വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിൽ ശനിയാഴ്ച ഉണ്ടായ ടൂറിസ്റ്റ് ബോട്ട് അപകടത്തിൽ കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും മരിച്ചു. കൊട്ടാരക്കരയിലെ മാർക്കറ്റ് ജംഗ്ഷന് സമീപം താമസിക്കുന്ന എ.സി. തോമസ് (57), ഭാര്യ ലവേണി തോമസ് (56) എന്നിവരാണ് മരിച്ചത്.
കൊട്ടാരക്കര ടൗണിലെ വിക്ടറി മെഡിക്കൽസിന്റെ ഉടമയായിരുന്നു തോമസ്.
ജൂലൈ 7 ന് ചെന്നൈയിലേക്ക് പോയ ദമ്പതികൾ പിന്നീട് ജൂലൈ 8 ന് ഒരു പാക്കേജ് ടൂറിന്റെ ഭാഗമായാണ് വിയറ്റ്നാമിലേക്ക് പോയി. ഫു ക്വോക്ക് ദ്വീപിന് സമീപം മറിഞ്ഞ ബോട്ടിലെ ഇന്ത്യൻ വിനോദസഞ്ചാരികളിൽ ഇവരും ഉൾപ്പെടുന്നു.
റിപ്പോർട്ടുകൾ പ്രകാരം 32 ഇന്ത്യൻ വിനോദസഞ്ചാരികളും ജീവനക്കാരും സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് നിരവധി പേർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തു. വിയറ്റ്നാമീസ് അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അപകടകാരണം അന്വേഷിച്ചുവരികയാണ്.
ദമ്പതികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി വിയറ്റ്നാമിലെ ഇന്ത്യൻ എംബസി വിയറ്റ്നാമീസ് അധികൃതരുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നു.
മരണപ്പെട്ട ദമ്പതികളുടെ ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ കോൺസുലാർ സഹായവും എംബസി ഉറപ്പ് നൽകിയിട്ടുണ്ട്.
ബെഡ്ഫോർഡിന് സമീപം ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ സംശയാസ്പദമായ ഒരാളെ ദക്ഷിണാഫ്രിക്കയിൽ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച ഗ്രേറ്റ് ഡെൻഹാമിലെ കുടുംബ വീട്ടിൽ നോതാബോ സാൻഡിലെ ഷുമ (42), നതാലി (15), നള (5) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി.
സിംബാബ്വെ പൗരനായ എൻഡോഡാന മഖാനിസി ഷുമ രണ്ട് ദിവസം മുമ്പ് ബ്രിട്ടീഷ് പാസ്പോർട്ടിൽ ഹീത്രോ വിമാനത്താവളം വഴി രാജ്യം വിട്ടിരുന്നു.
എന്നാൽ വെള്ളിയാഴ്ച, ജോഹന്നാസ്ബർഗിലെ കെൻസിംഗ്ടണിൽ 45 കാരനായ ആളെ അറസ്റ്റ് ചെയ്തു, അതിനുശേഷം യുകെയിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) അയാൾക്കെതിരെ മൂന്ന് കൊലപാതകക്കുറ്റങ്ങൾ ചുമത്തിയതായി അറിയിച്ചു.
ദക്ഷിണാഫ്രിക്കൻ പോലീസ് വക്താവ് അത്ലെൻഡ മാത്തെ പറഞ്ഞു, ഈ അറസ്റ്റ് കുറ്റവാളികൾക്ക് ഒളിത്താവളമല്ല എന്നതിന്റെ ശക്തമായ മുന്നറിയിപ്പാണ്.
"ഞങ്ങൾ നിങ്ങളെ പിന്തുടരും, കണ്ടെത്തും, അറസ്റ്റ് ചെയ്യും," അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Latest News
ലോകകപ്പിൽ കളിക്കാർ മാത്രമല്ല, ഗാലറിയിലെ ചില മുഖങ്ങളും ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്. ഇത്തവണ അത്തരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത് സ്പെയിൻ താരം ലമീൻ യമാലിന്റെ കുഞ്ഞനുജൻ കെയ്നാണ്.
ഓസ്ട്രിയക്കെതിരായ മത്സരത്തിൽ മൈക്കെൽ ഒയാർസബാൽ 89-ാം മിനിറ്റിൽ നേടിയ വിജയഗോൾ ആഘോഷിക്കുന്ന കെയ്നിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. കൈകൾ ഉയർത്തി ‘വാമോസ്’ വിളിച്ചും നാക്ക് നീട്ടി ആവേശം പ്രകടിപ്പിച്ചും കുഞ്ഞ് കെയ്ൻ നടത്തിയ ആഘോഷം ആരാധകർ ഏറ്റെടുത്തു.
2022-ലാണ് യമാലിന്റെ അമ്മ ഷീല എബാനയ്ക്ക് കെയ്ൻ ജനിച്ചത്. അർധസഹോദരനാണെങ്കിലും കെയ്നോട് തനിക്ക് പ്രത്യേകമായ സ്നേഹബന്ധമാണുള്ളതെന്ന് യമാൽ പറയുന്നു. “അവൻ എനിക്ക് എല്ലാമാണ്. സഹോദരനെന്നതിലുപരി മകനെപ്പോലെയാണ് ഞാൻ അവനെ കാണുന്നത്,” മത്സരശേഷം യമാൽ പറഞ്ഞു.
ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിലും കെയ്ൻ ക്യാമറയിൽ ഇടംപിടിച്ചിരുന്നു. ഗോൾഫ് സ്റ്റിക്ക് ഉപയോഗിച്ച് പന്തടിക്കാൻ കഴിയാതെ ഒടുവിൽ പന്ത് കൈയിലെടുത്ത് എറിയുന്നതും ഗ്രൗണ്ടിൽ കുസൃതികൾ കാണിക്കുന്നതുമായ നിരവധി വീഡിയോകളും ഇതിനകം വൈറലായിട്ടുണ്ട്.
ലോകകപ്പിന് മുമ്പ് ബാഴ്സലോണയുടെ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെയ്ൻ. ഇപ്പോൾ സ്പെയിന്റെ ലോകകപ്പ് യാത്രയ്ക്കൊപ്പവും കുഞ്ഞ് ആരാധകന്റെ ആവേശമാണ് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ASSOCIATION
മാഞ്ചസ്റ്റർ: യു കെയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ കൊച്ചി–യു കെ എയർ ഇന്ത്യ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ തുടരുന്നു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിർണായക ഇടപെടൽ.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) യൂത്ത് വിംഗ് കോർഡിനേറ്റർ സുമിൻ വർഗീസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ലോക്സഭാ അംഗം ആന്റോ ആന്റണി എം പിക്ക് നേരിട്ട് കഴിഞ്ഞ ദിവസം നിവേദനം സമർപ്പിച്ചു. അനുഭാവപൂർവ്വമായ ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേന്ദ്ര വ്യോമയന മന്ത്രലയം, എയർ ഇന്ത്യ - സിയാൽ അധികൃതർ, ഇന്ത്യൻ ഹൈ കമ്മീഷൻ എന്നിവർക്ക് ഓൺലൈനായി നിവേദനം സമർപ്പിച്ചതിന് പുറമേയാണിത്.
2025 ജനുവരി 29-ന് എയർ ഇന്ത്യ കൊച്ചി–യു കെ ഡയറക്ട് സർവീസ് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് യു കെയിലെ പ്രവാസ കോൺഗ്രസ് സംഘടനകൾ വിവിധ തലങ്ങളിൽ ശക്തമായ ഇടപെടലുകൾ ആരംഭിച്ചിരുന്നു. യു കെയിൽ ഐ ഓ സി - ഓ ഐ സി സി സംഘടനകളുടെ ലയന ശേഷം ഐ ഓ സി (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഇടപെടലുകൾ തുടർന്നു പോരുന്നത്. ജനപ്രതിനിധികൾ, കേന്ദ്ര സർക്കാർ, എയർ ഇന്ത്യ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) എന്നിവരുമായി സംഘടന ആശയവിനിമയം നടത്തിവരികയാണ്.
സിഐഎഎൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് എയർ ഇന്ത്യ ഗ്രൂപ്പ് അധികൃതരുമായി നടത്തിയ ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്നും, ആവശ്യമായ സാങ്കേതികവും റെഗുലേറ്ററി അനുമതികളും ലഭിക്കുന്നതോടെ സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
2020 ഓഗസ്റ്റിൽ ആഴ്ച്ചയിൽ മൂന്ന് ദിവസം ആയി ആരംഭിച്ച കൊച്ചി–യു കെ ഡയറക്ട് സർവീസ് യു കെയിലെ മലയാളി സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ അന്താരാഷ്ട്ര വ്യോമപാതകളിലൊന്നായിരുന്നു. സർവീസ് നിർത്തലാക്കിയതോടെ വിദ്യാർത്ഥികൾക്കും ആരോഗ്യപ്രവർത്തകർക്കും കുടുംബങ്ങൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ സാമ്പത്തികവും സമയപരവുമായ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. യു കെയിലെ ഏകദേശം അഞ്ച് ലക്ഷം മലയാളികളുടെ യാത്രാ, കുടുംബ, വിദ്യാഭ്യാസ, വ്യാപാര ആവശ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
നിവേദനം സ്വീകരിച്ച ആന്റോ ആന്റണി എം.പി ഈ വിഷയം ഇന്ത്യൻ പാർലമെന്റിലും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും മുന്നിൽ ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പ് നൽകി. തുടർന്ന് അദ്ദേഹം കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസുമായി വീഡിയോ കോളിൽ സംസാരിക്കുകയും, വിഷയത്തിൽ പൂർണ പിന്തുണയും തുടർനടപടികൾക്കുള്ള ഉറപ്പും നൽകുകയും ചെയ്തു.
