൽ ഈ ചിത്രങ്ങൾ സ്ഥാനം കൊണ്ടത്. ഓരോരുത്തരുടെയും ജീവിതത്തിൽ, ഓരോ കാലഘട്ടങ്ങളിൽ മോഹൻലാൽ എന്ന നടൻ ചെലുത്തിയ സ്വാധീനമാണ് ആ ചിത്രങ്ങൾ പ്രേക്ഷകരെ ഓർമിപ്പിച്ചത്. കഥയുമായും ഏറെ ബന്ധം പുലർത്തുന്ന തരത്തിൽ കാണിച്ച വിജയസേതുപതിയുടെയും, ഭാരതിരാജയുടെയുമൊപ്പമുള്ള ചിത്രങ്ങൾ ഇപ്പോൾ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.
സിനിമയിൽ വിജയ് സേതുപതി ഫോട്ടോകളിലൂടെ ഒരു പ്രധാന കഥാപാത്രമായി വരുന്നുണ്ട്. അതിനെ സൂചിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ കാണിക്കുന്നുമുണ്ട്. ചെന്നൈയിലെ സിനിമാ സെറ്റിലെ സ്റ്റൻഡ് മാസ്റ്ററും സഹായികളുമൊക്കെയായാണ് ഇവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ഉപയോഗിച്ച, പ്രേക്ഷകരുടെ മനം കവർന്ന ആ മനോഹരമായ ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്.'ഒരു കാലം തിരികെ വരും.. ചെറുതൂവൽ ചിരി പകരും, തലോടും താനെ കഥ തുടരും' എന്ന വരികളും അടിക്കുറിപ്പായി കൂട്ടിച്ചേർത്തിരുന്നു. ഈ ചിത്രം എ ഐ നിർമ്മിതമാണ്. മോഹൻലാലിനോടുള്ള ആരാധനയാണ് ചിത്രങ്ങൾ ഉപയോഗിക്കാൻ വിജയ് സേതുപതി സമ്മതിച്ചതിന് പിന്നിലെ കാരണമെന്ന് സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ഇതേ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ട് ' ഈ അതുല്യ പ്രതിഭക്കൊപ്പം ഒരു ചിത്രത്തിൽ ഇടം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ' എന്ന് വിജയ് സേതുപതിയും കുറിച്ചിരുന്നു.
നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

മാല മോഷണക്കുറ്റത്തിൽ അടിസ്ഥാന തെളിവുകളൊന്നും തന്നെയില്ലാതെ യുവതിയെ കസ്റ്റഡിയിലെത്ത് മാനസികമായി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്ത കേസിൽ എസ്ഐ ക്ക് സസ്പെൻഷൻ.പനവൂർ സ്വദേശിയായ ആർ.ബിന്ദു ഡിജിപി ക്ക് സമർപ്പിച്ച പരാതിയിൻമേലാണ് പേരൂർക്കട എസ്ഐ എസ്. ഡി പ്രസാദിനെതിരെ കമ്മീഷണർ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
ബിന്ദു ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും മാല കാണാനില്ല എന്ന വീട്ടുകാരുടെ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തുടർന്ന് 20 മണിക്കൂറോളം സ്റ്റേഷനിലിരുത്തി വെള്ളം പോലും നൽകാതെയിരിക്കുകയും,ബിന്ദുവിനെ ദേഹപരിശോധനക്ക് വിധേയമാക്കുകയും, വാക്കുകൾ കൊണ്ട് അപമാനിക്കുകയുമാണ് ഉണ്ടായത്. ഇപ്പോൾ ഈ സംഭവങ്ങളും, യുവതിയുടെ പരാതിയും വലിയ ചർച്ചകൾക്ക് വഴിവയ്ക്കുന്ന സാഹചര്യത്തിൽ, തന്നെ ഏറെ അപമാനിച്ച മറ്റൊരു പോലീസുകാരനായ പ്രസന്നനെ സ്ഥലം മാറ്റം കൊടുത്തുകൊണ്ട് സംരക്ഷിക്കുകയാണെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
യുക്മ കേരളപൂരം വള്ളംകളി - 2025" ടീം രജിസ്ട്രേഷന് തുടക്കമായി, വനിതകള്‍ക്ക് പ്രദര്‍ശന മത്സരം,കഴിഞ്ഞ വർഷങ്ങളിലെ വിജയമുന്നേറ്റം തുടരാനുള്ള ഒരുക്കങ്ങൾക്ക് ആരംഭം

യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന "കേരളാ പൂരം 2025" നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇന്ന് (20/05/2025) മുതല്‍ സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ്‍ 7 ശനിയാഴ്ച ആയിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി ഇതിനോടകം തന്നെ പരിപാടിയുടെ വിജയത്തമുന്നേറ്റത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ "കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍" എന്ന പേരില്‍ 2017 ൽ യൂറോപ്പില്‍ ആദ്യമായി വാര്‍വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍ വിജയമായിരുന്നു. പിന്നീടങ്ങോട്ട് കോവിഡ് മഹാമാരിയുടെ ഇടവേളയിൽ നഷ്ടപ്പെട്ട രണ്ട് വർഷമൊഴിച്ചാൽ, തുടർച്ചയായി വന്ന അഞ്ച് വർഷക്കാലവും വന്ന വള്ളം കളി മത്സരങ്ങൾ യുകെ മലയാളികൾക്ക് ആരവങ്ങളുടെ ആഘോഷമേളമായിരുന്നു.മുൻപ് പങ്കെടുത്ത പല ടീമുകളും ഇതിനോടകം തന്നെ പരിശീലനത്തിനിറങ്ങി മികച്ച പോരാട്ടം കാഴ്ച്ച വയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
ഇപ്രാവശ്യം വള്ളംകളി മത്സരത്തിന്റെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 32 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ പിന്നീട് അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതായിരിക്കും. ഡിക്സ് ജോർജ്ജ്, ജോർജ്ജ് തോമസ്, ജേക്കബ്ബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിങ്ങിന്റെയും ഭാരവാഹികൾ.
ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളായി രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നതാണ്. ഇവരിൽ 16 പേർ തുഴക്കാരായും,3 പേര്‍ സബ്സ്റ്റിറ്റ്യൂട്ട് ആയും,ഒരാൾ ഡ്രമ്മറായും ഉണ്ടാവണം. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി പങ്കെടുക്കാം. കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ് മത്സരത്തിനായി ഉപയോഗിക്കുന്നത്.എല്ലാ ടീമുകള്‍ക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
ടീം അംഗങ്ങള്‍ മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്. എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ടീം അംഗങ്ങൾക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പേരും ജഴ്‌സി സൈസും നല്‍കാൻ കഴിയും.
ടീമുകള്‍ക്ക് 500 പൗണ്ട് ആണ് രജിസ്ട്രേഷ ഫീസ്. ഇത് ടീം ക്യാപ്റ്റന്മാരാണ് നല്‍കേണ്ടത്. കോർപ്പറേറ്റ് ടീമുകൾക്ക് 750 പൌണ്ട് ആയിരിക്കും രജിസ്ട്രേഷൻ ഫീസ്.
ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്.
വനിതകള്‍ക്ക് മാത്രമായി നെഹ്‌റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്. വനിതാ ടീമുകളും ജൂണ്‍ 7നുള്ളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ 6 വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്.