യുകെയിൽ സുഹൃത്തുക്കളോടൊപ്പം തടാകക്കരയിൽ സമയം ചെലവഴിക്കവേ ഇന്ത്യൻ വ്ലോഗർക്കും സംഘത്തിനും നേരെ കൗമാരക്കാരുടെ വംശീയ അധിക്ഷേപവും പീഡനവും.
ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇരയായ യുവതി നേരിട്ട ദാരുണമായ അനുഭവം പങ്കുവെച്ചത്. ബ്രിട്ടനിലെ തടാകക്കരയിൽ യുവതിയും ഭർത്താവും സുഹൃത്തുക്കളും വിശ്രമിക്കുമ്പോഴായിരുന്നു സംഭവം.
സമീപത്ത് നീന്തുമായിരുന്ന 13-14 വയസ് പ്രായം തോന്നിക്കുന്ന 5-6 അടങ്ങുന്ന കൗമാരക്കാരുടെ സംഘം ഇവർക്ക് നേരെ ചെളി വാരിയെറിയാൻ തുടങ്ങി. ആദ്യം കുട്ടികളുടെ കുസൃതിയായി കണ്ട് അവഗണിച്ചെങ്കിലും, സംഘം കൂടുതൽ അപമര്യാദയായി പെരുമാറുകയും വംശീയവും മതപരവുമായ അധിക്ഷേപങ്ങൾ ചൊരിയുകയുമായിരുന്നു.
ശല്യം ചെയ്യരുതെന്നും പോലീസിനെ വിളിക്കുമെന്നും മുന്നറിയിപ്പ് നൽകിയെങ്കിലും കൗമാരക്കാർ അത് കൂട്ടാക്കാതെ അധിക്ഷേപങ്ങൾ തുടർന്നു. വംശീയമായി അധിക്ഷേപിക്കപ്പെട്ടതാണ് തങ്ങളെ ഏറെ സങ്കടപ്പെടുത്തിയതെന്ന് പറഞ്ഞു.പോലീസിന്റെ പ്രതികരണവും
അതിക്രമം രൂക്ഷമായതോടെ യുവതിയുടെ ഭർത്താവ് യുകെ പോലീസിനെ വിവരമറിയിച്ചു. ഫോൺ വിളിക്കിടെ അധിക്ഷേപ വാക്കുകൾ കേട്ട പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് തന്നെ തുടരാൻ ആവശ്യപ്പെട്ടെങ്കിലും, ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും പോലീസ് സ്ഥലത്തെത്തിയില്ല.
ഇതിനിടെ തിരികെയെത്തിയ കുട്ടികൾ "എവിടെ നിങ്ങളുടെ പോലീസ്?" എന്ന് ചോദിച്ച് തങ്ങളെ പരിഹസിച്ചതായി യുവതി വിഡിയോയിൽ വ്യക്തമാക്കി.
സ്ഥലത്ത് നിന്നും സംഘം മടങ്ങിയെങ്കിലും അന്ന് രാത്രി 10 മണിയോടെ പോലീസ് പരാതിക്കാരെ ബന്ധപ്പെട്ടു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച പോലീസ് തടാകക്കരയിലെത്തി കുട്ടികളെ തിരിച്ചറിഞ്ഞതായും അവരുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കർശന മുന്നറിയിപ്പ് നൽകിയതായും അറിയിച്ചു.
കുട്ടികൾക്കെതിരെ കോടതി മുഖേന നിയമനടപടി സ്വീകരിക്കണോ അതോ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ രേഖാമൂലം താക്കീത് നൽകിയാൽ മതിയോ എന്ന് പോലീസ് ഉദ്യോഗസ്ഥർ യുവതിയോടും സംഘത്തോടും ചോദിച്ചു.
പ്രതികാര നടപടിയേക്കാൾ, തങ്ങൾ നേരിട്ട വംശീയ അധിക്ഷേപം തെറ്റാണെന്ന് കുട്ടികൾ മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെ പോലീസിന്റെ താക്കീത് മതിയെന്ന് യുവതിയും സുഹൃത്തുക്കളും തീരുമാനിക്കുകയായിരുന്നു.ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വംശീയ അധിക്ഷേപത്തിന്റെ ഭാഗികമായ ദൃശ്യങ്ങളും പോലീസ് നടപടിയെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാർക്കിടയിൽ നിന്നും വൻ പ്രതിഷേധത്തിനാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ പാർലമെന്റ് അംഗത്വം (എംപി സ്ഥാനം) രാജിവെച്ചു. 11 വർഷമായി പ്രതിനിധീകരിക്കുന്ന ഹോൾബോൺ ആൻഡ് സെന്റ് പാൻക്രാസ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം പടിയിറങ്ങുന്നത്.
കഴിഞ്ഞ ജൂലൈ അവസാനത്തോടെ പ്രധാനമന്ത്രി പദവി ഒഴിഞ്ഞ അദ്ദേഹത്തിന്റെ ഈ തീരുമാനം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കും.
പുതിയൊരാൾക്ക് വഴിമാറിക്കൊടുക്കാൻ ഇതാണ് അനുയോജ്യമായ സമയമെന്ന് 63-കാരനായ സ്റ്റാർമർ വ്യക്തമാക്കി.
ഇനി അന്താരാഷ്ട്ര തലം, പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2015-ലാണ് സ്റ്റാർമർ ആദ്യമായി പാർലമെന്റിലെത്തുന്നത്. 2020-ൽ ലേബർ പാർട്ടി നേതാവായ അദ്ദേഹം 2024-ലെ ലാൻഡ്സ്ലൈഡ് വിജയത്തിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. പിന്നീട് സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് ആന്റി ബേൺഹാം പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു.
സ്റ്റാർമറുടെ രാജിയെത്തുടർന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു.
Latest News
ഓരോ മനുഷ്യരുടെയും ഒരവയവം പോലെയാണിന്ന് സ്മാർട്ട് ഫോണുകൾ. അബദ്ധത്തിൽ എങ്ങാനും ആ ഫോണൊന്ന് കൈവിട്ട് താഴെ വീണാലോ ഒരു കുഞ്ഞുപോറൽ എങ്കിലും വീണാലോ ജീവൻ പോയപോലെ തോന്നും പലർക്കും. അങ്ങനെയാണ് മൊബൈലിൽ നമ്മൾ പലരും ജീവിതം കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇങ്ങനെയുള്ള മൊബൈൽ ഫോൺ ഭൂമിയുടെ ഏറെ മുകളിൽ നിന്നും വീണെങ്കിലോ? പൊടിപോലും ബാക്കിയുണ്ടാകില്ലെന്ന് ഉറപ്പാണ്. എന്നാൽ ഇക്കാര്യത്തിൽ അത്ഭുതകരമായ ഒരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് റൈനോഷീൽഡ് എന്ന മൊബൈൽ കെയ്സ് കമ്പനി.
റൈനോഷീൽഡ് കമ്പനിയും യുകെ എയറോസ്പേസ് കമ്പനിയായ സെന്റ് ഇൻടു സ്പേസും ചേർന്നാണ് ഈ ഗിന്നസ് റെക്കോഡ് നേടിയിരിക്കുന്നത്. ഒരു ബലൂണിൽ ഭൂമിയിൽ നിന്നും ഒരു ലക്ഷം അടി ഉയരത്തിൽ സ്ട്രാറ്റോസ്ഫിയറിലേക്ക് റൈനോഷീൽഡിന്റെ കെയ്സിലുള്ള സ്മാർട്ഫോൺ അയച്ചു. ശേഷം സ്വീഡന്റെ വടക്കുഭാഗത്തേക്ക് ഫോൺ താഴേക്കിട്ടു. ജൂൺ 24ന് സ്വീഡനിലെ കിരുനയിൽ നിന്നും ഫോൺ കണ്ടെത്തി. 30607 മീറ്റർ ഉയരത്തിൽ നിന്നാണ് ഫോൺ വീണതെങ്കിലും ഒരു കുഴപ്പവും അതിനുണ്ടായിരുന്നില്ല.
റൈനോഷീൽഡ് പുറത്തിറക്കിയ എയർഎക്സ് ഫോൺകെയ്സിലാണ് ഫോൺ ഉണ്ടായിരുന്നത്. വീഴ്ചയുടെ ആഘാതം കുറയ്ക്കുന്നതിനും പുനഃരുപയോഗത്തിനും സഹായിക്കുന്ന വസ്തുക്കൾകൊണ്ടാണ് എയർഎക്സ് ഫോൺ കെയ്സ് നിർമ്മിച്ചിരുന്നത്. ഗിന്നസ് റെക്കോഡ് ലഭിക്കുന്നതിന് പാരച്യൂട്ടില്ലാതെ ഫോൺ കെയ്സ് താഴെ വീഴണമായിരുന്നു. ഇത്തരത്തിൽ കൃത്യമായി വീഴുകയും ചെയ്തതോടെ കമ്പനിക്ക് അഭിമാന നേട്ടമായി. ഭൂമിയിലെ താപനില ഉയരത്തിലും താഴെയും വ്യത്യസ്തമായതിനാൽ അതിനെ ഫോൺ കെയ്സ് പ്രതിരോധിക്കുമെന്നും കമ്പനിക്ക് തെളിയിക്കാൻ കഴിഞ്ഞു.
എയർബാഗുകളിൽ നിന്നും ചെരുപ്പുകൾക്കടിയിൽ സമ്മർദ്ദം താങ്ങുന്ന എയർ കുഷ്യനിംഗ് സംവിധാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചതെന്ന് റൈനോഷീൽഡ് കമ്പനി അറിയിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരുന്നു പരീക്ഷണം എങ്കിലും താഴെവീണ ഫോൺ കണ്ടെത്താൻ പരിശോധനാ സംഘത്തിന് അഞ്ച് മണിക്കൂർ വേണ്ടിവന്നു.
ASSOCIATION
യു.എസ്.എയിലെ ടെക്സസിലുള്ള ഡാളസില്‍ ഓഗസ്റ്റ് 21 മുതല്‍ 24 വരെ നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 15ാമത് ഗ്ലോബല്‍ ബൈഎന്നിയല് സമ്മേളനത്തില്‍ ഡോ. ജിമ്മി ലോനപ്പന് മൊയളാനെ 2026-2028 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഗ്ലോബല്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു.
യുകെയില്‍ ഓര്‍ത്തോപീഡിക് സര്‍ജനായി സേവനമനുഷ്ഠിക്കുന്ന ഡോ. ജിമ്മി ലോനപ്പന് മൊയളാന്, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ആരോഗ്യ സുരക്ഷ, ഹെല്‍ത്ത് ടൂറിസം പദ്ധതികള്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഗ്ലോബല്‍ ഡെലിഗേറ്റുകള്‍ അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്.
