ജനസംഖ്യ നിയന്ത്രിക്കാതെ ഇന്ത്യ ഒരിക്കലും വികസിത രാജ്യം ആകില്ലെന്നും എല്ലാ ഇന്ത്യക്കാർക്കും അടിസ്ഥാന ജീവിതസൗകര്യങ്ങൾ പോലും ലഭിക്കില്ലെന്നുമുള്ള, ജനകീയാസൂത്രണ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പോലും തള്ളി, 135 കോടി ജനങ്ങളുമായി ചൈനയേയും കീഴടക്കി ലോകജനസംഖ്യയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി മുന്നേറുകയാണ് ഇന്ത്യ.
ഈ അവസ്ഥയിൽ സംഭവിക്കാവുന്ന ഒരുകാര്യം മറ്റുരാജ്യങ്ങളിലേക്ക് ജീവിത സൗകര്യങ്ങളും തൊഴിലും തേടി കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം മറ്റെല്ലാ രാജ്യങ്ങളെക്കാളും കൂടുതലായിരിക്കും എന്നതാണ്.
ഓസ്ട്രേലിയയിൽ അതിപ്പോൾ സാധ്യമാക്കി. പരമ്പരാഗത കുടിയേറ്റക്കാരായ ഇംഗ്ളീഷുകാരെ മറികടന്ന് ഇന്ത്യക്കാർ ഇപ്പോൾ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കുടിയേറ്റ ഗ്രൂപ്പായി മാറി. കുടിയേറ്റം ഓസ്ട്രേലിയയിൽ വർദ്ധിച്ചുവരുന്ന ഒരു വിവാദ രാഷ്ട്രീയ വിഷയമായി ഉയർന്നുവരുന്ന ഘട്ടത്തിൽ കൂടിയാണ് ഇന്ത്യക്കാരുടെ ഈ മുന്നേറ്റം.
ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം, ഓസ്ട്രേലിയയിലെ 971,020 പേർ - അതായത് ജനസംഖ്യയുടെ 5.2% - ഇന്ത്യയിൽ ജനിച്ചവരാണ്, ഇംഗ്ലണ്ടിൽ ജനിച്ച 970,950 പേരെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. 2013-ൽ ഇംഗ്ലണ്ടിൽ ജനിച്ചവരുടെ എണ്ണം ഒരു ദശലക്ഷത്തിൽ താഴെയായിരുന്നു.
ഇംഗ്ളീഷുകാർക്കുശേഷം മൂന്നാമത്തെ വലിയ കൂട്ടത്തിൽ ചൈനയിൽ ജനിച്ചവർ ഉൾപ്പെടുന്നു, 732,000 പേർ, തൊട്ടുപിന്നാലെ ന്യൂസിലൻഡിൽ നിന്ന് 638,000 പേർ.
കുടിയേറ്റം വളരെക്കാലമായി ഓസ്ട്രേലിയയുടെ സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന സ്തംഭമാണ്, 1990 കളുടെ തുടക്കം മുതൽ മാന്ദ്യം ഒഴിവാക്കാൻ ഇത് രാജ്യത്തെ സഹായിച്ചു, പകർച്ചവ്യാധി സമയത്ത് ഉണ്ടായ ഒരു ചെറിയ കുറവ് ഒഴികെ. അന്താരാഷ്ട്ര അതിർത്തി അടച്ചുപൂട്ടലുകൾ കാരണം 2021 ൽ ജനസംഖ്യ കുറഞ്ഞു, എന്നാൽ അതിനുശേഷം വിദേശത്ത് ജനിച്ച താമസക്കാരുടെ അനുപാതം ഓരോ വർഷവും ക്രമാനുഗതമായി വർദ്ധിച്ചു, 2022 ൽ 29.5% ൽ നിന്ന് 2025 ൽ 32% ആയി വർദ്ധിച്ചുവെന്ന് എബിഎസ് പറയുന്നു.
അതേസമയം, ഒരു തലമുറയിലെ ഏറ്റവും വലിയ ഭവന ക്ഷാമം ഓസ്ട്രേലിയ നേരിടുമ്പോൾ കുടിയേറ്റം ഒരു രാഷ്ട്രീയ സംഘർഷമായി മാറിയിരിക്കുന്നു.
കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിന് ശേഷം അഭിപ്രായ വോട്ടെടുപ്പുകളിൽ വൻ മുന്നേറ്റം നടത്തിയ ജനപ്രിയ വൺ നേഷൻ പാർട്ടിക്കുള്ള പിന്തുണ ഈ വിഷയം ആളിക്കത്തിച്ചു. അതിന്റെ നേതാവ് പോളിൻ ഹാൻസൺ പതിറ്റാണ്ടുകളായി കുടിയേറ്റത്തിനെതിരെ പ്രചാരണം നടത്തിവരികയാണ്.
ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ഇന്ധന വില വർദ്ധനവ് മൂലം പണപ്പെരുപ്പം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനാൽ ഈ വർഷം പലിശ നിരക്കുകൾ ഉയർന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നൽകി.
ബാങ്കിന്റെ മിക്ക നിരക്ക് നിശ്ചയിക്കുന്നവരും ഏപ്രിലിൽ വായ്പാ ചെലവ് 3.75% ൽ നിലനിർത്താൻ വോട്ട് ചെയ്തു, എന്നാൽ എണ്ണവില ബാരലിന് 130 ഡോളറിലെത്തുകയും നിരവധി മാസങ്ങൾ ഉയർന്ന നിലയിൽ തുടരുകയും ചെയ്താൽ അവർ വർധ വർദ്ധനവിനായി പ്രവർത്തിക്കുമെന്ന് സൂചിപ്പിച്ചു.
ഇറാനെതിരായ ആക്രമണം അമേരിക്ക പുനരാരംഭിച്ചേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് വ്യാഴാഴ്ച എണ്ണവില 126 ഡോളറിലെത്തി - നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് .
സംഘർഷം ആരംഭിച്ചതുമുതൽ എനർജി വിലയിലുണ്ടായ കുതിച്ചുചാട്ടം "വളരെ വലിയ ഞെട്ടൽ" സൃഷ്ടിച്ചിരുന്നുവെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ ഇത് ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
"പണപ്പെരുപ്പം എല്ലാവർക്കും ദോഷകരമാണ്, പക്ഷേ അത് ഏറ്റവും താഴ്ന്ന നിലയിലുള്ളവർക്ക് പ്രത്യേകിച്ച് ദോഷകരമാണ്," അദ്ദേഹം പറഞ്ഞു.
"ഊർജ്ജം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്കാണ് താഴ്ന്ന വരുമാനക്കാർ കൂടുതൽ പണം ചെലവഴിക്കുന്നത്. അതിനാൽ ഇതൊരു ബുദ്ധിമുട്ടുള്ള സാഹചര്യമാണ്," അദ്ദേഹം അറിയിച്ചു.
വിലക്കയറ്റത്തിന്റെ വേഗത അളക്കുന്ന പണപ്പെരുപ്പ നിരക്ക്, മാർച്ച് വരെയുള്ള വർഷത്തിൽ 3.3% ആയി ഉയർന്നു, ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യത്തിൽ നിന്ന് വളരെ അകലെയാണ്.
Latest News
വിമാനയാത്രക്കിടെയുണ്ടായ വിചിത്രവും എന്നാൽ അല്പം പ്രയാസമുണ്ടാക്കിയതുമായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. തന്റെ കൊച്ചു കുട്ടിക്ക് കഴിക്കാൻ കുറച്ച് വേവിച്ച പച്ചക്കറികൾ (Boiled Vegetables) നൽകാൻ സാധിക്കുമോ എന്ന് വിമാനത്തിലെ ജീവനക്കാരോട് ചോദിച്ചതായിരുന്നു യുവതി. എന്നാൽ കുട്ടികൾക്കുള്ള സാധാരണ ഭക്ഷണമോ ലഘുഭക്ഷണമോ നൽകുന്നതിന് പകരം വിമാനത്തിലെ പൈലറ്റുമാർക്കും മറ്റും നൽകുന്ന പ്രത്യേക 'ക്യാപ്റ്റൻസ് മീൽ' ആണ് ജീവനക്കാർ അമ്മയ്ക്കും കുഞ്ഞിനുമായി എത്തിച്ചത്.
സംഭവം ഇങ്ങനെ:
വിമാനയാത്രയ്ക്കിടെ മകൻ പച്ചക്കറിയാണ് കഴിക്കാൻ ഇഷ്ടപ്പെട്ടത്. എന്നാല്‍, അവർ തന്നെ ഭക്ഷണ പാത്രത്തില്‍ വളരെ കുറച്ച് പച്ചക്കറികള്‍ മാത്രമ അരിഞ്ഞ് വച്ചിരുന്നൊള്ളൂ. ഇതേ തുടർന്ന് വിമാനത്തിലെ കാബിൻ ക്രൂ അംഗത്തോട് അല്പം അധിക ഭക്ഷണം കിട്ടാൻ സാധ്യതയുണ്ടോയെന്ന് ചോദിച്ചു. എന്നാല്‍ തനിക്ക് 'ക്യാപ്റ്റന്റെ ഭക്ഷണം' തന്ന് അവർ ഞെട്ടിച്ചെന്ന് യുവതി എഴുതി. ആദ്യമായിരുന്നു അത്തരമൊരു അനുഭവം. അതിനാല്‍ നന്ദിയും പറഞ്ഞു. അമ്പരപ്പ് മാറിയപ്പോഴാണ് താൻ പെട്ട് പോയെന്ന് മനസിലായതെന്ന് യുവതി കുറിച്ചു.
പെട്ടി തുറന്നപ്പോള്‍ കാര്യങ്ങള്‍ മറ്റൊന്നായി മാറി. ഭക്ഷണ പാത്രത്തിനുള്ളില്‍ ക്യാപ്റ്റൻസ് മീല്‍ എന്ന് ലേബല്‍ ചെയ്തിരുന്നു. സാധാരണ യാത്രക്കാരിയായ തനിക്ക് ക്യാപ്റ്റൻറെ ഭക്ഷണം തന്നെ തന്നതില്‍ അല്പം നാണക്കേട് തോന്നിയെന്ന് യുവതി എഴുതി. പക്ഷേ, അതിനുള്ളില്‍ എരിവുള്ള കച്ചേരിയും ആലു സബ്ജിയുമായിരുന്നു ഉണ്ടായിരുന്നത്. എരിവുള്ള ഭക്ഷണം മകൻ കഴിക്കില്ല. അവന് കഴിക്കാൻ പറ്റുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഭക്ഷണം. ഒടുവില്‍ ആ ക്യാപ്റ്റൻസ് മീസും കഷ്ടപ്പെട്ട് താൻ തന്നെ കഴിക്കേണ്ടിവന്നെന്നും യുവതി കുറിച്ചു. ചോദിച്ച് വാങ്ങിച്ചിട്ട് കളയുന്നതെങ്ങനെയെന്നതായിരുന്നു പ്രശ്നം.
