"സംശയാസ്പദമായ ബാഗ്" കണ്ടെത്തിയതിനെ തുടർന്ന്, ബോംബ് ഭീഷണി സംശയിച്ച് അരീനയിലെ പീറ്റർ കേ ഷോയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. വ്യാജ ബോംബ് ഭീഷണി നടത്തിയെന്ന സംശയത്തിൽ ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി കോമിക്കിന്റെ ഷോയ്ക്കിടെ പരിഭ്രാന്തരായ ആരാധകർ ബർമിംഗ്ഹാമിലെ യൂട്ടിലിറ്റ അരീനയിൽ നിന്ന് ഓടിപ്പോകാൻ നിർബന്ധിതരായതിനെ തുടർന്നാണ് 19 കാരനെ അറസ്റ്റ് ചെയ്തത്.
15,000 പേർക്ക് ഇരിക്കാവുന്ന വേദിയിൽ നിന്ന് തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തോട് പുറത്തുപോകാൻ പോലീസ് ഉത്തരവിട്ടതോടെ കൊമേഡിയൻ പീറ്റർ കേയെ വേദിയിൽ നിന്ന് അടിയന്തരമായി സുരക്ഷിതസ്ഥലത്തേക്ക് മാറ്റി.
സംശയാസ്പദമായ ഒരു ബാഗ് അരീനയുടെ അകത്തു നിന്ന് കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് പിന്നീട് സ്ഥലം പരിശോധിച്ചപ്പോൾ അപകടകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് സ്ഥിരീകരിച്ചു.
ബോംബ് വ്യാജക്കേസിൽ സംശയിക്കപ്പെടുന്ന 19 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും അയാൾ ഇപ്പോഴും കസ്റ്റഡിയിലാണെന്നും സേന അറിയിച്ചു.
60 വർഷത്തെ പ്രവർത്തനത്തിന് ശേഷം യുകെയിലെ ഒരു ഐക്കോണിക് ഷൂ ശൃംഖലയുടെ അവസാനത്തെ കട ഇന്ന് അടച്ചുപൂട്ടും.
ഒരുകുടുംബം നടത്തുന്ന റീട്ടെയിലർ ദിവസാവസാനം അടച്ചുപൂട്ടാൻ ഒരുങ്ങുമ്പോൾ, ഡിസ്കൗണ്ട് ഡീലുകൾ നേടാൻ ഉപഭോക്താക്കൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി .
പെർത്തിലെ അവസാന ലൊക്കേഷൻ അടച്ചുപൂട്ടുന്നതിനാൽ, ഇന്ന് (മെയ് 2 ശനിയാഴ്ച) ബ്രാൻഡിന്റെ ഇൻ-സ്റ്റോർ ബിസിനസിന്റെ അവസാന ദിവസമായിരിക്കുമെന്ന് മോസ്റ്റിൻ മക്കെൻസി സ്ഥിരീകരിച്ചു .
1966-ൽ സ്ഥാപിതമായ ഈ ഷൂ ശൃംഖല, "ഗാബോർ, റീക്കർ, ജോസഫ് സീബൽ തുടങ്ങി നിരവധി ബ്രാൻഡുകളുടെ സമഗ്രമായ ശേഖരം വാഗ്ദാനം ചെയ്തിരുന്നു, കൂടാതെ സുഖസൗകര്യങ്ങൾ, ഗുണനിലവാരം, ശൈലി എന്നിവ വാഗ്ദാനം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്".
തുടക്കത്തിൽ യുകെയിലുടനീളം ശാഖകൾ പ്രവർത്തിച്ചിരുന്നു , അതിൽ എഡിൻബർഗ് , ബ്രൗട്ടി ഫെറി, കെന്റിലെ ടെന്റർഡെൻ എന്നിവ ഉൾപ്പെടുന്നു .
വില്പന കുത്തനെ കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെ മോസ്റ്റിൻ മക്കെൻസിയിലെ മറ്റെല്ലാ സ്റ്റോറുകളും ഇതിനകം അടച്ചുപൂട്ടി , 2023-ൽ അതിന്റെ മുൻനിര അബർഡീൻ ബ്രാഞ്ച് അടച്ചുപൂട്ടിയായിരുന്നു തുടക്കം.
അതിനിടെ മോസ്റ്റിൻ മക്കെൻസി എല്ലാ ഓൺലൈൻ സ്റ്റോക്കുകളിലും ക്ലിയറൻസ് വിൽപ്പന ആരംഭിച്ചു , ഇനങ്ങൾക്ക് 70 ശതമാനം വരെ കിഴിവ് നൽകുന്നു.
Latest News
ഐടി മേഖലയിലെയും മറ്റ് കോർപ്പറേറ്റ് ഓഫീസുകളിലെയും കടുത്ത ജോലിഭാരവും മാനസിക സമ്മർദ്ദവും കുറയ്ക്കുന്നതിനായി പുതിയൊരു വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു കമ്പനി. ദിവസവും നിശ്ചിത സമയം ജോലിയിൽ നിന്ന് വിട്ടുനിന്ന്, സഹപ്രവർത്തകർക്കൊപ്പം 'പിക്നിക്' ആഘോഷിക്കുന്ന ഈ രീതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിക്കഴിഞ്ഞു. ഓഫീസില്‍ ‘1 മണിക്കൂര്‍ പിക്നിക്’ എന്ന വേറിട്ട രീതി നടപ്പിലാക്കിയ ഒരു ഇന്ത്യന്‍ സംരംഭക സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നു. ‘കെകെ ക്രിയേറ്റ്’ സ്ഥാപകയായ കാവ്യ കര്‍ണാടക് ആണ് തന്റെ ടീമിന്റെ മാനസിക ഉല്ലാസത്തിനായി ഇത്തരമൊരു രീതി ഒരുക്കിയിരിക്കുന്നത്.
എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണിക്ക് തന്റെ 40 അംഗങ്ങളുള്ള ടീം മുഴുവന്‍ ജോലി നിര്‍ത്തിവെച്ച് ഒന്നിച്ച് ഭക്ഷണം കഴിക്കുമെന്നും, ഇത് കമ്പനിയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഒരുമ വളര്‍ത്താന്‍ സഹായിക്കുന്നുവെന്നും അവര്‍ ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചു.
സംരംഭകയുടെ വാക്കുകൾ ഇങ്ങനെ: ‘എല്ലാ ദിവസവും ഞങ്ങളുടെ ഓഫീസില്‍ 1 മണിക്കൂര്‍ പിക്നിക് ഉണ്ടാകും! അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന, ഡെഡ്ലൈനുകളുടെയും തിരക്കുകളുടെയും ഇടയിലുള്ള 40 പേരാണ് ഞങ്ങള്‍. എന്നാല്‍ ക്ലോക്കില്‍ 2 അടിക്കുമ്പോള്‍ എല്ലാം മാറുന്നു, എല്ലാവരും ഹാളില്‍ ഒത്തുചേരുന്നു.’ കാവ്യ കുറിച്ചു.
ഭക്ഷണസമയത്തെ വേറിട്ട ക്രമീകരണങ്ങളും ശ്രദ്ധേയമാണ്. ‘ഔദ്യോഗികമായ ഇരിപ്പിടങ്ങള്‍ ഒന്നുമില്ലാതെ തന്നെ ജീവനക്കാര്‍ പരസ്പരം ഇടം കണ്ടെത്തുന്നു. കസേരകള്‍ അങ്ങുമിങ്ങും വലിച്ചിടും. ചിലര്‍ നില്ക്കുന്നു, ചിലര്‍ ഇടുങ്ങിയ ഇടങ്ങളില്‍ ഇരിക്കുന്നു. കാരണം, കെകെ ക്രിയേറ്റില് ആരും ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നില്ല. അവിടെ തട്ടുകളോ പദവികളോ ഇല്ല. മാനേജര്‍മാരും പുതുതായി ചേര്‍ന്നവരും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു.’
മാനേജര്‍മാരാണ് പലപ്പോഴും ഈ ലഞ്ച് ബ്രേക്കിന് മുന്‍കൈ എടുക്കുന്നതെന്നും, ഡെസ്കുകളില്‍ നിന്ന് മാറി എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും കാവ്യ വ്യക്തമാക്കി. ‘ഇത് ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും, ചിലപ്പോള്‍ അതില്‍ കൂടുതലും. ആരെങ്കിലും വീട്ടിലുണ്ടാക്കിയ ഭക്ഷണം പങ്കുവെക്കും, ചിലര്‍ തമാശകള്‍ പറയും, മറ്റു ചിലര്‍ കളികളില്‍ ഏര്‍പ്പെടും. എല്ലാ ദിവസവും ഒരു പാര്‍ട്ടി പോലെയാണ് തോന്നാറുള്ളത്.’ അവര്‍ പറഞ്ഞു.
‘ഇത്തരമൊരു സംസ്കാരം വിരളമാണ്. സത്യം പറഞ്ഞാല്‍, ചില ദിവസങ്ങളില്‍ ഇതൊരു ഓഫീസാണെന്ന് പോലും തോന്നാറില്ല. ഒരു കുടുംബം ഒന്നിച്ച് ഭക്ഷണത്തിനിരിക്കുന്നത് പോലെയാണ് അനുഭവപ്പെടാറുള്ളത്. ഈ 60 മിനിറ്റുകള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നത്, ജോലിക്കപ്പുറമുള്ള ബന്ധങ്ങളാണ് ഒരു ടീമിനെ യഥാര്‍ത്ഥത്തില്‍ കെട്ടിപ്പടുക്കുന്നത് എന്നാണ്.’- കാവ്യ കുറിക്കുന്നു.