തന്നെ ഈ വലിയ ഉത്തരവാദിത്തത്തിലേക്ക് തിരഞ്ഞെടുത്തതില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ക്കും പ്രതിനിധികള്‍ക്കും ഡോ. ജിമ്മി നന്ദി അറിയിച്ചു. ആഗോളതലത്തില്‍ പ്രവാസി മലയാളികളുടെ ഉന്നമനത്തിനും യംഗ് ഗ്ലോബല്‍ മലയാളി സംരംഭങ്ങള്‍ക്കും താന്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൗണ്‍സില്‍ പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത നാല് ദിവസം നീണ്ടുനിന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിലാണ് പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്.
ഡബ്ലിന്‍: പ്രവാസത്തിന്റെ അതിരുകള്‍ മായ്ച്ച്, നാടിന്റെ സാംസ്കാരിക പൈതൃകവും ഗൃഹാതുരത്വവും പുനഃസൃഷ്ടിച്ച് മലയാളിസ് ഇന്‍ സിറ്റി വെസ്റ്റ് സംഘടിപ്പിച്ച 'അത്തപ്പൂവും നുള്ളി...' ഓണാഘോഷം വിസ്മയക്കാഴ്ചയായി. ഓഗസ്റ്റ് 29-ന് ഡബ്ലിനിലെ പെരിസ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറിയ ആഘോഷം, പതിവ് ഓണാഘോഷങ്ങളുടെ ചട്ടക്കൂട് പൊളിച്ച് ഒരു നാട്ടുത്സവത്തിന്റെ ആവേശമാണ് അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചത്.
കേരളത്തിന്റെ ഉത്സവപ്പറമ്പുകളെയും പൂരപ്പറമ്പുകളെയും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ മുഖ്യ ആകര്‍ഷണം. പ്രവേശന കവാടത്തില്‍ ചുണ്ടന് വള്ളം, പടര്‍ന്നു പന്തലിച്ച ആല്‍മരവും ആല്‍ത്തറയും, പ്രൗഢിയോടെ വാനിലുയര്‍ന്നു നില്ക്കുന്ന സ്വര്‍ണ്ണക്കൊടിമരവും, കൊത്തുപണികളുടെ ഭംഗിയാര്‍ന്ന കല്‍വിളക്കും, തുളസിത്തറയും കലാകാരന്മാരുടെ കരവിരുതില്‍ തനിമ ചോരാതെ വേദിയില്‍ പുനര്‍ജനിച്ചപ്പോള്‍ കാണികള്‍ക്ക് അതൊരു നവ്യാനുഭവമായി മാറി. ഇതിനു പുറമെ പ്രധാന വേദിയിലാകട്ടെ, തൃശൂര്‍ പൂരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന രീതിയില്‍ നെറ്റിപ്പട്ടവും മുത്തുക്കുടകളും അണിഞ്ഞുനില്‍ക്കുന്ന ഗജവീരന്മാരുടെ ഗംഭീര പശ്ചാത്തലമാണ് ഒരുക്കിയിരുന്നത്.
രാവിലെ പൂക്കളമൊരുക്കലോടെ ആരംഭിച്ച ആഘോഷത്തില്‍ തിരുവാതിരയും ഓണപ്പാട്ടുകളും വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്ത പരിപാടികള്‍ ആഘോഷത്തിന് നിറവും ആവേശവും പകര്‍ന്നു. ഓണസദ്യ മലയാളിയുടെ രുചിപ്പെരുമയും കൂട്ടായ്മയുടെ മാധുര്യവും ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചു. തുടര്‍ന്ന് ഓണക്കളികളും മറ്റു വിനോദപരിപാടികളും ആഘോഷത്തെ കൂടുതല്‍ സജീവമാക്കി. ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് വൈകുന്നേരം അരങ്ങേറിയ ഡിജെ പ്രോഗ്രാം സദസ്സിനെയാകെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. അയര്‍ലന്‍ഡിലെ ശ്രദ്ധേയനായ യുവ ഡിജെ പ്രതിഭ ഡിജെ എ വണ്‍ (അച്ചൂസ് - DJ A1) നയിച്ച തകര്‍പ്പന്‍ സംഗീതവിരുന്ന് സദസ്സിനെയാകെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
കേരളത്തില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ കഴിയുമ്പോഴും സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറണമെന്ന 'MIC'ന്റെ കൂട്ടായ ശ്രമത്തിന്റെ നേര്‍ക്കാഴ്ചയായി ഇത്തവണത്തെ ആഘോഷം.
പൂരപ്പൊലിമയും ഗ്രാമീണവിശുദ്ധിയും ഒരൊറ്റ വേദിയില്‍ സംഗമിച്ചപ്പോള്‍, പെരിസ്ടൗണില് പിറന്നത് കേവലമൊരു ഓണാഘോഷമായിരുന്നില്ല...പ്രവാസമണ്ണില്‍ പുനര്‍ജനിച്ച ഒരു കൊച്ചു കേരളം തന്നെയായിരുന്നു. അതിരുകള്‍ക്കപ്പുറം മലയാളികളെ ഒന്നാകെ ചേര്‍ത്തുവെക്കുന്ന സ്നേഹത്തിന്റെയും ഒരുമയുടെയും അടയാളമായി 'MIC' ഓണാഘോഷം മാറുമ്പോള്‍, പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും മായാതെ സൂക്ഷിക്കാന്‍ ഒരുപിടി സുന്ദരമായ ഓര്‍മ്മകളാണ് ഈ കൂട്ടായ്മ ഡബ്ലിനിലെ ഓരോ മലയാളി മനസ്സിലേക്കും സമ്മാനിച്ചത്.
കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും സൗഹൃദവും ഒത്തുചേര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ വീണ്ടും ഓണാഘോഷത്തിന്റെ വര്ണപ്പകിട്ടൊരുക്കുകയാണ് ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്. യുകെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ എല്‍മയുടെ 18-ാമത് ഓണാഘോഷം ''ഓണം പൊന്നോണം'' എന്ന പേരില്‍ സെപ്റ്റംബര്‍ 19ന് വിപുലമായ പരിപാടികളോടെ നടക്കും.
ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 19, ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അത്തപ്പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് വടംവലി ഉള്‍പ്പെടെയുള്ള വിവിധ കായിക മത്സരങ്ങളും കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന വിഭവസമൃദ്ധമായ കേരളീയ ഓണസദ്യ ആഘോഷത്തിന് കേരളത്തിന്റെ തനിമ പകരും. സദ്യയ്ക്ക് ശേഷം അരങ്ങേറുന്ന ആവേശകരമായ ചെണ്ടമേളവും ആഘോഷത്തിന് മാറ്റുകൂട്ടും.
തുടര്‍ന്ന് ''ഓണം പൊന്നോണം'' എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക സ്റ്റേജ് ഷോ അരങ്ങേറും. പ്രശസ്ത സിനിമാതാരങ്ങളും ഹാസ്യകലാകാരന്മാരുമായ ബിനു അടിമാലിയും തങ്കച്ചന് വിതുരയും അണിനിരക്കുന്ന ഹാസ്യ പരിപാടിയാണ് സ്റ്റേജ് ഷോയുടെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം സിനിമാറ്റിക് ഡാന്‍സും എല്‍മയിലെ പ്രതിഭാധനരായ കലാകാരന്മാര് അവതരിപ്പിക്കുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളും വേദിയിലെത്തും.
വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് ശേഷം ഡിജെയുടെ അകമ്പടിയോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കുടുംബസമേതം പങ്കെടുത്ത് ആസ്വദിക്കാവുന്ന രീതിയിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നതെന്ന് എല്‍മ ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിന്റെ തനിമയും ഓണത്തിന്റെ ഐക്യസന്ദേശവും ലണ്ടനിലെ മലയാളി സമൂഹത്തിലേക്ക് പകരുന്ന ഈ ആഘോഷത്തില്‍ എല്ലാവരും കുടുംബസമേതം പങ്കെടുത്ത് ''ഓണം പൊന്നോണം'' വന്‍ വിജയമാക്കണമെന്ന് എല്‍മ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
വര്‍ഷത്തില്‍ ഒരു ഓണാഘോഷം ഭംഗിയായി നടത്താന്‍ അസോസിയേഷനുകള്‍ തത്രപ്പെടുന്ന സാഹചര്യത്തില്‍, വടംവലിയും പൂക്കളവും തിരുവാതിരകളിയും ചെണ്ടമേളവും പുലിക്കളിയും മറ്റു ഓണക്കളികളും കലാ സാംസ്കാരിക പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഒക്കെ ഉള്‍പ്പെടുന്ന നാല് ഓണാഘാഷങ്ങള്‍ ആണ് ഈ ഓണക്കാലത്ത് റോബി മേക്കരയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജിഎംഎ ഒരുക്കിയിരിക്കുന്നത്.
നാനൂറിലധികം കുടുംബങ്ങള്‍ അംഗമായിട്ടുള്ള, യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന് പ്രവര്‍ത്തന മികവിലും നവീന ആശയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലും എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാകാറുണ്ട്. 2002ല്‍ സ്ഥാപിതമായ അസോസിയേഷന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടു കൂടിയാണ്, ഗ്ലോസ്റ്റര്‍ഷെയര്‍ കൗണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള അംഗങ്ങളെ പ്രാദേശിക അടിസ്ഥാനത്തില്‍ നാല് യൂണിറ്റുകളായി തിരിച്ചു അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം മുതല്‍ വിപുലമാക്കിയിരിക്കുന്നത്.
അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലേക്കും ഫലപ്രദമായി എത്തുന്നതിനു യുകെയില്‍ ഇത് വരെ ആരും പരീക്ഷിക്കാത്ത ഈ പ്രവര്‍ത്തന രീതി സഹായകമായിരിക്കുന്നു. അസോസിയേഷന്റെ പൊതുവായ ഭരണസമിതിയുടെ കീഴില്‍ അതേ ഘടനയില്‍ തന്നെയുള്ള നാല് സ്വതന്ത്ര ഭരണസമിതികള്‍ ആണ് അസോസിയേഷന്റെ അനുദിന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്തി വരുന്നത്. നിലവില്‍ ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍, സമ്മര്‍ ബാര്‍ബിക്യു, മാസം തോറുമുള്ള കുടുംബ സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ യൂണിറ്റ് തലങ്ങളിലും, ജനപങ്കാളിത്തം ഏറെ ആവശ്യമുള്ള കലോത്സവം, സ്പോര്‍ട്സ് പരിപാടികള്‍, ചാരിറ്റി ഇവന്റസ്, തദ്ദേശീയ കാര്‍ണിവലുകള്‍, മേളകള്‍ തുടങ്ങിയവ ജിഎംഎയുടെ കേന്ദ്ര കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും ആയിരിക്കും സംഘടിപ്പിക്കുക.