യുവതിയുടെ അസാധാരണമായ അനുഭവം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. പലരും കളിതമാശയോടെ കുറിപ്പുകളുമായെത്തി. പ്രതീക്ഷയും യാഥാർത്ഥ്യയും തമ്മില്‍ പൊരുത്തപ്പെടാത്ത ഒരു ഒരു ക്ലാസിക് "ഇൻ-ഫ്ലൈറ്റ് സർപ്രൈസ് നിമിഷം" എന്നായിരുന്നു പലരും ഈ അനുഭവത്തെ വിശേഷിപ്പിച്ചത്. അതേസമയത്ത് ചോദിച്ച ഉടനെ ഒരു മടിയും കൂടാതെ ക്യാപ്റ്റന്റെ ഭക്ഷണം തന്നെ എത്തിച്ച് നല്കിയ ക്യാബിൻ കൂ അംഗത്തെയും ചിലർ അഭിനന്ദിച്ചു. മറ്റ് ചിലർ ഫ്ലൈറ്റില്‍ പച്ചക്കറി തീർന്ന് പോയിക്കാണുമെന്നും അതുകൊണ്ടായിരിക്കാം ക്യാപ്റ്റന്റെ ഭക്ഷണം തന്നെ തന്നതെന്നും കുറിച്ചു. 'ഒരേസമയം ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ക്യാപ്റ്റന്റെയും ഫസ്റ്റ് ഓഫീസറുടെയും ഭക്ഷണം വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് അവ വ്യക്തമായി ഡീമാർക്കറ്റ് ചെയ്തിരിക്കുന്നതെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു.
ASSOCIATION
യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ യോർക്ഷെയർ & ഹമ്പർ റീജിയണിലെ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ മാസം 18 ന് ബ്രാഡ്ഫോർഡിലെ സെന്റ് കൊളമ്പസ് സ്കൂളിൽ വച്ച് നടന്നു. ഉച്ചക്ക് 3 മണിക്ക് ആരംഭിച്ച അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾക്ക് ശേഷം വയനാടൻ ടേസ്റ്റ് ഒരുക്കിയ ഭക്ഷണവും തുടർന്ന് അയർലണ്ടിൽ നിന്നുമുള്ള K North ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക് നെറ്റും നടന്നു. പരിപാടിയിലെ ഓഡിയോ വിഷ്വൽ പാർട്ണർ ആയിരുന്ന ലാഡ്സ് ഇവന്റസ് കീത്ത്ലിയുടെ അതിമനോഹരമായ ലൈറ്റ് & സൗണ്ട് ക്രമീകരണങ്ങൾ പരിപാടികൾക്ക് മിഴിവേകി.
അന്നേദിവസം മുൻവർഷങ്ങളിലേതുപോലെ ബാലറ്റ് പേപ്പർ വോട്ടിങ്ങിലൂടെ അടുത്ത രണ്ട് വർഷങ്ങളിലേക്കുള്ള അസോസിയേഷൻ ഭാരവാഹികളെ അസോസിയേഷൻ അംഗങ്ങൾ തെരെഞ്ഞെടുത്തു. ടോം തോമസ് (പ്രസിഡന്റ്), എൽദോ ജോർജ് (സെക്രട്ടറി), ജിസ്മോൻ ജോൺ (ട്രെഷറർ), അനൂപ ഒറാസ്ക (വൈസ് പ്രസിഡന്റ്), ടീന അരുൺ (ജോയിന്റ് സെക്രട്ടറി) എന്നിവരെ പ്രധാന ചുമതലകളിലേക്ക് തിരഞ്ഞെടുത്തു. കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിമൽ ജോയി, ഷിഹാസ് സലിം, ഷിബു ജോർജ്, ഷിബിൻ ആന്റണി, അജാസ് ജമാൽ, ലാൽജോ ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.
പരിപാടിയിൽ കമ്മിറ്റി മെമ്പർ സിന്റോ വർഗീസ് സ്വാഗതവും, ഷിബു ജോർജ് ഈസ്റ്റർ വിഷു ഈദ് സന്ദേശവും, ഷിഹാസ് സലിം നന്ദിയും രേഖപ്പെടുത്തി.
ലെസ്റ്റര്‍ ഡൈനാമിസ് എംസി സംഘടിപ്പിച്ച 'മല്ലു 7 സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഹസ്സര്‍ എംസി ചാമ്പ്യന്മാര്. ഈ മാസം ഏപ്രില്‍ 18-ന് യുകെയിലെ ലെസ്റ്ററില്‍ വെച്ച് സംഘടിപ്പിച്ച മത്സരത്തില്‍ 13 ടീമുകള്‍ പങ്കെടുത്തു. Unathletico Sheffield റണ്ണേഴ്സ്-അപ്പായി.ഇന്ത്യന്‍ ഹൈജമ്പ് താരവുമായ ബോബി അലോഷ്യസ് മുഖ്യാതിഥിയായി എത്തി ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മാനദാനവും ബോബി അലോ്ഷ്യസ് നിര്‍വ്വഹിച്ചു.
ടൂര്‍ണമെന്റ് വിജയകരമാക്കാന്‍ സഹകരിച്ച എല്ലാവര്ക്കും ക്ലബ് മാനേജര്‍ അശ്വിന്, കോച്ച് റിനില്‍, ക്യാപ്റ്റന്‍ ജോണി, കോര്‍ഡിനേറ്റര്‍ സഞ്ജീദ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.ലെസ്റ്ററില്‍ ഫുട്ബോള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ക്ലബ്ബിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്ന് പങ്കെടുക്കാവുന്നതാണ്.മലയാളി സംഘടനകൾ.
മലയാളിയുടെ നോസ്റ്റാള്ജിയയുടെ രുചിമുകുളങ്ങളെ തൊട്ടുണര്‍ത്തുന്ന വൈവിധ്യമാര്‍ന്ന രസകൂട്ടുകളുമായി ഹാര്‍ലോയുടെ നവ ഷെഫുമാര്‍ ഒന്നിക്കുന്ന ഫുഡ് ഫെസ്റ്റിവല്‍ മെയ് രണ്ടിന് നടക്കും. 12 ഓളം ഫുഡ് സ്റ്റാളുകള്‍ ആണ് അണി നിരക്കുന്നത്
മുന്‍ വര്‍ഷത്തെ നിയന്ത്രണാതീതമായ തിരക്ക് കാരണം വളരെ ക്രമീകൃതമായതും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ ആവുന്നതുമായ പാസ്മോര്‍സ് അക്കാദമിയില്‍ വെച്ചാണ് ഫുഡ് ഫെസ്റ്റിവലിന് തിരി തെളിയുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള ക്രമീകരണം കമ്മറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏവര്‍ക്കും ഫുഡ് ലഭ്യമാകാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രസോഡന്റ് ബിജു മാത്യു അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ഏറ്റവും മികച്ച1 ഉം 2 ഉം സ്റ്റാളിനുള്ള പ്രൈസ് ഡിസ്ട്രിബ്യൂഷനും ഉണ്ടായിരിക്കുന്നതാണ് എന്ന് സെക്രട്ടറി സന്ദീപ് നെട്ടൂളി അറിയിച്ചു.വൈവിധ്യങ്ങളുടെ രുചി കൂട്ടുകള്‍ ആവോളം അസ്വദിക്കാന്‍ ലഭിക്കുന്ന ഈ അസുലഭ അവസരം ഏവരും പ്രയോജനപ്പെടുത്തണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.
യുകെയിലെ പ്രമുഖ ഇന്ത്യൻ ലൈവ് ബാൻഡുകളെ കണ്ടെത്താൻ രാജ്യവ്യാപകമായി തിരച്ചിൽ ആരംഭിച്ചിരിക്കുന്നത് പി വി എൻ എൻ്റർടെയിൻമെൻ്റ് എന്ന സ്ഥാപനമാണ്. യുകെയിലുടനീളം നാല് പ്രമുഖ പ്രാദേശിക ഇന്ത്യൻ ലൈവ് ബാൻഡുകളാണ് രൂപീകരിക്കുന്നതിനായി ഉദ്ദേശിക്കുന്നത്. ഇതോടനുബന്ധിച്ച് രാജ്യവ്യാപകമായ ടാലന്റ് സെർച്ച് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്.
നോർത്ത് വെസ്റ്റ് (North West), നോർത്ത് ഈസ്റ്റ് (North East), മിഡ്ലാൻഡ്സ് (Midlands), സൗത്ത് (South) മേഖലകളെ പ്രതിനിധീകരിക്കാൻ കഴിവുള്ള ഗായകരെയും വാദ്യകലാകാരന്മാരെയും ഇപ്പോൾ ഓഡിഷനുകൾക്ക് ക്ഷണിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിജിറ്റൽ സമർപ്പണത്തിലൂടെയാണ് ആരംഭിക്കുന്നത്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് മേയ് 16-ന് ബ്ലാക്ക്പൂളിൽ നടക്കുന്ന ലൈവ് ഓഡിഷനിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
ഇന്ത്യൻ പ്രവാസികളുടെ സമ്പന്നമായ സംഗീത പാരമ്പര്യം ഉയർത്തിക്കാട്ടുന്നതിനൊപ്പം, വളർന്നുവരുന്ന കലാകാരന്മാർക്ക് പ്രൊഫഷണൽ വേദിയിൽ പ്രകടനം നടത്താനുള്ള അവസരം നൽകുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഈ സംരംഭത്തിന് ആനന്ദ് മീഡിയ, എക്സലൻ്റ് ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡ്, മാസ് ഹൈപ്പർ മാർക്കറ്റ് എന്നിവരാണ് പുതിയ ബാൻഡുകളുടെ സ്പോൺസർമാർ.
ബാൻഡുകളിൽ പെർഫോം ചെയ്യാൻ താല്പര്യമുള്ളവർ അപേക്ഷിക്കേണ്ട വിധം:-
കലാകാരന്മാർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുവാൻ അവരുടെ പ്രകടനത്തിന്റെ വീഡിയോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്
രജിസ്ട്രേഷൻ ലിങ്ക്:-
https://docs.google.com/forms/d/e/1FAIpQLSf8yVqlQ07Yk7QbuO35bmuxvYhSwhItSKpA9l_rRL_2ZHQmJA/viewform?usp=header
താഴെ കൊടുത്തിരിക്കുന്ന ഇ - മെയിലിലൂടെയും ബന്ധപ്പെടാവുന്നതാണ്.
hello@pvnentertainment.com
SPIRITUAL
വൂസ്റ്റര്‍: ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസ് യുകെയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 11ന് വൂസ്റ്ററിലെ ട്യുഡര്‍ ഗ്രേഞ്ച് അക്കാഡമിയില്‍ സംഘടിപ്പിക്കുന്ന ''രാമായണോത്സവം 2026'' ന്റെ പോസ്റ്റര്‍ പ്രകാശനം ചിദാനന്ദപുരി സ്വാമികള്‍ നിര്‍വഹിച്ചു. പോസ്റ്റര്‍ പ്രകാശനം ചെയ്ത് നല്കിയ അനുഗ്രഹ സന്ദേശത്തില്‍ പരിപാടിക്ക് എല്ലാ വിധ മംഗളാശംസകളും സ്വാമിജി നേര്‍ന്നു.