കൊച്ചി–യു കെ ഡയറക്ട് വിമാന സർവീസ് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതുവരെ എല്ലാ ജനാധിപത്യ മാർഗങ്ങളിലൂടെയും ശക്തമായ ഇടപെടലുകൾ തുടരുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ നേതൃത്വം അറിയിച്ചു.
ബെഡ്ഫോർഡ് : ബെഡ്ഫോർഡ് കൗണ്ടിയിലെ പ്രശസ്ത മലയാളി കൂട്ടായ്മ്മയും, യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജണിലെ പ്രമുഖ അംഗ അസ്സോസ്സിയേഷനുമായ 'ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ' 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും,മലയാള ഭാഷക്കും, കേരളീയ പൈതൃകത്വത്തിനും മുൻതൂക്കം നൽകി സ്തുത്യർഹമായ സേവനങ്ങൾ ചെയ്തു വരുകയയും ചെയ്യൂന്ന ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷനിൽ നിലവിൽ ഇരുന്നൂറോളം കുടുംബങ്ങൾ അംഗങ്ങളായി ഉണ്ട്.
ബി എം കെ എ യുടെ പ്രസിഡണ്ടായി സ്ഥാനം ഏൽക്കുന്ന ജോമോൻ മാമ്മൂട്ടിൽ യു കെ യിൽ ആത്മീയ-സാംസ്കാരിക- സാമൂഹ്യ രംഗങ്ങളിൽ ശ്രദ്ധേയനാണ്. സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡ്, ചങ്ങനാശ്ശേരി സംഗമം അടക്കം വിവിധ പരിപാടികളിൽ മുഖ്യ സംഘാടകനായി, ജോമോൻ, തന്റെ നേതൃത്വ പാഠവവും, ഏകോപന മികവും തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ്.
വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആശാ ജോബിൻ അസ്സോസ്സിയേഷൻ പ്രവർത്തനങ്ങൾക്ക് പുറമെ 'യുക്മ' നാഷണൽ, ഈസ്റ്റ് ആംഗ്ലിയാ തലങ്ങളിലെ നേഴ്സസ് ഡേ, സ്പോർട്ട്സ് മീറ്റ്, കലോത്സവം അടക്കം പരിപാടികളിൽ മികച്ച ഏകോപനം നിർവ്വഹിക്കുകയും, ആത്മീയ-സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമാണ്.
മുൻ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായി തിളക്കമാർന്ന പ്രവർത്തനം കാഴ്ച്ചവെച്ചിട്ടുള്ള വിഷ്ണു പി ആർ പുതിയ കമ്മിറ്റിയിലും ജനറൽ സെക്രട്ടറിയായി തുടരും. വിവിധങ്ങളായ സാംസ്ക്കാരിക-സാമൂഹ്യ വേദികളിൽ വനിതാ നേതൃനിരകളിൽ മികച്ച സംഘാടകയായി തിളങ്ങാറുള്ള ഷെറീന ജീവൻ പുതിയ കമ്മിറ്റിയിൽ ജോ. സെക്രട്ടറിയാവും.
ബി എം കെ എ യുടെ ആരംഭം മുതൽ സംഘടനാ പ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളാറുള്ള ബേസിൽ മാത്യു, മുമ്പ് സംഘടനയിൽ ഖജാൻജിയായും സേവനം ചെയ്തിട്ടുണ്ട്. ബേസിൽ മാത്യുവിന്റെ സേവന പരിചയം മുൻനിറുത്തി, അദ്ദേഹത്തെ വീണ്ടും ട്രഷററായി തെരഞ്ഞെടുക്കുക ആയിരുന്നു.
ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ ആസ്സോസ്സിയേഷന്റെ ആരംഭകാലം മുതൽ മാർഗ്ഗ നിർദ്ദേശിയായി , സംഘടനക്ക് നേതൃത്വം വഹിച്ചിട്ടുള്ള ജോൺ ജോർജ്ജിനെ അസോസിയേഷന്റെ രക്ഷാധികാരിയായി നേതൃത്വം വഹിക്കും.
ബി എം കെ എ യുടെ അമരക്കാരനായി പലതവണയും നേതൃത്വം നൽകിയിട്ടുള്ള യൂജിൻ തോമസിന്റെ അനുഭവജ്ഞാനം സംഘടനക്ക് കൂടുതൽ കരുത്ത് പകരും. യൂജിനോടൊപ്പം മികവുറ്റ സംഘാടകനും, സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിധ്യവുമായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജനൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, ജാക്കി കെൽവിൻ, ഷിജോ ജോർജ്ജ്, ധനൂപ് തോമസ്, സുനിൽ മീഡിയട്രെൻഡ്സ്, റോബർട്ട് ഷാ, ജയ് കൃഷ്ണൻ , ആന്റോ ബാബു, ബിനോയ് മാത്യു, വൈശാഖ് ജി നാഥ്, ജിബിൻ ജോൺ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം, വിവിധ ഉപ കമ്മിറ്റിൾക്ക് നേതൃത്വം നൽകുകയും ചെയ്യും. ജെസ്റ്റിനാ യൂജിൻ സോഷ്യൽ മീഡിയ കോർഡിനേറ്ററും, മിഥുൻ ജോയി ഇന്റേണൽ ഓഡിറ്ററുമായി നവ ഭരണ സമിതിയിൽ ചുമതലകൾ വഹിക്കുന്നതാണ്.
ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ അതിന്റെ പതിനഞ്ചാമത് വാർഷീക വേളയിൽ, ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലവും വർണ്ണാഭവുമായ വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകും. പതിവ് ആഘോഷങ്ങൾക്ക് പുറമെ, ഗംഭീരവും വിപുലവുമായ പരിപാടികൾ നടത്തുവാനും, ബെഡ്ഫോർഡ് മലയാളി സമൂഹത്തിനായി ആരോഗ്യ-വിനോദ-സാമൂഹ്യ-സൗഹൃദ വേദികൾ ഒരുക്കുവാനും, മുൻ കാലങ്ങളിൽ തുടങ്ങി വെച്ചിട്ടുള്ള കർമ്മ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും ഭരണ സമിതി യോഗത്തിൽ തീരുമാനമായി. സാമൂഹ്യ പ്രതിബദ്ധതയും, സാംസ്ക്കാരിക പൈതൃകവും, മലയാള ഭാഷാ പോഷണം, കായിക ക്ഷമത തുടങ്ങിയ പദ്ധതികൾക്കു മുൻതൂക്കം നൽകുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു.
മലയാളി അസോസിയേഷന് യുകെയും മലയാളി ക്രിക്കറ്റ് ലീഗും ചേര്‍ന്നൊരുക്കുന്ന ഫാമിലി ഫണ്‍ഡേയും സൗത്ത് ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലും 11ന് ശനിയാഴ്ച്ച നടക്കും.രുചികരമായ ഭക്ഷണം ആസ്വദിക്കാനും കുടുംബത്തോടൊപ്പമുള്ള വിനോദങ്ങള്‍, കളികളുമായി ഒരു ദിവസം ചിലവഴിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
ശനിയാഴ്ച ഉച്ചയ്ക്ക് 3 മുതല്‍ രാത്രി 9 വരെ (BBQ ഉച്ചയ്ക്ക് 1-ന് ആരംഭിക്കും) ഫോര്‍ഡ് സ്പോര്‍ട്സ് & സോഷ്യല്‍ ക്ലബ്, ആല്‍ഡ്ബറോ റോഡ് സൗത്തിലാണ് പരിപാടി നടക്കുക. പ്രവേശനം സൗജന്യമായിട്ടുള്ള പരിപാടിയില്‍ തനത് കേരളീയ ഭക്ഷണ സ്റ്റാളുകളും ബിരിയാണി, ചായ, കേരളീയ പലഹാരങ്ങള്‍, ഉന്മേഷം പകരുന്ന മോക്ക്ടെയിലുകള്‍ തുടങ്ങിയ ആസ്വദിക്കാവുന്നതാണ്. കളികളുടെ ഭാഗമായി ബൗണ്‍സി കാസില്‍ ഫേസ് പെയിന്റിംഗും മെഹന്ദിയും പെനാല്‍റ്റി ഷൂട്ടൗട്ട് ക്രിക്കറ്റ് മത്സരങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന വിനോദ പരിപാടികള്‍ ആണ് ഉണ്ടാവുക.