പോസ്റ്റ് വൈറലായതോടെ, തൊഴിലിടങ്ങളില്‍ ഇത്തരം ഒത്തൊരുമയും ടീം വര്‍ക്കും വളര്‍ത്തുന്ന കാവ്യയുടെ നയത്തെ അഭിനന്ദിച്ച് നിരവധി പേര് രംഗത്തെത്തി. ‘പദവികള്‍ക്ക് അപ്പുറം ടീമിനെ വളര്‍ത്തുന്ന തൊഴില്‍ സംസ്കാരമാണിത്. മീറ്റിംഗ് റൂമുകളില്‍ ലഭിക്കാത്ത വിശ്വാസവും ആത്മബന്ധവും ചിരിയും ഇത്തരം ഒത്തുചേരലുകളിലൂടെ ലഭിക്കുന്നു,’ എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.
ASSOCIATION
ബെഡ്ഫോർഡ്: കേരളത്തിലെ പുരാതനവും, പ്രശസ്തവും കേരളത്തിലെ ആദ്യ സ്വാശ്രയ കോളേജുകളിലൊന്നുമായ സെന്റ് ബെർക്മാൻസ് കോളേജിന്റെയും(എസ് ബി), അസംപ്ഷൻ കോളേജിന്റെയും സംയുക്ത അലുമ്നി സമ്മേളനവും, ചങ്ങനാശ്ശേരി അതിരൂപതയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് ഊഷ്മള സ്വീകരണവും ഇന്ന് (മെയ് 2) വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ബെഡ്ഫോർഡിന് സമീപമുള്ള മാർസ്റ്റൺ മോർട്ടെയ്ൻ വില്ലേജ് ഹാളിൽ വെച്ച് വിപുലമായി നടത്തപ്പെടുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുകയും, ചരിത്രപരമായി ഏറെ പ്രാധാന്യവുമുള്ളതുമായ
എസ് ബി, അസംപ്ഷൻ കോളേജുകളുടെ സംയുക്ത അലുമ്നി സമ്മേളനത്തിൽ പ്രത്യുത കലാലയങ്ങളുടെ രക്ഷാധികാരിയും, ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് പങ്ക് ചേരുന്നതാണ്. തോമസ് പിതാവിന് അലുമ്നി സമ്മേളനത്തിൽ വെച്ച് ഉജ്ജ്വല വരവേൽപ്പ് നല്‍കുമെന്നും, പിതാവിന്റെ മഹനീയ സാന്നിധ്യം സമ്മേളനത്തിൽ ഏറെ സന്തോഷവും അഭിമാനവും ആവേശവും പകരുമെന്നും സംഘാടകർ പറഞ്ഞു.
അലുമ്നി സമ്മേളനത്തിൽ പങ്കുചേരുവാനായി ഇതിനോടകം പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും, അവരുടെ കുടുംബാംഗങ്ങളെയും, അഭ്യുദയകാംക്ഷികളെയും സംഗമത്തിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നുവെന്നും, സമ്മേളന വിജയത്തിനായി ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും സംഘാടകർ അറിയിച്ചു.
Venue:
Marston Moretaine Village Hall
Bedford Road, Marston Moretaine, Bedford MK43 0LD
യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ യോർക്ഷെയർ & ഹമ്പർ റീജിയണിലെ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ മാസം 18 ന് ബ്രാഡ്ഫോർഡിലെ സെന്റ് കൊളമ്പസ് സ്കൂളിൽ വച്ച് നടന്നു. ഉച്ചക്ക് 3 മണിക്ക് ആരംഭിച്ച അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾക്ക് ശേഷം വയനാടൻ ടേസ്റ്റ് ഒരുക്കിയ ഭക്ഷണവും തുടർന്ന് അയർലണ്ടിൽ നിന്നുമുള്ള K North ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക് നെറ്റും നടന്നു. പരിപാടിയിലെ ഓഡിയോ വിഷ്വൽ പാർട്ണർ ആയിരുന്ന ലാഡ്സ് ഇവന്റസ് കീത്ത്ലിയുടെ അതിമനോഹരമായ ലൈറ്റ് & സൗണ്ട് ക്രമീകരണങ്ങൾ പരിപാടികൾക്ക് മിഴിവേകി.
അന്നേദിവസം മുൻവർഷങ്ങളിലേതുപോലെ ബാലറ്റ് പേപ്പർ വോട്ടിങ്ങിലൂടെ അടുത്ത രണ്ട് വർഷങ്ങളിലേക്കുള്ള അസോസിയേഷൻ ഭാരവാഹികളെ അസോസിയേഷൻ അംഗങ്ങൾ തെരെഞ്ഞെടുത്തു. ടോം തോമസ് (പ്രസിഡന്റ്), എൽദോ ജോർജ് (സെക്രട്ടറി), ജിസ്മോൻ ജോൺ (ട്രെഷറർ), അനൂപ ഒറാസ്ക (വൈസ് പ്രസിഡന്റ്), ടീന അരുൺ (ജോയിന്റ് സെക്രട്ടറി) എന്നിവരെ പ്രധാന ചുമതലകളിലേക്ക് തിരഞ്ഞെടുത്തു. കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിമൽ ജോയി, ഷിഹാസ് സലിം, ഷിബു ജോർജ്, ഷിബിൻ ആന്റണി, അജാസ് ജമാൽ, ലാൽജോ ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.
പരിപാടിയിൽ കമ്മിറ്റി മെമ്പർ സിന്റോ വർഗീസ് സ്വാഗതവും, ഷിബു ജോർജ് ഈസ്റ്റർ വിഷു ഈദ് സന്ദേശവും, ഷിഹാസ് സലിം നന്ദിയും രേഖപ്പെടുത്തി.
ലെസ്റ്റര്‍ ഡൈനാമിസ് എംസി സംഘടിപ്പിച്ച 'മല്ലു 7 സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഹസ്സര്‍ എംസി ചാമ്പ്യന്മാര്. ഈ മാസം ഏപ്രില്‍ 18-ന് യുകെയിലെ ലെസ്റ്ററില്‍ വെച്ച് സംഘടിപ്പിച്ച മത്സരത്തില്‍ 13 ടീമുകള്‍ പങ്കെടുത്തു. Unathletico Sheffield റണ്ണേഴ്സ്-അപ്പായി.ഇന്ത്യന്‍ ഹൈജമ്പ് താരവുമായ ബോബി അലോഷ്യസ് മുഖ്യാതിഥിയായി എത്തി ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മാനദാനവും ബോബി അലോ്ഷ്യസ് നിര്‍വ്വഹിച്ചു.
ടൂര്‍ണമെന്റ് വിജയകരമാക്കാന്‍ സഹകരിച്ച എല്ലാവര്ക്കും ക്ലബ് മാനേജര്‍ അശ്വിന്, കോച്ച് റിനില്‍, ക്യാപ്റ്റന്‍ ജോണി, കോര്‍ഡിനേറ്റര്‍ സഞ്ജീദ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.ലെസ്റ്ററില്‍ ഫുട്ബോള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ക്ലബ്ബിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്ന് പങ്കെടുക്കാവുന്നതാണ്.മലയാളി സംഘടനകൾ.
മലയാളിയുടെ നോസ്റ്റാള്ജിയയുടെ രുചിമുകുളങ്ങളെ തൊട്ടുണര്‍ത്തുന്ന വൈവിധ്യമാര്‍ന്ന രസകൂട്ടുകളുമായി ഹാര്‍ലോയുടെ നവ ഷെഫുമാര്‍ ഒന്നിക്കുന്ന ഫുഡ് ഫെസ്റ്റിവല്‍ മെയ് രണ്ടിന് നടക്കും. 12 ഓളം ഫുഡ് സ്റ്റാളുകള്‍ ആണ് അണി നിരക്കുന്നത്
മുന്‍ വര്‍ഷത്തെ നിയന്ത്രണാതീതമായ തിരക്ക് കാരണം വളരെ ക്രമീകൃതമായതും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ ആവുന്നതുമായ പാസ്മോര്‍സ് അക്കാദമിയില്‍ വെച്ചാണ് ഫുഡ് ഫെസ്റ്റിവലിന് തിരി തെളിയുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള ക്രമീകരണം കമ്മറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏവര്‍ക്കും ഫുഡ് ലഭ്യമാകാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രസോഡന്റ് ബിജു മാത്യു അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ഏറ്റവും മികച്ച1 ഉം 2 ഉം സ്റ്റാളിനുള്ള പ്രൈസ് ഡിസ്ട്രിബ്യൂഷനും ഉണ്ടായിരിക്കുന്നതാണ് എന്ന് സെക്രട്ടറി സന്ദീപ് നെട്ടൂളി അറിയിച്ചു.വൈവിധ്യങ്ങളുടെ രുചി കൂട്ടുകള്‍ ആവോളം അസ്വദിക്കാന്‍ ലഭിക്കുന്ന ഈ അസുലഭ അവസരം ഏവരും പ്രയോജനപ്പെടുത്തണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.
SPIRITUAL
ലണ്ടൻ ∙ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് - യു.കെ. കൺവൻഷൻ 2026 ജൂൺ 13 മുതൽ 15 വരെ റോമിൽവെച്ച് നടത്തപ്പെടുന്നു. "വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി" (United in Faith and Love) എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെയും പോസ്റ്ററിന്റെയും ഔദ്യോഗിക പ്രകാശനം 2026 ഏപ്രിൽ 26-ന് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബാവ തിരുവനന്തപുരത്ത് നിർവഹിച്ചു.
യൂറോപ്പ്-യു.കെ. യുടെ അപ്പസ്തോലിക് വിസിറ്റർ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് തിരുമേനി യു.കെയിലും കൺവൻഷൻ കോർഡിനേറ്റർ മോൺസിഞ്ഞോർ കുര്യാക്കോസ് ചെറുപുഴത്തോട്ടത്തിൽ റോമിലും പ്രകാശനത്തിന് നേതൃത്വം നൽകി.