2016 മുതല്‍ യുകെയിലെ ഹിന്ദു സമൂഹത്തിനിടയില്‍ ആത്മീയ, സാംസ്കാരിക, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസ് യുകെ. കുട്ടികള്‍ക്കായുള്ള ബാലഭാരതി, ഹൈന്ദവ ആചാരങ്ങളോടും ഉത്സവങ്ങളോടും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അദ്ധ്യാത്മ സമിതി, വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായ പിന്തുണ നല്കുന്ന ചിദഗ്നി എന്നീ വിവിധ വിഭാഗങ്ങളിലെ കൂട്ടായ്മകളെ ഏകോപിപ്പിച്ചു കൊണ്ട് സമൂഹ സേവന രംഗത്ത് സംഘടന സജീവമാണ്.
യുകെയിലെ വിവിധ ഹിന്ദു സമാജങ്ങളെ ഒരുമിപ്പിക്കുന്ന തരത്തില്‍ ആദ്യമായാണ് ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസ് യുകെ ഇത്തരമൊരു വിപുലമായ രാമായണോത്സവം സംഘടിപ്പിക്കുന്നത്. കുടുംബസൗഹൃദമായ ഏകദിന പരിപാടിയായി രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഉത്സവത്തില്‍ വിവിധ പ്രായവിഭാഗങ്ങള്‍ക്കായി സാഹിത്യ, കലാ മത്സരങ്ങള്‍ സോളോയും ഗ്രൂപ്പും അടിസ്ഥാനത്തില്‍ നടത്തപ്പെടും.
കവിതാരചന, കഥാരചന, ലേഖനരചന എന്നിവയോടൊപ്പം രാമായണ പാരായണം, ഭഗവദ് ഗീത ചൊല്ലല്‍, നൃത്തം, ചെണ്ടമേളം, തിരുവാതിരക്കളി, ഭജന്‍, നാടകാവിഷ്കാരം, രാമായണ പ്രശ്നോത്തരി തുടങ്ങിയവയാണ് പ്രധാന മത്സര ഇനങ്ങള്‍.
മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ഹിന്ദു സമാജങ്ങള്‍ മുഖേന എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.
മത്സരങ്ങളില്‍ പങ്കെടുക്കുന്ന സമാജങ്ങള്‍ക്ക് പോയിന്റ് അടിസ്ഥാനത്തില്‍ ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07774864598, ohmukkerala@gmail.com
നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ) യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിഷുദിനാഘോഷം,'നന്ദനം 26' അതിവിപുലമായി കൊണ്ടാടുന്നു. ഈ വരുന്ന മെയ് മാസം മൂന്നാം തീയതി ഞായറാഴ്ച രണ്ടു മണി മുതല്‍ ഡെറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ വിവിധ പരിപാടികളോടുകൂടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ട്, ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും, മുത്തു കുടകളുടെയും, പഞ്ചവാദ്യങ്ങളുടെയും, ആബാലവൃദ്ധം ജനങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ശോഭാ യാത്ര, വിഷു തിരുവാതിര, വിഷുക്കണി, പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും വിഷുക്കൈനീട്ടം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും ക്ലാസിക് സെമി- ക്ലാസിക് ഡാന്‍സുകള്‍, ബോളിവുഡ് ഡാന്‍സുകള്‍. പാട്ടുകള്‍, വിഭവസമൃദ്ധമായ വിഷദ്യ എന്നിങ്ങനെ അതിവിപുലമായി സംഘടിപ്പിച്ചിരിക്കുന്നു.
അതിവിപുലമായ പരിപാടികള്‍ സമയം ക്രമീകരണം പാലിച്ച് പൂര്‍ത്തിയാക്കേണ്ടതിനാല്‍ പങ്കെടുക്കുന്ന എല്ലാവരും കൃത്യസമയത്ത് പങ്കെടുത്ത പരിപാടി വന്പിച്ച വിജയപ്രദമാക്കണമെന്ന് സംഘാടകസമിതി അറിയിക്കുന്നു.
ഇംഗ്ലണ്ടിലെ ആദ്യകാലയാക്കോബായ സുറിയാനി പള്ളികളില്‍ ഒന്നായ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ദേവാലയത്തില്‍ 2026 മെയ് 1, 2 തീയതികളില്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. മെയ് 1 നു (വെള്ളിയാഴ്ച) 6:00നു കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം 7.00 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാര്‍ഷികവും നടത്തപ്പെടും.
മെയ് 2 ശനിയാഴ്ച രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് പരിശുദ്ധ യാക്കോബായ സഭയുടെ യു കെ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനായ വെരി : റെവ ഫാ രാജു എബ്രഹാം ചെറുവിള്ളില്‍ കോര്‍ എപ്പിസ്കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിനും ആശിര്‍വാദത്തിനും ശേഷം നേര്‍ച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും.
പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങള്‍ക്ക് വിവിധ കമ്മറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായി വികാരി റവ. ഫാദര്‍ സിബി വാലയില്‍ അറിയിച്ചു.വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ തക്കവണ്ണം വിശ്വാസികള്‍ ഏവരും ബിര്‍മിങ്ഹാം യാര്‍ഡ്ലിയിലുള്ള St. Michael and All Angels Church, South Yardley, (B26 1 AP) ദേവാലയത്തില്‍ നേര്‍ച്ച കാഴ്ചകളോടെ എത്തിച്ചേരുവാന്‍ പെരുനാള് കമ്മറ്റി സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്പര്യപ്പെടുവാന് ആഗ്രഹിക്കുന്നവര്‍ ബഹുമാനപ്പെട്ട ഇടവക വികാരി റെവ ഫാ സിബി വാലയില്‍ (+44 7769 390235)ട്രസ്റ്റി :നിതിന്‍ ബേബി(07474 544447) സെക്രട്ടറി എമില്‍ ജോര്‍ജ് ജോണ്‍ (07440076404) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
SPECIAL REPORT
ക്ലൗഡ് ബാക്കപ്പ് സേവനം സ്വന്തമായി ആരംഭിക്കാനൊരുങ്ങി വാട്സാപ്പ്. നിലവില്‍ ചാറ്റുകള്‍ ബാക്കപ്പ് ചെയ്യുന്നതിന് ഗൂഗിള്‍ ഡ്രൈവിനെയോ ആപ്പിള്‍ ഐക്ലൗഡിനെയോ ആണ് വാട്സാപ്പ് ആശ്രയിക്കുന്നത്.
ഇതിന് പകരമായാണ് സ്വന്തം ക്ലൗഡ് സേവനം അവതരിപ്പിക്കാൻ വാട്സാപ്പ് ആലോചിക്കുന്നത്. വാട്സാപ്പ് ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇൻഫോയാണ് ഈ വിവരം പുറത്തുവിട്ടത്.
ഈ ബാക്കപ്പ് ഫീച്ചറിലൂടെ ഉപഭോക്താവിന് രണ്ട് ജിബി സൗജന്യ സ്റ്റോറേജ് ലഭ്യമാവും. പണം നല്കിയാല് കൂടുതല്‍ സ്റ്റോറേജ് വാങ്ങുകയും ചെയ്യാം. സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് 50 ജിബി സ്റ്റോറേജാണ് ലഭിക്കുക. പാസ് കീകളും എൻക്രിപ്ഷൻ കീകളും ഉപയോഗിച്ചുള്ള സംരക്ഷണവും ഈ ബാക്കപ്പ് ഡാറ്റയ്ക്കുണ്ടാകുമെന്നും റിപ്പോർട്ടില്‍ പറയുന്നു. പുതിയ ക്ലൗഡ് സ്റ്റോറേജ് സേവനം എത്തുന്നതോടെ ബാക്കപ്പ് കൈകാര്യം ചെയ്യുന്നതില്‍ വാട്സാപ്പിന് കൂടുതല്‍ നിയന്ത്രണം ഇതുവഴി ലഭിക്കും.
ഫീച്ചറിന്റെ സ്ക്രീൻഷോട്ടും റിപ്പോർട്ടില്‍ ഉള്‍പ്പെടുന്നുണ്ട്. നിലവില്‍ ഫീച്ചർ നിർമാണ ഘട്ടത്തിലാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഫീച്ചർ നിലവില്‍ വരുന്നതോടെ ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് സ്റ്റോറേജോ അല്ലെങ്കില്‍ ഗൂഗിള്‍ ഡ്രൈവോ താല്പര്യം അനുസരിച്ച് തിരഞ്ഞെടുക്കാം.
CINEMA
മലയാള സിനിമയുടെ രണ്ട് മഹാമേരുക്കൾ ഒരേ ഫ്രെയിമിൽ എത്തുമ്പോൾ ആരാധകർക്ക് അതൊരു ആഘോഷമാണ്. എന്നാൽ പതിവ് ഗൗരവങ്ങൾ മാറ്റിവെച്ച്, ചിരിച്ചും തമാശകൾ പറഞ്ഞും മമ്മൂട്ടിയും മോഹൻലാലും ലൈവിൽ എത്തിയപ്പോൾ സോഷ്യൽ മീഡിയ അത് ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ആരാധകന്റെ കമന്റിന് മമ്മൂട്ടി നൽകിയ മറുപടിയാണ് ഇപ്പോൾ സൈബർ ലോകത്ത് ചിരി പടർത്തുന്നത്.
ലൈവിനിടെ കമന്റ് വായിച്ചുക്കൊണ്ടിരുന്ന മമ്മൂട്ടി ‘ദേ ലാലേ, ഒരുത്തൻ ഒരു ഹായ് ചോദിക്കുന്നു മസില് പിടിച്ചിരിക്കാതെ കൊടുക്ക്’ എന്ന് മോഹൻലാലിനോട് പറയുന്നു. അതിന് മറുപടിയായി ഉടൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ Hy mone എന്നും പറയുന്നു.