അസോസിയേഷന് പ്രവര്‍ത്തനങ്ങളില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള റോബി മേക്കര പ്രസിഡണ്ടായുള്ള ആറംഗ സമിതിയാണ് ജി എം എ യുടെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്ളത്. ഷാരോണ്‍ തോമസ് (സെക്രട്ടറി), അജീഷ് വാസുദേവന്‍ (ട്രഷറര്‍), മാര്ട്ടിന് ജോസ് (വൈസ് പ്രസിഡന്റ്), ഷാജി ജോസഫ് (ജോയിന്റ് സെക്രട്ടറി), അനീഷ് ചാണ്ടി (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് റോബി മേക്കരക്കൊപ്പം ഈ നാല് യൂണിറ്റ് കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ആയിരത്തി അഞ്ഞൂറിലധികം വരുന്ന അംഗങ്ങള്‍ക്കെല്ലാം ഒരു പോലെ വിഭവ സമൃദ്ധമായ ഓണസദ്യ ആസ്വദിക്കുന്നതിനും വിവിധ കലാ സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും വേണ്ടി ഓരോ യൂണിറ്റുകളും വിവിധ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ആണ് ദിവസം മുഴുവന്‍ നീണ്ടു നില്ക്കുന്ന ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
നിലവില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള ജി എം എ ഗ്ലോസ്റ്റര്‍ യൂണിറ്റിന്റെ കമ്മിറ്റിയെ നയിക്കുന്നത് സതീഷ് വി ജോയ് (പ്രസിഡന്റ്), മോന്‍സി വര്‍ഗീസ് (സെക്രട്ടറി), കുര്യന് വര്‍ഗീസ് (ട്രഷറര്‍), ജോളി ആല്വിന് (വൈസ് പ്രസിഡന്റ്), രമ്യ മനോജ് (ജോയിന്റ് സെക്രട്ടറി), ജിനീഷ് കാച്ചപ്പിള്ളി (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ ആണ്. സെപ്റ്റംബര്‍ 19 ശനിയാഴ്ച പെയിന്‍സ് വിക്ക് സെന്ററില്‍ ആണ് ജി എം എ യൂണിറ്റ് ഓണാഘോഷം അരങ്ങേറുക.
വര്‍ഷങ്ങളായി കുട്ടികളുടെ കുഞ്ഞോണവും മുതിര്‍ന്നവരുടെ ഓണവും ഒക്കെ പ്രത്യേകം പ്രത്യേകം ആഘോഷിക്കുന്ന ജിഎംഎ ചെല്‍റ്റനം യൂണിറ്റിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 20നു ഷര്‍ഡിങ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ജിഎംഎ ചെല്‍റ്റനം യൂണിറ്റ് പ്രസിഡന്റ് ജെയ്സണ്‍ വര്‍ഗീസ്, സെക്രട്ടറി സുബിന് ടോമി, ട്രഷറര്‍ സന്തോഷ് ലൂക്കോസ്, വൈസ് പ്രസിഡന്റ് നിതിന്‍ പോള്‍, ജോയിന്റ് സെക്രട്ടറി ഷോണ്‍ ജോ, ജോയിന്റ് ട്രെഷറര്‍ മെജോ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറും.
പൊന്നോണത്തിനു തൊട്ടു മുന്‍പ് തന്നെ ഓഗസ്റ്റ് 23നു വിജയകരമായി ഓണാഘോഷം സംഘടിപ്പിച്ച ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റിന്റെ ഭാരവാഹികള്‍ എല്ലാവരും സ്ത്രീജനങ്ങള്‍ ആണ്. അംബി കൃഷ്ണ (പ്രസിഡന്റ്), റീമ ഡെലീഷ് (സെക്രട്ടറി), രേഷ്മ വത്സന് (ട്രഷറര്‍), വൃന്ദ വൈകാശ് (വൈസ് പ്രസിഡന്റ്) മീര വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി) സൂസന് (ജോയിന്റ് ട്രഷറര്‍) എന്നീ നാരീ മണികളുടെ നേതൃത്വത്തില്‍ ആണ് ജി എം എ ഫോറസ്ററ് ഓഫ് ഡീന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.
യൂണിറ്റുകളില്‍ ഏറ്റവും ഒടുവില്‍ രൂപം കൊണ്ട ജിഎംഎ ലോങ്ലെവന്‍സ് യൂണിറ്റ് കഴിഞ്ഞ ഞായറാഴ്ച, ഓഗസ്റ്റ് 23 നു നടത്തിയ സമ്മര്‍ ബാര്‍ബിക്യു ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്ത പരിപാടികളും കൊണ്ട് ശ്രദ്ധേയമായിരുന്നു. ടിജു തോമസ് (പ്രസിഡന്റ്) റ്റോബി ജോണ്‍ (സെക്രട്ടറി), ജെയിംസ് മംഗലത്ത് (ട്രഷറര്‍) ജിനേഷ് മാത്യു (വൈസ് പ്രസിഡന്റ്), ജില്‍സ് പോള്‍ (ജോയിന്റ് സെക്രട്ടറി), ജോമോന് ജോര്‍ജ് (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ മേല്‍നോട്ടത്തില്‍ സെപ്റ്റംബര്‍ 13നു ജിഎംഎ ലോങ്ലെവന്‍സ് യൂണിറ്റ് ഓണാഘോഷം മെയിസ്മോര്‍ വില്ലേജ് ഹാളില്‍ വച്ച് നടത്തുന്നതായിരിക്കും .
ഗ്ലോസ്റ്റര്‍ ഷയര്‍ മലയാളി അസോസിയേഷന്റെ നാല് യൂണിറ്റുകളും ഒന്നിച്ചു നടത്തുന്ന മെഗാ ഇവന്റ് ആയ ജി എം എ സ്പോര്‍ട്സ് ഡേ & ഫുഡ് കാര്‍ണിവല്‍, ഡൗട്ടി സ്പോര്‍ട്സ് & സോഷ്യല്‍ ക്ലബ് മൈതാനത്ത് സെപ്തംബര്‍ അഞ്ചിന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നടത്തപ്പെടും. വിപുലമായ രീതിയില്‍ ഓള് യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഓള് യുകെ വടംവലി മത്സരം, കിഡ്സ്, കപ്പിള്‍സ്, മിസ് & മിസ്സിസ് ബ്യൂട്ടി പേജന്റ്സ് ഉള്‍പ്പടെ അനേകം പരിപാടികള്‍ അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. സ്ഥാപിതമായ കാലം മുതല്‍ എല്ലാ വര്‍ഷവും ചാരിറ്റി സെക്ടറിലും സജീവമായ ജിഎംഎ കേരളത്തിലെ 14 ജില്ലാ തല ആശുപത്രികളിലും വാര്‍ഷിക സഹായധന വിതരണത്തോടനുബന്ധിച്ച് ശ്രദ്ധേയമായ സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്. പ്രളയകാലത്ത് പുറത്തു നിന്നുള്ള ധന സമാഹരണം ഒന്നും ഇല്ലാതെ തന്നെ, അംഗങ്ങളുടെ മാത്രം സഹകരണത്തോടെ അഞ്ച് പാവപ്പെട്ടവര്‍ക്ക് നേരിട്ട് വീട് നിര്‍മ്മിച്ച നല്കി പ്രവാസി കൂട്ടായ്മകള്‍ക്കെല്ലാം ഒരു ഉത്തമ മാതൃക കൂടി ആയ ഒരു കൂട്ടായ്മ ആണ് ഗ്ലോസ്റ്റര്‍ ഷയര്‍ മലയാളി അസോസിയേഷന്.
കേരളത്തിന്റെ തനതായ സംസ്കാരവും പാരമ്പര്യവും ഉയര്‍ത്തിപിടിച്ചുകൊണ്ട്, ഗ്ലോസ്റ്റര്‍ഷയര്‍ കൗണ്ടിയിലെ മുഴുവന്‍ മലയാളികളെയും ഒരുമിപ്പിച്ച്, കൗണ്ടിയിലെ വിവിധ സ്ഥലങ്ങളിലായി അരങ്ങേറുന്ന ഓണാഘോഷങ്ങള്‍ തികച്ചും വ്യത്യസ്തവും അവിസ്മരണീയവുമായിരിക്കുമെന്നും ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനിലെ അംഗത്വം ഒരു അഭിമാനമായി കാണുന്ന ഗ്ലോസ്റ്റര്‍ഷയര്‍ കൗണ്ടിയില്‍ താമസിക്കുന്ന എല്ലാ മലയാളികളെയും ജിഎംയുടെ എല്ലാ കലാ സാംസ്കാരിക പരിപാടികളിലേക്കും ജിഎംഎ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് റോബി മേക്കര ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
SPIRITUAL
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തിരക്ഷാബന്ധന്‍ ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ഓഗസ്റ്റ് 29ന് തോണ്ടന്‍ഹീത്തിലെ വെസ്റ്റ് തോണ്ടന് കമ്മ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം ആറു മണി മുതല്‍ നടന്ന പരിപാടിയില്‍ വിവിധ ഭക്തിപരവും സാംസ്കാരികവുമായ പരിപാടികള്‍ അരങ്ങേറി.
ജിഎസ്എസ് ടീം അവതരിപ്പിച്ച നൃത്തപരിപാടി, സൗമ്യ അനന്തിന്റെ നാരായണീയ പാരായണം, രക്ഷാബന്ധന് ചടങ്ങ്, ദീപാരാധന എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. തുടര്‍ന്ന് അന്നദാനവും സംഘടിപ്പിച്ചു.
ശ്രീകൃഷ്ണ ജയന്തിയുടെ ആത്മീയ സന്ദേശവും സഹോദരസ്നേഹത്തിന്റെ പ്രതീകമായ രക്ഷാബന്ധന്റെ മഹത്വവും ഉയര്‍ത്തിപ്പിടിച്ച ആഘോഷത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ഭക്തിയുടെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി മാറി.
എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റ് ഹാമില്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് മഹാ ജയന്തി ആഘോഷം പുതുമ നിറഞ്ഞതായിരുന്നു ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലും ജനപങ്കാളിത്തത്തോടെയും വന്‍ വിജയമായി. യൂണിറ്റ് നമ്പര്‍ 4 അരുവിപ്പുറം കുടുംബയോഗം ആതിഥേയത്വം വഹിച്ച ആഘോഷത്തില്‍ യുകെയുടെ വിവിധ വിദൂര ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും ശ്രീനാരായണീയരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. പ്രസിഡന്റ് രജനി ഷിബു പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. അരുവിപ്പുറം കുടുംബയോഗം സെക്രട്ടറി കൂടിയായ ജയന്തി ആഘോഷ കമ്മിറ്റി ചെയര്മാന് രാം സാഗര്‍ സ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് ദീപു ശാന്തിയുടെ കാര്‍മികത്വത്തില്‍ ഗുരുപൂജ നടന്നു. ഗുരുപൂജയെ തുടര്‍ന്ന് ജയന്തി സാംസ്കാരിക ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വര്‍ണ്ണാഭമായി നടന്നു. പ്രശാന്ത സുന്ദരമായ അന്തരീക്ഷത്ത്തെയും തദ്ദേശവാസികളെയും അലോരസപ്പെടുത്താതെ പീതപതാകകള്‍ കൈകളിലേന്തി ഗുരുസ്തവം ചൊല്ലി നടന്ന ഘോഷയാത്ര മാതൃകയായി. ഘോഷയാത്രക്കുശേഷം നടന്ന വിഭവ സമൃദ്ധമായ ജയന്തി സദ്യയില്‍ നിരവധി പേര് പങ്കെടുത്തു.