കൺവൻഷനിൽ പങ്കുചേരുന്ന യു.കെ, ഇറ്റലി, ജർമ്മനി, സ്വിറ്റ്സർലാന്റ്, അയർലൻഡ്, മാൾട്ട, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ ഇടവകകളിലും പ്രകാശന ചടങ്ങുകൾ നടന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, സഭയിലെ മെത്രാന്മാർ, വൈദികർ, സന്യസ്തർ, ആത്മീയ പ്രതിനിധികൾ തുടങ്ങിയവരാണ് കൺവൻഷനിൽ പങ്കെടുക്കുന്നത്. കൺവൻഷൻ നടത്തിപ്പിനായി അപ്പസ്തോലിക് വിസിറ്റർ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ ചെയർമാനായും മോൺ. ഡോ. കുര്യാക്കോസ് ചെറുപുഴത്തോട്ടത്തിൽ ജനറൽ കോർഡിനേറ്റർ ആയുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
വൂസ്റ്റര്‍: ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസ് യുകെയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 11ന് വൂസ്റ്ററിലെ ട്യുഡര്‍ ഗ്രേഞ്ച് അക്കാഡമിയില്‍ സംഘടിപ്പിക്കുന്ന ''രാമായണോത്സവം 2026'' ന്റെ പോസ്റ്റര്‍ പ്രകാശനം ചിദാനന്ദപുരി സ്വാമികള്‍ നിര്‍വഹിച്ചു. പോസ്റ്റര്‍ പ്രകാശനം ചെയ്ത് നല്കിയ അനുഗ്രഹ സന്ദേശത്തില്‍ പരിപാടിക്ക് എല്ലാ വിധ മംഗളാശംസകളും സ്വാമിജി നേര്‍ന്നു.
2016 മുതല്‍ യുകെയിലെ ഹിന്ദു സമൂഹത്തിനിടയില്‍ ആത്മീയ, സാംസ്കാരിക, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസ് യുകെ. കുട്ടികള്‍ക്കായുള്ള ബാലഭാരതി, ഹൈന്ദവ ആചാരങ്ങളോടും ഉത്സവങ്ങളോടും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അദ്ധ്യാത്മ സമിതി, വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായ പിന്തുണ നല്കുന്ന ചിദഗ്നി എന്നീ വിവിധ വിഭാഗങ്ങളിലെ കൂട്ടായ്മകളെ ഏകോപിപ്പിച്ചു കൊണ്ട് സമൂഹ സേവന രംഗത്ത് സംഘടന സജീവമാണ്.
യുകെയിലെ വിവിധ ഹിന്ദു സമാജങ്ങളെ ഒരുമിപ്പിക്കുന്ന തരത്തില്‍ ആദ്യമായാണ് ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസ് യുകെ ഇത്തരമൊരു വിപുലമായ രാമായണോത്സവം സംഘടിപ്പിക്കുന്നത്. കുടുംബസൗഹൃദമായ ഏകദിന പരിപാടിയായി രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഉത്സവത്തില്‍ വിവിധ പ്രായവിഭാഗങ്ങള്‍ക്കായി സാഹിത്യ, കലാ മത്സരങ്ങള്‍ സോളോയും ഗ്രൂപ്പും അടിസ്ഥാനത്തില്‍ നടത്തപ്പെടും.
കവിതാരചന, കഥാരചന, ലേഖനരചന എന്നിവയോടൊപ്പം രാമായണ പാരായണം, ഭഗവദ് ഗീത ചൊല്ലല്‍, നൃത്തം, ചെണ്ടമേളം, തിരുവാതിരക്കളി, ഭജന്‍, നാടകാവിഷ്കാരം, രാമായണ പ്രശ്നോത്തരി തുടങ്ങിയവയാണ് പ്രധാന മത്സര ഇനങ്ങള്‍.
മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ഹിന്ദു സമാജങ്ങള്‍ മുഖേന എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.
മത്സരങ്ങളില്‍ പങ്കെടുക്കുന്ന സമാജങ്ങള്‍ക്ക് പോയിന്റ് അടിസ്ഥാനത്തില്‍ ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07774864598, ohmukkerala@gmail.com
നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ) യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിഷുദിനാഘോഷം,'നന്ദനം 26' അതിവിപുലമായി കൊണ്ടാടുന്നു. ഈ വരുന്ന മെയ് മാസം മൂന്നാം തീയതി ഞായറാഴ്ച രണ്ടു മണി മുതല്‍ ഡെറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ വിവിധ പരിപാടികളോടുകൂടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ട്, ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും, മുത്തു കുടകളുടെയും, പഞ്ചവാദ്യങ്ങളുടെയും, ആബാലവൃദ്ധം ജനങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ശോഭാ യാത്ര, വിഷു തിരുവാതിര, വിഷുക്കണി, പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും വിഷുക്കൈനീട്ടം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും ക്ലാസിക് സെമി- ക്ലാസിക് ഡാന്‍സുകള്‍, ബോളിവുഡ് ഡാന്‍സുകള്‍. പാട്ടുകള്‍, വിഭവസമൃദ്ധമായ വിഷദ്യ എന്നിങ്ങനെ അതിവിപുലമായി സംഘടിപ്പിച്ചിരിക്കുന്നു.
അതിവിപുലമായ പരിപാടികള്‍ സമയം ക്രമീകരണം പാലിച്ച് പൂര്‍ത്തിയാക്കേണ്ടതിനാല്‍ പങ്കെടുക്കുന്ന എല്ലാവരും കൃത്യസമയത്ത് പങ്കെടുത്ത പരിപാടി വന്പിച്ച വിജയപ്രദമാക്കണമെന്ന് സംഘാടകസമിതി അറിയിക്കുന്നു.
SPECIAL REPORT
മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ വീഡിയോകൾ പശ്ചാത്തലത്തിൽ കാണാൻ കഴിയുന്ന പിക്ചർ ഇൻ പിക്ചൻ ആഗോള തലത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങി യൂട്യൂബ്. വരും മാസങ്ങളിൽ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാവും. ആൻഡ്രോയ്ഡ്, ഐഓഎസ് ഉപകരണങ്ങൾ ഉഫയോഗിക്കുന്ന പ്രീമിയം ഉപയോക്താക്കൾക്ക് മാത്രമായി യൂട്യൂബ് ഈ ഫീച്ചർ പരിമിതപ്പെടുത്തിയിരുന്നു.
മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ തന്നെ ചെറിയ, ഫ്ലോട്ടിങ് വിൻഡോയിൽ വീഡിയോകൾ കാണാൻ സാധിക്കുന്ന യൂട്യൂബിന്റെ ഒരു ഫീച്ചാണ് പിക്ച്ചർ-ഇൻ-പിക്ച്ചർ (PiP). ഉദാഹരണത്തിന് പാചകക്കുറിപ്പുകൾക്കായി ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ തന്നെ ഒരു പാചക ട്യൂട്ടോറിയൽ വീഡിയോ യൂട്യൂബിൽ കാണാം.
മറ്റൊരു ആപ്പ് ഫോണിൽ പ്രവർത്തിക്കുമ്പോൾ പോലും സ്ക്രീനിന്റെ ഒരു സൈഡിലായി നിക്കിവെക്കാവുന്ന രീതിയിൽ യൂട്യൂബ് വീഡിയോ കാണാമെന്നതാണ് ഇതിന്റ പ്രത്യേകത. മാത്രമല്ല, യൂട്യൂബ് വീഡിയോ കാണുമ്പോൾ വാട്ട്സ്ആപ്പിൽ മെസേജ് അയക്കുകയും ചെയ്യാം.
ഒരു വീഡിയോയെ ഒരു ചെറിയ ഫ്ലോട്ടിങ് വിൻഡോയിലേക്ക് ചുരുക്കാൻ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. ഹോം സ്ക്രീനിൽ എവിടെയും മിനി പ്ലെയർ സ്ഥാപിക്കാൻ കഴിയും. 2021ൽ ഗൂഗിൾ ആദ്യമായി ഈ സവിശേഷത iOSൽ പുറത്തിറക്കിയിരുന്നെങ്കിലും പ്രീമിയം സബ്സ്ക്രൈബർമാർക്ക് മാത്രമാണ് ലഭ്യമായിരുന്നത്. മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ സൗജന്യമായി യൂട്യൂബ് വീഡിയോകൾ ബാക്ക്ഗ്രൗണ്ടിൽ കാണാനാകില്ല എന്നത് പല ഉപയോക്താക്കളുടെയും പരാതിയായിരുന്നു. പിഐപി സവിശേഷത ലഭ്യമാകുന്നതോടെ യൂട്യൂബിലെ കാഴ്ച്ചക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നാണ് കരുതുന്നത്.
CINEMA
സൂര്യയെ നായകനാക്കി ആർ ജെ ബാലാജി ഒരുക്കുന്ന സിനിമയാണ് കറുപ്പ്. ഒരു ആക്ഷൻ ഡ്രാമ സിനിമയായി ഒരുങ്ങുന്ന കറുപ്പിൽ തൃഷയാണ് നായികയായി എത്തുന്നത്. സിനിമയുടെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിൽ തൃഷ പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ തൃഷ വരാത്തതിനെക്കുറിച്ച് മനസുതുറക്കുകയാണ് ആർ ജെ ബാലാജി.
'തൃഷയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല, ഇതെല്ലാം എങ്ങനെയാണ് മാനേജ് ചെയ്യുന്നത് എന്ന് തൃഷയ്ക്ക് മാത്രമേ അറിയാവൂ. അത്രയധികം പ്രശ്നങ്ങള്‍ തൃഷ നേരിടുന്നു. അതുകൊണ്ട് തന്നെ ഇന്ന് ഈ പരിപാടിയ്ക്ക് തൃഷയ്ക്ക് വരാന്‍ സാധിച്ചില്ല. 23 വര്‍ഷങ്ങള്‍ ഒരു നായിക ടോപ് വണ്ണായി തന്നെ ഇരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. അതിനിടയില്‍ പലതും അവര്‍ക്ക് നേരിടേണ്ടതായി വന്നു. എല്ലാത്തിനെയും അതിജീവിച്ച് ഇത്രയും വര്‍ഷങ്ങള്‍ നില നിന്നു എന്നത് തൃഷയെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം തന്നെയാണ്. സൂര്യ സാറിനൊപ്പം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ വീണ്ടും അഭിനയിക്കുന്നത്. താങ്ക്യു തൃഷ, നിങ്ങള്‍ ഞങ്ങളെ എല്ലാവരെയും വളരെ അധികം കംഫര്‍ട്ടാക്കി', ബാലാജിയുടെ വാക്കുകൾ.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. സീ തമിഴ് ആണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമ മെയ് 14 ന് പുറത്തിറങ്ങും.
ദൃശ്യത്തിൽ മോഹൻലാലിന്റെ മകളുടെ വേഷം ചെയ്തുകൊണ്ടാണ് അൻസിബ ഹസൻ എന്ന നടി പ്രേക്ഷക മനസ്സിൽ തന്റെ പേര് രജിസ്റ്റർ ചെയ്തത്. ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ മലയാള സിനിമയിൽ അൻസിബ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സെല്ലുലോയ്ഡ് എന്ന സിനിമയിലെ വേഷം തനിക്ക് നഷ്ടമായതിനെക്കുറിച്ച് പറയുകയാണ് അൻസിബ. ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് വരെ താൻ ആയിരുന്നു പി.കെ. റോസി എന്ന വേഷം ചെയ്യണ്ടിയിരുന്നതെന്നും എന്നാൽ പിന്നീട് ആ വേഷം പോയതിനെക്കുറിച്ചും അൻസിബ പറഞ്ഞു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘സെല്ലുലോയ്ഡില്‍ പി.കെ. റോസി എന്ന ക്യാരക്ടര്‍ ഞാന്‍ ചെയ്യേണ്ടതായിരുന്നു. ഓഡിഷന് പോയി, ലുക്ക് ടെസ്റ്റും സ്ക്രീന്‍ ടെസ്റ്റുമെല്ലാം ചെയ്ത് സെലക്ടായതുമാണ്. ബയോപിക് എന്നതിലുപരി മലയാളത്തിലെ ആദ്യത്തെ നായികയുടെ വേഷം ബിഗ് സ്ക്രീനില്‍ അവതരിപ്പിക്കുക എന്നത് എനിക്ക് വലിയ എക്സൈറ്റ്മെന്റായിരുന്നു. പക്ഷേ, ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഒരു റിയാലിറ്റി ഷോയില്‍ ചാന്ദ്നിയുടെ പാട്ട് കമല്‍ സാര്‍ കണ്ടു. ആ കഥാപാത്രത്തിന് ചാന്ദ്നി ആപ്റ്റായിരിക്കുമെന്ന് തോന്നി കമല്‍ സാര്‍ ആ കുട്ടിയെ ലുക്ക് ടെസ്റ്റൊക്കെ ചെയ്ത് ഓക്കെയായി. ഇത് അവര്‍ എന്നെ വിളിച്ച് പറഞ്ഞു. എനിക്ക് അത് കേട്ടിട്ട് വലിയ വിഷമമായി. ആ സമയത്ത് ഞാന്‍ എല്ലാവരോടും എനിക്ക് ചാന്‍സ് കിട്ടിയെന്നൊക്കെ പറഞ്ഞ് വെച്ചതുമാണ്. പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കുന്നു എന്ന് ഫ്രണ്ട്സിനോട് പറഞ്ഞിട്ട് അത് പോയപ്പോള്‍ ഞാന്‍ ശരിക്കും ഡൗണായി.
അന്നത്തെ ദിവസം ഞാൻ റൂമിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടി. വീട്ടുകാരോട് ആദ്യം പറഞ്ഞില്ല.ഷൂട്ടൊക്കെ കഴിഞ്ഞ് സിനിമ റിലീസായ ദിവസം അത് കാണാന്‍ പോകാന്‍ കൂട്ടാക്കിയില്ല. വീട്ടുകാരെല്ലാം നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം സിനിമ പോയി കണ്ടു. കോഴിക്കോട് അപ്സര തിയേറ്ററിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നെ വിളിച്ചപ്പോള്‍ ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞതായിരുന്നു. വീട്ടുകാരാണെങ്കില്‍ എല്ലാ സിനിമയും ഫസ്റ്റ് ഡേ തന്നെ കാണുന്നവരാണ്. അവര്‍ക്ക് എന്റെ ഇമോഷനെ ഒരു വിലയുമില്ലെന്ന് തോന്നി. സിനിമയിലെ ‘ഏനുണ്ടോടി അമ്പിളി ചന്തം’ എന്ന പാട്ട് കാണുമ്പോഴെല്ലാം ‘ശ്ശെ, ഞാന്‍ ചെയ്യേണ്ട വേഷമായിരുന്നല്ലോ’ എന്നായിരുന്നു എന്റെ ചിന്ത,’ അന്‍സിബ പറയുന്നു.
സന്തോഷ വാര്‍ത്ത പങ്കിട്ട് നടി റെബ മോണിക്ക ജോണ്‍. അമ്മായാകാന്‍ പോവുകയാണെന്ന സന്തോഷമാണ് റെബ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. രണ്ടില്‍ നിന്നും തങ്ങള്‍ മൂന്നിലേക്ക് വളരുന്നുവെന്ന അടിക്കുറിപ്പോടെയാണ് റെബ അമ്മായാകാന്‍ പോകുന്ന വാര്‍ത്ത പങ്കിട്ടത്. മനോഹരമായ ഫോട്ടോഷൂട്ടും താരം പങ്കുവച്ചിട്ടുണ്ട്.
''ഞങ്ങള്‍ രണ്ടില്‍ നിന്നും മൂന്ന് ആയി വളരുന്ന ഹല്ലേലൂയ. ഈ അത്ഭുതകരമായ സമ്മാനത്തിന് കര്ത്താവിന് നന്ദി പറയുന്നു. ഈ പ്രത്യേക യാത്രയ്ക്ക് ഞങ്ങള്‍ നിങ്ങളുടെ എല്ലാവരുടേയും സ്നേഹവും അനുഗ്രഹങ്ങളും തേടുന്നു'' എന്നാണ് റെബ പങ്കുവച്ച കുറിപ്പ്. ഭര്‍ത്താവ് ജോമോനൊപ്പം കടല്ക്കരയില് നിന്നും പകര്‍ത്തിയ മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
പിന്നാലെ കമന്റുകളുമായി താരങ്ങളും ആരാധകരുമെത്തുകയാണ്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച തെന്നിന്ത്യയിലാകെ സാന്നിധ്യം അറിയിച്ച നടിയാണ് റെബ മോണിക്ക ജോണ്‍. 2022 ലായിരുന്നു റെബയും ജോമോന് ജോസഫും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു. വിവാഹ ശേഷവും റെബ അഭിനയത്തില്‍ സജീവമാണ്.
ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഫോറന്‍സിക്, ബിഗില്‍, മിഖായേല്‍, പെപ്പിന് ചുവട്ടിലെ പ്രണയം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് റെബ മോണിക്ക ജോണ്‍. താരത്തിന്റെ സന്തോഷത്തില്‍ ആരാധകരും പങ്കുചേരുകയാണ്.
NAMMUDE NAADU
ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ താൻ അതൃപ്തനാണ്. ഇറാൻ ഭരണകൂടത്തിനുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്നും തുടർ സൈനിക നടപടിയോ സമാധാന കരാറോ ആണ് മുന്നിലുള്ള വഴികൾ എന്നും ട്രംപ്. നാവിക ഉപരോധം നീക്കിയാൽ തുടർ ചർച്ചകൾക്ക് തയാറാണെന്ന് ഇറാൻ വ്യക്തമാക്കി.
ഇറാൻ ഭരണകൂടത്തിനുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്നും രണ്ടോ മൂന്നോ ഗ്രൂപ്പുകളായി അവർ തിരിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. മാനുഷികമായി നോക്കുമ്പോൾ യുദ്ധം താൻ താൽപ്പര്യപ്പെടുന്നില്ല. തുടർ സൈനിക നീക്കങ്ങൾക്കുള്ള നിർദ്ദേശങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡിൽ നിന്നും ലഭിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. മാധ്യമ പ്രവർത്തകരുമായി വൈറ്റ് ഹൗസിൽ സംസാരിക്കുകയായിരുന്നു ട്രംപ്
അതിനിടെ, ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി ട്രംപ് ഇന്നലെ യു എസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു. യുദ്ധം തുടരാൻ കോൺഗ്രസിൻ്റെ അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് കത്തിൽ ഇത്തരമൊരു പരാമർശം. 1973 ലെ യുദ്ധാധികാര പ്രമേയത്തിലെ വ്യവസ്ഥകൾ മറികടക്കാനാണ് പുതിയ നീക്കം. 1973 ലെ യുദ്ധാധികാര പ്രമേയ പ്രകാരം യു എസ് കോൺഗ്രസിൻ്റെ അനുമതിയില്ലാതെ 60 ദിവസം മാത്രമേ പ്രസിഡൻ്റിന് സൈനിക സംഘർഷത്തിൽ ഏർപ്പെടാനാകൂ.
ഇപ്പോൾ വെടിനിർത്തൽ തുടരുകയാണെന്നും യുദ്ധമില്ലെന്നും ട്രംപ് വ്യക്തമാക്കി. പ്രകോപനപരമായ പ്രസ്താവനകളും അമേരിക്കയുടെ കടുത്ത നിലപാടുകളുമാണ് നയതന്ത്രത്തിന് തടസ്സമാകുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി ആരോപിച്ചു. ഏതു ഭീഷണിയും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണെന്നും അരഗ്ചി പറഞ്ഞു. അതേസമയം ഇറാൻ യുദ്ധം തെറ്റായ തീരുമാനമായിരുന്നുവെന്ന് അമേരിക്കയിലെ 61 ശതമാനം പേർ വിശ്വസിക്കുന്നതായി വാഷിങ്ടൺ പോസ്റ്റ് – എ ബി സി സർവേയിൽ പറയുന്നു.