34,000ത്തിൽ അധികം ആളുകളാണ് ഈ ലൈവ് കണ്ടത്. പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ അതു തന്നെയാണ് ഏറ്റവും വലിയ ടെന്‍ഷന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
“നമ്മുടെ കൈയിലുള്ളത് തന്നെയാണോ അവര്‍ പ്രതീക്ഷിക്കുന്നതെന്നാണ് ടെന്‍ഷന്‍. നമ്മളേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം പ്രേക്ഷകര്‍ക്കാണ്. നിര്‍മ്മാതാവിന് മുടക്കുമുതലും ലാഭവും കിട്ടണം. എന്നാല്‍ മാത്രമേ ഇനിയും ഇത്തരത്തില്‍ സിനിമകള്‍ സംഭവിക്കാനുള്ള സാഹചര്യം ഒരുങ്ങൂ”. മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
മറ്റ് ഭാഷകളിലും നാളെത്തന്നെ റിലീസ് ഉണ്ടാവുമോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുഭാഷാ പതിപ്പുകളുടെ സെന്‍സറിംഗ് കഴിയാന്‍ ഒരാഴ്ച എടുക്കുമെന്നാണ് അറിഞ്ഞതെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. സംവിധായകന് എവിടെ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് അദ്ദേഹത്തിന് ഉറങ്ങാതെ പ്രാന്ത് പിടിച്ചുകാണും എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിസ്മയമായ 'ദൃശ്യം' എന്ന ചിത്രത്തിന്റെ സെറ്റിലെ രസകരമായ ഒരു പിന്നാമ്പുറ കഥ പങ്കുവെച്ചിരിക്കുകയാണ് നടി അൻസിബ ഹസൻ. മോഹൻലാല്‍ എന്ന നടന്റെ അഭിനയമികവ് മാത്രമല്ല, സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ കരുതലുകൂടി വെളിപ്പെടുത്തുന്നതായിരുന്നു ഈ അനുഭവം. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിർത്തിയ ആ നിർണ്ണായക നിമിഷത്തിന് പിന്നില്‍ ഇങ്ങനെയൊരു 'മധുരമുള്ള' രഹസ്യം കൂടി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്ന് അൻസിബ വെളിപ്പെടുത്തുന്നു.
പോലീസ് സംഘം ജോർജുകുട്ടിയുടെ പറമ്പ് കുഴിക്കുമ്പോള്‍ വരുണിന്റെ മൃതദേഹത്തിന് പകരം ചത്ത പശുക്കുട്ടിയെ ലഭിക്കുന്ന രംഗം ചിത്രീകരിക്കുന്ന വേളയിലാണ് ഈ സംഭവം നടന്നത്. സസ്പെൻസ് നിറഞ്ഞ ആ രംഗം ചിത്രീകരിക്കുന്നതിന് തൊട്ടുമുൻപ് സെറ്റില്‍ ആരോ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ലഡു വിതരണം ചെയ്തിരുന്നു. അൻസിബ ആസ്വദിച്ച് ലഡു കഴിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സംവിധായകൻ ജീത്തു ജോസഫിന്റെ 'റോളിംഗ്' എന്ന നിർദ്ദേശം വരുന്നത്. പെട്ടെന്നുണ്ടായ പരിഭ്രമത്തില്‍ പകുതി കഴിച്ച ലഡു എന്തുചെയ്യണമെന്നറിയാതെ അൻസിബ പകച്ചുപോയി. ജോർജുകുട്ടിയും കുടുംബവും പോലീസിന് മുന്നില്‍ ഭയന്നുനില്‍ക്കുന്ന അതീവ ഗൗരവകരമായ ആ രംഗത്ത് കയ്യിലൊരു ലഡുവുമായി നില്‍ക്കുന്നത് അസാധ്യമായിരുന്നു. ആഹാരസാധനമായതിനാല് അത് വലിച്ചെറിയാനും തോന്നിയില്ല. ഈ ധർമ്മസങ്കടം തിരിച്ചറിഞ്ഞ മോഹൻലാല്‍ വളരെ ശാന്തനായി അൻസിബയുടെ അരികിലെത്തി. മറ്റാരും ശ്രദ്ധിക്കാത്ത വിധം അൻസിബയുടെ കയ്യില്‍ നിന്നും ആ ലഡു വാങ്ങി അദ്ദേഹം തന്റെ പോക്കറ്റില്‍ ഒളിപ്പിച്ചു.
"ദൃശ്യം ഒന്നില്‍, അതിന്റെ ക്ലൈമാക്സ് സീനില്‍ ഈ പശുക്കുട്ടിനെ എടുക്കുന്നുണ്ടല്ലോ പറമ്പീന്ന്. പശുക്കുട്ടിനെ എടുക്കുമ്പോള്‍ ആശ ചേച്ചിയുടെ ക്യാരക്ടറും സിദ്ധിഖിക്കയുടെ ക്യാരക്ടറുമൊക്കെ ഇങ്ങനെ അത്ഭുതപ്പെട്ട് ജോർജ്ജുകുട്ടിയെ നോക്കുന്നുണ്ട്. ലാലേട്ടൻ ആണെങ്കില്‍ 'ഞാനൊന്നും ചെയ്തിട്ടില്ല' എന്നുള്ള രീതിയില്‍ നില്‍ക്കുന്നുണ്ട്. ഓഡിയൻസ് ആകെ ടെൻഷനിലാണ്. ഇനി കിട്ടിയത് ഇതാണോ എന്നോർത്ത്..."
"ആ സീൻ ചെയ്യുന്ന സമയത്ത് ആരുടെയോ ബർത്ത് ഡേ ആയിരുന്നു അന്ന്. ആരോ എല്ലാവർക്കും ലഡു കൊണ്ടുവന്നു കൊടുത്തു. എല്ലാവരും കഴിച്ചു. ഞാൻ ലഡു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷോട്ടിന് തൊട്ടുമുൻപ്. പെട്ടെന്ന് 'റോളിംഗ്' പറഞ്ഞു. ഞാൻ വേഗം ലഡു വിഴുങ്ങി, ബാക്കി പകുതി എന്റെ കയ്യിലുണ്ട്. നോക്കുമ്പോള്‍ ലാലേട്ടൻ ഇങ്ങനെ നോക്കുന്നുണ്ട്. ഇത് എവിടെയെങ്കിലും വെക്കാൻ സ്ഥലമില്ല. ഫുഡ് ആയതുകൊണ്ട് താഴെയിടാനും പറ്റില്ല. അപ്പൊ ലാലേട്ടൻ മെല്ലെ എന്റെ കയ്യില്‍ നിന്നും ലഡു വാങ്ങി പോക്കറ്റില്‍ ഇട്ടു. ആ സീനില്‍ നോക്കിയാല്‍ കാണാം, ലാലേട്ടൻ പോക്കറ്റ് മറച്ചുവച്ചിരിക്കുന്നത്. ഷോട്ട് കഴിഞ്ഞപ്പോള്‍ ലഡു എടുത്തു തിരിച്ചു തന്നു, കുറച്ചു ചതുങ്ങിയിട്ടുണ്ട്, കഴിച്ചോ എന്നു പറഞ്ഞു," അൻസിബയുടെ വാക്കുകളിങ്ങനെ.
ലാലേട്ടൻ വരുണിന്റെ മൃതദേഹം മാത്രമല്ല, തന്റെ ലഡുവും പോലീസുകാർ കാണാതെ അന്ന് ഒളിപ്പിച്ചുവെച്ചു എന്നാണ് അൻസിബ ചിരിയോടെ പറയുന്നത്.
ഒരു ഭാരത സര്‍ക്കാര്‍ ഉത്പ്പന്നം എന്ന ചിത്രം സാമ്പത്തിക വിജയം നേടാത്തതിനാല്‍ താന്‍ ജപ്തി ഭീഷണിയിലും ആത്മഹത്യയുടെ വക്കിലുമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ സുബീഷ് സുധി. താന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഈ ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും തിയേറ്ററില്‍ വിജയിക്കാത്തത് സിനിമ നിര്‍മ്മിച്ച തനിക്കും സുഹൃത്തുക്കള്‍ക്കും മേല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് സുബിഷ് പറഞ്ഞു. തന്റെ വീട് ജപ്തിയുടെ വക്കിലാണ്. വല്ലാത്ത കടക്കെണിയിലായ താന്‍ കടക്കാരുടെ കോളുകളെ ഭയന്നാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. പിടിച്ചുനില്‍ക്കാനാകാതെ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിക്കേണ്ടതായി പോലും വന്നു. സിനിമയ്ക്കായി ഫണ്ടുതന്നവര് കേസ് കൊടുത്തതിനാല്‍ വാറണ്ടുമുണ്ട്. ജീവിക്കാനാകാത്ത അവസ്ഥയിലാണ് താനെന്ന് സുബിഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമയുടെ പേരുമായി ബന്ധപ്പെട്ട സെന്‍സര്‍ ബോര്‍ഡ് വിവാദം മുതല്‍ സിനിമ ബോംബെയില്‍ വില്ക്കാന് പോയപ്പോള്‍ കബളിപ്പിക്കപ്പെട്ടത് ഉള്‍പ്പെടെയുള്ള ദുരനുഭവങ്ങള്‍ വിവരിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. വലിയ സ്വപ്നങ്ങള്‍ക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയില്‍ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണമെന്നും അദ്ദേഹം പോസ്റ്റിലൂടെ അപേക്ഷിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
വലിയ സ്വപ്നങ്ങള്‍ക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയില്‍ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഒരു ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി വന്ന ഞാന്‍ 80 ഓളം സിനിമകളില്‍ അഭിനയിച്ചു. ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന പടത്തില്‍ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേര്‍ന്നാണ് നിര്‍മ്മിച്ചത് . 2024 മാര്‍ച്ച് 8 പ്രേമലുവും മഞ്ഞുമ്മല്‍ ബോയിസും തിയേറ്റര്‍ നിറഞ്ഞു നില്ക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും എക്സാമും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവര്‍ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ല്‍ 4 സ്റ്റാര്‍ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.
സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങള്‍ ആയിരുന്നു. ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം സിനിമയുടെ പേരില്‍ നിന്ന് ഭാരതം സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തു .
റിലീസ് നു 2 ദിവസം മുന്നേ തിരക്കഥകൃത്തു നിസാംക്ക മരണപെട്ടു. പിന്നേ ഈ സിനിമ വില്ക്കാന് ബോംബയില്‍ പോയി അവിടെ കുറെ ഏജന്റ്മാര്‍ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല.
ഞാന്‍ നേരായ വഴിയില്‍ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാന്‍ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാന്‍ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയില്‍ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട് തന്നവര്‍ എനിക്കു എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി . എന്നെ എപ്പോള്‍ വേണമെങ്കിലും ജയിലില്‍ ഇടുന്ന അവസ്ഥയില്‍ ആണ്. ഇപ്പോള്‍ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോണ്‍ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവര്‍ എന്റെ ഫോണ്‍ പോലും എടുക്കാതായി. ഒരു ദിവസം 40ഓളം കാളുകള്‍ ആണ് വരുന്നത് കടകാരുടേത്.