For more information: 07814 430814 | 07412 671671
നിത്യജീവിതത്തിലെ തിരക്കുകള്‍ക്കും ജോലിക്കുമിടയില്‍ നിന്ന് മാറി, കുടുംബത്തോടൊപ്പം ഒത്തുകൂടാനും മനോഹരമായ നിമിഷങ്ങള്‍ പങ്കുവെക്കാനുമായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (LMA)സംഘടിപ്പിച്ച ഈ വര്‍ഷത്തെ 'ഫാമിലി ഫണ്‍ ഡേ' ചെസ്റ്ററില്‍ വിജയകരമായി സമാപിച്ചു. ജൂലൈ 4-ന് നടന്ന യാത്രയില്‍ നിരവധി കുടുംബങ്ങളാണ് പങ്കെടുത്തത്. കുട്ടികളുടെ ആവേശവും മുതിര്‍ന്നവരുടെ സജീവ പങ്കാളിത്തവും കൊണ്ട് ഒരേസമയം വിജ്ഞാനപ്രദവും ആനന്ദകരവുമായിരുന്നു ഈ ഒത്തുചേരല്‍
പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളായ ചെസ്റ്റര്‍ കാസില്‍ ആംഫി തിയേറ്റര്‍, ചരിത്രപ്രസിദ്ധമായ ചെസ്റ്റര്‍ കത്തീഡ്രല്‍ എന്നിവയുടെ നിര്‍മ്മാണ വൈദഗ്ധ്യവും പഴമയും കുട്ടികള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്ന Grosvenor പാര്‍ക്കിലെ പുല്‍ത്തകിടിയില്‍ ഒത്തുകൂടിയ കുടുംബങ്ങള്‍ പരസ്പരം വിശേഷങ്ങള്‍ പങ്കുവെക്കാനും ഫോട്ടോകള്‍ എടുക്കാനും സമയം കണ്ടെത്തി.
ചരിത്രവും പ്രകൃതിഭംഗിയും ഒന്നുചേരുന്ന ചെസ്റ്റര്‍ നഗരത്തിന്റെ സാംസ്കാരിക പൈതൃകം അടുത്തറിയാന്‍ സാധിച്ചതാണ് യാത്രയുടെ പ്രധാന ആകര്‍ഷണമെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഉച്ചകഴിഞ്ഞു നടന്ന ഏറ്റവും ആകര്‍ഷകമായ റിവര്‍ ക്രൂയിസ് ബോട്ട് യാത്രയും സൗഹൃദ സംഭാഷണങ്ങളും പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ആസ്വദിച്ചു.മുതിര്‍ന്നവര്‍ക്ക് ഒത്തുചേരാനും വിശ്രമിക്കാനും സാധിച്ചപ്പോള്‍, ഡിജിറ്റല്‍ സ്ക്രീനുകളില്‍ നിന്ന് മാറി പ്രകൃതിയോടും കൂട്ടുകാരോടും ഒപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചതാണ് കുട്ടികളെ കൂടുതല്‍ ആവേശഭരിതരാക്കിയത്. വൈകുന്നേരം 6 മണിയോടെയാണ് സന്ദര്‍ശന പരിപാടികള്‍ ഔദ്യോഗികമായി അവസാനിച്ചത്.
പരസ്പരം സ്നേഹവും സന്തോഷവും പങ്കുവെക്കാന്‍ കഴിഞ്ഞ ഈ ഒത്തുചേരല്‍ വരും വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായി സംഘടിപ്പിക്കുമെന്നും, സഹകരിച്ച എല്ലാ കുടുംബങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും സംഘാടക സമിതി അറിയിച്ചു.
SPIRITUAL
വാത്സിങ്ങാം:' ഇംഗ്ലണ്ടിലെ നസ്രത്ത്', വാത്സിങ്ങാം മരിയന്‍ പുണ്യകേന്ദ്രത്തില്‍, ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ എപ്പാര്‍ക്കി സംഘടിപ്പിക്കുന്ന വാര്‍ഷിക തീര്‍ത്ഥാടനം ജൂലൈ 18-ന് ശനിയാഴ്ച്ച ഭക്ത്യാഘോഷമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടന് സീറോ-മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന തീര്‍ത്ഥാടനത്തിന് കേംബ്രിഡ്ജ് റീജിയണിലെ സീറോ-മലബാര്‍ വിശ്വാസസമൂഹം ആതിഥേയത്വം വഹിക്കും. അത്യന്തം ഭക്ത്യാദരവോടെ ആഘോഷപൂര്‍വം അര്‍പ്പിക്കുന്ന തിരുക്കര്‍മ്മങ്ങളിലും തിരുന്നാള്‍ സമൂഹ ദിവ്യബലിയിലും രൂപതയിലെ മുഴുവന്‍ വൈദികര്‍ സഹകാര്‍മികരാകും.
ജൂലൈ 18-ന് രാവിലെ 9 മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന തീര്‍ത്ഥാടനശുശ്രുഷകളില്‍, തിരുന്നാള്‍ കൊടിയേറ്റിനു ശേഷം ക്രമീകരിച്ചിരിക്കുന്ന മരിയന്‍ സന്ദേശ പ്രഭാഷണം സീറോമലബാര്‍ എപ്പാര്‍ക്കിയുടെ പ്രോട്ടോസെഞ്ചുലോസും, സഭാ പണ്ഡിതനും, പ്രശസ്ത വാഗ്മിയുമായ റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് നല്‍കും.
തീര്‍ത്ഥാടനത്തിന്റെ ഭാഗമാകുവാനും, മാതൃ മദ്ധ്യസ്ഥതയില്‍ പ്രാര്‍ത്ഥനകളും കൃപകളും പ്രാപിക്കുവാന്‍ അനുഗ്രഹദായകമായ പ്രസുദേന്തിമാരാകുവാനുള്ള അവസരം സംഘാടക കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡ് ഉപയോഗിച്ചോ, അവരവരുടെ മിഷനിലൂടെയോ, പ്രസുദേന്തിമാരാകുവാന്‍ സാധിക്കും.
ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നായ വാത്സിങ്ങാം, നസ്രത്തിലെ പരിശുദ്ധ അമ്മയുടെ കുടുംബഭവനത്തിന്റെ മാതൃകയില്‍ നിര്‍മിക്കപ്പെട്ട വിശുദ്ധ മാതൃ സന്നിധിയും സങ്കേതവുമായാണ് വിശ്വാസികള്‍ ആദരിക്കുന്നത്. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് മരിയ ഭക്തര്‍ വര്‍ഷം തോറും തീര്‍ത്ഥാടനം നടത്തുന്ന ഈ പുണ്യ കേന്ദ്രം കത്തോലിക്കാ സഭയുടെ ദേശീയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്ക എന്ന നിലയിലും ആഗോളതലത്തില്‍ പ്രശസ്തമാണ്.
ഗ്രേറ്റ് ബ്രിട്ടന് സീറോ-മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പത്താമത് വാത്സിങ്ങാം തീര്‍ത്ഥാടനം, യുകെയിലെ സീറോമലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മരിയഭക്തിയുടെ ശക്തമായ സാക്ഷ്യമായി വര്‍ഷംതോറും സംഘടിപ്പിക്കപ്പെടുന്ന ഈ തീര്‍ത്ഥാടനം, പാശ്ചാത്യരാജ്യങ്ങളിലെ സീറോ-മലബാര്‍ സഭയുടെ വളര്‍ച്ചയും, സജീവ സാന്നിധ്യവും വിളിച്ചോതുന്ന പ്രധാന ആത്മീയ വേദിയായി മാറിയിരിക്കുകയാണ്.
തീര്‍ത്ഥാടന ശുശ്രൂഷകളിലും തിരുക്കര്‍മ്മങ്ങളിലും പങ്കുചേര്‍ന്ന്, ഭൗതികവും ആത്മീയവുമായ കൃപകളും , അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനായി വിശ്വാസികള്‍ പ്രാര്‍ത്ഥനാനിറവില്‍ ഒരുങ്ങി എത്തിച്ചേരുവാന്‍ തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ തീര്‍ത്ഥാടകരോട് അഭ്യര്‍ഥിച്ചു.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady of Walsingham
Houghton St Giles, Norfolk, NR22 6AL, England.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ്യുകെ അപ്പോസ്തോലിക് വിസിറ്റേഷനു കീഴിലുള്ള നോട്ടിങ്ഹാം സേക്രഡ് ഹാര്‍ട്ട് മലങ്കര സുറിയാനി കത്തോലിക്കാ മിഷന്റെ വാര്‍ഷിക പെരുന്നാള്‍, ധന്യന്‍ മോര് ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാമത് ഓര്‍മ്മപ്പെരുന്നാള്‍, യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിനു സമര്‍പ്പിച്ചിരിക്കുന്ന മിഷന് ആരംഭിച്ചതിന്റെ 14-ാമത് വാര്‍ഷികാഘോഷം എന്നിവ ജൂലൈ 11, 12 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കും.
പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് യൂകെ-യൂറോപ്പ് അപ്പോസ്തോലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാര്‍മികത്വം വഹിക്കും.ജൂലൈ 11-ന് ശനിയാഴ്ച വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥന, പെരുന്നാള്‍ കൊടിയേറ്റം, ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.
ജൂലൈ 12-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് അഭിവന്ദ്യ പിതാവിന് സ്വീകരണം നല്‍കും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, കുഞ്ഞുങ്ങളുടെ പ്രഥമ വിശുദ്ധ കുമ്പസാരം, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നിവ നടക്കും. തുടര്‍ന്ന് പെരുന്നാള്‍ പ്രദക്ഷിണം, കൊടിയിറക്കം, സമാപന ആശീര്‍വാദം എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.