സമാധാന നൊബേൽ പുരസ്കാര നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പേരും ഇടംപിടിച്ചെന്ന് റിപ്പോർട്ട്. മൂന്ന് രാജ്യങ്ങൾ ട്രംപിന് പിന്തുണ നൽകിയതായാണ് റിപ്പോർട്ട്. ഇസ്രയേൽ, പാകിസ്താൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ ട്രംപിൻ്റെ പേര് നിർദേശിച്ചതായാണ് വിവരം.
എന്നാൽ ട്രംപിന്റെ പേര് നാമനിർദേശം ചെയ്തിട്ടുണ്ടോയെന്നതിൽ പ്രതികരിക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർവികെൻ തയ്യാറായില്ല. നാമനിർദേശങ്ങളിൽ 208 എണ്ണം വ്യക്തികളും 79 എണ്ണം സംഘടനകളുമാണ്.
നാമനിർദേശം ചെയ്യപ്പെട്ടവരുടെ പേരുകൾ 50 വർഷത്തേക്ക് പുറത്ത് വിടാതെ വയ്ക്കണമെന്നാണ് നൊബേൽ ഫൗണ്ടേഷന്റെ ചട്ടം. എങ്കിലും ചില പേരുകൾ ഇതിനകം നാമനിർദേശം ചെയ്തവർ തന്നെ പുറത്തുവിട്ടിട്ടുണ്ട്. യുഎസ് സെനറ്റർ ലിസ മുർകോവ്സ്കി, ഗ്രീൻലാൻഡ്-ഡാനിഷ് പാർലമെൻ്റേറിയൻ ആജ ചെംനിത്സ് എന്നിവരെ താൻ നാമനിർദേശം ചെയ്തതായി നോർവീജിയൻ നിയമതന്ത്രജ്ഞൻ ലാർസ് ഹാൾട്ട്ബ്രെക്കൻ വെളിപ്പെടുത്തിയിരുന്നു.
Channels
ഇത്തവണ ജനവിധി തേടിയവരില്‍ ഒരാളായി ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ അഖില്‍ മാരാര്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പ്രഖ്യാപിക്കാനിരിക്കെ അഖില്‍ മാരാരുടെ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്.
തനിക്ക് എത്ര വോട്ടാകും ലഭിക്കുക എന്ന് പ്രവചിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുകയാണ് അഖില്‍. ''എത്ര വോട്ട് എനിക്ക് ലഭിക്കാം. കറക്റ്റ് ആയി പറയുന്നവരില്‍ ഒരാള്‍ക്ക് എന്റെ വക ഒരു ഉഗ്രന്‍ സമ്മാനം. നിങ്ങളുടെ ചിന്തകള്‍ അറിയാനുള്ള ആഗ്രഹം മാത്രം. ചുമ്മാ ആക്ഷേപിക്കാന്‍ കമന്റ് ഇടാതെ ഏറെക്കുറെ ശെരി എന്ന് തോന്നുന്ന കണക്ക് ഇട്ടോളൂ. ഒരാള്‍ക്ക് ഒരു കമന്റ് മാത്രം'' എന്നായിരുന്നു അഖില്‍ മാരാരുടെ പോസ്റ്റ്.
പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയയെത്തി. എന്നാല്‍ അഖില്‍ പ്രതീക്ഷിച്ചത് പോലെ ആയികുന്നില്ല സോഷ്യല്‍ മീഡിയയുടെ പ്രതികരണം. താരത്തെ വിമര്‍ശിച്ചും ട്രോളിയുമൊക്കെയാണ് സോഷ്യല്‍ മീഡിയ മറുപടി നല്‍കുന്നത്. 'ഒട്ടിന്റെ എണ്ണം പറയാന്‍ പറ്റില്ല പക്ഷെ ഒന്ന് പറയാം 100% തോല്‍ക്കും, അഖില്‍ ചേട്ടന് ലഭിക്കുന്ന വോട്ടിന്റെ എണ്ണം ന്തരോ ന്തോ. പക്ഷെ, തോല്‍വി സ്ഥാനാര്‍ഥികളെ ലിസ്റ്റില്‍ മുന്‍നിരയില്‍ തന്നെ ചേട്ടന്റെ ഫോട്ടോ വരും'' എന്നായിരുന്നു ചിലരുടെ പ്രതികരണം.
'എന്റെ കൂടെ നിയമ സഭയില്‍ ശോഭേച്ചി യും ഉണ്ടാകും''എന്നായിരുന്നല്ലോ നേരെത്തെ പറഞ്ഞിരുന്നത്. ആ കണക്ക് വെച്ച് ഭൂരിപക്ഷം അല്ലേ ചോദിക്കേണ്ടത്, കേരളത്തിലെ അമ്മമാരുടെ വോട്ട് മൊത്തം നിനക്ക് അല്ലെ. അമ്മാതിരി തോന്നിവാസം അല്ലെ ഒരു ഉളുപ്പും ഇല്ലാതെ നീ പറഞ്ഞത്. ദൈവം ഉണ്ടെങ്കില്‍ നീ എട്ട് നിലയില്‍ പൊട്ടും മാരാരെ നീ നോക്കിക്കോ, ഒരു കാര്യം പറയാം. നി ഒരിക്കലും ജയിക്കാന്‍ പോവുന്നില്ല, ജയിക്കാനും പാടില്ല. വര്‍ഗീയ മുക്ത കേരളം ആകും 4 ലെ റിസള്‍ട്ട്, കുടുംബത്തില്‍ നിന്നും നോക്കിയാല്‍ വിരലില്‍ എണ്ണാവുന്നതെ ഉണ്ടാവൂ'' എന്നും ചിലര്‍ പറയുന്നു.
''ഇലക്ഷനില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. മിസ്റ്റര്‍ അഖില്‍ മാരാര്‍,താങ്കളോട് ഒരു കാര്യം പറയാതെ വയ്യ. തിങ്കളാഴ്ച്ച റിസള്‍ട്ട് വന്നുകഴിയുമ്പോള്‍ താങ്കള്‍ തോല്ക്കുകയാണെങ്കില് ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്നവരില്‍ ഒരാള്‍ ആയിരിക്കും താങ്കള്‍. അതിന് പ്രധാന കാരണം താങ്കളുടെ പാര്‍ട്ടിയോ ഉള്‍പ്പെടുന്ന മുന്നണിയോ ഒന്നും അല്ല..താങ്കളുടെ സമീപനം തന്നെ പ്രശ്നം. ഇലക്ഷന് ക്യാമ്പയിന് സമയത്ത് പ്രത്യേകിച്ച് സോഷ്യല്‍ മീഡിയായില്‍ ജനപ്രതിനിധിയാവാന്‍ യോഗ്യതയുള്ള പക്വതയുള്ള വ്യക്തി എന്ന നിലയില്‍ ആയിരുന്നില്ല താങ്കളുടെ പ്രതികരണങ്ങളും സംസാരവും'' എന്നായിരുന്നു മറ്റൊരു പ്രതികരണം.
ബിഗ് ബോസിലൂടെ ജീവിതം മാറിമറിഞ്ഞ താരമാണ് ദിൽഷ പ്രസന്നൻ. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ ഷോയുടെ നാലാം സീസണിലെ വിജയിയാണ് ദില്‍ഷ. സോഷ്യല്‍ മീഡിയയിലെ താരം കൂടിയാണ് ദില്‍ഷ. ഫോട്ടാഷൂട്ടും റീലുമൊക്കെയായി എപ്പോഴും താരം നിറഞ്ഞു നില്‍ക്കാറുണ്ട്. ദില്‍ഷ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യലിടങ്ങളില്‍ ഹിറ്റാകാറുമുണ്ട്. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോള്‍ ദില്‍ഷയുടെ സോഷ്യല്‍ ഫീഡ് നിറയെ.
രണ്ടു സഹോദരിമാരാണ് ദില്ഷയ്ക്കുള്ളത്. ഇളയ സഹോദരി ഷേഖ പ്രസന്നനാണ് ഇപ്പോള്‍ വിവാഹിതയാകാൻ പോകുന്നത്. ദീർഘനാളായി സുഹൃത്തായ സൂരജ് ആണ് ഷേഖയുടെ വരൻ. ഷേഖയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളാണ് ദില്‍ഷ പങ്കുവെച്ചിരിക്കുന്നത്. ''താന്‍ സ്നേഹിച്ച വ്യക്തിയുമായി എന്റെ സഹോദരിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു. വഴക്കുകളും പ്രണയവും കരുതലും പിന്തുണയും സന്തോഷവും ഒരുപാട് പ്രതിസന്ധികളും നിറഞ്ഞ ആ വലിയ യാത്രയ്ക്ക് ശേഷം, ഈ നിമിഷം സത്യത്തില്‍ വളരെ സവിശേഷമായി തോന്നുന്നു. എല്ലാ കാര്യങ്ങളിലും അവര്‍ എപ്പോഴും പരസ്പരം താങ്ങായി ഉണ്ടായിരുന്നു. അവള് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതിലും ഇപ്പോള്‍ സുരക്ഷിതമായ കൈകളില്‍ എത്തിയതിലും ഞാനും ചിന്നയും ഒരുപാട് സന്തോഷത്തിലാണ്. പ്രിയപ്പെട്ടവര്‍ക്ക് വിവാഹനിശ്ചയ ആശംസകള്‍'', എന്നാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ദില്‍ഷ ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.