പിടിച്ചു നില്കാനാവാതെ 2 തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. സൂയിസൈഡ് attemptന് മുന്നേ ഞാന്‍ രണ്ടു മൂന്ന് സുഹൃത്തുക്കള്‍ക്ക് മെസ്സേജ് അയച്ചിരുന്നു. അവരില്‍ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. aswathy മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തില്‍ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഈ നല്ല സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ ശ്രമിച്ച സതീഷേട്ടനും വര്‍ക്കിച്ചനും സാമ്പത്തിക ബാധ്യതയില്‍ ആണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസര്‍മാറും സമാന അവസ്ഥയില്‍ ആണ്. ഒരു അടിപോലും മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം.
NAMMUDE NAADU
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ തുടരുന്ന നാവിക ഉപരോധം യുദ്ധമെന്നാണ് അദേഹം പറഞ്ഞത്. പ്രതിരോധത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഒരു രാജ്യത്തിന് വില കൊടുക്കേണ്ടി വരുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേത്തു. എക്സിലൂടെയായിരുന്നു പെസഷ്കിയാൻ്റെ പ്രതികരണം.
അതേസമയം, യുഎസ്-ഇറാൻ സംഘർഷത്തിൽ പ്രതികരണവുമായി ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയും രംഗത്തെത്തിയിരുന്നു. ഇറാൻ്റെ ആണവ മിസൈൽ ശേഷി സംരക്ഷിക്കുമെന്നും ഗൾഫിലെ അമേരിക്കൻ സാന്നിധ്യം ഇല്ലാതാക്കുമെന്നുമായിരുന്നു മൊജ്തബ ഖമനയിയുടെ പ്രതികരണം. ഇറാൻ സ്റ്റേറ്റ് മീഡിയ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് മൊജ്തബ പ്രതികരിച്ചത്.
പശ്ചിമേഷ്യയിലെ ആക്രമണവും സൈനികനടപടിയും രണ്ട് മാസം പിന്നിടുമ്പോൾ ഹോർമൂസ് കടലിടുക്കിൽ യുഎസ് തോറ്റ് നാണംകെട്ടിരിക്കുകയാണ്. ഇതോടെ ഒരു പുതിയ അധ്യായമാണ് പേർഷ്യൻ ഗൾഫിലും ഹോർമൂസിലും ആരംഭിക്കുന്നത് എന്നാണ് ഖമനയി പറഞ്ഞത്. സ്വന്തം സൈനിക താവളങ്ങൾ പോലും സംരക്ഷിക്കാൻ സാധിക്കാത്ത അമേരിക്ക എങ്ങനെ ഗൾഫിന് സുരക്ഷ ഒരുക്കുമെന്നും മൊജ്തബ ചോദിച്ചു. ഇറാൻ, രാജ്യത്തിൻ്റെ ആണവ മിസൈൽ ശേഷി സംരക്ഷിച്ചുകൊണ്ട് അധിനിവേശ പ്രവർത്തനങ്ങളെ ധീരമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആരോ കക്കയുടെ ഷെൽ കൊണ്ട് ബീച്ചിൽ എഴുതി വെച്ച ‘86 47’ എന്ന അക്കം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പക്ഷേ, അതിന്റെ പേരിൽ കോടതി കയറി യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) മുൻ ഡയറക്ടർ ജയിംസ് കോമി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘വധിക്കാൻ ആഹ്വാനം’ നടത്തിയെന്ന കുറ്റം ചുമത്തിയാണ് മുൻപേ ട്രംപിന്റെ നോട്ടപ്പുള്ളിയായ കോമിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.
2025 മേയിൽ ബീച്ചിൽ കക്കയുടെ പുറംതോടുകൾ ഉപയോഗിച്ച് ‘86 47’ എന്ന അക്കങ്ങളുടെ മാതൃക ആരോ ഉണ്ടാക്കിവച്ചിരിക്കുന്നതിന്റെ ചിത്രം കോമി ‘കൂൾ ഷെൽ ഫോർമേഷൻ’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ, സംഭവം അത്ര കൂളായിരുന്നില്ല. അമേരിക്കയിൽ, ഒരാളെ കൊന്നുകളയുക എന്നതിന് ഉപയോഗിക്കുന്ന കോഡ് ആണ് ‘86’. ഭക്ഷണശാലകളിലും മറ്റും ഒരു വിഭവം തീർന്നു എന്നു സൂചിപ്പിക്കാനാണ് ‘86’ എന്ന കോഡ് ഉപയോഗിച്ചു തുടങ്ങിയത്. ‘ബിരിയാണി 86’ എന്ന ബോർഡുകണ്ടാൽ ബിരിയാണി തീർന്നു എന്നർഥം. യുഎസിന്റെ 47–ാം പ്രസിഡന്റാണ് ട്രംപ്. ക്യാംപസ് സംവാദത്തിനിടെ വെടിയേറ്റു മരിച്ച ട്രംപ് അനുകൂലിയായ വലതുപക്ഷ ആക്ടിവിസ്റ്റ് ചാർലി കർക്കിന്റെ തൊപ്പിയിൽ 47 എന്ന അക്കം എഴുതിയിരുന്നു.
അപ്പോൾ, രണ്ട് അക്കങ്ങളും കൂട്ടി വായിച്ചാൽ ‘ട്രംപിനെ തീർത്തുകളയുക’ എന്ന് അർഥമുണ്ടെന്നു വ്യാഖ്യാനിച്ചാണ് കോമിക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തതും അറസ്റ്റ് ചെയ്തതും.
സംഭവം വിവാദമായതോടെ, താൻ അങ്ങനെ ഉദ്ദേശിച്ചിട്ടേയില്ലെന്നു പറഞ്ഞ് കോമി പോസ്റ്റ് പിൻവലിച്ചു. പക്ഷേ, നിരന്തര വിമർശകനായ കോമിയെ ‘തീർക്കാൻ’ ട്രംപ് തീരുമാനിച്ചു. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്.
കേസ് രാഷ്ട്രീയ പകപോക്കലാണെന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കോമി സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. 2013 മുതൽ 2017 വരെ എഫ്ബിഐ ഡയറക്ടർ ആയിരുന്നു ജയിംസ് കോമി.
Channels
ബിഗ് ബോസിലൂടെ ജീവിതം മാറിമറിഞ്ഞ താരമാണ് ദിൽഷ പ്രസന്നൻ. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ ഷോയുടെ നാലാം സീസണിലെ വിജയിയാണ് ദില്‍ഷ. സോഷ്യല്‍ മീഡിയയിലെ താരം കൂടിയാണ് ദില്‍ഷ. ഫോട്ടാഷൂട്ടും റീലുമൊക്കെയായി എപ്പോഴും താരം നിറഞ്ഞു നില്‍ക്കാറുണ്ട്. ദില്‍ഷ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യലിടങ്ങളില്‍ ഹിറ്റാകാറുമുണ്ട്. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോള്‍ ദില്‍ഷയുടെ സോഷ്യല്‍ ഫീഡ് നിറയെ.
രണ്ടു സഹോദരിമാരാണ് ദില്ഷയ്ക്കുള്ളത്. ഇളയ സഹോദരി ഷേഖ പ്രസന്നനാണ് ഇപ്പോള്‍ വിവാഹിതയാകാൻ പോകുന്നത്. ദീർഘനാളായി സുഹൃത്തായ സൂരജ് ആണ് ഷേഖയുടെ വരൻ. ഷേഖയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളാണ് ദില്‍ഷ പങ്കുവെച്ചിരിക്കുന്നത്. ''താന്‍ സ്നേഹിച്ച വ്യക്തിയുമായി എന്റെ സഹോദരിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു. വഴക്കുകളും പ്രണയവും കരുതലും പിന്തുണയും സന്തോഷവും ഒരുപാട് പ്രതിസന്ധികളും നിറഞ്ഞ ആ വലിയ യാത്രയ്ക്ക് ശേഷം, ഈ നിമിഷം സത്യത്തില്‍ വളരെ സവിശേഷമായി തോന്നുന്നു. എല്ലാ കാര്യങ്ങളിലും അവര്‍ എപ്പോഴും പരസ്പരം താങ്ങായി ഉണ്ടായിരുന്നു. അവള് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതിലും ഇപ്പോള്‍ സുരക്ഷിതമായ കൈകളില്‍ എത്തിയതിലും ഞാനും ചിന്നയും ഒരുപാട് സന്തോഷത്തിലാണ്. പ്രിയപ്പെട്ടവര്‍ക്ക് വിവാഹനിശ്ചയ ആശംസകള്‍'', എന്നാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ദില്‍ഷ ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.
ദില്‍ഷയുടെ ഫോട്ടോഷൂട്ടുകള്‍ എന്നും സ്പെഷ്യലാണ് ആരാധകർക്ക്. അത്രയെറെ ആഴത്തിലുള്ളതായിരിക്കും അവയെന്നതാണ് പ്രത്യേകത. അതുപോലെ തന്നെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സെലിബ്രിറ്റികളും സഹപ്രവർത്തരും ആരാധകരുമടക്കം നിരവധിപ്പേർ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ഷിയാസ് കരീമിനെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. വാര്‍ത്ത പങ്കിട്ടു കൊണ്ട് ഷിയാസിനെ പരിഹസിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. 'കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ?' എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ പരിഹാസം. നേര്തതെ കിതാബില്‍ പറഞ്ഞിട്ടുള്ളതിനാലാണ് പന്നി കഴിക്കാത്തതെന്ന് ഷിയാസ് പറഞ്ഞിരുന്നു. ഇതിനെയാണ് ലക്ഷ്മി പ്രിയ പരിഹസിക്കുന്നത്.
പിന്നാലെ ഷിയാസിനെതിരെ പോസ്റ്റുമായി എത്തുകയും ചെയ്തു ലക്ഷ്മി പ്രിയ. ഇയാളുടെ പേരില്‍ ഇപ്പോള്‍ രണ്ടാമത്തെ പീഡന കേസ് ആണ്. കിതാബ് അനുസരിച്ചു മാത്രമാണോ അപ്പോ ഇയാള്‍ ജീവിക്കുന്നത്? എന്നാണ് ലക്ഷ്മി പ്രിയ ചോദിക്കുന്നത്. ആ വാക്കുകളിലേക്ക്:
ഞാന്‍ ഷിയാസ് കരീമിന്റെ കിതാബ് പഠിച്ചിട്ടില്ല. അത് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. എന്തു കാര്യവും പഠിക്കുന്നത് നല്ലതായതിനാല്‍ ആ കിതാബ് ഞാന്‍ പഠിയ്ക്കാത്തതില്‍ എനിക്ക് നിരാശയുണ്ട്. പഠിച്ചിരുന്നുവെങ്കില്‍ ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് പറഞ്ഞു കൊണ്ട് ശ്രീ ആരിഫ് ഹുസൈന് ജിയെപ്പോലെ എനിക്കും സമര്‍ത്ഥിക്കമായിരുന്നു. ഒരറിവും നിസാരമല്ല. ഇത് മലയാളത്തില്‍ അല്ലാത്തതിനാല്‍ ഇനി പഠിക്കാനും നിവര്‍ത്തിയില്ല. മലയാളം പരിഭാഷ താല്‍പ്പര്യമില്ല. കാരണം വ്യാഖ്യാനം വ്യാഖ്യാതാവിന്റെ മതം അഥവാ അഭിപ്രായം അനുസരിച്ചു വ്യത്യാസപ്പെട്ടേക്കാം.