കുട്ടികള്‍ക്കായി ക്വിസ് മത്സരം ഉള്‍പ്പെടെയുള്ള വിജ്ഞാനപ്രദമായ പരിപാടികള്‍, ഗുരുദേവ കൃതികളുടെ പാരായണം, പ്രസംഗ മത്സരം എന്നിവയും നടന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
ശ്രീനാരായണ കലോത്സവത്തിന് തുടക്കമായി
ജയന്തി ആഘോഷത്തോടനുബന്ധിച്ച് ശ്രീനാരായണ കലോത്സവത്തിനും തുടക്കമായി. ഗുരുദേവന്റെ ദര്‍ശനങ്ങളും കൃതികളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികളിലെ വിജ്ഞാനപരവും സര്‍ഗാത്മകവും കലാപരവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കലോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ശ്രീനാരായണ കലോത്സവം സംഘടിപ്പിക്കുമെന്നും, അതിന്റെ തുടക്കമാണ് ഇത്തവണത്തെ പരിപാടികളിലൂടെ കുറിച്ചിരിക്കുന്നതെന്നും പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. കള്‍ച്ചറല്‍ സെക്രട്ടറി ജയപ്രകാശ് ഉള്ളൂര്‍ അറിയിച്ചു.
സര്‍വമത സാംസ്കാരിക സമ്മേളനം
''ശ്രീനാരായണ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി പ്രവാസജീവിതത്തില്‍'' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സര്‍വമത സാംസ്കാരിക സമ്മേളനം ജയന്തി ആഘോഷത്തിലെ പ്രധാന ആകര്‍ഷണമായി.
പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. വൈസ് പ്രസിഡന്റ് ശ്രീകാന്ത് ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ സെക്രട്ടറി ജയപ്രകാശ് ഉള്ളൂര്‍ സ്വാഗതം പറഞ്ഞു. പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. പ്രസിഡന്റ് രജനി ഷിബു സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. ജനറല്‍ സെക്രട്ടറി സുധാകരന് പാലാ വിഷയാവതരണം നടത്തി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സോഷ്യല്‍ ആക്ടിവിസ്റ്റും ഹ്യൂമാനിറ്റേറിയനുമായ ടോണി ചെറിയാന്, കൈരളി യു.കെ. സെക്രട്ടറി അനസ് സലാം, ശ്രീനാരായണ ഗുരു മിഷന് യു.കെ. കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ ഗംഗാധരന് ,പ്രവാസി എസ് എന്‍ ഡി പി യോഗം യുകെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ലെനിന് കുമാര്‍ പുനലൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു .
പ്രവാസജീവിതത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്കുള്ള പ്രസക്തിയും ഗുരുസന്ദേശം പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. ജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ പുതിയ വെബ്സൈറ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
ഗുരുദീപം കുടുംബയോഗം, ബ്രിസ്റ്റോള്‍ സെക്രട്ടറി കൂടിയായ മിഥുന് രാജന് .പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ വെബ്സൈറ്റ് സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍ കൂടിയാണ്. മിഥുന് രാജനാണ് പുതിയ വെബ്സൈറ്റ് ലോഞ്ച് നിര്‍വഹിച്ചത്.
ഇനി മുതല്‍ പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യില്‍ അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്സൈറ്റ് മുഖേന നേരിട്ട് അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍, അംഗത്വവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും പുതിയ വെബ്സൈറ്റ് സഹായകരമാകും.
സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ആധുനികവും സുതാര്യവുമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റ് ലോഞ്ച് ശ്രദ്ധേയമായ ചുവടുവയ്പ്പായി.
തുടര്‍ന്ന് വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം, വിവിധ കലാപരിപാടികള്‍, നറുക്കെടുപ്പ്, ലേലം എന്നിവയും നടന്നു.
ജയന്തി ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച സംഘാടക സമിതി അംഗങ്ങളെയും വിവിധ കുടുംബയോഗങ്ങളെയും ഭാരവാഹികള്‍ അഭിനന്ദിച്ചു. ആതിഥേയരായ യൂണിറ്റ് നമ്പര്‍ 4 - അരുവിപ്പുറം കുടുംബയോഗത്തിന്റെ നേതൃത്വവും സംഘാടന മികവും പരിപാടിയുടെ വിജയത്തില്‍ നിര്‍ണായകമായി.
പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. എച്ച്ആര്‍ സെക്രട്ടറി അനുമോള്‍ രവി കൃതജ്ഞത രേഖപ്പെടുത്തി.
ഗുരുദേവന്റെ മഹത്തായ ദര്‍ശന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ജയന്തി ആഘോഷം എല്ലാത്തരത്തിലും മാതൃകയായി. സംഘടനയുടെ സമാരംഭം മുതല്‍ ചതയ ദിനത്തില്‍ തന്നെ ശ്രീനാരായണ ജയന്തിയാഘോഷം നടത്തുന്നത് യുകെയിലെ ശ്രീനാരായണീയ സമൂഹത്തിന് മാതൃകയായിരുന്നു. മാനവിക ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ പ്രതിഫലനമായി മാറി മത ജാതി സ്പര്‍ദ്ധ മുതല്‍ യുദ്ധം വരെയുള്ള സാമൂഹ്യ തിന്മകളുടെ മേല്‍ വിജയിക്കേണ്ടതിന്റെ അനിവാര്യത അടിവരയിട്ടു പറയുന്ന ഗുരുദര്‍ശനം മറ്റെല്ലാ ദര്‍ശനങ്ങള്‍ക്കും അപ്പുറമാണെന്നും ലോകത്തെ അറിയിക്കേണ്ടതിന്റെ ഉത്തരവാദത്വം ഓരോ ശ്രീനാരായണീയനുമുണ്ടെന്നും പ്രവാസ ജീവിതത്തില്‍ ആ ചുമതല ഏറെ വലുതാണെന്നും അതാണ് പ്രവാസി എസ് എന്‍ ഡി പി യോഗം യുകെ ചെയ്യുവാന്‍ ശ്രമിക്കുന്നതെന്നും ഓരോ ജയന്തിയാഘോഷവും ഓര്‍മ്മപ്പെടുത്തുന്നതായി ഭാരവാഹികളും ജയന്തിയാഘോഷ കമ്മറ്റി ചെയര്മാന് റാം സാഗറും ജനറല്‍ കണ്‍വീനര്‍ സുനില്‍ കാലടിയും (ദേവസ്വം സെക്രട്ടറി) ആഘോഷ കമ്മിറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സൗമ്യ അനീഷും അറിയിച്ചു.
ബിര്‍മിംഗ്ഹാം: ആരോഗ്യരംഗത്ത് നിസ്വാര്‍ത്ഥ സേവനത്തിലൂടെയും അസാധാരണമായ പ്രതിബദ്ധതയിലൂടെയും സമൂഹത്തിന് മാതൃകയാകുന്ന നഴ്സുമാരെ ആദരിക്കുന്ന നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡ് ഡിസംബര്‍ 12-ന് കവന്‍ട്രിയില്‍ സമ്മാനിക്കും.
ബിര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ''നുഹ്റോ'' എക്യുമെനിക്കല്‍ കരോള്‍ മത്സരത്തിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാര വിതരണം.
കവന്‍ട്രിയിലെ വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരും നഴ്സിംഗ് മേഖലയിലെ പ്രമുഖരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രോഗി പരിചരണരംഗത്ത് അതുല്യമായ സേവനമനോഭാവം പ്രകടിപ്പിക്കുകയും, സമൂഹത്തിന്റെ ക്ഷേമത്തിനായി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന നഴ്സുമാരെ കണ്ടെത്തി ആദരിക്കുക എന്നതാണ് ഈ പുരസ്കാരത്തിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യരംഗത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ അര്‍പ്പണബോധവും കരുണയും സേവനസന്നദ്ധതയും സമൂഹത്തിന് മുന്നില്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടാനും ഈ അവാര്‍ഡ് ലക്ഷ്യമിടുന്നു.
നിരവധി വെല്ലുവിളികള്‍ക്കിടയിലും രോഗികളുടെ ആരോഗ്യവും സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി അക്ഷീണം പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ ആത്മസമര്‍പ്പണത്തിനുള്ള സമൂഹത്തിന്റെ ആദരവും അംഗീകാരവുമായിരിക്കും നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡ് എന്ന് സംഘാടകര്‍ വ്യക്തമാക്കി.
നോമിനേഷന് നവംബര്‍ 1 വരെ
നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡിനുള്ള നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 1 ആണ്. അപേക്ഷാ ഫോം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്കായി ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്.
r – Nomination Form] https://forms.gle/1Rq4Y7yBeDLaHg558
SPECIAL REPORT
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നതിൽ കൂടുതൽ നിയന്ത്രണത്തിന് ഒരുങ്ങി ഇൻസ്റ്റഗ്രാം. എഐ ഇൻഫ്ലുവൻസേഴ്സിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് വ്യാജ പ്രൊഫൈലുകളും പെരുകുകയാണെന്ന് ഇൻസ്റ്റഗ്രാം വിലയിരുത്തുന്നു. വ്യാജ എഐ ഇൻഫ്ലുവൻസേഴ്സ് സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതായും വ്യാപകമായ പരാതിയുണ്ട്. തുടർന്നാണ് കടുത്ത നടപടികൾ സ്വീകരിക്കാൻ മെറ്റ തീരുമാനിച്ചത്.
എഐ ഉപയോഗിച്ച് യഥാർത്ഥത്തിലുള്ള ഒരു വ്യക്തിയെ സൃഷ്ടിച്ച് വീഡിയോ തയ്യാറാക്കുന്ന പ്രൊഫൈലുകൾ ഇനി മുതൽ വ്യക്തമായ എഐ ലേബൽ നൽകണമെന്നാണ് പുതിയ നിബന്ധന. നിലവിൽ എഐ ക്രിയേറ്റർ (AI creator) എന്ന ലേബലാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇനിമുതൽ ഇത് എഐ ജനറേറ്റഡ് പ്രൊഫൈൽ (AI-generated profile) എന്നാക്കി മാറ്റും.