മിഷന് ആരംഭിച്ചിട്ട് 14 അനുഗ്രഹീത വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍, പെരുന്നാള്‍ ആഘോഷങ്ങള്‍ വിശ്വാസജീവിതം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും മിഷന്റെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതിനും വിശ്വാസിസമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും കൂടുതല്‍ ദൃഢമാക്കുന്നതിനും അവസരമൊരുക്കും. ആഘോഷങ്ങള്‍ക്ക് മിഷന് പ്രീസ്റ്റ് ഇന്‍ചാര്‍ജ് റവ. ഫാ. ജെയിംസ് ഇലഞ്ഞിക്കല്‍ നേതൃത്വം നല്‍കും. എല്ലാ വിശ്വാസികളെയും കുടുംബസമേതം പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ കമ്മിറ്റി സ്വാഗതം ചെയ്തു.
Address : Our Lady & Saint Patrick Catholic Church, Nottingham, NG2 1HJ.
ചെസ്റ്റർഫീൽഡ് സീറോ മലബാർ മിഷനിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും, മാർത്തോമാസ്ലിഹായുടെയും, അൽഫോൻസാമ്മയുടെയും തിരുനാൾ സംയുക്തമായി കഴിഞ്ഞ ഞായറാഴ്ച ജൂലൈ 5ന് അഘോഷിച്ചു. വൈകുന്നേരം മൂന്നു മണിക്ക് മിഷൻ ഡയറക്ടർ ഫാദർ ജോ മാത്യു കൊടി ഉയർത്തിയതോടെ തിരുനാളിനു തുടക്കമായി.
തുടർന്ന് ഫാദർ ലിക്സൺ സിറിയക്ക് നേതൃത്വത്തിൽ അഘോഷമായ തിരുനാൾ പാട്ടുകുർബാന, വചനസന്ദേശം, ലദിഞ്ഞ്, പ്രദക്ഷീണം, കഴുന്നു നേർച്ച ഉണ്ടായിരുന്നു. തുടർന്ന് മിഷൻ ഡേയുടെ ഭാഗമായി കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികളുണ്ടായിരുന്നു.
മിഷൻ ഡയറക്ടർ ഫാദർ ജോ മാത്യുവിന്റെ ആ ത്മിയ നേതൃത്വത്തിൽ കൈക്കാരൻന്മാർ,അൽത്താരാ ശുശ്രുഷകർ, ഗായക സംഘം, സൺഡേ സ്കൂൾ അദ്ധ്യാപകർ, വിമൻസ് ഫോറം, വിവിധ ഫാമിലി യൂണിറ്റ്കൾ, സന്നദ്ധ സേവകർ എന്നിവരുടെ നിസ്വാർത്ഥ സേവനവും അക്ഷിണ പരിശ്രമവും തിരുനാൾ വലിയ അനുഗ്രഹമാക്കി മാറ്റാൻ സാധിച്ചു.
SPECIAL REPORT
ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ റദ്ദാക്കിയിരിക്കുകയാണ് മെറ്റയുടെ പുതിയ ഫീച്ചറായ മെറ്റ എ ഐ മ്യൂസ് ഇമേജ്. ഉപയോഗിക്കുന്നവരുടെ സ്വകാര്യതയെ ബാധിക്കുമെന്നതാണ് ഫീച്ചർ റദ്ദാക്കാനുള്ള കാരണമായി പറഞ്ഞത്. ഇത് പുറത്തിറക്കിയ ഉടനെ തന്നെ നിരവധിപേരാണ് ഈ പ്രശ്നം ഉന്നയിച്ച് രംഗത്ത് വന്നത്.
പബ്ലിക് അകൗണ്ടുകളിലെ ഫോട്ടോ ഉപയോഗിച്ച് എ ഐ ഇമേജുകൾ ജനറേറ്റ് ചെയ്യുന്നതായിരുന്നു പുറത്തിറക്കിയ പുതിയ ഫീച്ചർ. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ ഉപയോഗിക്കാൻ പറ്റുന്നുയെന്നതായിരുന്നു ഫീച്ചറിനെതിരെയുള്ള പ്രധാന വിമർശനം. വെ ള്ളിയാഴ്ച പുറത്തുവിട്ട ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ പ്രത്യേക ഫീച്ചർ മ്യൂസ് ഇമേജിൽ നിന്ന് താൽക്കാലികമായി നിർത്തിവെച്ചതായി കമ്പനി അറിയിച്ചത്.
ഓൺലൈൻ റിവ്യൂകളും മെയിലുകളുടെ പ്രവാഹവും കണ്ടതിന് ശേഷമാണ് തീരുമാനം തെറ്റാണെന്ന് ടെക് ഭീമന്മാർ സമ്മതിച്ചത്. ഫീച്ചറിനെതിരെ ബോളിവുഡ് താരങ്ങ ളുടെ സംഘടനയായ SAG-AFTRA, രംഗത്ത് വന്നിരുന്നു. ഇതിൽ നിന്നും വിട്ട് നിൽക്കാനും അഭ്യർഥിച്ചിരുന്നു.
CINEMA
ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരായ അർജന്റീനയുടെ മത്സരം കാണാനെത്തി മോഹൻലാൽ. യുഎസിലെ കെൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ മോഹൻലാൽ നേരിട്ടെത്തി. മോഹൻലാൽ ഗാലറിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സ്റ്റേഡിയത്തിന് പുറത്ത് മോഹൻലാൽ ആരാധകർക്കൊപ്പമെടുത്ത ചിത്രങ്ങൾ പുറത്തുവന്നു. മത്സരത്തിന് മുൻപായി താരങ്ങളുടെ വാം അപ്പിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്ന മോഹൻലാലിന്റെ വിഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താടിവടിച്ച് മീശ നീട്ടിവളർത്തിയ, 'അതിമനോഹരം' ചിത്രത്തിലെ ലുക്കിലാണ് മോഹൻലാൽ ഇപ്പോൾ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
കളി കാണാൻ അർജന്റീനയുടെ ജേഴ്സിയണിഞ്ഞാണ് പ്രിയതാരം എത്തിയത്. അർജന്റീന ഫുട്ബോൾ ടീമിനോടുള്ള ആരാധന പലവട്ടം മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ലാലേട്ടൻ എന്ന് എഴുതി മെസി ഒപ്പിട്ട പത്താം നമ്പർ ജേഴ്സി ലഭിച്ചതിന്റെ സന്തോഷം മുൻപ് മോഹൻലാൽ പങ്കുവെച്ചിരുന്നു.
മെസി സ്വന്തം കൈപ്പടയിൽ ലാലേട്ടൻ എന്ന് എഴുതുന്നതിന്റെ വിഡിയോ മോഹൻലാൽ പുറത്തുവിട്ടിരുന്നു. 2022-ൽ അർജന്റീനയുടെ ലോകകപ്പ് വിജയം മോഹൻലാൽ ആഘോഷമാക്കിയിരുന്നു. ദൃശ്യം 3 ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
വിജയ് നായകനായി എത്തുന്ന തമിഴ് ചിത്രം ‘ജനനായകന്’ കഴിഞ്ഞ ദിവസം സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരുന്നു. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. A സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റാണ് സിനിമയുടെ നീളം. സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ ഇപ്പോൾ നിർമാതാക്കൾ പുറത്തുവിട്ടു.
പോസ്റ്ററിൽ ദളപതി വിജയ്ക്ക് പകരം ചീഫ് മിനിസ്റ്റർ സി ജോസഫ് വിജയ് എന്നാണ് കൊടുത്തിരിക്കുന്നത്. ജൂലൈ അവസാനത്തോടെ ജനനായകൻ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും റിപ്പോർട്ടുണ്ട്. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ഹയ്വാന്'. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് സെയ്ഫ് അലി ഖാന് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി മാറുന്നത്.
മോഹന്‍ലാലിന്റെ അഭിനയത്തിലുള്ള സൂക്ഷ്മതയാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്ന് പറയുകയാണ്. ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സെയ്ഫ് അലി ഖാന്.
'മോഹന്‍ലാല്‍ സാറിനെ ഞാന്‍ മുന്‍പും കണ്ടിട്ടുണ്ട്. എങ്കിലും തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ അഭിനയത്തിലുള്ള സൂക്ഷ്മതയാണ്. ചിത്രത്തില്‍ ഒരു ഷോട്ടില്‍ മാത്രമാണ് അദ്ദേഹമുള്ളതെങ്കിലും പ്രിയന് സാറുമായുള്ള അദ്ദേഹത്തിന്റെ കോമ്പിനേഷന്‍ രസകരമായിരുന്നു അവര്‍ തമ്മിലുള്ള കമ്യൂണിക്കേഷന്‍ മനോഹരമായിരുന്നു. കാമറ ഉണ്ടന്നുള്ള കാര്യം പരിഗണിക്കാതെ അത്രയും സൂക്ഷ്മമായാണ് ലാല്‍ സാര്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ട്'-സെയ്ഫ് അലിഖാന് പറഞ്ഞു.
പ്രിയദര്ശന് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 2016ല്‍ പുറത്തിറങ്ങിയ ഒപ്പം എന്ന ചിത്രത്തിന്റെ ഹിന്ദി റീ മേക്കാണ് ഹയ്വാന്. സെപ്റ്റംബര്‍ 11 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഹയ്വാന് റിലീസ് ചെയ്യും.