ദില്‍ഷയുടെ ഫോട്ടോഷൂട്ടുകള്‍ എന്നും സ്പെഷ്യലാണ് ആരാധകർക്ക്. അത്രയെറെ ആഴത്തിലുള്ളതായിരിക്കും അവയെന്നതാണ് പ്രത്യേകത. അതുപോലെ തന്നെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സെലിബ്രിറ്റികളും സഹപ്രവർത്തരും ആരാധകരുമടക്കം നിരവധിപ്പേർ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ഷിയാസ് കരീമിനെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. വാര്‍ത്ത പങ്കിട്ടു കൊണ്ട് ഷിയാസിനെ പരിഹസിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. 'കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ?' എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ പരിഹാസം. നേര്തതെ കിതാബില്‍ പറഞ്ഞിട്ടുള്ളതിനാലാണ് പന്നി കഴിക്കാത്തതെന്ന് ഷിയാസ് പറഞ്ഞിരുന്നു. ഇതിനെയാണ് ലക്ഷ്മി പ്രിയ പരിഹസിക്കുന്നത്.
പിന്നാലെ ഷിയാസിനെതിരെ പോസ്റ്റുമായി എത്തുകയും ചെയ്തു ലക്ഷ്മി പ്രിയ. ഇയാളുടെ പേരില്‍ ഇപ്പോള്‍ രണ്ടാമത്തെ പീഡന കേസ് ആണ്. കിതാബ് അനുസരിച്ചു മാത്രമാണോ അപ്പോ ഇയാള്‍ ജീവിക്കുന്നത്? എന്നാണ് ലക്ഷ്മി പ്രിയ ചോദിക്കുന്നത്. ആ വാക്കുകളിലേക്ക്:
ഞാന്‍ ഷിയാസ് കരീമിന്റെ കിതാബ് പഠിച്ചിട്ടില്ല. അത് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. എന്തു കാര്യവും പഠിക്കുന്നത് നല്ലതായതിനാല്‍ ആ കിതാബ് ഞാന്‍ പഠിയ്ക്കാത്തതില്‍ എനിക്ക് നിരാശയുണ്ട്. പഠിച്ചിരുന്നുവെങ്കില്‍ ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് പറഞ്ഞു കൊണ്ട് ശ്രീ ആരിഫ് ഹുസൈന് ജിയെപ്പോലെ എനിക്കും സമര്‍ത്ഥിക്കമായിരുന്നു. ഒരറിവും നിസാരമല്ല. ഇത് മലയാളത്തില്‍ അല്ലാത്തതിനാല്‍ ഇനി പഠിക്കാനും നിവര്‍ത്തിയില്ല. മലയാളം പരിഭാഷ താല്‍പ്പര്യമില്ല. കാരണം വ്യാഖ്യാനം വ്യാഖ്യാതാവിന്റെ മതം അഥവാ അഭിപ്രായം അനുസരിച്ചു വ്യത്യാസപ്പെട്ടേക്കാം.
ഉദാഹരണത്തിന് ഖുര്‍ആന്‍ അരച്ച് കലക്കി കുടിച്ച് പഠിച്ച എന്നെ വളര്‍ത്തിയ എന്റെ അച്ഛന്റെ അമ്മ, എന്റെ വാപ്പുമ്മ മരണം വരെയും പ്രസവിക്കുന്ന ഒരു ജീവിയുടെയും മാംസം ഭക്ഷിച്ചിരുന്നില്ല. അതായത് പ്രസവിക്കുന്ന മത്സ്യങ്ങള്‍ ആയ സ്രാവ്, തിരണ്ടി,കൂടാതെ പെണ്ണാട്, പശുവിന് മാംസം എരുമയുടെ മാംസം ഇവ. എന്നോട് വാപ്പുമ്മ പറഞ്ഞിരുന്നത് ഖുര്‍ആന്‍ അത് അനുവദിക്കുന്നില്ല എന്നാണ്. എനിക്ക് സത്യത്തില്‍ ആ വിഷയത്തില്‍ ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് അറിയില്ല.അവര്‍ എപ്പോഴും സാത്വിക ഭക്ഷണങ്ങളും ചെറിയ മത്സ്യങ്ങളും ശീലിച്ചു പോന്നിരുന്നു. അതുകൊണ്ട് തന്നെ അത്തരം ഭക്ഷണം ശീലിച്ചു പോന്ന എനിക്ക് വലിയ ജീവികളുടെ മാംസവും വലിയ മത്സ്യങ്ങളും ഭയമാണ്. അതിനാല്‍ വെജിറ്റേറിയന്‍ ആവാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. അപ്പോള്‍ ഭക്ഷണം എന്നത് ശീലമാണ്!
എന്നാല്‍ ഇതേ ഖുര്‍ആന്‍ ഒക്കെ പഠിച്ച എന്റെ ഉമ്മയുടെ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ പ്രസവിച്ച് കിടക്കുന്ന മൂത്ത ചേച്ചിയ്ക്ക് കൊടുക്കാന്‍ എന്റെ ഉമ്മ ( എന്നെപ്പോലെ മോരും തൈരും മാത്രം കഴിയ്ക്കുന്ന എന്റെ ഉമ്മ ) ഒരു ഭീമാകാരന്‍ സ്രാവിനെ വൃത്തിയാക്കുന്നു. പ്രസവിക്കുന്ന ജീവിയെ പ്രസവിച്ച് കിടക്കുന്ന ഒരു സ്ത്രീയ്ക്ക് പാലുണ്ടാകാന് നല്കുന്നു. ഞാന്‍ ഉമ്മയോട് ചോദിച്ചപ്പോള്‍ എന്റെ പച്ചക്കറി ഉമ്മ ഒഴികെ അവിടെയുള്ള എല്ലാവരും സ്രാവിനെ കഴിയ്ക്കുമത്രേ! ഞാന്‍ ഒന്നും മിണ്ടിയില്ല. ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് അത് പഠിക്കാത്ത എനിക്ക് അറിയില്ലല്ലോ. അപ്പോ ഭക്ഷണം എന്നത് ശീലമാണ്!
ഈ പ്രസവിയ്ക്കുന്ന ജീവികളെ ഖുര്‍ആന്‍ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? അങ്ങനെ എങ്കില്‍ പശുവിന് മാംസം നിങ്ങള്‍ ശരിക്കും കഴിക്കാറുണ്ടോ? അതോ ഞങ്ങള്‍ സങ്കികളോടുള്ള വാശി കൊണ്ട് പറയുന്നതാണോ എന്ന് നല്ല ഭാഷയില്‍ നിങ്ങള്‍ക്ക് കമെന്റ് ചെയ്യാം. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.എന്റെ അറിവില്‍ മെജോരിറ്റി മുസ്ലിംസും ബീഫ് എന്ന പേരില്‍ പശു അല്ല പോത്തിറച്ചി ആണ് കഴിക്കുന്നത്.
ഇനി ഷിയാസ് കരീം വിഷയത്തില്‍ ' ഇതും കിതാബില്‍ പറഞ്ഞിട്ടുണ്ടോ ' എന്ന് ചോദിക്കാന്‍ കാരണം കിതാബില്‍ പറഞ്ഞിട്ടുള്ളതിനാല്‍ അയാള്‍ പന്നി മാംസം കഴിക്കാറില്ല എന്നാണ്. ബീഫ് അഥവാ പശുവിന് മാംസം കഴിക്കാത്ത എല്ലാവരും ബിജെപി ആവണം എന്നുണ്ടോ? പിന്നെ ഇയാളുടെ പേരില്‍ ഇപ്പോള്‍ രണ്ടാമത്തെ പീഡന കേസ് ആണ്. കിതാബ് അനുസരിച്ചു മാത്രമാണോ അപ്പോ ഇയാള്‍ ജീവിക്കുന്നത്?
ഇയാള്‍ എന്റെ സുഹൃത്ത് അല്ല . സ്റ്റാര്‍ മാജിക്ക് ഷോയില്‍ ഇയാള്‍ വരുമ്പോ എനിക്ക് ഇയാളെ അറിയില്ല. ഇയാള്‍ എത്തിയ സമയത്ത് ഞാന്‍ 4 വര്‍ഷം ചെയ്ത ഷോ ഞാന്‍ മതിയാക്കിയിരുന്നു. പറഞ്ഞു വന്നത് ജാതിയും മതവും ഭക്ഷണ ശീലവും രാഷ്ട്രീയവും സൗഹൃദവുമൊക്കെ വ്യക്തിപരമായ ചോയ്സ് ആണ്.അതിനെ കൂട്ടിക്കുഴയ്ക്കാതെ ഇരിക്കുക. ഓം ലോകാ : സമസ്താ : സുഖിനോ ഭവന്തു :
ന.ബി: എന്റെ വോട്ട് എവിടെ എവിടെ എന്ന് കരയുന്ന സൈബര്‍ ആങ്ങളമാര്‍ക്ക് 2024 ലെ വോട്ട് ചെയ്ത ഫോട്ടോ സുക്കര്‍ അണ്ണന് ഓര്‍മ്മപ്പെടുത്തിയത് കാണിച്ചു തരുന്നു. ഡേയ് തൃപ്പൂണിത്തുറയില്‍ ഞാന്‍ പുതിയ വീട് വാങ്ങിയടെ. അഡ്രസ്സ് ചേഞ്ച് മൂലം ഞാന്‍ കൊടുത്ത രേഖകളുമായി ബന്ധപ്പെട്ട എന്തോ എറര്‍ മൂലം ഇത്തവണ വോട്ടില്ല. കൊള്ളാം അങ്ങ് തിരുവനന്തപുരത്ത് ഒരു പുരുഷന് സ്കാന്‍ ചെയ്തപ്പോള്‍ സ്കാന്‍ റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രം ഉണ്ട് പോലും.ഇല്ലാത്ത ഗര്‍ഭ പാത്രം ഉണ്ടായതിലും വലുതല്ലല്ലോ ഉണ്ടായിരുന്ന വോട്ട് പോയത്. മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി. നിങ്ങള്‍ ഇഷ്ടമുള്ള ഭക്ഷണം ഒക്കെ കഴിച്ചു സന്തോഷമായി ഇരിക്കൂ.
റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെയുള്ള വിദേശ വ്യവസായിയായ യുവതിയുടെ പരാതിയില്‍ കേസെടുത്തു പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവസ്ഥലം കോഴിക്കോട് ആയതിനാല്‍ കേസ് കോഴിക്കോട് പോലീസിന് കൈമാറും. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക തട്ടിപ്പിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തെന്നും തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി എന്നുമാണ് യുവതിയുടെ പരാതി. നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഷിയാസ് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. പണം ഇടപാട് നടത്തിയ ബാങ്ക് വിവരങ്ങളും ചാറ്റുകളും യുവതി പോലീസിന് കൈമാറിയിരുന്നു.
പ്രണയം നടിച്ച് ആദ്യം യുവതിയുടെ വിശ്വാസം ആര്‍ജ്ജിച്ചു. ശേഷം ജിമ്മിന്റെ നവീകരണത്തിന് എന്നു പറഞ്ഞ് 65 ലക്ഷം രൂപ കൈപ്പറ്റി . താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയതോടെ യുവതി പണം തിരിച്ചു ചോദിച്ചു. നല്‍കിയില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്നു പറഞ്ഞായിരുന്നു ഭീഷണിയെന്നാണ് യുവതി പരാതിപ്പെട്ടിരുന്നത്.
മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ഗൗരി കൃഷ്ണന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ ശാരീരിക മാറ്റത്തെക്കുറിച്ചും കഠിനാധ്വാനത്തിലൂടെ കൈവരിച്ച നേട്ടത്തെക്കുറിച്ചും താരം വാചാലയാകുന്നു. വർക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് ഒൻപതു വർഷം പഴക്കമുള്ള ടീഷർട്ട് വീണ്ടും ധരിക്കാനായതിന്റെ സന്തോഷമാണ് ഗൗരി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയാത്ത വിധമുള്ള മാറ്റമാണ് എന്ന് ഗൗരി തന്നെ പറയുന്നു. ഒന്‍പത് വര്‍ഷം മുന്‍പത്തെ ടീ ഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയാണ് ഗൗരി പങ്കുവെച്ചിരിയ്ക്കുന്നത്. എത്രത്തോളം സന്തോഷവും ആവേശവും ഈ മാറ്റം നടിയ്ക്ക് നല്കുന്നു എന്ന് മുഖത്തെ ആ ചിരിയില്‍ തന്നെ വ്യക്തമാണ്. നിരവധിയാളുകൾ ഗൗരിയുടെ ഈ മാറ്റത്തെ പ്രശംസിച്ച് പോസ്റ്റിനു താഴെ കമന്റെ ചെയ്യുന്നുണ്ട്.
"ഈ ഫോട്ടോ പങ്കുവയ്ക്കാതിരിക്കാന്‍ എനിക്ക് തന്നെ കഴിയുന്നില്ല, എന്റെ മാറ്റം കണ്ടിട്ട് ഞാന്‍ തന്നെ അത്രയധികം എക്സൈറ്റഡ് ആണ്. ഈ ഒരു മാറ്റത്തിന് എന്നെ സഹായിച്ച ഷാനുവിന് നന്ദി. ഒരിക്കലും ഇത്തരത്തിൽ മാറാന്‍ എന്നെക്കൊണ്ട് സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നതേയില്ല. ഒന്‍പത് വര്‍ഷം മുന്‍പുള്ള എന്റെ ടി ഷര്‍ട്ട് വീണ്ടും ധരിക്കാന്‍ കഴിഞ്ഞു", എന്നാണ് ഗൗരി കൃഷ്ണന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണൻ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകൻ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. എന്നാൽ മനോജുമായി ഇപ്പോൾ വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഗൗരി അടുത്തിടെ വ്ളോഗിലൂടെ അറിയിച്ചിരുന്നു.
BUSINESS
ആമസോണുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ച് ഓപ്പൺ എഐ. മൈക്രോസോഫ്റ്റുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെയാണ് പുതിയ കൂട്ടുകെട്ട്. നിർമ്മിത ബുദ്ധി (എഐ) രംഗത്ത് വലിയ മാറ്റങ്ങളാണ് ഈ കൂട്ടുകെട്ടിൽ വരുന്നതെന്നാണ് സൂചന. ആമസോൺ വെബ് സർവീസ് (AWS) വഴി ഓപ്പൺ എഐയുടെ ഏറ്റവും പുതിയ എഐ മോഡലുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ കരാറിന്റെ പ്രധാന ലക്ഷ്യം.
ഇതിനു മുൻപ് 2025 നവംബറിൽ ഇരുകമ്പനികളും തമ്മിൽ ഒരു കരാർ ഉണ്ടായിരുന്നു. പക്ഷേ അത് പ്രധാനമായും കമ്പ്യൂട്ടിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനായിരുന്നു. എന്നാൽ പുതിയ കരാർ അതിനേക്കാൾ വിപുലമാണ്. ഓപ്പൺ എഐയുടെ മുൻനിര എഐ മോഡലുകൾ എഡബ്ല്യുഎസ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതോടൊപ്പം, ഇരുവരും ചേർന്ന് പുതുതലമുറ എഐ പരിഹാരങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.
ഈ കരാറിന്റെ ഭാഗമായി ആമസോൺ, ഓപ്പൺ എഐയിൽ ആകെ 50 ബില്യൺ ഡോളർ നിക്ഷേപിക്കും. ആദ്യം 15 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതും ശേഷിക്കുന്ന 35 ബില്യൺ ഡോളർ നിശ്ചിത വ്യവസ്ഥകൾ നിറവേറ്റിയതിന് ശേഷം നൽകുന്നതുമാണ് പദ്ധതി. ഈ നിക്ഷേപം എഐ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിൽ ഒന്നായിരിക്കും.
പങ്കാളിത്തത്തിലെ പ്രധാന ആകർഷണം ‘സ്റ്റേറ്റ്ഫുൾ റൺടൈം എൻവയോൺമെന്റ്’ എന്ന പുതിയ സാങ്കേതിക സംവിധാനമാണ്. ഓപ്പൺ എഐയുടെ മോഡലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം ആമസോൺ വെബ് സർവീസിലെ ആമസോൺ ബെഡ്റോക്ക് പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ഇത് എഐ മോഡലുകൾക്ക് മെമ്മറി, കമ്പ്യൂട്ട് തുടങ്ങിയ ഘടകങ്ങളുമായി നേരിട്ട് ഇടപഴകാൻ സഹായിക്കും. ഇതിലൂടെ കൂടുതൽ കാര്യക്ഷമവും സങ്കീർണ്ണമായ ജോലികൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതുമായ എഐ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാൻ കഴിയും.
ഇതോടൊപ്പം ആമസോൺ വെബ് സർവീസ്, ഓപ്പൺ എഐയുടെ ഫ്രണ്ടിയർ മോഡലുകളുടെ എക്സ്ക്ലൂസീവ് തേർഡ്-പാർട്ടി ക്ലൗഡ് വിതരണക്കാരനും ആകും. ഓപ്പൺ എഐയുടെ എന്റർപ്രൈസ് സേവനങ്ങളിലേക്കുള്ള ആക്സസും ഇതിലൂടെ കൂടുതൽ വ്യാപിപ്പിക്കും. കൂടാതെ നിലവിലുള്ള കമ്പ്യൂട്ട് കരാർ 38 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറായി അടുത്ത എട്ട് വർഷത്തിനുള്ളിൽ വർദ്ധിപ്പിക്കാനാണ് തീരുമാനം.
കരാറിന്റെ ഭാഗമായി ട്രെയിനിയം (Trainium) ചിപ്പുകൾ ഉൾപ്പെടുന്ന ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടിംഗ് സംവിധാനങ്ങൾ ഓപ്പൺ എഐ ഉപയോഗിക്കും. 2027-ഓടെ പുറത്തിറങ്ങുന്ന ട്രെയിനിയം 4 ചിപ്പുകളും ഈ പദ്ധതിയിൽ ഉൾപ്പെടും. ഈ പുതിയ കൂട്ടുകെട്ട് എഐ മേഖലയിലെ മത്സരം കൂടുതൽ ശക്തമാക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
'നാസ ലാൻസാറ്റ്’ ആണ് ഇപ്പോള്‍ ട്രെൻഡിങ്ങ് മുഴുവനും. ‘യുവർ നെയിം ഇൻ ലാൻസാറ്റ്’ എന്ന പുത്തൻ ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നാസ. വെറും ഗ്രാഫിക്സല്ല ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യഥാർഥ ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് നമ്മുടെ പേരിൻ്റെ ആകൃതി നിർമ്മിക്കാവുന്നതാണ്.
ഭൗമശാസ്ത്രം, ബഹിരാകാശ ശാസ്ത്രം എന്നിവയെക്കുറിച്ച് കൗതുകം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാസ ലാൻസെറ്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. ഇതുപയോഗിച്ച് ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യഥാർഥ ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് നമ്മുടെ പേര് സൃഷ്ടിക്കാവുന്നതാണ്.
നിങ്ങളുടെ പേര് എങ്ങനെ നിർമിക്കാം?
നാസയുടെ ഔദ്യോഗിക സൈറ്റ് ആദ്യം സന്ദർശിക്കുക
‘യുവർ നെയിം ഇൻ ലാൻസാറ്റ്’ എന്ന് സെർച്ച് ചെയ്യുക
തന്നിരിക്കുന്ന സ്പെയ്സിൽ നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക
നിങ്ങളുടെ പേരിലെ ഓരോ അക്ഷരത്തിൻ്റെയും ആകൃതിയിലുള്ള യഥാർഥ ഉപഗ്രഹചിത്രങ്ങൾ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.