ഉദാഹരണത്തിന് ഖുര്‍ആന്‍ അരച്ച് കലക്കി കുടിച്ച് പഠിച്ച എന്നെ വളര്‍ത്തിയ എന്റെ അച്ഛന്റെ അമ്മ, എന്റെ വാപ്പുമ്മ മരണം വരെയും പ്രസവിക്കുന്ന ഒരു ജീവിയുടെയും മാംസം ഭക്ഷിച്ചിരുന്നില്ല. അതായത് പ്രസവിക്കുന്ന മത്സ്യങ്ങള്‍ ആയ സ്രാവ്, തിരണ്ടി,കൂടാതെ പെണ്ണാട്, പശുവിന് മാംസം എരുമയുടെ മാംസം ഇവ. എന്നോട് വാപ്പുമ്മ പറഞ്ഞിരുന്നത് ഖുര്‍ആന്‍ അത് അനുവദിക്കുന്നില്ല എന്നാണ്. എനിക്ക് സത്യത്തില്‍ ആ വിഷയത്തില്‍ ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് അറിയില്ല.അവര്‍ എപ്പോഴും സാത്വിക ഭക്ഷണങ്ങളും ചെറിയ മത്സ്യങ്ങളും ശീലിച്ചു പോന്നിരുന്നു. അതുകൊണ്ട് തന്നെ അത്തരം ഭക്ഷണം ശീലിച്ചു പോന്ന എനിക്ക് വലിയ ജീവികളുടെ മാംസവും വലിയ മത്സ്യങ്ങളും ഭയമാണ്. അതിനാല്‍ വെജിറ്റേറിയന്‍ ആവാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. അപ്പോള്‍ ഭക്ഷണം എന്നത് ശീലമാണ്!
എന്നാല്‍ ഇതേ ഖുര്‍ആന്‍ ഒക്കെ പഠിച്ച എന്റെ ഉമ്മയുടെ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ പ്രസവിച്ച് കിടക്കുന്ന മൂത്ത ചേച്ചിയ്ക്ക് കൊടുക്കാന്‍ എന്റെ ഉമ്മ ( എന്നെപ്പോലെ മോരും തൈരും മാത്രം കഴിയ്ക്കുന്ന എന്റെ ഉമ്മ ) ഒരു ഭീമാകാരന്‍ സ്രാവിനെ വൃത്തിയാക്കുന്നു. പ്രസവിക്കുന്ന ജീവിയെ പ്രസവിച്ച് കിടക്കുന്ന ഒരു സ്ത്രീയ്ക്ക് പാലുണ്ടാകാന് നല്കുന്നു. ഞാന്‍ ഉമ്മയോട് ചോദിച്ചപ്പോള്‍ എന്റെ പച്ചക്കറി ഉമ്മ ഒഴികെ അവിടെയുള്ള എല്ലാവരും സ്രാവിനെ കഴിയ്ക്കുമത്രേ! ഞാന്‍ ഒന്നും മിണ്ടിയില്ല. ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് അത് പഠിക്കാത്ത എനിക്ക് അറിയില്ലല്ലോ. അപ്പോ ഭക്ഷണം എന്നത് ശീലമാണ്!
ഈ പ്രസവിയ്ക്കുന്ന ജീവികളെ ഖുര്‍ആന്‍ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? അങ്ങനെ എങ്കില്‍ പശുവിന് മാംസം നിങ്ങള്‍ ശരിക്കും കഴിക്കാറുണ്ടോ? അതോ ഞങ്ങള്‍ സങ്കികളോടുള്ള വാശി കൊണ്ട് പറയുന്നതാണോ എന്ന് നല്ല ഭാഷയില്‍ നിങ്ങള്‍ക്ക് കമെന്റ് ചെയ്യാം. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.എന്റെ അറിവില്‍ മെജോരിറ്റി മുസ്ലിംസും ബീഫ് എന്ന പേരില്‍ പശു അല്ല പോത്തിറച്ചി ആണ് കഴിക്കുന്നത്.
ഇനി ഷിയാസ് കരീം വിഷയത്തില്‍ ' ഇതും കിതാബില്‍ പറഞ്ഞിട്ടുണ്ടോ ' എന്ന് ചോദിക്കാന്‍ കാരണം കിതാബില്‍ പറഞ്ഞിട്ടുള്ളതിനാല്‍ അയാള്‍ പന്നി മാംസം കഴിക്കാറില്ല എന്നാണ്. ബീഫ് അഥവാ പശുവിന് മാംസം കഴിക്കാത്ത എല്ലാവരും ബിജെപി ആവണം എന്നുണ്ടോ? പിന്നെ ഇയാളുടെ പേരില്‍ ഇപ്പോള്‍ രണ്ടാമത്തെ പീഡന കേസ് ആണ്. കിതാബ് അനുസരിച്ചു മാത്രമാണോ അപ്പോ ഇയാള്‍ ജീവിക്കുന്നത്?
ഇയാള്‍ എന്റെ സുഹൃത്ത് അല്ല . സ്റ്റാര്‍ മാജിക്ക് ഷോയില്‍ ഇയാള്‍ വരുമ്പോ എനിക്ക് ഇയാളെ അറിയില്ല. ഇയാള്‍ എത്തിയ സമയത്ത് ഞാന്‍ 4 വര്‍ഷം ചെയ്ത ഷോ ഞാന്‍ മതിയാക്കിയിരുന്നു. പറഞ്ഞു വന്നത് ജാതിയും മതവും ഭക്ഷണ ശീലവും രാഷ്ട്രീയവും സൗഹൃദവുമൊക്കെ വ്യക്തിപരമായ ചോയ്സ് ആണ്.അതിനെ കൂട്ടിക്കുഴയ്ക്കാതെ ഇരിക്കുക. ഓം ലോകാ : സമസ്താ : സുഖിനോ ഭവന്തു :
ന.ബി: എന്റെ വോട്ട് എവിടെ എവിടെ എന്ന് കരയുന്ന സൈബര്‍ ആങ്ങളമാര്‍ക്ക് 2024 ലെ വോട്ട് ചെയ്ത ഫോട്ടോ സുക്കര്‍ അണ്ണന് ഓര്‍മ്മപ്പെടുത്തിയത് കാണിച്ചു തരുന്നു. ഡേയ് തൃപ്പൂണിത്തുറയില്‍ ഞാന്‍ പുതിയ വീട് വാങ്ങിയടെ. അഡ്രസ്സ് ചേഞ്ച് മൂലം ഞാന്‍ കൊടുത്ത രേഖകളുമായി ബന്ധപ്പെട്ട എന്തോ എറര്‍ മൂലം ഇത്തവണ വോട്ടില്ല. കൊള്ളാം അങ്ങ് തിരുവനന്തപുരത്ത് ഒരു പുരുഷന് സ്കാന്‍ ചെയ്തപ്പോള്‍ സ്കാന്‍ റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രം ഉണ്ട് പോലും.ഇല്ലാത്ത ഗര്‍ഭ പാത്രം ഉണ്ടായതിലും വലുതല്ലല്ലോ ഉണ്ടായിരുന്ന വോട്ട് പോയത്. മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി. നിങ്ങള്‍ ഇഷ്ടമുള്ള ഭക്ഷണം ഒക്കെ കഴിച്ചു സന്തോഷമായി ഇരിക്കൂ.
റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെയുള്ള വിദേശ വ്യവസായിയായ യുവതിയുടെ പരാതിയില്‍ കേസെടുത്തു പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവസ്ഥലം കോഴിക്കോട് ആയതിനാല്‍ കേസ് കോഴിക്കോട് പോലീസിന് കൈമാറും. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക തട്ടിപ്പിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തെന്നും തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി എന്നുമാണ് യുവതിയുടെ പരാതി. നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഷിയാസ് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. പണം ഇടപാട് നടത്തിയ ബാങ്ക് വിവരങ്ങളും ചാറ്റുകളും യുവതി പോലീസിന് കൈമാറിയിരുന്നു.
പ്രണയം നടിച്ച് ആദ്യം യുവതിയുടെ വിശ്വാസം ആര്‍ജ്ജിച്ചു. ശേഷം ജിമ്മിന്റെ നവീകരണത്തിന് എന്നു പറഞ്ഞ് 65 ലക്ഷം രൂപ കൈപ്പറ്റി . താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയതോടെ യുവതി പണം തിരിച്ചു ചോദിച്ചു. നല്‍കിയില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്നു പറഞ്ഞായിരുന്നു ഭീഷണിയെന്നാണ് യുവതി പരാതിപ്പെട്ടിരുന്നത്.
മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ഗൗരി കൃഷ്ണന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ ശാരീരിക മാറ്റത്തെക്കുറിച്ചും കഠിനാധ്വാനത്തിലൂടെ കൈവരിച്ച നേട്ടത്തെക്കുറിച്ചും താരം വാചാലയാകുന്നു. വർക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് ഒൻപതു വർഷം പഴക്കമുള്ള ടീഷർട്ട് വീണ്ടും ധരിക്കാനായതിന്റെ സന്തോഷമാണ് ഗൗരി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയാത്ത വിധമുള്ള മാറ്റമാണ് എന്ന് ഗൗരി തന്നെ പറയുന്നു. ഒന്‍പത് വര്‍ഷം മുന്‍പത്തെ ടീ ഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയാണ് ഗൗരി പങ്കുവെച്ചിരിയ്ക്കുന്നത്. എത്രത്തോളം സന്തോഷവും ആവേശവും ഈ മാറ്റം നടിയ്ക്ക് നല്കുന്നു എന്ന് മുഖത്തെ ആ ചിരിയില്‍ തന്നെ വ്യക്തമാണ്. നിരവധിയാളുകൾ ഗൗരിയുടെ ഈ മാറ്റത്തെ പ്രശംസിച്ച് പോസ്റ്റിനു താഴെ കമന്റെ ചെയ്യുന്നുണ്ട്.
"ഈ ഫോട്ടോ പങ്കുവയ്ക്കാതിരിക്കാന്‍ എനിക്ക് തന്നെ കഴിയുന്നില്ല, എന്റെ മാറ്റം കണ്ടിട്ട് ഞാന്‍ തന്നെ അത്രയധികം എക്സൈറ്റഡ് ആണ്. ഈ ഒരു മാറ്റത്തിന് എന്നെ സഹായിച്ച ഷാനുവിന് നന്ദി. ഒരിക്കലും ഇത്തരത്തിൽ മാറാന്‍ എന്നെക്കൊണ്ട് സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നതേയില്ല. ഒന്‍പത് വര്‍ഷം മുന്‍പുള്ള എന്റെ ടി ഷര്‍ട്ട് വീണ്ടും ധരിക്കാന്‍ കഴിഞ്ഞു", എന്നാണ് ഗൗരി കൃഷ്ണന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണൻ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകൻ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. എന്നാൽ മനോജുമായി ഇപ്പോൾ വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഗൗരി അടുത്തിടെ വ്ളോഗിലൂടെ അറിയിച്ചിരുന്നു.
അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന് ശ്രുതി രജനികാന്ത്. ആരാധിച്ചിരുന്ന പലരേയും നേരിട്ട് പരിചയപ്പെട്ടപ്പോള്‍ വിചാരിച്ചിരുന്നത് പോലെയല്ലെന്നും ശ്രുതി പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ശ്രുതി മനസ് തുറന്നത്. താന്‍ നൂറിലേറെ ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും താരം പറയുന്നുണ്ട്.
''മിന്നുന്നതെല്ലാം പൊന്നല്ല എന്ന് കാരണവന്മാര് പറഞ്ഞതു പോലെയാണ്. പുറമേ നിന്ന് കാണുമ്പോള്‍ എല്ലാവരും നല്ലവരാണ്. നമ്മളെ സഹായിക്കും എന്ന് തോന്നും. ഞാന്‍ അങ്ങനെ ചെയ്യുന്ന ആളാണ്. ഞാന്‍ സഹായിച്ചവര്‍ ഇപ്പോള്‍ മുന്‍നിരയിലുണ്ട്. ചിലര്‍ അന്യഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. എനിക്കത് ഇഷ്ടമാണ്. ഒരാള്‍ക്ക് അവസരം വാങ്ങി നല്കാന് സാധിക്കുമെങ്കില്‍ നല്ലതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ എന്റെ കാര്യത്തില്‍ അങ്ങനെ അധികം കണ്ടിട്ടില്ല'' ശ്രുതി പറയുന്നു.
''എല്ലാം ഞാന്‍ തന്നെ കഷ്ടപ്പെട്ട് നേടിയതാണ്. അല്ലാതെ ഒരാള്‍ വന്ന് നീ ഇത്രയും കഷ്ടപ്പെടുന്നതല്ലേ നിനക്ക് അവസരം നല്‍കാം എന്ന് പറഞ്ഞിട്ടില്ല. അടുത്തു നില്ക്കുന്നവര് പോലും നമ്മളെ സജസ്റ്റ് ചെയ്യാത്തതൊക്കെ ഞാന്‍ കണ്ടിട്ടുള്ളതാണ്. ദൂരെ നിന്ന് കണ്ട് ആരാധിച്ച പലരേയും അടുത്ത് ചെന്ന് കാണുമ്പോള്‍, അവരുടെ യഥാര്‍ത്ഥ ക്യാരക്ടര്‍ കാണുമ്പോല്‍ അയ്യോ നമ്മള് ഇങ്ങനല്ലല്ലോ വിചാരിച്ചതെന്ന് തോന്നിയിട്ടുണ്ട്.''
''അങ്ങനെ ഞാന്‍ കുറേയൊക്കെ മടുത്തിട്ടുണ്ട്. പണ്ട് ഫെമിലിയര്‍ അല്ലെന്ന് പറയും. പക്ഷെ ഇപ്പോള്‍ ആളുകള്‍ക്ക് പരിചിതയാണ്. എന്നിട്ടും അവസരങ്ങള്‍ എന്തുകൊണ്ട് വരുന്നില്ലല്ലെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ഇപ്പോഴും എനിക്ക് അത്രത്തോളം അവസരങ്ങള്‍ വരുന്നില്ല.'' താരം പറയുന്നു. പിന്നാലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ശ്രുതി സംസാരിക്കുന്നുണ്ട്.
''എല്ലായിടത്തുമെന്ന പോലെ സിനിമയിലും കാസ്റ്റിങ് കൗച്ചും അഡ്ജസ്റ്റ്മെന്റ് ചോദിക്കുന്നവരും പണം ചോദിക്കുന്നവരുമുണ്ട്. അതുപോലെ തന്നെ കലയെ സ്നേഹിക്കുന്നവരുമുണ്ട്. അത് വേണോ വേണ്ടയോ തീരുമാനിക്കുന്നത് നമ്മളാണ്. എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ എന്നെയത് ബാധിച്ചിട്ടില്ല. എനിക്ക് പ്രതികരണ ശേഷിയുണ്ട്. സിനിമയ്ക്ക് വേണ്ടി എന്റെ ശരീരം സാക്രിഫൈസ് ചെയ്യേണ്ടതില്ല. അഡ്ജസ്റ്റ്മെന്റിലൂടെ കിട്ടുന്ന അവസരത്തില്‍ നമ്മുടെ കഴിവെന്താണ്? അതിനോട് എനിക്ക് താല്പര്യമില്ല. എനിക്ക് അങ്ങനെ വേണ്ട. ദൈവം സഹായിച്ച് അങ്ങനെ സമ്പാദിച്ച് ജീവിക്കേണ്ട അവസ്ഥയില്ല'' എന്നാണ് താരം പറയുന്നത്.
''അങ്ങനൊരു അവസരത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞാല്‍ ആരും നമ്മളെ ഒന്നും ചെയ്യില്ല. അവസരങ്ങള്‍ നിഷേധിക്കാം. പക്ഷെ മനുഷ്യരെ മാറ്റാനാകില്ല. നമുക്ക് ചെയ്യാനാകുന്നത് ക്ഷമയോടെ കാത്തിരിക്കാം എന്നതാണ്. ചിലപ്പോള്‍ അതുകൊണ്ടാകാം എനിക്ക് അവസരങ്ങള്‍ വരാതിരിക്കുന്നത്. അവസരങ്ങള്‍ക്ക് വേണ്ടി ഒക്കെ പറഞ്ഞ ശേഷം പ്രതികരിക്കാന്‍ പോകരുത്. നാളെ ഒരാളോട് പറഞ്ഞാല്‍ എന്തുകൊണ്ട് നോ പറഞ്ഞില്ലെന്നാകും ആദ്യത്തെ ചോദ്യം'' എന്നും ശ്രുതി പറയുന്നു.
BUSINESS
'നാസ ലാൻസാറ്റ്’ ആണ് ഇപ്പോള്‍ ട്രെൻഡിങ്ങ് മുഴുവനും. ‘യുവർ നെയിം ഇൻ ലാൻസാറ്റ്’ എന്ന പുത്തൻ ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നാസ. വെറും ഗ്രാഫിക്സല്ല ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യഥാർഥ ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് നമ്മുടെ പേരിൻ്റെ ആകൃതി നിർമ്മിക്കാവുന്നതാണ്.
ഭൗമശാസ്ത്രം, ബഹിരാകാശ ശാസ്ത്രം എന്നിവയെക്കുറിച്ച് കൗതുകം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാസ ലാൻസെറ്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. ഇതുപയോഗിച്ച് ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യഥാർഥ ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് നമ്മുടെ പേര് സൃഷ്ടിക്കാവുന്നതാണ്.
നിങ്ങളുടെ പേര് എങ്ങനെ നിർമിക്കാം?
നാസയുടെ ഔദ്യോഗിക സൈറ്റ് ആദ്യം സന്ദർശിക്കുക
‘യുവർ നെയിം ഇൻ ലാൻസാറ്റ്’ എന്ന് സെർച്ച് ചെയ്യുക
തന്നിരിക്കുന്ന സ്പെയ്സിൽ നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക
നിങ്ങളുടെ പേരിലെ ഓരോ അക്ഷരത്തിൻ്റെയും ആകൃതിയിലുള്ള യഥാർഥ ഉപഗ്രഹചിത്രങ്ങൾ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.
ഗ്യാലറി പര്യവേഷണം ചെയ്യാം…
വ്യത്യസ്തതരത്തിലുള്ള 72 ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ആൽഫബെറ്റ് ഇമേജ് ഗ്യാലറിയും പര്യവേക്ഷണം ചെയ്യാവുന്നതാണ്. 2026ലെ ഭൗമദിനത്തോടു അനുബന്ധിച്ചാണ് ഈ ഉദ്യമത്തിന് നാസ തുടക്കം കുറിച്ചത്.
ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ആപ്പുകൾ സൈൻ ഇൻ ചെയ്യാൻ ഒടിപിയും ഗൂഗിൾ ലിങ്കും വേണ്ട, പുതിയ മാറ്റവുമായി ഗൂഗിൾ. ഇവയ്ക്ക് പകരം ഫോണിൽ തന്നെയുള്ള വേരിഫിക്കേഷൻ സംവിധാനം ഇനി ഉപയോഗിക്കാം. ഇത് ആപ്പുകളിൽ സൈൻ ഇൻ ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കും. ഈ മാറ്റം വരുന്നതിലൂടെ ആപ്പുകളുടെ ഉപയോഗം കൂടുതൽ സുഗമമാക്കും.
ഇതിന് പകരം സൈൻ ആപ്പ് നടപടികൾ ലളിതമാക്കുന്ന വെരിഫൈഡ് ഇമെയിൽ സംവിധാനമാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ക്രെഡൻഷ്യൽ മാനേജർ വഴി പ്രവർത്തിക്കുന്ന സംവിധാനം നിലവിൽ വരുന്നതോടെ ഫോണിൽ ആപ്പുകൾ ഓപ്പൺ ചെയ്യുമ്പോൾ ഓടിപി കോഡുകൾക്കോ ഇമെയിൽ ലിങ്കുകൾക്കോ വേണ്ടി കാത്തിരിക്കേണ്ടി വരില്ല. ഫോണിൽ നേരത്തെയുള്ള ക്രെഡൻഷൽ സംവിധാനം ഉപയോഗിച്ച് ഇമെയിൽ തൽക്ഷണം സ്ഥിരീകരിക്കും.
വെരിഫിക്കേഷൻ കോഡുകൾ പരിശോദിക്കുന്നതിനായി നിലവിൽ ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന ആപ്പിൽ നിന്ന് പുറത്തു കടന്ന് ജീമെയിലോ മെസേജുകളോ തുറക്കേണ്ട ആവശ്യം ഇനിയില്ല. പകരം സൈൻ ആപ്പ് സമയത്ത് സ്ക്രീനിൽ തെളിയുന്ന വിൻഡോയിലൂടെ ആപ്പിന് ആവശ്യമായി വിവരങ്ങൾ ഏതൊക്കെയാണെന്ന് ഉപയോക്താവിന് മനസിലാവും. ഒറ്റ ടാപ്പിലൂടെ ഈ വിവരങ്ങൾ കൈമാറുന്നതിലൂടെ സൈൻ ഇൻ അതിവേഗത്തിൽ പൂർത്തിയാവും. സൈൻ ആപ്പുകൾക്ക് പുറമേ അക്കൗണ്ട് റിക്കവറി ലളിതമാക്കാനും ഈ വെരിഫൈഡ് ഇമെയിൽ സംവിധാനം സഹായിക്കും. നിലവിൽ വ്യക്തിഗത അക്കൗണ്ടുകൾക്ക് മാത്രമാണ് ഈ അപ്ഡേഷൻ ലഭിക്കുക.