NAMMUDE NAADU
ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ ആറ് പതിറ്റാണ്ടിലേറെക്കാലം സ്വരമാധുര്യം കൊണ്ട് ജനമനസ്സ് കീഴടക്കിയ തെന്നിന്ത്യയുടെ പ്രിയ ഗായിക എസ്. ജാനകി ഇനി ഓർമ്മ. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം. വാനമ്പാടിയുടെ പെട്ടെന്നുള്ള വിയോഗത്തിൽ സിനിമാ-സംഗീത ലോകവും ആരാധകരും ഒന്നടങ്കം ആഴത്തിലുള്ള ദുഃഖത്തിലാണ്.
തന്റെ സംഗീതയാത്രയിലുടനീളം കർണാടകയോടും പ്രത്യേകിച്ച് മൈസൂരു നഗരത്തോടും ജാനകിയമ്മയ്ക്ക് സമാനതകളില്ലാത്ത ഒരു ആത്മബന്ധമുണ്ടായിരുന്നു. തന്റെ ഭൗതികശരീരം മൈസൂരു മണ്ണിൽ തന്നെ സംസ്കരിക്കണമെന്നത് അവരുടെ വലിയൊരു അന്ത്യാഭിലാഷം കൂടിയായിരുന്നു. "കർണാടകയിലെ ജനങ്ങൾ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ആ സ്നേഹവും പ്രാർഥനയുമാണ് എന്റെ കരുത്ത്. എനിക്ക് മൈസൂരു നഗരത്തോട് വലിയൊരു ഇഷ്ടമുണ്ട്, അതിന്റെ കാരണം കൃത്യമായി എനിക്കറിയില്ല. ഒരുപക്ഷേ എനിക്ക് ഈ മണ്ണുമായി ഒരു മുൻജന്മ ബന്ധമുണ്ടായിരിക്കാം" - മുൻപൊരു അഭിമുഖത്തിൽ ജാനകിയമ്മ പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.
ഗായികയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് മൈസൂരുവിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ വൈകിട്ട് 4 മണി വരെ മൈസൂരിലെ ചരിത്രപ്രസിദ്ധമായ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. ഇതിനായി പ്രത്യേക പവലിയൻ സജ്ജീകരിച്ചിട്ടുണ്ട്. വിഐപികൾക്കായി പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 4.30-ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം. ഇറാന് സൈപ്രസ് പതാകയുള്ള കപ്പല്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ആക്രമണം പുനരാരംഭിച്ചത്. ബന്ദര്‍ അബ്ബാസിലും ഖഷാം ദ്വീപിലും സിരിക്കിലും സ്ഫോടനങ്ങളുണ്ടായി. ഈയാഴ്ച ഇറാനെതിരെ അമേരിക്ക നടത്തുന്ന മൂന്നാം വട്ട ആക്രമണം ആണ് ഇത്. യു എസ് സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം സ്ഥിരീകരിച്ചു.
ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാന് അംഗീകരിക്കാത്ത ഒരു പാതയിലൂടെയും കപ്പലുകള്‍ കടക്കാന്‍ ശ്രമിക്കരുതെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്കി. ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലിന് നേരെ വെടിവെപ്പ് നടത്തിയതായി ഇറാന് സ്ഥിരീകരിച്ചു. മേഖലയിലെ അമേരിക്കന്‍ ഇടപെടലുകള്‍ പൂര്‍ണ്ണമായി അവസാനിക്കുന്നത് വരെ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്റെ നിലപാട്.
ഇറാന് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക. എന്നാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിലെ പത്താം അനുച്ഛേദപ്രകാരം, 60 ദിവസത്തെ ചര്‍ച്ചാ കാലയളവില്‍ ഇറാന് മേല്‍ പുതിയ ഉപരോധങ്ങളൊന്നും ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. അതേസമയം, ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാനും ഒമാനും തമ്മില്‍ ചര്‍ച്ച നടത്തി. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചിയും ഒമാന്‍ വിദേശകാര്യമന്ത്രിയുമാണ് ശനിയാഴ്ച ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്തിയത്.
Channels
സോഷ്യല്‍ മീഡിയയുടെ നിരന്തരമായ ആക്രമണം നേരിടേണ്ടി വരുന്ന സ്ത്രീയാണ് രേണു സുധി. ഈയ്യടുത്താണ് തനിക്ക് കാന്‍സര്‍ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്. എന്നിട്ടും സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ക്ക് പഞ്ഞമില്ല. കഴിഞ്ഞ ദിവസം നടി സീമ ജി നായര്‍ രേണുവിനെ കാണാന്‍ വന്നിരുന്നു. ഇതിന്റെ പേരിലും രേണു സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിടുകയാണ്.
സീമ ജി നായര്‍ക്കൊപ്പമുള്ളൊരു ചിത്രം രേണു പങ്കുവച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രേണു തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഐസിയുവിലുള്ള ഒരാളെ എങ്ങനെയാണ് കേറി കാണാന്‍ പറ്റുന്നതെന്നും രേണു ഉടായിപ്പാണെന്നുമായിരുന്നു വിമര്‍ശനം. രേണുവിന്റെ മറുപടി ഇങ്ങനെയാണ്:
'എന്റെ ഒരു ഫ്രണ്ട്, അന്‍ഷാദ്, ഒരു വിഡിയോ ഇട്ടിരുന്നു. ഞാനിത് ഇപ്പോഴാണ് കണ്ടത്. ആ വിഡിയോയില്‍ പറയുന്ന കാര്യമേ നടന്നിട്ടില്ല. സീമ ജി നായര്‍ ചേച്ചി ആശുപത്രിയില്‍ വന്നുവെന്നത് സത്യമാണ്. എന്നെ കണ്ടിട്ടില്ല. ഐസിയുവില്‍ കയറിയിട്ടുമല്ല. വിഡിയോ കോളിലാണ് എന്നെ കണ്ടത്. എന്റെ ചേച്ചി കാണിച്ചു കൊടുത്തതാണ്. ആ ചിത്രം എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മനസിലാകും.
ചേച്ചി എന്നെ നേരിട്ട് കാണാത്തതിനാല്‍ ഫോട്ടോ എടുക്കാന്‍ പറ്റാത്തതിനാലും ഐസിയുവില്‍ കയറാന്‍ പറ്റാത്തതിനാലും എന്റെ സുഹൃത്തുക്കളെ വച്ച് എഐയിലൂടെ ചെയ്തതാണ് ആ ഫോട്ടോ. അത് കണ്ടാല്‍ എല്ലാവര്ക്കും അറിയാം. ഐസിയുവിലെ വേഷം വെള്ളയും വെള്ളയുമാണ്. ആരേയും ഐസിയുവില്‍ കയറ്റില്ല. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ മാത്രം ചേച്ചിയെ സിസ്റ്റര്മാര് വിളിക്കും.
വെറുതെ, എന്നെ കാണാന്‍ വരുന്നവരേയും സഹായം ചെയ്യുന്നവരേയും ക്രൂശിക്കരുത്. എന്നോട് വിരോധമുണ്ടെങ്കില്‍, കാന്‍സറിന്റെ ചികിത്സയൊന്നും നോക്കണ്ട വന്ന് എന്നെയങ്ങ് കൊല്ലുക. വിഷം തന്നോ കുത്തിയോ കൊല്ലുക. കാന്‍സര്‍ ആയി മരിക്കാന്‍ എനിക്ക് പറ്റില്ല. നിങ്ങള്‍ അങ്ങനെ ചെയ്യുക. അല്ലാതെ എന്നെ ഇങ്ങനെ ക്രൂശിക്കരുത്.
മനോഹരമായ ബെല്ലി ഡാൻസ് പ്രകടനവുമായി വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി മിന്സ്ക്രീൻ താരം അവന്തിക മോഹൻ. താരം പങ്കുവച്ച പുതിയ ഡാൻസ് വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ശ്രേയ ഘോഷാലും സാദ് ലാംജാറദും ചേർന്ന് ആലപിച്ച ‘ഗുല്ലി മാറ്റാ’ എന്ന ഗാനത്തിനൊപ്പമാണ് അവന്തികയുടെ ആകർഷകമായ ബെല്ലി ഡാൻസ്. മറൂൺ നിറത്തിലുള്ള ക്രോപ്പ് ടോപ്പും കറുത്ത പാന്റ്സും ധരിച്ചുള്ള താരത്തിന്റെ പ്രകടനം ആരാധകരുടെ പ്രശംസ നേടുകയാണ്.
ബെല്ലി ഡാൻസ് ഉൾപ്പെടെ വിവിധ നൃത്തശൈലികളിൽ തന്റെ മികവ് നേരത്തെയും അവന്തിക തെളിയിച്ചിട്ടുണ്ട്. ഇതിന് മുമ്പും സമാനമായ ഡാൻസ് റീലുകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പുതിയ വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലൈക്കുകളും അഭിനന്ദന കമന്റുകളും കൊണ്ട് ആരാധകർ വീഡിയോ വൈറലാക്കുകയാണ്.
മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും സജീവ സാന്നിധ്യമാണ് അവന്തിക മോഹൻ. യക്ഷി, ‘ഫെയ്ത്ത്ഫുള്ളി യുവേഴ്സ്’, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം, ധീരം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രവും അവതരിപ്പിച്ചിരുന്നു. അഭിനയത്തിനൊപ്പം നൃത്ത പ്രകടനങ്ങളിലൂടെയും അവന്തിക വലിയ ആരാധക പിന്തുണ സ്വന്തമാക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെ ക്രൂര പരിഹാസങ്ങള്‍ക്ക് മറുപടി നല്കി രേണു സുധി. തനിക്ക് കാന്‍സര്‍ ഇല്ലെന്ന ആരോപണങ്ങള്‍ക്കാണ് രേണു മറുപടി നല്‍കിയിരിക്കുന്നത്. രേണുവിന് കാന്‍സര്‍ അല്ലെന്നും സഹതാപവും ലൈക്കുകളും നേടിയെടുക്കാനുള്ള അഭിനയം മാത്രമാണെന്നും പറഞ്ഞവര്‍ക്കാണ് രേണു മറുപടി നല്‍കുന്നത്.
ലൈവായി തന്റെ തലയില്‍ നിന്നും മുടി കൊഴിയുന്നത് കാണിച്ചു കൊടുത്തുകൊണ്ടാണ് രേണു പരിഹസിച്ചവര്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. തമിഴ് ഗാനത്തിനൊത്ത് അഭിനയിക്കുന്ന തന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിഡിയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രേണുവിന്റെ പ്രതികരണം.
''എനിക്ക് കാന്‍സര്‍ ഇല്ല എന്ന് പറയുന്നവരോട്, അതെ എന്റെ മനസിന് കാന്‍സര്‍ ഇല്ല.പക്ഷെ എന്റെ ശരീരത്തിന്. നിങ്ങളുടെ കുത്തുവാക്കുകളേക്കാള്‍ വലിയൊരു കാന്‍സറല്ല എന്റെ ശരീരത്തെപിടികൂടിയിരിക്കുന്നത്. മുടിയില്‍ ഒന്ന് തൊട്ടാല്‍ മതി അത് കയ്യിലേക്ക് കൊഴിഞ്ഞു വീഴുകയാണ്'' എന്നാണ് രേണുകുറിച്ചിരിക്കുന്നത്.
പിന്നാലെ നിരവധി പേരാണ് പിന്തുണയുമായെത്തുന്നത്. 'പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ. അടിക്കുന്ന കാറ്റിനൊക്കെ വേലികെട്ടി തടയാന്‍ പറ്റുമോ? ധൈര്യമായി മുന്നോട്ടു പോകൂ ഈശ്വരനുണ്ടെന്ന വിശ്വാസത്തില്‍, ആരെയാടോ ബോധിപ്പിക്കുന്നെ. പറയുന്നവര്‍ പറയട്ടെ' എന്നിങ്ങനെയാണ് കമന്റുകള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ രേണു സുധിയും കൊല്ലം സുധിയുടെ മകന് കിച്ചു സുധിയും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ സോഷ്യല്‍ മീഡിയ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലെ താരമായ രേണു ഈയ്യടുത്താണ് തനിക്ക് കാന്‍സര്‍ ആണെന്ന് വെളിപ്പെടുത്തുന്നത്. പിന്നാലെ ചികിത്സയെക്കുറിച്ചും മറ്റും താരം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്.
കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ബിന്നി സെബാസ്റ്റ്യന്‍. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് ബിന്നി. നടി എന്ന നിലയിലാണ് ഭൂരിഭാഗം ആളുകളും ബിന്നിയെ അറിയുന്നതെങ്കിലും താരം യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ ബിരുദധാരി കൂടിയാണ്. ഇപ്പോഴിതാ, ദേശീയ ഡോക്ടേഴ്സ് ഡേയില്‍ മെഡിക്കല്‍ രംഗത്തു നിന്നും അഭിനയരംഗത്തേക്ക് മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ബിന്നി. ഒരു ഡോക്ടറാകാന്‍ താന്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചാണ് ബിന്നിയുടെ കുറിപ്പ്. ആ വാക്കുകളിലേക്ക്:
ഞാന്‍ ഒരിക്കലും എന്റെ എംബിബിഎസ് യാത്ര പങ്കുവച്ചിട്ടില്ല. ഇന്റര്‍നാഷണല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി എന്ന നിലയിലുള്ള എന്റെ കഷ്ടപ്പാടുകള്‍, എന്റെ ബിരുദം നേടിയെടുക്കാനുണ്ടായ വെല്ലുവിളികള്‍, എഫ്എംജിഇ ക്ലിയര്‍ ചെയ്തത്, സര്‍ക്കാര്‍ ആശുപത്രിയില്‍ റസിഡന്റ് ഡോക്ടറായുള്ള എന്റെ ജീവിതം.
സോഷ്യല്‍ മീഡിയ കുടുംബത്തിന് എന്നെ അറിയുന്നത് എന്റെ അഭിനയത്തിലൂടെയാണ്. പക്ഷെ വളരെ കുറച്ചാളുകള്‍ക്ക് മാത്രമേ ഡോക്ടറാകാനുള്ള ബുദ്ധിമുട്ട് അറിയൂ. ഉറക്കമില്ലാത്ത രാത്രികള്‍, അവസാനിക്കാത്ത ഡ്യൂട്ടികള്‍, ത്യാഗങ്ങള്‍, പരാജയങ്ങള്‍, പിന്നെ എനിക്ക് പരിചരിക്കാന്‍ സാധിച്ച ജീവിതങ്ങള്‍, എല്ലാം ചേര്‍ന്നാണ് എന്നെ പരുവപ്പെടുത്തിയത്.
അംഗീകാരങ്ങള്‍ക്കായി എന്നെ ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തുകയോ എന്റെ പ്രൊഫഷനെ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. എന്റെ രോഗികങ്ങളുടെ വിശ്വാസവും അവരെ സേവിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയുമാണ് എന്റെ പ്രതിഫലം.
അതിനാല്‍, ഓണ്‍ലൈനില്‍ കാണുന്നത് കണ്ട് എന്നെ വിധിക്കുന്നതിന് മുമ്പ് ഒന്ന് ഓര്‍ക്കുക. നിങ്ങള്‍ക്ക് മുഴുവന്‍ കഥയും അറിയില്ല. ചില യാത്രങ്ങള് നിശബ്ദമായി താണ്ടുന്നവയാകും. എല്ലാ പോരാട്ടങ്ങളും ഇന്റര്‍നെറ്റിനുള്ളതായിരിക്കില്ല.
അസൂയയോടെ സംസാരിക്കുന്നവര്‍ക്ക് മറ്റൊരാളുടെ വിജയത്തിന് പിന്നിലെ ത്യാഗങ്ങളെക്കുറിച്ച് അറിയില്ല. അതെ, മെഡിസിനില്‍ നിന്നും അഭിനയത്തിലേക്കുള്ള എന്റെ മാറ്റത്തെക്കുറിച്ച് നിങ്ങളില്‍ പലര്‍ക്കും ചോദിക്കാനുണ്ടാകുമെന്ന് എനിക്കറിയാം.
ഒരുനാള്‍ എന്തുകൊണ്ടാണ് ഞാനിപ്പോള്‍ മെഡിസിന് പ്രാക്ടീസ് ചെയ്യാത്തതെന്നും എന്തുകൊണ്ടാണ് എല്ലാവരും ബഹുമാനിക്കുന്നൊരു വൈറ്റ് കോളര്‍ ജോലി ഉപേക്ഷിച്ച് ഞാന്‍ അഭിനയം തെരഞ്ഞെടുത്തതെന്നും പങ്കുവെക്കാം. അതൊരു പെട്ടെന്നുണ്ടായ തീരുമാനമല്ല. ആഴത്തിലുള്ള ചിന്തയില്‍ നിന്നും വളരെ വ്യക്തിപരമായ കാരണങ്ങളാലും നടത്തിയ തെരഞ്ഞെടുപ്പാണ്.
ചിലപ്പോള്‍ സമാധാനവും ആത്മസംതൃപ്തിയുമായിരിക്കും നമ്മുടെ പേരിനേക്കാളും വലുത്. എന്റെ കഥ ഞാന്‍ പങ്കുവെക്കുമ്പോള്‍ നിങ്ങളില്‍ കുറച്ച് പേര്‍ക്കെങ്കിലും അവനവനെ തെരഞ്ഞെടുക്കുക എന്നത് മനസിലാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇപ്പോഴും എല്ലാ ദിവസവും ഒരുപാട് ജീവിതങ്ങളെ സുഖപ്പെടുത്തുകയും രക്ഷപ്പെടുത്തുകയും സേവിക്കുകയും ചെയ്യുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് ഹാപ്പി ഡോക്ടേഴ്സ് ഡെ. നിങ്ങള്‍ ഓരോരുത്തരേയും ഓര്‍ത്ത് ഞാന്‍ ഏറെ അഭിമാനിക്കുന്നു. നിങ്ങള്‍ക്ക് കരുത്തും, സന്തോഷവും വിജയവും ആശംസിക്കുന്നു.
നടി സജ്ന നൂറിനെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെന്ന് മുൻ ബിഗ് ബോസ് താരം ദിയ സന. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സൈബർ ബുള്ളിയിങ്ങിന് ഇരയാക്കുന്നുവെന്നാണ് ദിയ സനയുടെ ആരോപണം. താൻ എംഡിഎംഎ ഉപയോഗിക്കുന്നുവെന്ന തരത്തിൽ സജ്ന നൂർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ദിയയുടെ ആരോപണം.