പ്രൊഫൈലിൽ കാണുന്ന വ്യക്തി യഥാർഥ മനുഷ്യനല്ലെന്ന് ഉപയോക്താക്കളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. മാത്രമല്ല, ഇത്തരം അക്കൗണ്ടുകൾ ലേബൽ ചെയ്യാതെ തുടർന്നാൽ അവരുടെ ഉള്ളടക്കം ശുപാർശകളിൽ നിന്ന് ഒഴിവാക്കുകയോ റീച്ച് കുറയ്ക്കുകയോ ചെയ്യുമെന്നും മെറ്റ മുന്നറിയിപ്പ് നൽകുന്നു.
ഫോട്ടോ എഡിറ്റിംഗ്, തലക്കെട്ടുകൾ (caption), ഗ്രാഫിക്സ് (graphics) തുടങ്ങിയ ക്രിയേറ്റീവ് ആവശ്യങ്ങൾക്ക് എഐ ഉപയോഗിക്കുന്നതിന് പ്രത്യേക ലേബൽ ആവശ്യമില്ലെന്നും ഇൻസ്റ്റഗ്രാം വ്യക്തമാക്കുന്നു. എഐ-യെ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഇൻഫ്ലുവൻസർ അക്കൗണ്ടുകളെയാണ് പുതിയ മാറ്റം ബാധിക്കുക.
CINEMA
ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് നടൻ മമ്മൂട്ടി നൽകിയ ഉപദേശം താൻ പിന്തുടരാറുണ്ടെന്ന് നടൻ സൂര്യ. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്. ഇഷ്ടമുള്ളതെല്ലാം കഴിക്കാം, എന്നാൽ ഇഷ്ടമുള്ളത്ര അളവിൽ കഴിക്കരുത്' എന്നതായിരുന്നു ഭക്ഷണ കാര്യത്തിൽ മമ്മൂട്ടി നൽകിയ ഉപദേശം എന്ന് സൂര്യ പറഞ്ഞു.
എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെയുള്ള ഉറക്കം ഒരിക്കലും ഒഴിവാക്കരുതെന്നും മമ്മൂട്ടി നിർദേശിച്ചിരുന്നതായി സൂര്യ പറഞ്ഞു. സിക്സ് പാക്ക് ഉണ്ടാക്കുന്നതിൽ മാത്രമല്ല, സമീകൃതമായ ജീവിതരീതിയിലാണ് ആരോഗ്യം അടങ്ങിയിരിക്കുന്നതെന്നും സൂര്യ പറഞ്ഞു.
ഉറക്കം, ഭക്ഷണം, മാനസിക സമ്മർദ്ദം, ജോലി എന്നിവയ്ക്കിടയിൽ കൃത്യമായ സന്തുലനം ആവശ്യമാണ്. അത് എപ്പോഴും ഒരുപോലെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് താനെന്നും താരം കൂട്ടിച്ചേർത്തു. വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 തുടങ്ങിയ പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സൂര്യ ആരാധകരുമായി പങ്കുവച്ചു.
ഇരുപതുകളിൽ സിക്സ് പാക്കും മസിലുകളുമായിരുന്നു ഫിറ്റ്നസ് എങ്കിൽ, ഇപ്പോൾ ശരീരത്തിന്റെ ഫ്ലെക്സിബിലിറ്റിക്കും മൊബിലിറ്റിക്കുമാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് നടുവിന് പരിക്കേറ്റതിനാൽ ഭാരമുയർത്തിയുള്ള വ്യായാമങ്ങളും പവർലിഫ്റ്റിങ്ങും ഒഴിവാക്കി ഫങ്ഷണൽ സ്ട്രെങ്ത് ട്രെയിനിങ്ങിലും പുൾ-അപ്പുകളിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.
ഡെന്നീസ് ജോസഫ് കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ സിനിമയാണ് 'ആകാശദൂത്'. ഈ സിനിമ കണ്ട് കരയാത്ത ആളുകൾ ചുരുക്കമാണ്. മാധവി (ആനി)യും മുരളി(ജോണി)യുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ആനിയുടെയും ജോണിയുടെയും മൂത്തമകളായ മീനു എന്ന കഥാപാത്രമായെത്തിയത് നടി സീന ആന്റണി ആണ്.
ഒരിക്കലും മലയാളികൾക്ക് മറക്കാനാകാത്ത തരത്തിലാണ് സീന ആന്റണി ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മീനുവായി തങ്ങൾ ആദ്യം കാസ്റ്റ് ചെയ്തിരുന്നത് മഞ്ജു വാര്യരെ ആയിരുന്നുവെന്ന് പറയുകയാണ് നിർമാതാവും നടനുമായ പ്രേം പ്രകാശ്. എംപയർ ടോക്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
"അഭിനേതാക്കളിൽ മൂത്തക്കുട്ടിയായി അഭിനയിച്ച സീന ആന്റണി, ചങ്കിൽ കൊള്ളുന്ന ഡയലോഗുകൾ ഒക്കെ ഉള്ളപ്പോൾ നമ്മൾ വിങ്ങിപ്പൊട്ടി പോകുമേ. അതുപോലെ ഒരുപാട് സിറ്റുവേഷൻസുണ്ട് ആ സിനിമയിൽ. അതെനിക്ക് ഓർമയുണ്ടെങ്കിൽ പോലും ഞാനത് പറയുന്നില്ല. സീന ആന്റണി ഒക്കെ നമ്മളെ ഒത്തിരി കരയിപ്പിച്ചതാ.
'അമ്മയ്ക്ക് സുഖമില്ല എന്ന് അറിഞ്ഞിട്ടല്ലേ, അമ്മ പുറത്ത് പോവുകയാണ് എന്നൊക്കെ പറയുന്നത്. അമ്മയുടെ അസുഖത്തെപ്പറ്റി പറയുന്നത് ഇവൾ കേൾക്കുന്നുണ്ടല്ലോ'.- അങ്ങനെ ഒരുപാട് സിറ്റുവേഷൻസുണ്ട് ആ സിനിമയിൽ. ഗുരുത്വത്തിന് ആ പിള്ളേരെയൊക്കെ ഞങ്ങൾക്ക് കറക്ട് ആയി കിട്ടി.
സീന ആന്റണിയെ ഞങ്ങൾക്ക് പറഞ്ഞു തരുന്നത് മുരളിയാണ്. അദ്ദേഹത്തിന്റെ കൂടെ എന്തോ ഒരു ചെറിയ വേഷം മുൻപ് അവൾ ചെയ്തിട്ടുണ്ടായിരുന്നു. ശരിക്കും ആ കഥാപാത്രത്തിനായി ഞങ്ങൾ മഞ്ജു വാര്യരെ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. ആ ഫോട്ടോ ഇപ്പോഴും എന്റെ കയ്യിലിരിപ്പുണ്ട്. പത്രത്തിലാണ് ഞങ്ങൾ പരസ്യം ചെയ്തത്.
അതു കണ്ടാണ് മഞ്ജു നമുക്ക് ഫോട്ടോ അയച്ചു തരുന്നത്. അന്ന് മഞ്ജു സ്കൂളിൽ പഠിക്കുകയാണ്. പരീക്ഷ സമയം ആയിപ്പോയി, അതുകൊണ്ട് വരാൻ പറ്റില്ലെന്ന് മഞ്ജു പറഞ്ഞു. മഞ്ജു വരണ്ട പടം ആണ് ശരിക്കും അത്. മഞ്ജുവിന്റെ ആദ്യത്തെ സിനിമ ആകേണ്ടതായിരുന്നു 'ആകാശദൂത്". - പ്രേം പ്രകാശ് പറഞ്ഞു.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട അണ്ണനും തമ്പിയുമാണ് സൂര്യയും കാർത്തിയും. ഇരുവരും ഒന്നിച്ചെത്തുന്ന നിമിഷങ്ങളൊക്കെ ആരാധകർ ആഘോഷമാക്കാറുമുണ്ട്. കാർത്തിയോട് തനിക്ക് ഒരച്ഛന്റെ സ്നേഹമാണുള്ളതെന്ന് പറയുകയാണ് സൂര്യയിപ്പോൾ. കാർത്തിയുടെ ആരാധകനാണെന്ന് പറഞ്ഞ് തന്റെ അടുത്ത് ഒരുപാട് പേർ വരാറുണ്ടെന്നും സൂര്യ കൂട്ടിച്ചേർത്തു.
'സർദാർ 2' ട്രെയ്ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു സൂര്യ. 'ഒരു ചേട്ടൻ എന്ന നിലയിൽ കാർത്തിയെ എങ്ങനെയാണ് കാണുന്നത്' എന്നായിരുന്നു സൂര്യയോടുള്ള ചോദ്യം. "ഞാനെപ്പോഴും പറയാറുള്ളതു പോലെ, എന്റെ അച്ഛന്റെ പദവിയാണ് ഞാനെടുക്കുന്നത്. ചേട്ടൻ എന്നതിനേക്കാളുപരി, ഒരച്ഛന്റെ സ്നേഹമാണ് എനിക്ക് അവനോടുള്ളത്.
അതെന്തു കൊണ്ടാണെന്ന് എനിക്കറിയില്ല. ഞാൻ അങ്ങനെയാണ് കാണുന്നത്. അവൻ സ്വയം അവന്റെ വഴി കണ്ടുപിടിച്ചയാളാണ്. എന്റെയടുത്ത് ഒരുപാട് പേർ വന്ന് പറയാറുണ്ട്. 'സാർ, ഞാൻ നിങ്ങളുടെ അനിയന്റെ വലിയൊരു ആരാധകനാണ്. അനിയനോട് പറയണം സാർ, കാർത്തി സാറിനോട് അന്വേഷണം പറയണം സാർ' എന്നൊക്കെ. എന്നെക്കുറിച്ച് അവർ ചോദിക്കുക പോലുമില്ല.
എന്നെക്കുറിച്ചൊന്നും പറയാറുമില്ല. പക്ഷേ എന്റെയടുത്ത് നേരിട്ട് വന്ന് കാർത്തിയെ കുറിച്ച് മാത്രം സംസാരിച്ചിട്ട് അവർ പോകും". - സൂര്യ പറഞ്ഞു. അതോടൊപ്പം കാർത്തിയുടെ സിനിമ തിരഞ്ഞെടുപ്പുകളെയും സൂര്യ അഭിനന്ദിച്ചു. "സർദാറിൽ കാർത്തിയുടെ ലുക്ക് എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്. അദ്ദേഹം ഇത്രയധികം നല്ലതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ ചെയ്യുന്നത് കാണുമ്പോൾ എനിക്ക് വളരെയധികം സന്തോഷമുണ്ട്.
വാസ്തവത്തിൽ, അത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു".- സൂര്യ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 10 നാണ് സർദാർ 2 തിയറ്ററുകളിലെത്തുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.