ഗ്യാലറി പര്യവേഷണം ചെയ്യാം…
വ്യത്യസ്തതരത്തിലുള്ള 72 ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ആൽഫബെറ്റ് ഇമേജ് ഗ്യാലറിയും പര്യവേക്ഷണം ചെയ്യാവുന്നതാണ്. 2026ലെ ഭൗമദിനത്തോടു അനുബന്ധിച്ചാണ് ഈ ഉദ്യമത്തിന് നാസ തുടക്കം കുറിച്ചത്.
ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ആപ്പുകൾ സൈൻ ഇൻ ചെയ്യാൻ ഒടിപിയും ഗൂഗിൾ ലിങ്കും വേണ്ട, പുതിയ മാറ്റവുമായി ഗൂഗിൾ. ഇവയ്ക്ക് പകരം ഫോണിൽ തന്നെയുള്ള വേരിഫിക്കേഷൻ സംവിധാനം ഇനി ഉപയോഗിക്കാം. ഇത് ആപ്പുകളിൽ സൈൻ ഇൻ ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കും. ഈ മാറ്റം വരുന്നതിലൂടെ ആപ്പുകളുടെ ഉപയോഗം കൂടുതൽ സുഗമമാക്കും.
ഇതിന് പകരം സൈൻ ആപ്പ് നടപടികൾ ലളിതമാക്കുന്ന വെരിഫൈഡ് ഇമെയിൽ സംവിധാനമാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ക്രെഡൻഷ്യൽ മാനേജർ വഴി പ്രവർത്തിക്കുന്ന സംവിധാനം നിലവിൽ വരുന്നതോടെ ഫോണിൽ ആപ്പുകൾ ഓപ്പൺ ചെയ്യുമ്പോൾ ഓടിപി കോഡുകൾക്കോ ഇമെയിൽ ലിങ്കുകൾക്കോ വേണ്ടി കാത്തിരിക്കേണ്ടി വരില്ല. ഫോണിൽ നേരത്തെയുള്ള ക്രെഡൻഷൽ സംവിധാനം ഉപയോഗിച്ച് ഇമെയിൽ തൽക്ഷണം സ്ഥിരീകരിക്കും.
വെരിഫിക്കേഷൻ കോഡുകൾ പരിശോദിക്കുന്നതിനായി നിലവിൽ ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന ആപ്പിൽ നിന്ന് പുറത്തു കടന്ന് ജീമെയിലോ മെസേജുകളോ തുറക്കേണ്ട ആവശ്യം ഇനിയില്ല. പകരം സൈൻ ആപ്പ് സമയത്ത് സ്ക്രീനിൽ തെളിയുന്ന വിൻഡോയിലൂടെ ആപ്പിന് ആവശ്യമായി വിവരങ്ങൾ ഏതൊക്കെയാണെന്ന് ഉപയോക്താവിന് മനസിലാവും. ഒറ്റ ടാപ്പിലൂടെ ഈ വിവരങ്ങൾ കൈമാറുന്നതിലൂടെ സൈൻ ഇൻ അതിവേഗത്തിൽ പൂർത്തിയാവും. സൈൻ ആപ്പുകൾക്ക് പുറമേ അക്കൗണ്ട് റിക്കവറി ലളിതമാക്കാനും ഈ വെരിഫൈഡ് ഇമെയിൽ സംവിധാനം സഹായിക്കും. നിലവിൽ വ്യക്തിഗത അക്കൗണ്ടുകൾക്ക് മാത്രമാണ് ഈ അപ്ഡേഷൻ ലഭിക്കുക.
HEALTH
കേരളത്തിൽ ഇപ്പോൾ പാമ്പിനെ കുറിച്ചുള്ള വാർത്തകളാണ് കൂടുതൽ ആയി കാണുന്നത്. അതുകൊണ്ടു തന്നെ പല കാര്യങ്ങളിലും ആളുകൾക്ക് സംശയവും ഉണ്ടാകും. അത്തരത്തിൽ ഒന്നാണ് പച്ചക്കറിയോ പഴമോ പാമ്പ് കടിച്ചാൽ അത് വിഷമായി മാറുമോ എന്നുള്ളത്. ഒരാളെ കൊല്ലാൻ കഴിയുന്ന അതേ പാമ്പ് പറമ്പിൽ വളരുന്ന പച്ചക്കറികളിലോ മരത്തിൽ വളരുന്ന ഒരു പഴം കടിച്ചാൽ അത് വിഷമായി മാറും എന്നാണ് ആളുകൾ പറയുള്ളത്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ? ശാസ്ത്രത്തിൽ അത്തരം വാദങ്ങൾക്ക് അർത്ഥമില്ല. കാരണം, പാമ്പ് കടിച്ചാൽ ഒരു പഴമോ പച്ചക്കറിയോ വിഷമായി മാറുന്നില്ല, അത് കഴിക്കുന്നത് പ്രതികൂല ഫലമുണ്ടാക്കുന്നില്ല. ഇനി എന്തുകൊണ്ട് ഇത് വിഷമായി മാറുന്നില്ല എന്ന് കൂടി നോക്കാം.
എഎഫ്പി ഫാക്റ്റ് ചെക്കും മറ്റ് ശാസ്ത്ര റിപ്പോർട്ടുകളും അനുസരിച്ച്, പാമ്പ് വിഷം ഒരു തരം പ്രോട്ടീനാണ്. രക്തപ്രവാഹത്തിൽ നേരിട്ട് കലരുമ്പോൾ മാത്രമേ ഇത് അതിന്റെ ഫലം കാണിക്കുകയുള്ളൂ. നേരിട്ട് കഴിക്കുകയാണെങ്കിൽ, അത് ആമാശയത്തിലേക്ക് പ്രവേശിക്കുകയും ദഹന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഗ്യാസ്ട്രിക് ആസിഡ് ഉപയോഗിച്ച് തകർക്കപ്പെടുകയും ചെയ്യുന്നു, ഇത് ശരീരത്തിൽ ഒരു പ്രതികൂല ഫലവും ഉണ്ടാക്കുന്നില്ല.
പഴങ്ങളിലും പച്ചക്കറികളിലും പാമ്പുകൾ കടിക്കാനുള്ള സാധ്യത കുറവാണ്. കാരണം, പാമ്പുകൾ ഒരിക്കലും പല്ലുകൾ ഉപയോഗിക്കാറില്ല. പാമ്പുകൾ മാംസഭുക്കുകളാണ്, അവ ഒരിക്കലും നിർജീവ വസ്തുക്കളെ കടിക്കില്ല. ചെറിയ സസ്തനികൾ, പക്ഷികൾ, മുട്ടകൾ, പ്രാണികൾ, മറ്റ് ഉരഗങ്ങൾ തുടങ്ങിയ മാംസമാണ് അവയുടെ പ്രധാന ഭക്ഷണം.സ്പീഷിസുകളെ ആശ്രയിച്ച്, ചില പാമ്പുകൾ മത്സ്യം, തവളകൾ, അല്ലെങ്കിൽ മറ്റ് പാമ്പുകളെപ്പോലും ഭക്ഷിക്കും. അവയുടെ ദഹനവ്യവസ്ഥയുടെ മുഴുവൻ സംവിധാനവും മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനുകളും കൊഴുപ്പുകളും ദഹിപ്പിക്കുന്നതിനാണ്, അതിനാൽ അവ സസ്യഭക്ഷണങ്ങൾക്ക് അനുയോജ്യമല്ല. അതിനാൽ, പാമ്പുകൾ ഒരിക്കലും പഴങ്ങളിലും പച്ചക്കറികളിലും കടിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഇനി പാമ്പ് പച്ചക്കറിയോ പഴമോ കടിച്ചാലും വിഷം ബാധിക്കില്ല. കാരണം സസ്യങ്ങൾക്ക് പാമ്പിന്റെ വിഷം ആഗിരണം ചെയ്യാൻ കഴിയില്ല, കാരണം അത് ഒരു തരം പ്രോട്ടീൻ ആണ്. അതിനാൽ, പഴങ്ങളിലോ പച്ചക്കറികളിലോ തുളച്ചുകയറാൻ അതിന് കഴിയില്ല.
പാമ്പുകൾ പച്ചക്കറികളോ പഴങ്ങളോ കഴിക്കുന്നതിനെക്കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും, ഒരു പൊതു രീതി എന്ന നിലയിൽ, പകുതി തിന്നതോ മൃഗങ്ങളോ പക്ഷികളോ കടിച്ചതോ ആയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഉചിതമല്ല. കോവിഡ്, നിപ്പ തുടങ്ങിയ പകർച്ചവ്യാധികൾ മൃഗങ്ങൾ കഴിച്ച ഭക്ഷ്യവസ്തുക്കൾ ഉപേക്ഷിക്കണം എന്നതിന്റെ തെളിവാണ്. പല മൃഗങ്ങളും സൂനോട്ടിക് രോഗകാരികൾക്ക് കാരണമാകുന്ന അണുബാധയുടെ വാഹകരാണ്, അവ മനുഷ്യരെ എളുപ്പത്തിൽ ബാധിക്കുന്നു. മാത്രമല്ല പാമ്പിന്റെ വിഷത്തിന്റെ ഫലത്തേക്കാൾ, പാമ്പ് ഇഴയുന്നത് മണ്ണിൽ നിന്ന് ചെറിയ അണുക്കളെയും മറ്റ് ബാക്ടീരിയകളെയും പഴങ്ങളിലേക്കോ പച്ചക്കറികളിലേക്കോ മാറ്റും, കൂടാതെ അവ നേരിട്ട് കഴിക്കുന്നത് അണുബാധയ്ക്ക് കാരണമാകും. അതിനാൽ, ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും പഴങ്ങളും പച്ചക്കറികളും കഴുകണം.
PRAVASI VARTHAKAL