കേരളത്തിലെ മാരകമായ ലഹരി ആയിട്ടുള്ള എംഡിഎംഎ അടിച്ചു, എംഡിഎംഎ കാരിയർ ആണ്, എംഡിഎംഎ കുട്ടികൾക്ക് തിന്നാൻ കൊടുത്തു ഇങ്ങനെയൊക്കെയുള്ള പല ആരോപണങ്ങളുടെ പുറത്താണ് താൻ നിൽക്കുന്നതെന്നും ദിയ പറഞ്ഞു. ഈ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം തന്റെ വീട്ടിൽ പരിശോധന നടത്തിയെന്നും, എന്നാൽ പരിശോധനയിൽ ലഹരി വസ്തുക്കളോ മറ്റേതെങ്കിലും നിയമവിരുദ്ധ വസ്തുക്കളോ കണ്ടെത്താനായില്ലെന്നും ദിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ കൈവശം എല്ലാ കാര്യങ്ങൾക്കും വ്യക്തമായ തെളിവുകളുണ്ടെന്നും, വ്യാജ ആരോപണങ്ങളിലൂടെ വ്യക്തിഹത്യ നടത്താനാണ് ശ്രമമെന്നും ദിയ ആരോപിച്ചു.
ഇതുസംബന്ധിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. അതേസമയം, ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും ദിയ വ്യക്തമാക്കി.
റസൂൽ പൂക്കുട്ടിയുടെ ഭാര്യ ഈ വിഷയം അറിഞ്ഞു കഴിഞ്ഞാലുണ്ടാകുന്ന പ്രശ്നത്തെക്കുറിച്ചും അവർക്കൊപ്പമേ നിൽക്കാൻ പറ്റുള്ളൂ എന്ന രീതിയിലുള്ള നിലപാട് താനെടുത്തതിന്റെ പേരിലാണ് തനിക്ക് നേരെ ഇത്രയും വലിയ ആരോപണങ്ങളുണ്ടായതെന്നും ദിയ പറയുന്നു.
BUSINESS
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കളെ അടിമകളാക്കുന്ന തരം ഡിസൈനുകൾ (Addictive Designs) അടിയന്തരമായി ഒഴിവാക്കണമെന്ന് മെറ്റ കമ്പനിയോട് യൂറോപ്യൻ യൂണിയൻ (EU). നിർദ്ദേശം ലംഘിച്ചാൽ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 6 ശതമാനം വരെ വൻ തുക പിഴയായി ഈടാക്കുമെന്നാണ് യൂറോപ്യൻ യൂണിയന്റെ കർശന മുന്നറിയിപ്പ്. മെറ്റയുടെ പ്ലാറ്റ്ഫോമുകൾ 2022-ലെ ‘ഡിജിറ്റൽ സർവീസസ് ആക്ട്’ ലംഘിച്ചതായി യൂറോപ്യൻ യൂണിയന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇൻഫിനിറ്റ് സ്ക്രോൾ, വീഡിയോകൾ തനിയെ പ്ലേ ആകുക, വ്യക്തിഗതമായ ശുപാർശകൾ തുടങ്ങിയ ഫീച്ചറുകൾ ഉപയോക്താക്കളെ ഒരു ‘ഓട്ടോപൈലറ്റ് മോഡിലേക്ക്’ നയിക്കുകയും അമിതമായ ഉപയോഗത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. പ്രത്യേകിച്ച് കൗമാരക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും റീൽസ്, സ്റ്റോറീസ് തുടങ്ങിയ ഫീച്ചറുകൾ ഇത്തരം അനാരോഗ്യകരമായ ശീലങ്ങൾക്കും നിർബന്ധിതമായ ഉപയോഗത്തിനും കാരണമാകുന്നുണ്ട്.
ഉപയോക്താക്കളെ ആപ്പിൽ തന്നെ പിടിച്ചുനിർത്തുന്ന ഇൻഫിനിറ്റ് സ്ക്രോൾ, വീഡിയോകളുടെ ഓട്ടോമാറ്റിക് പ്ലേയിംഗ് തുടങ്ങിയ സവിശേഷതകൾ നീക്കം ചെയ്യണമെന്നാണ് യൂറോപ്യൻ യൂണിയന്റെ പ്രധാന ആവശ്യം. ഇതിനുപകരം പുതിയതായി “സ്ക്രീൻ ടൈം ബ്രേക്കുകൾ” ഉൾപ്പെടുത്തണമെന്നും, അൽഗോരിതങ്ങൾ അമിതമായ എൻഗേജ്മെന്റ് ലക്ഷ്യം വെക്കാത്ത രീതിയിൽ മാറ്റണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ യൂറോപ്യൻ യൂണിയന്റെ ഈ കണ്ടെത്തലുകളോട് മെറ്റ വിയോജിപ്പ് പ്രകടിപ്പിച്ചു. കൗമാരക്കാരെ സംരക്ഷിക്കുന്നതിനായി ഇതിനകം തന്നെ സുപ്രധാന നടപടികൾ എടുത്തിട്ടുണ്ടെന്ന് മെറ്റ വക്താവ് ബെൻ വാൾട്ടേഴ്സ് പ്രതികരിച്ചു. ഇൻസ്റ്റാഗ്രാമിൽ രാത്രികാലങ്ങളിൽ പ്രവേശിക്കുന്നത് തടയാനും ദിവസേനയുള്ള സ്ക്രീൻ സമയം പരിമിതപ്പെടുത്താനും മാതാപിതാക്കളെ സഹായിക്കുന്ന ‘ടീൻ അക്കൗണ്ടുകൾ’ കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, മെറ്റയുടെ ഇത്തരം സമയ നിയന്ത്രണ സംവിധാനങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ മറികടക്കാൻ സാധിക്കുന്നവയാണെന്നും സാങ്കേതിക പരിജ്ഞാനമുള്ള രക്ഷിതാക്കൾക്ക് മാത്രമേ പാരന്റൽ കൺട്രോൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയൂ എന്നും അധികൃതർ ചൂണ്ടിക്കാട്ടി.
യൂറോപ്യൻ പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് യൂറോപ്യൻ കമ്മീഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹെന്ന വിർക്കുനെൻ വ്യക്തമാക്കി. സമാനമായ ഡിസൈൻ തന്ത്രങ്ങൾ ഉപയോഗിച്ചതിന് ഫെബ്രുവരിയിൽ ടിക് ടോക്കിനെതിരെയും യൂറോപ്യൻ യൂണിയൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
സോഷ്യൽ മീഡിയ ആപ്പുകളുടെ അഡിക്റ്റീവ് സ്വഭാവം കണക്കിലെടുത്ത്, ഓസ്ട്രേലിയയുടെ മാതൃകയിൽ കുട്ടികൾക്ക് ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് പൂർണ്ണമായി വിലക്ക് ഏർപ്പെടുത്തുന്ന കാര്യവും യൂറോപ്യൻ കമ്മീഷന്റെ പരിഗണനയിലുണ്ട്.
നിലവിലെ ഈ കണ്ടെത്തലുകൾ പ്രാഥമികമാണെന്നും, അന്തിമ വിധി പുറപ്പെടുവിക്കുന്നതിന് മുൻപായി മെറ്റയ്ക്ക് ഇതിൽ മറുപടി നൽകാൻ സമയം അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഡിജിറ്റൽ സ്ട്രീമിംഗ് രംഗത്ത് വൻ വിപ്ലവത്തിന് തുടക്കമിട്ട് റിലയൻസ് ജിയോ. കുറഞ്ഞ ചെലവിൽ കൂടുതൽ ചാനലുകൾ ലഭ്യമാക്കുന്ന പുതിയ ലൈവ് ടിവി സ്ട്രീമിംഗ് പ്ലാൻ കമ്പനി അവതരിപ്പിച്ചു. ‘ജിയോ ടിവി പ്രോ’ (JioTV Pro) എന്ന് പേരിട്ടിരിക്കുന്ന ഈ പാക്കിന് വെറും 55 രൂപയാണ് വില. ജിയോ ടിവി ആപ്പ് വഴി 16-ലധികം ഭാഷകളിലായി ആയിരത്തിലധികം തത്സമയ ടെലിവിഷൻ ചാനലുകൾ കാണാൻ ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് സാധിക്കും.
ഇന്ത്യയിലെ പ്രമുഖ ബ്രോഡ്കാസ്റ്റർമാരുടെ നൂറ്റമ്പതിലധികം പ്രീമിയം ചാനലുകൾ ഈ ബഡ്ജറ്റ് ഫ്രണ്ട്ലി പാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതുകൂടിയാണ് ഇതിന്റെ പ്രധാന ആകർഷണം. വിനോദം, സിനിമ, വാർത്തകൾ, കുട്ടികളുടെ പരിപാടികൾ, ലൈഫ്സ്റ്റൈൽ എന്നിവയ്ക്ക് പുറമെ പ്രമുഖ പ്രാദേശിക ഭാഷാ ചാനലുകളും ഇതിൽ ലഭ്യമാണ്.
ലഭ്യമാകുന്ന പ്രമുഖ ചാനലുകൾ: സ്റ്റാർപ്ലസ് എച്ച്ഡി, കളേഴ്സ് എച്ച്ഡി, സോണി എന്റർടെയ്ൻമെന്റ് ടെലിവിഷൻ എച്ച്ഡി, സോണി സാബ് എച്ച്ഡി, ഡിസ്കവറി, അനിമൽ പ്ലാനറ്റ്, സൺ നെറ്റ് വർക്ക്, ഇടിവി തുടങ്ങിയ ജനപ്രിയ ചാനലുകൾ ഈ പാക്കിലൂടെ ആസ്വദിക്കാം.