NAMMUDE NAADU
മക്കളെ കൊന്നതിന്റെ പേരിൽ മസാച്ചുസെറ്റ്സിൽ വിചാരണ നേരിടുന്ന ലിൻസി ക്ലാൻസിയെ കുറിച്ചുള്ള വാർത്തകൾ ഞെട്ടിച്ചതിന് ശേഷം, ഇപ്പോൾ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതായി അഭിനയിച്ച് ടിക്ടോക്കിൽ വീഡിയോകൾ പങ്കുവയ്ക്കുന്ന സംഭവം ചർച്ചയാവുന്നു. ഈ പുത്തൻ ട്രെൻഡിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. തങ്ങളുടെ കൈക്കുഞ്ഞുങ്ങളെ കോണിപ്പടിയിലൂടെ താഴേക്ക് എറിയുന്നതുപോലെയും വാഷിങ് മെഷീനിൽ വെക്കുന്നതുപോലെയുമുള്ള ദൃശ്യങ്ങളാണ് വിചിത്രമായ ഈ ട്രെൻഡിന്റെ ഭാഗമായി ചില സ്ത്രീകൾ പോസ്റ്റ് ചെയ്തത്.
തങ്ങളുടെ കുട്ടികളെ അപകടപ്പെടുത്തുന്ന തരത്തിലുള്ള ഈ ദൃശ്യങ്ങളെല്ലാം കളക്ട് ചെയ്ത് ഒരു എക്സ് യൂസർ പങ്കുവെച്ചതോടെയാണ് സംഭവം ചർച്ചയായത്. ശ്രദ്ധ നേടാനും ലൈക്കുകൾക്കുമായി സ്വന്തം കുഞ്ഞുങ്ങളെ തന്നെ ഉപയോഗിക്കുന്ന ഈ പ്രവണത അങ്ങേയറ്റം അനാരോഗ്യകരമാണെന്നും, ഇതൊരു സമൂഹമെന്ന നിലയിലുള്ള നമ്മുടെ തകർച്ചയാണ് കാണിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനം ഉയർന്നു. ‘ഇത് തികച്ചും അപലപനീയമാണ്’ എന്നാണ് സംഭവത്തെക്കുറിച്ച് നെറ്റിസൻമാർ പ്രതികരിച്ചത്.
2023 ജനുവരി 24 -നാണ് മസാച്യുസെറ്റ്സിലെ ഡക്സ്ബറിയിൽ വെച്ച് ലിൻസി ക്ലാൻസി എന്ന 35 -കാരി തന്റെ മൂന്ന് മക്കളായ കോറ (5), ഡോവ്സൺ (3), എട്ട് മാസം പ്രായമുള്ള കലെൻ എന്നിവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ലിൻസി മനഃപൂർവമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ കടുത്ത പോസ്റ്റ്പാർട്ടം ഡിപ്രഷനും മറ്റും കാരണമുണ്ടായ മാനസിക പ്രശ്നങ്ങളിലാണ് കൃത്യം നടത്തിയതെന്നും, കുറ്റക്കാരിയല്ലെന്നുമാണ് ലിൻസിയുടെ അഭിഭാഷകരുടെ വാദം. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ പരോളില്ലാത്ത ജീവപര്യന്തം ശിക്ഷയാണ് ലിൻസിക്ക് ലഭിക്കുക.
വിചാരണ വേളയിൽ ലിൻസിക്ക് പിന്തുണയുമായി മുമ്പും ചിലർ രംഗത്തെത്തിയിരുന്നു. പോസ്റ്റ്പാർട്ടം ഡിപ്രഷനെ കുറിച്ചുള്ള ലിൻസിയുടെ കുറിപ്പുകൾ പങ്കുവെച്ച് അവർക്ക് പിന്തുണയറിയിച്ചുള്ള വീഡിയോകളും ഇതിനുമുമ്പ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് പോലെ കാണിച്ച് പുതിയ ടിക്ടോക് ട്രെൻഡും ചർച്ചയായിരിക്കയാണ്.
ഹിമാലയൻ മലനിരകളിലുണ്ടായ വൻ ഹിമപാതത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയം താണ്ഡവമാടിയ നേപ്പാളിൽ മരണസംഖ്യ 1,127 കടന്നു. 3,900-ലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. 'ഹിമാലയൻ സുനാമി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുരന്തത്തിൽ രാജ്യം കനത്ത നാശനഷ്ടങ്ങൾ നേരിടുമ്പോൾ, ലോകരാഷ്ട്രങ്ങളോട് സഹായത്തിനപ്പുറം കാലാവസ്ഥാ വ്യതിയാന നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ രംഗത്തെത്തി. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറത്തുവിടുന്ന ഇന്ത്യ, ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഇതിൽ ധാർമ്മികവും നിയമപരവുമായ ഉത്തരവാദിത്തമുണ്ടെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. കാന്തിപൂർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നേപ്പാളിന്റെ നയതന്ത്ര സമീപനത്തിൽ വന്ന സുപ്രധാന മാറ്റത്തെക്കുറിച്ച് വിദേശകാര്യമന്ത്രി തുറന്നുപറഞ്ഞത്. തങ്ങൾ സൃഷ്ടിക്കാത്ത ഒരു ആഗോള പ്രതിസന്ധിയുടെ കനത്ത വിലയാണ് രാജ്യം ഇപ്പോൾ ജീവനുകൾ ബലിനൽകി നൽകേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതാപനത്തിലേക്ക് നേപ്പാളിന്റെ പങ്ക് വെറും 0.1 ശതമാനത്തിലും താഴെയായിട്ടും, ഹിമാലയൻ ഹിമാനികൾ അതിവേഗം ഉരുകുന്നതിന്റെയും മലയോര ദുരന്തങ്ങളുടെയും ഏറ്റവും വലിയ ഇരയായി രാജ്യം മാറുകയാണ്.. അതിനാൽ ദുരിതാശ്വാസ സഹായങ്ങളെ ഭിക്ഷയോ ഔദാര്യമോ ആയി കാണാനാവില്ലെന്നും, മറിച്ച് വലിയ സാമ്പത്തിക ശക്തികൾ നൽകേണ്ട നീതിയും നഷ്ടപരിഹാരവും ആയി ഇതിനെ കാണണമെന്നും മന്ത്രി വ്യക്തമാക്കി. ആഗോള ഹരിതഗൃഹ വാതക ഉദ്വമനത്തിൽ മുൻപന്തിയിലുള്ള ചൈനയ്ക്കും അമേരിക്കയ്ക്കും ഇന്ത്യയ്ക്കും തങ്ങളെപ്പോലുള്ള ദുർബല രാജ്യങ്ങളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള ചരിത്രപരമായ ബാധ്യതയുണ്ടെന്ന് നേപ്പാൾ ചൂണ്ടിക്കാട്ടി. എന്നാൽ, ആകെ കാർബൺ പുറന്തള്ളലിൽ മുന്നിലാണെങ്കിലും പ്രതിശീർഷ കാർബൺ ഉദ്വമനത്തിൽ ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്ന വാദമാണ് ന്യൂഡൽഹി എക്കാലവും ഉയർത്തുന്നത്. വ്യാവസായിക വിപ്ലവം വഴി ആദ്യം സമ്പന്നരായ വികസിത രാജ്യങ്ങളാണ് ആഗോള കാലാവസ്ഥാ തകർച്ചയുടെ പ്രധാന ഉത്തരവാദികളെന്നും ഇന്ത്യ നിരന്തരം അന്താരാഷ്ട്ര വേദികളിൽ ഓർമ്മിപ്പിക്കുന്നുണ്ട്.
ഓഗസ്റ്റ് 26-ന് ഭോട്ടെകോഷി നദീതടത്തിലുണ്ടായ മിന്നൽ പ്രളയം നേപ്പാളിലെ രസുവ, നുവാകോട്ട്, ധാഡിങ് ജില്ലകളെയാണ് തകർത്തുകളഞ്ഞത്. വീടുകൾ, പാലങ്ങൾ, പ്രധാന ജലവൈദ്യുത പദ്ധതികൾ എന്നിവ ഒലിച്ചുപോയി. തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാൻ ഏകദേശം 4 മുതൽ 5 ബില്യൺ ഡോളർ (നേപ്പാളിന്റെ സമ്പദ്വ്യവസ്ഥയുടെ 10 ശതമാനത്തോളം) ആവശ്യമായി വരുമെന്ന് ധനമന്ത്രി സ്വർണിം വാഗ്ലെ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ലോസ് ആൻഡ് ഡാമേജ് ഫണ്ടിൽ നിന്നും അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ധനകാര്യ, വനം മന്ത്രാലയങ്ങൾ സംയുക്തമായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. ഇതിനുപുറമെ, സെപ്റ്റംബറിൽ നടക്കുന്ന 81-ാമത് യുഎൻ പൊതുസഭയിൽ ഈ വിഷയം അന്താരാഷ്ട്രതലത്തിൽ ശക്തമായി ഉന്നയിക്കാനായി പ്രധാനമന്ത്രി ബാലേന്ദ്ര 'ബലൻ' ഷാ നേരിട്ട് ന്യൂയോർക്കിലേക്ക് പോകാൻ ഒരുങ്ങുന്നതായാണ് വിവരം. സ്വന്തം തെറ്റുകൊണ്ടല്ലാതെ വീണ്ടും വീണ്ടും പ്രകൃതിദുരന്തങ്ങളിൽ തകരുന്ന രാജ്യങ്ങളെ സ്വന്തം ചെലവിൽ മാത്രം പുനർനിർമ്മാണം നടത്താൻ വിട്ടുകൊടുക്കാനാവില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് നേപ്പാൾ ലോകത്തിന് നൽകുന്നത്.
Channels
ബിഗ്ബോസ് മലയാളം സീസൺ 8 ലേക്കുള്ള പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഉയർന്നു കേൾക്കുന്ന ഒരു പേരാണ് അവതാരക ലക്ഷ്മി നക്ഷത്രയുടേത്. കഴിഞ്ഞ സീസണിൽ ഉറ്റസുഹൃത്ത് അനുമോൾക്ക് ശക്തമായി പിന്തുണ പ്രഖ്യാപിച്ച് ലക്ഷ്മി പുറത്തുണ്ടായിരുന്നു. ലക്ഷ്മി ബിഗ്ബോസിൽ എത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെ, ഇക്കാര്യത്തിൽതാരം നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലക്ഷ്മി. ഒന്നും വിട്ടുപറയാതെയായിരുന്നു ലക്ഷ്മിയുടെ മറുപടി.
"ബിഗ് ബോസ് ഹൗസിലേക്ക് കയറാൻ പോകുന്നവർ പലരും അവസാന നിമിഷം വരെ 'ഞാൻ പോകുന്നില്ല, അതിലൊന്നും ഇല്ല' എന്ന് പറയുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അതുകൊണ്ടുതന്നെ ഞാനും ആ ട്രെൻഡിനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനും ഇല്ല എന്ന് തന്നെ പറയുന്നു!", എന്നായിരുന്നു ലക്ഷ്മിയുടെ ഉത്തരം. പോകുമെന്നോ പോകുന്നില്ലെന്നോ പറയാതെ ഒരു ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള ലക്ഷ്മിയുടെ മറുപടിക്കു പിന്നാലെ ഈ വിഷയത്തിൽ കൂടുതൽ അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.
മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകര്‍ക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. വ്ളോഗിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ലക്ഷ്മി തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്.
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 8 കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ 6 നാണ് സീസൺ 8 ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള അഗ്നിപരീക്ഷ എന്ന പ്രീ ഷോയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ പുതിയ പ്രൊമോ വീഡിയോയും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 6 മുതൽ രാത്രി 7 മണിമുതൽ ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 8 കാണാനാകും.
അവതാരകന് രാജേഷ് കേശവിന്റെ ആരോഗ്യവസ്ഥയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ഹൃദയാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിപ്പോയതായിരുന്നു രാജേഷ്. ലോക സിനിമയുടെ പ്രൊമോഷന് പരിപാടിക്കിടെയായിരുന്നു രാജേഷിന് ഹൃദയാഘാതമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ലോകയുടെ റിലീസിന് ഒരു വര്‍ഷം തികഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുഹൃത്തിന്റെ കുറിപ്പ്. ആ വാക്കുകളിലേക്ക്:
രാജേഷിന്റെ ഓണം. 'രാജേഷ് കിടപ്പിലായിട്ടു ഒരു വര്‍ഷമായി അല്ലേ' എന്ന് ചോദിച്ചത് വേഫയര്‍ ഫിലിംസിലെ സംഗീത് ആണ്. 'ലോക' സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണു പോയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങള്‍ എങ്ങനെ മറക്കാനാണ്..
രാജേഷ് ഇപ്പോഴും കിടപ്പിലാണ് പക്ഷേ അവന് എല്ലാം അറിയുന്നുണ്ട്.. ആ മുഖത്ത് അത് വായിച്ചെടുക്കാന്‍ ഞങ്ങള്‍ക്കും കഴിയുന്നുണ്ട്. അത് കൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ എല്ലാ വിശേഷങ്ങളും അവനോടു പറയും.. കൂട്ടുകാരുടെ കാര്യങ്ങള്‍, സിനിമാ വിശേഷങ്ങള്‍, അവന്റെ കാര്യങ്ങള്‍ തിരക്കി വിളിക്കുന്നവരുടെ പേരുകള്‍, മെസ്സേജുകള്‍ എല്ലാം.. എല്ലാം.. ചിലപ്പോള്‍ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേള്‍ക്കും, ചിലപ്പോള്‍ പാതി മിഴിയില്‍ എല്ലാം അവസാനിപ്പിക്കും നല്ല മൂഡാണെങ്കില്‍ കൈ പിടിക്കുമ്പോള്‍ നമ്മുടെ കൈ അവന് മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും, ചുണ്ടനക്കാനും ശ്രമിക്കും.
ഇപ്പോഴും തെറാപ്പികള്‍ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് ലേക് ഷോര്‍ ഹോസ്പിറ്റലില്‍ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങള്‍ പലരും, ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാന്‍ ഹരിച്ചേട്ടന് കുടുംബത്തോടോപ്പം വന്നിരുന്നു. കോളേജില്‍ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ. ഷീനയും ഉണ്ടായിരുന്നു. സൗദിയില്‍ നിന്നും നിഹാദും ആലപ്പുഴയില്‍ നിന്നും രാജീവേട്ടനും , കാനഡയില്‍ നിന്നും ബിജുവും വിളിച്ചു.
തിരുവോണ ദിവസം സിന്ധു ഒരു നീളന്‍ കുപ്പായം തയ്പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്സിന്റെ സഹായത്തോടെ വീല്‍ ചെയറില്‍ ഇരുത്തി , രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടില്‍ ചെറുതായി നനച്ചു കൊടുത്തു.. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍ ആയിരുന്നവന് ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി. രാജേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും പൂര്‍ണ്ണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഓണം.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. ബിഗ് ബോസ് വിന്നര്‍ കൂടിയായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്നടന്‍ ഭുവനേഷ് ആണ് വരന്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം തന്റെ വിവാഹത്തിന്റെ പേരില്‍ അനുമോള്‍ക്കെതിരെ ചിലര്‍ വിമര്‍ശനങ്ങളുമായെത്തുന്നുണ്ട്.
വിവാഹത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അനുമോള്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അനുമോളുടെ പ്രതികരണം. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്. ആ വാക്കുകളിലേക്ക്:
ജീവിതത്തില്‍ സന്തോഷം കിട്ടുമ്പോള്‍ അതിനെ ആഘോഷിക്കുന്നതിനേക്കാള്‍, അതില്‍ കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നവരും ഉണ്ടാകും. ഞാന്‍ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെയാണ്. ഭാഷയും നാടും വ്യത്യസ്തമായിരിക്കാം, പക്ഷേ സ്നേഹത്തിനും ബഹുമാനത്തിനും കരുതലിനും അതിരുകളില്ല.
ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ല.നല്ല വാക്കുകള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍ മൗനം പാലിക്കാം. കാരണം ഓരോ കമന്റിനും പിന്നില്‍ ഒരു മനുഷ്യന്റെ മനസ്സുണ്ട്.
ഞങ്ങള്‍ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കും. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും കൂടെയുണ്ടെങ്കില്‍ സന്തോഷം. ഇല്ലെങ്കിലും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകും. എല്ലാവര്ക്കും സ്നേഹവും സമാധാനവും മാത്രം നേരുന്നു
മിനിസ്ക്രീൻ സോഷ്യൽ മീഡിയ താരങ്ങളായ അനുമോളും ആതിര മാധവും സ്റ്റർമാജിക് എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയവരാണ്. അധികം സുഹൃത്തുക്കളുള്ളയാളല്ല താനെന്നും ആതിരയുമായി ഈയടുത്താണ് വളരെ അടുത്തം സൗഹൃദം ഉണ്ടായതെന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അനുമോൾ പറഞ്ഞിരുന്നു. ഇരുവരുമൊന്നിച്ചു ചെയ്ത പല റീലുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അനുമോൾ ബിഗ്ബോസിൽ മത്സരാർത്ഥിയായ എത്തിയപ്പോഴും വലിയ പിന്തുണയുമായി ആതിര പുറത്തുണ്ടായിരുന്നു. എന്നാൽ അനുമോളുടെ വിവാഹത്തിന് ആതിര പങ്കെടുത്തില്ല. ഗുരുവായൂരിൽ വെച്ചു നടന്ന താലികെട്ട് ചടങ്ങിലും തുടർന്നു നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലും ആതിരയുടെ അസാന്നിധ്യത്തിൽ ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെയെല്ലാം താളിക്കൊണ്ട് അനുമോളുടെ റിസപ്ഷന് ആതിര എത്തിയിരുന്നു.
വിവാഹത്തിന് വരാന്‍ പറ്റാത്ത സാഹചര്യമായിപ്പോയി എന്നാണ് ഇതു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ആതിര മാധവ് പറഞ്ഞത്”എന്തുകൊണ്ട് കല്യാണത്തിന് വന്നില്ല എന്ന് എന്നോട് പലരും മെസേജ് അയച്ച് ചോദിച്ചിരുന്നു, സത്യമായിട്ടും വിവാഹത്തിന് വരാന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍ ആയിപ്പോയി. അവളോട് അതിന് ആത്മാര്‍ത്ഥമായി സോറി പറയുന്നു, സോറി പറഞ്ഞാല്‍ തീരുന്ന ഒരു കാര്യമല്ല, എന്നിരുന്നാലും സോറി”, എന്നാണ് ആതിര മാധവ് നല്കിയ മറുപടി. കല്യാണം ഉറപ്പിക്കൽ ചടങ്ങിനൊക്കെ താൻ കൂടെ ഉണ്ടായിരുന്നു എന്നും അതിന്റ വീഡിയോകൾ വഴിയേ പോസ്റ്റ് ചെയ്യാം എന്നും ആതിര പറഞ്ഞു.
കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുഞ്ഞു പിറന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് താമസം മാറിയിരുന്നെങ്കിലും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തി മിനിസ്ക്രീനിൽ വീണ്ടും സജീവസാന്നിധ്യമാകുകയായിരുന്നു ആതിര.
ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശൈത്യ സന്തോഷ്. ഷോയിലെ ശൈത്യയുടെ അനുമോളുമായുള്ള സൗഹൃദവും പ്രശ്നങ്ങളും വഴക്കുകളും ഏറെ ചർച്ചകൾക്ക് അന്ന് വഴിയൊരുക്കിയിരുന്നു. കട്ടപ്പ എന്ന വിളിപ്പേരിലാണ് ശൈത്യ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടിരുന്നത്. ഫിനാലെ വീക്കിൽ ഹൗസിനുള്ളിലേക്ക് റീ എൻട്രി നടത്തിയ മത്സരാത്ഥികളിൽ ശൈത്യയുടെ പെരുമാറ്റവും അനുമോളെ കുറിച്ച് പറഞ്ഞ വാക്കുകളും ചർച്ചയാവുകയും ഗ്രാൻഡ് ഫിനാലെയിൽ അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുള്ള ശൈത്യയുടെ ഭാവവും പുറത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഷോയ്ക്കകത്തുള്ള പ്രശ്നങ്ങളെല്ലാം മറന്ന് അനുമോളുടെ കല്യാണത്തിന് കുടുംബസമേതം എത്തിയ ചിത്രങ്ങളാണ് ശൈത്യ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും ആരാധകർ ഏറെ സന്തോഷത്തോടെയാണ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
വിളിക്കാനുള്ള മനസ് അനുവിനും വരാനുള്ള മനസ് ശൈത്യക്കും ഉണ്ട് എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്. നല്ല സുന്ദരമായ കാഴ്ചയാണ് ഇതെന്നും ചിലർ പറയുന്നു. ''കല്യാണത്തിന് പോയത് നന്നായി ശൈത്യ... ആകെ ഒരു ജീവിതമേയുള്ളു. അതിൽ വിദ്വേഷവും പിണക്കവും കൊണ്ട് നടന്നിട്ട് എന്തിനാ? നെഗറ്റീവ് കമന്റ്സ് ഒന്നും മൈൻഡ് ചെയ്യണ്ട... കുറെ പറഞ്ഞു കഴിയുമ്പോൾ താനേ നിർത്തിക്കോളും'', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
ബിഗ്ബോസ് ഹൗസിൽ അനുമോളുമായി പ്രശ്നങ്ങളുണ്ടായിരുന്ന ബിന്നിയും വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. ഷോയിൽ നടന്നത് അവിടെ കഴിഞ്ഞെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മറ്റുള്ളവരാണ് എന്നുമായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ബിന്നിയുടെ മറുപടി. ആദില, നൂറ, നെവിൻ, മസ്താനി തുടങ്ങി ബിഗ്ബോസ് ഹൗസിലെ അനുവിന്റെ മറ്റ് സഹതാരങ്ങളും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
BUSINESS
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോണ്‍ ടെര്‍നസ്. 15 വര്‍ഷക്കാലം സിഇഒ സ്ഥാനം വഹിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞതോടെയാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ടെര്‍നസ് സ്ഥാനമേല്‍ക്കുന്നത്. 2011-ല്‍ കമ്പനിയുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ കുക്ക്, നീണ്ട 15 വര്‍ഷത്തെ വിജയകരമായ സേവനത്തിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്. ഇനി മുതല്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്മാന് എന്ന പുതിയ ചുമതലയിലാവും ടിം കുക്ക് തുടരുക.