സ്മാർട്ട് ഫോൺ രംഗത്ത് വെല്ലുവിളി ഉയർത്താൻ ഓപ്പൺ എഐ. ആപ്പിൾ ഉൾപ്പെടെയുള്ള നിർമാതാക്കളുമായി മത്സരിക്കാൻ സ്മാർട്ട് ഫോൺ നിർമാണ രംഗത്തേക്ക് കടക്കുകയാണ് ഓപ്പൺ എഐ. പ്പൺഎഐ സ്മാർട്ട്ഫോൺ വൻതോതിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നുവെന്ന് ആപ്പിൾ അനലിസ്റ്റായ മിങ് ചി കുവോയാണ് തന്റെ ഗവേഷണക്കുറിപ്പിൽ അവകാശപ്പെടുന്നു. 2028ൽ ആദ്യ സ്മാർട്ട് ഫോൺ ലോകത്തിന് മുന്നിലെത്തിക്കാനാണ് ഓപ്പൺ എഐ ലക്ഷ്യമിടുന്നത്.
കസ്റ്റം സ്മാർട്ട്ഫോൺ പ്രോസസ്സറുകൾ വികസിപ്പിക്കുന്നതിനായി സെമികണ്ടക്ടർ കമ്പനികളായ ക്വാൽകോം, മീഡിയടെക് എന്നിവയുമായി ഓപ്പൺ എഐ ചർച്ചകൾ നടത്തുന്നുണ്ടെന്നും പറയപ്പെടുന്നു. പുതിയ ഫോൺ ഓപ്പൺഎഐയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ(OS) പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഫോണിൽ ആപ്പുകൾക്ക് പകരം AI ഏജന്റുകളായിരിക്കും പ്രവർത്തിക്കുക. മുൻ ആപ്പിൾ ഡിസൈനറായ ജോണി ഐവിന്റെ ഓപ്പൺഎഐയുമായുള്ള സജീവ സഹകരണം ഹാർഡ്വെയർ രൂപകൽപ്പനയെ സ്വാധീനിച്ചേക്കാം.
മിംഗ്-ചി കുവോ പറയുന്നതനുസരിച്ച്, ഫോണിലെ പ്രവൃത്തികൾ സ്വയം ചെയ്യാൻ കഴിയുന്ന AI ഏജന്റിന്റെ പ്രവർത്തമായിരിക്കും പുതിയ സ്മാർട്ട്ഫോണിനെ പുനർനിർവചിക്കുന്നത്. ഫോണിലൂടെ ജോലികൾ പൂർത്തിയാക്കാനും ആവശ്യങ്ങൾ നിറവേറ്റാനും ഈ എഐ ഏജന്റുകൾ ശ്രമിക്കുന്നു. ഓപ്പറേറ്റിംഗ് സിസ്റ്റവും ഹാർഡ്വെയറും പൂർണ്ണമായി നിയന്ത്രിക്കുന്നതിലൂടെ മാത്രമേ OpenAI ഒരു സമഗ്രമായ AI ഏജന്റ് സേവനം നൽകാൻ കഴിയൂ.
ഓപ്പൺ എഐയ്ക്ക് കരുത്തുറ്റ എഐ മോഡലുകൾ ഉണ്ടെങ്കിലും നേരിട്ട് ഉപയോക്താവിലേക്ക് എത്തുന്നില്ലെന്നാണ് കമ്പനി മനസിലാക്കുന്നത്. തങ്ങളുടെ സേവനത്തിനായി തേർഡ് പാർട്ടി പ്ലാറ്റ്ഫോമികളെയാണ് ഉപയോക്താക്കൾക്ക് ആശ്രയിക്കേണ്ടിവരുന്നത്. തങ്ങളുടെ എഐ മോഡലുകൾക്ക് ഗുണം ലഭിക്കാൻ സ്മാർട്ട് ഫോൺ നിർമാണ രംഗത്തേക്കുള്ള വരവ് സഹായം ചെയ്യുമെന്നാണ് ഓപ്പൺ എഐ കരുതുന്നത്. അതേസമയം ഓപ്പൺ എഐ എതിരാളികളായി കാണുന്ന സാംസങും ആപ്പിളും എഐ ഏജന്റുകളെ എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
HEALTH
കേരളത്തിൽ ഇപ്പോൾ പാമ്പിനെ കുറിച്ചുള്ള വാർത്തകളാണ് കൂടുതൽ ആയി കാണുന്നത്. അതുകൊണ്ടു തന്നെ പല കാര്യങ്ങളിലും ആളുകൾക്ക് സംശയവും ഉണ്ടാകും. അത്തരത്തിൽ ഒന്നാണ് പച്ചക്കറിയോ പഴമോ പാമ്പ് കടിച്ചാൽ അത് വിഷമായി മാറുമോ എന്നുള്ളത്. ഒരാളെ കൊല്ലാൻ കഴിയുന്ന അതേ പാമ്പ് പറമ്പിൽ വളരുന്ന പച്ചക്കറികളിലോ മരത്തിൽ വളരുന്ന ഒരു പഴം കടിച്ചാൽ അത് വിഷമായി മാറും എന്നാണ് ആളുകൾ പറയുള്ളത്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ? ശാസ്ത്രത്തിൽ അത്തരം വാദങ്ങൾക്ക് അർത്ഥമില്ല. കാരണം, പാമ്പ് കടിച്ചാൽ ഒരു പഴമോ പച്ചക്കറിയോ വിഷമായി മാറുന്നില്ല, അത് കഴിക്കുന്നത് പ്രതികൂല ഫലമുണ്ടാക്കുന്നില്ല. ഇനി എന്തുകൊണ്ട് ഇത് വിഷമായി മാറുന്നില്ല എന്ന് കൂടി നോക്കാം.
എഎഫ്പി ഫാക്റ്റ് ചെക്കും മറ്റ് ശാസ്ത്ര റിപ്പോർട്ടുകളും അനുസരിച്ച്, പാമ്പ് വിഷം ഒരു തരം പ്രോട്ടീനാണ്. രക്തപ്രവാഹത്തിൽ നേരിട്ട് കലരുമ്പോൾ മാത്രമേ ഇത് അതിന്റെ ഫലം കാണിക്കുകയുള്ളൂ. നേരിട്ട് കഴിക്കുകയാണെങ്കിൽ, അത് ആമാശയത്തിലേക്ക് പ്രവേശിക്കുകയും ദഹന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഗ്യാസ്ട്രിക് ആസിഡ് ഉപയോഗിച്ച് തകർക്കപ്പെടുകയും ചെയ്യുന്നു, ഇത് ശരീരത്തിൽ ഒരു പ്രതികൂല ഫലവും ഉണ്ടാക്കുന്നില്ല.
പഴങ്ങളിലും പച്ചക്കറികളിലും പാമ്പുകൾ കടിക്കാനുള്ള സാധ്യത കുറവാണ്. കാരണം, പാമ്പുകൾ ഒരിക്കലും പല്ലുകൾ ഉപയോഗിക്കാറില്ല. പാമ്പുകൾ മാംസഭുക്കുകളാണ്, അവ ഒരിക്കലും നിർജീവ വസ്തുക്കളെ കടിക്കില്ല. ചെറിയ സസ്തനികൾ, പക്ഷികൾ, മുട്ടകൾ, പ്രാണികൾ, മറ്റ് ഉരഗങ്ങൾ തുടങ്ങിയ മാംസമാണ് അവയുടെ പ്രധാന ഭക്ഷണം.സ്പീഷിസുകളെ ആശ്രയിച്ച്, ചില പാമ്പുകൾ മത്സ്യം, തവളകൾ, അല്ലെങ്കിൽ മറ്റ് പാമ്പുകളെപ്പോലും ഭക്ഷിക്കും. അവയുടെ ദഹനവ്യവസ്ഥയുടെ മുഴുവൻ സംവിധാനവും മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനുകളും കൊഴുപ്പുകളും ദഹിപ്പിക്കുന്നതിനാണ്, അതിനാൽ അവ സസ്യഭക്ഷണങ്ങൾക്ക് അനുയോജ്യമല്ല. അതിനാൽ, പാമ്പുകൾ ഒരിക്കലും പഴങ്ങളിലും പച്ചക്കറികളിലും കടിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഇനി പാമ്പ് പച്ചക്കറിയോ പഴമോ കടിച്ചാലും വിഷം ബാധിക്കില്ല. കാരണം സസ്യങ്ങൾക്ക് പാമ്പിന്റെ വിഷം ആഗിരണം ചെയ്യാൻ കഴിയില്ല, കാരണം അത് ഒരു തരം പ്രോട്ടീൻ ആണ്. അതിനാൽ, പഴങ്ങളിലോ പച്ചക്കറികളിലോ തുളച്ചുകയറാൻ അതിന് കഴിയില്ല.
പാമ്പുകൾ പച്ചക്കറികളോ പഴങ്ങളോ കഴിക്കുന്നതിനെക്കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും, ഒരു പൊതു രീതി എന്ന നിലയിൽ, പകുതി തിന്നതോ മൃഗങ്ങളോ പക്ഷികളോ കടിച്ചതോ ആയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഉചിതമല്ല. കോവിഡ്, നിപ്പ തുടങ്ങിയ പകർച്ചവ്യാധികൾ മൃഗങ്ങൾ കഴിച്ച ഭക്ഷ്യവസ്തുക്കൾ ഉപേക്ഷിക്കണം എന്നതിന്റെ തെളിവാണ്. പല മൃഗങ്ങളും സൂനോട്ടിക് രോഗകാരികൾക്ക് കാരണമാകുന്ന അണുബാധയുടെ വാഹകരാണ്, അവ മനുഷ്യരെ എളുപ്പത്തിൽ ബാധിക്കുന്നു. മാത്രമല്ല പാമ്പിന്റെ വിഷത്തിന്റെ ഫലത്തേക്കാൾ, പാമ്പ് ഇഴയുന്നത് മണ്ണിൽ നിന്ന് ചെറിയ അണുക്കളെയും മറ്റ് ബാക്ടീരിയകളെയും പഴങ്ങളിലേക്കോ പച്ചക്കറികളിലേക്കോ മാറ്റും, കൂടാതെ അവ നേരിട്ട് കഴിക്കുന്നത് അണുബാധയ്ക്ക് കാരണമാകും. അതിനാൽ, ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും പഴങ്ങളും പച്ചക്കറികളും കഴുകണം.
PRAVASI VARTHAKAL