ഒറ്റ പ്ലാറ്റ്ഫോമിൽ പ്രീമിയം നെറ്റ്വർക്കുകൾ: ജിയോ സ്റ്റാർ, സോണി എന്റർടെയ്ൻമെന്റ്, സൺ ടിവി നെറ്റ് വർക്ക്, വാർണർ ബ്രോസ്, ഡിസ്കവറി, ഇടിവി എന്നിവയുടെ പ്രീമിയം ചാനലുകൾ ഈ ഒറ്റ പാക്കിൽ ഒരുമിപ്പിച്ചിരിക്കുന്നു. എന്നാൽ ജിയോ സ്റ്റാർ, സോണി എന്നിവയുടെ സ്പോർട്സ് ചാനലുകൾ ഈ പാക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
എളുപ്പമുള്ള ആക്ടിവേഷൻ: ₹55 രൂപയ്ക്ക് റീചാർജ് ചെയ്ത ശേഷം ജിയോ ടിവി ആപ്പ് തുറന്ന് സ്വന്തം ജിയോ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മാത്രം മതി. മറ്റ് പ്രത്യേക ആക്ടിവേഷൻ നടപടികളൊന്നും ഇതിന് ആവശ്യമില്ല.
ശ്രദ്ധിക്കുക: ഇത് വിനോദ ആവശ്യങ്ങൾക്കായി മാത്രം രൂപകൽപ്പന ചെയ്ത ഒരു ഒടിടി/സ്ട്രീമിംഗ് പാക്ക് ആയതിനാൽ ഇതിൽ വോയ്സ് കോളുകളോ എസ്എംഎസ് ആനുകൂല്യങ്ങളോ ലഭ്യമല്ല. ഈ സേവനം പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്ക് സജീവമായ ഒരു ജിയോ പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് കണക്ഷൻ ഉണ്ടായിരിക്കണം.
ജിയോ ടിവി ആപ്പിലൂടെ ഒരു മൊബൈൽ ഡിവൈസിൽ മാത്രമായിരിക്കും ഈ പാക്ക് ലഭ്യമാകുക. ഒന്നിലധികം തവണ മുൻകൂട്ടി റീചാർജ് ചെയ്യുകയാണെങ്കിൽ, അധിക പാക്കുകൾ ക്യൂവിൽ (Queue) സൂക്ഷിക്കപ്പെടുകയും ഓരോ 30 ദിവസത്തെ കാലാവധി പൂർത്തിയാകുമ്പോൾ അടുത്ത പാക്ക് സ്വമേധയാ ആക്ടിവേറ്റ് ആകുകയും ചെയ്യും. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഒരുപോലെ ഈ പ്ലാൻ ലഭ്യമാണ്.
ഉപഭോക്തൃ സേവനം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നൽകാൻ സഹായിക്കുന്ന പുതിയ എഐ സംവിധാനവുമായി മെറ്റ. ബിസിനസ് സ്ഥാപനങ്ങൾക്കായി ‘മെറ്റാ ബിസിനസ് ഏജന്റ്’ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനമാണ് വാട്ട്സ്ആപ്പിലൂടെ കമ്പനി പ്രഖ്യാപിച്ചത്. ഉപഭോക്താക്കളുമായി 24 മണിക്കൂറും ആശയവിനിമയം നടത്താനും വ്യക്തിഗത സേവനങ്ങൾ നൽകാനും സംരംഭങ്ങളെ പ്രാപ്തരാക്കുന്ന തരത്തിലാണ് പുതിയ സംവിധാനത്തിന്റെ രൂപകൽപ്പന.
മുംബൈയിൽ നടന്ന മെറ്റയുടെ വാർഷിക ബിസിനസ് ഉച്ചകോടിയുടെ മൂന്നാം പതിപ്പിലാണ് പുതിയ മെറ്റാ ബിസിനസ് ഏജന്റ് അവതരിപ്പിച്ചത്. ചെറുകിട, ഇടത്തരം, വലിയ ബിസിനസുകൾക്ക് ഒരുപോലെ ഉപഭോക്തൃ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് ലക്ഷ്യം.
ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക, ഉൽപ്പന്നങ്ങൾ നിർദേശിക്കുക, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുക, വാങ്ങൽ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുക തുടങ്ങിയ സേവനങ്ങൾ ഏത് സമയത്തും നൽകാൻ കഴിയുന്ന തരത്തിലാണ് എഐ ഏജന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ ബിസിനസുകൾക്ക് മനുഷ്യ ഇടപെടൽ ഇല്ലാതെയും ഉപഭോക്താക്കൾക്ക് വേഗത്തിലും വ്യക്തിഗതമാക്കിയ രീതിയിലും സേവനം ലഭ്യമാക്കാൻ സാധിക്കും.
ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല മെറ്റാ ബിസിനസ് ഏജന്റിന്റെ പ്രവർത്തനം. ബിസിനസ് ഉടമകൾക്ക് ഒരു ഡിജിറ്റൽ സഹായി എന്ന നിലയിലും ഇത് പ്രവർത്തിക്കും. ഉപഭോക്തൃ ബന്ധം ശക്തിപ്പെടുത്തുക, പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുക, വിൽപ്പനയും വളർച്ചയും മെച്ചപ്പെടുത്തുക തുടങ്ങിയ മേഖലകളിലും എഐയുടെ സഹായം ലഭ്യമാകും.
നിർമിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉപഭോക്തൃ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും ബിസിനസുകളുടെ വളർച്ച വേഗത്തിലാക്കാനും ഈ പുതിയ സംവിധാനം സഹായിക്കുമെന്ന് മെറ്റ ഇൻ ഇന്ത്യ മാനേജിങ് ഡയറക്ടറും കൺട്രി ഹെഡുമായ അരുൺ ശ്രീനിവാസ് പറഞ്ഞു.
മെറ്റാ ബിസിനസ് ഏജന്റിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ബിസിനസ് അക്കൗണ്ടുകൾ വാട്ട്സ്ആപ്പിൽ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താനും അവരുമായി നേരിട്ട് ആശയവിനിമയം നടത്താനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ എഐ സംവിധാനം സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഉപഭോക്തൃ സേവനം കൂടുതൽ വ്യക്തിഗതവും തടസ്സരഹിതവുമാക്കാനുള്ള മെറ്റയുടെ പുതിയ ശ്രമമാണ് മെറ്റാ ബിസിനസ് ഏജന്റ്.
HEALTH
ഒരാഴ്ചയിൽ കൃത്യമായി ഉറങ്ങാൻ കഴിയാത്തതിന് പലരും പരിഹാരം കണ്ടെത്തുന്നത് അവധി ദിവസങ്ങളിലായിരിക്കും. ചിലർക്ക് ശനിയാഴ്ചയായിരിക്കും അവധി ദിവസം. മറ്റുചിലർക്കാകട്ടെ ഞായറാഴ്ചയും. അങ്ങനെ പലർക്കും അവധി ദിവസങ്ങളിൽ മാറ്റം വന്നേക്കും. ചിലരാകട്ടെ അവധി ദിവസം മുന്നിൽ കണ്ട് തലേദിവസം വൈകി ഉറങ്ങുകയും വൈകി എഴുന്നേൽക്കുകയുമാണ് ചെയ്യുന്നത്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുമോയെന്നാണ് ഉയരുന്ന ചോദ്യം. ഇത് ഉറക്കക്കുറവിന്റെ പ്രശ്നം താൽക്കാലികമായി പരിഹരിക്കുമെങ്കിലും ജൈവശാസ്ത്രപരമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറയ്ക്കുന്നില്ലെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.
ആദ്യമൊക്കെ ഉറക്കക്കുറവിന്റെ അനന്തരഫലങ്ങൾ വളരെ കുറവായിരിക്കും. പിന്നീട് ശ്രദ്ധക്കുറവ്, പ്രതികരണശേഷിക്കുറവ്, മോശം ഓർമ്മശക്തി, ക്ഷോഭം, ഉൽപാദനക്ഷമത കുറയൽ എന്നിവ ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെടാം. ഉറക്കക്കുറവ് ഒരു പതിവ് രീതിയായി മാറുമ്പോൾ, ക്ഷീണത്തിനപ്പുറം അതിന്റെ ഫലങ്ങൾ നീണ്ടുനിൽക്കുകയും ദീർഘകാല ആരോഗ്യത്തെ സ്വാധീനിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
പഠനങ്ങൾ കണക്കാക്കുന്നത്, മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് മിക്ക രാത്രികളിലും ശുപാർശ ചെയ്യുന്ന അളവിൽ ഉറക്കം ലഭിക്കുന്നില്ലെന്നാണ്. ഇന്ത്യയിൽ ജോലി സമയക്രമത്തിലെ മാറ്റങ്ങൾ, വർദ്ധിച്ചുവരുന്ന സ്ക്രീൻ എക്സ്പോഷർ, ദീർഘമായ യാത്രാ സമയം, 24 മണിക്കൂറും ഡിജിറ്റൽ ഇടപെടൽ എന്നിവ വ്യത്യസ്ത പ്രായക്കാർക്കിടയിൽ ഉറക്കക്കുറവിന് കാരണമായിട്ടുണ്ട്.
PRAVASI VARTHAKAL