ആരാണ് ജോണ്‍ ടെര്‍ണസ്?
പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കി. 2001 ല്‍ ആപ്പിളിന്റെ പ്രൊഡക്ട് ഡിസൈന്‍ ടീമില്‍ ചേര്‍ന്നു. പിന്നീട് ഹാര്ഡ്വേര് എന്‍ജിനിയറിങ്ങില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടുകളില്‍ ഐഫോണുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ച്, മാക് കമ്പ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉത്പന്നങ്ങളുടെ വികസനത്തില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. 2021 ലാണ് ആപ്പിളിന്റെ എക്സിക്യൂട്ടീവ് ടീമിന്റെ ഒപ്പം ചേര്‍ന്നത്.
ടിം കുക്ക്
1998-ലാണ് ടിം കുക്ക് ആപ്പിള്‍ കമ്പനിയില്‍ ചേരുന്നത്. ആപ്പിളിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് കുക്കിനുണ്ട്. 2011-ല്‍ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് മാറി നിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം കുക്ക് ചുമതലയേല്‍ക്കുന്നത്.
ആപ്പിള്‍ വാച്ച്, എയര്‍പോഡ്സ്, ഹോം പോഡ്, വിഷന്‍ പ്രോ, എയര്‍ ടാഗ് തുടങ്ങിയ ഉത്പന്നങ്ങള്‍ കമ്പനി അവതരിപ്പിച്ചത് ടിം കുക്കിന്റെ കാലത്താണ്. ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി പോലുള്ള സേവനങ്ങള്‍ വളര്‍ന്നതും ഇക്കാലത്ത് തന്നെ. ആപ്പിളിന്റെ ഉത്പന്ന നിര വികസിപ്പിക്കുകയും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 4.5 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ചെയ്തുവെന്ന ക്രെഡിറ്റ് ടിം കുക്കിനാണ്.
കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി ടെക് കമ്പനിയായ ഒറാക്കിൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനസൗകര്യങ്ങൾക്കായി വൻതുക നിക്ഷേപിക്കുന്നതിനിടെ ശമ്പളച്ചെലവ് കുറയ്ക്കാനുള്ള നടപടിയെന്നാണ് സൂചന. സെപ്റ്റംബർ 1 മുതൽ പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന.
ഇന്ത്യയിൽ ഏകദേശം 3,000 ജീവനക്കാരെ ഓറക്കിൾ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി ‘ദ ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. പുതിയ പിരിച്ചുവിടൽ നടപടി 2,000 മുതൽ 3,000 വരെ ജീവനക്കാരെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ EIIRTrend-ന്റെ ചീഫ് എക്സിക്യൂട്ടീവ് പരീഖ് ജെയിന്റെ അഭിപ്രായത്തിൽ, സെപ്റ്റംബർ 1 മുതൽ നടപടികൾ പ്രാബല്യത്തിൽ വന്നേക്കും.
ഇന്ത്യയിൽ ഏകദേശം 30,000 ജീവനക്കാരാണ് ഓറക്കിളിനുള്ളത്. ഇത്രയും വലിയൊരു വിഭാഗം ജീവനക്കാരെ ഒഴിവാക്കുന്നത് രാജ്യത്തെ കമ്പനിയുടെ തൊഴിൽശേഷിയിൽ ഗണ്യമായ കുറവുണ്ടാക്കും. നേരത്തെ ഇന്ത്യയിലെ ഏകദേശം 12,000 ഓറക്കിൾ ജീവനക്കാരെ ബാധിച്ച പിരിച്ചുവിടലിന് പിന്നാലെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
ഒറാക്കിൾ ജീവനക്കാർ കഴിഞ്ഞ കുറച്ചു മാസങ്ങളായി ആശങ്കയിലാണ്. ഒഴിവാക്കുന്നതിനായി പരിഗണിക്കാനുള്ള ജീവനക്കാരുടെ പട്ടിക സമർപ്പിക്കാൻ ഒറാക്കിൾ മാനേജറോട് ആവശ്യപ്പെട്ടിരുന്നു. ശമ്പളചെലവ് കുറയ്ക്കാനുള്ള നടപടികൾ സെപ്തംബർ ഒന്നിനകം തുടക്കം കുറിക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, വാർത്തകളോട് ഇതുവരെ പ്രതികരിക്കാൻ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. പിരിച്ചുവിടൽ സംബന്ധിച്ച വാർത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല.
ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കോഴിക്കോട് ഷോറൂമിലെത്തുന്നു. 'സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്' ഉദ്ഘാടനത്തിനായി സെപ്റ്റംബര്‍ 3 വ്യാഴാഴ്ച വൈകുന്നേരം 4.30 നാണ് റൊണാള്‍ഡോയുടെ സഹോദരി എത്തുന്നത്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍ കൂടിയാണ് എല്‍മ എവെയ്റോ.
സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്കൗണ്ട് ലഭിക്കും. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്. അതോടൊപ്പം കിയാ സെല്‍ടോസ് കാര്‍ നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് എന്ന് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് ബോചെ അറിയിച്ചു.
OBITUARY
കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസിന്റെ (Congregation of Holy Cross) വികാരി ജനറലും ഫസ്റ്റ് ജനറൽ അസിസ്റ്റന്റുമായ റവ.ഡോ. ഇമ്മാനുവൽ കല്ലറക്കൽ സി.എസ്.സി. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അയർലൻഡിലെ ഹോളി ക്രോസ് സഭാ സമൂഹത്തിൽ കാനോനിക്കൽ സന്ദർശനം നടത്തുന്നതിനായി എത്തിയ ഇമ്മാനുവൽ അച്ഛന് ശനിയാഴ്ച വൈകുന്നേരം വാട്ടർഫോർഡിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹ്രദയാഘാതമുണ്ടായത്. എമർജൻസി സർവീസ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം 7 മണിമുതൽ 8 മണിവരെ അയർലണ്ടിലെ വാട്ടർഫോർഡിൽ സെൻറ് ജോസഫ് ആൻഡ് സെൻറ് ബെനിൽടസ് ദൈവാലയത്തിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുവരികയും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്യും. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദീകരും വിശ്വാസികളും ആദരാഞ്ജലികൾ അർപ്പിക്കും. വാട്ടർഫോർഡിൽ സീറോ മലബാർ സഭയുടെ ചാപ്ലൈന്റെയും , അയർലണ്ടിലെ ഹോളിക്രോസ് സഭയുടെ വൈദികരുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. തുടർന്ന് മൃതശരീരം അദ്ദേഹം ദീർഘകാലം സേവനം ചെയ്തിരുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിൻസിലെ അഗർത്തലയിൽ എത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും.
കേരളത്തിൽ കോതമംഗലം രൂപതയിലെ തെന്നത്തൂരിൽ കല്ലറയ്ക്കൽ പരേതരായ ജോസഫ്, അന്ന ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനായിട്ട് 1956-ലാണ് അദ്ദേഹം ജനിച്ചത്. പരേതനായ ഫാ ജെയിംസ് കല്ലറയ്ക്കൽ മൂത്ത സഹോദരനാണ്. സഹോദരിമാരിൽ 2 പേർ സന്യാസിനിമാരാണ്. ഫാ. ഇമ്മാനുവൽ നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിൻസ് അംഗമാണ്. 44 വർഷമായി സന്യാസജീവിതവും 38 വർഷമായി പൗരോഹിത്യ ജീവിതവും നയിച്ചുവരികയായിരുന്നു അദ്ദേഹം. ഇടവക ശുശ്രൂഷ, വൊക്കേഷൻ ആനിമേഷൻ, സന്യാസ രൂപീകരണ ശുശ്രൂഷ, വിദ്യാഭ്യാസ രംഗം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു.
നോർത്ത് ഈസ്റ്റ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായും, അതിനുമുമ്പ് കേരളത്തിൽ അയ്മനത്ത് വൊക്കേഷൻ ഫെസിലിറ്റേറ്ററായും ഫോർമേഷൻ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന അഗർത്തല ഹോളി ക്രോസ് സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നു അദ്ദേഹം. ബിരുദ-ബിരുദാനന്തര കോഴ്സുകളുള്ള അഗർത്തല ഹോളി ക്രോസ് കോളേജിന്റെ സ്ഥാപക പ്രസിഡന്റും പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളെ മുൻനിർത്തി 2015-ൽ ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ഹയർ എജ്യുക്കേഷൻ (AIACHE) 'ബെസ്റ്റ് പ്രിൻസിപ്പൽസ് ഓഫ് ഇന്ത്യ' പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഫിലോസഫിയിലും തിയോളജിയിലും ബിരുദമുള്ള അദ്ദേഹം, മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ന്യൂയോർക്കിലെ ഫോർഡാം സർവകലാശാലയിൽ നിന്ന് റിലീജിയസ് എജ്യുക്കേഷനിൽ (Religious Education) ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഭരണനിർവഹണത്തിലും സാംസ്കാരിക ഇടപെടലുകളിലും അദ്ദേഹം വലിയ മികവ് പുലർത്തിയിരുന്നു.
2022-ലെ ജനറൽ ചാപ്റ്ററിലൂടെ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത്, അമേരിക്കയിലെ ഇന്ത്യാനയിൽ മിഡ്വെസ്റ്റ് പ്രൊവിൻസിന് കീഴിലുള്ള കത്തീഡ്രൽ ഹൈസ്കൂളിൽ ചാപ്ലയിനായും സെന്റ് ജോൻ ഓഫ് ആർക്ക് ഇടവകയിൽ കൂദാശാ ശുശ്രൂഷകളിൽ സഹായിയായും സേവനം ചെയ്യുകയായിരുന്നു. ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് റോമിലെ ഹോളി ക്രോസ് ജനറലേറ്റിലേക്ക് മാറിയ അദ്ദേഹം അവിടെയായിരുന്നു താമസിച്ചിരുന്നത്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേർപാടിൻറെ ഞെട്ടലിലാണ് എല്ലാവരും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖാർത്തരായിരിക്കുന്ന ഏവർക്കും അനുശോചനങ്ങൾ നേരുന്നു.
PRAVASI VARTHAKAL

