HEALTH
ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി
3>ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി. കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ ആണ് ജാഗ്രത ശക്തമാക്കിയത്. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാനും കേരളത്തില്‍ നിന്നുള്ള കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങള്‍, താറാവ്, താറാവ് മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കാനുമാണു നിര്‍ദേശം.വാളയാര്‍ ഉള്‍പ്പെടെ 12 ചെക്ക് പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെയും നിയോഗിച്ചു.
വെറ്ററിനറി ഡോക്ടര്‍, വെറ്ററിനറി ഇന്‍സ്‌പെക്ടര്‍, 2 വെറ്ററിനറി അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്നതാണ് സംഘം. ചരക്കുവണ്ടികള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആലപ്പുഴയില്‍ കൂടുതല്‍ മേഖലകളില്‍ പക്ഷിപ്പനി ബാധിച്ചതായി സംശയിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
പക്ഷിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറുതന, ഇടത്വ മേഖലകളില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കും. പക്ഷിപ്പനി നേരിടാന്‍ ജാഗ്രതയോടെയുള്ള നടപടി തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസ് ഇനി ഏത് പ്രായക്കാര്‍ക്കും, പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഐആര്‍ഡിഎഐ എടുത്തു കളഞ്ഞു
3>ഏപ്രില്‍ ഒന്നുമുതല്‍ പ്രായപരിധിയില്ലാതെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാമെന്ന നിയമം പ്രാബല്യത്തില്‍. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി (ഐആര്‍ഡിഎഐ) ആരോഗ്യ ഇന്‍ഷുറന്‍സിന് നിശ്ചയിച്ചിരുന്ന പ്രായപരിധി എടുത്തു കളഞ്ഞു.
65 വരെയുള്ളവര്‍ക്ക് മാത്രം എടുക്കാമായിരുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഇനി ഏത് പ്രായക്കാര്‍ക്കും എടുക്കാം. പ്രാഭേദമന്യേ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി നല്‍കാന്‍ കമ്പനികള്‍ക്കൂ ബാധ്യതയുണ്ടെന്നും ഐആര്‍ഡിഎ വിജ്ഞാപനത്തില്‍ അറിയിച്ചു. ഇതിനായി കമ്പനികള്‍ക്കു പ്രത്യേക പോളികള്‍ ഡിസൈന്‍ ചെയ്യാം. മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍ തുടങ്ങി ഓരോ വിഭാഗത്തിനുമായി കമ്പനികള്‍ക്കു പോളിസികള്‍ തയാറാക്കാം.
ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. എല്ലാവരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാനും അതേസമയം വ്യത്യസ്ത പോളിസികള്‍ തയാറാക്കാന്‍ കമ്പനികളെ പ്രാപ്തമാക്കുകയും ലക്ഷ്യമിട്ടാണ് ഐആര്‍ഡിഎ നയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ഹെല്‍ത്ത ഇന്‍ഷുറന്‍സ് വെയ്റ്റിങ് പിരിയഡ് 48 മാസത്തില്‍നിന്നു 36 മാസമായി കുറയ്ക്കാനും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല, 36 മാസത്തിനു ശേഷം, പോളിസി എടുക്കുന്ന സമയത്തെ രോഗത്തിനും ഇന്‍ഷുറന്‍സ് നല്‍കണം. നേരത്തെയുണ്ടായിരുന്ന രോഗമാണെന്ന പേരില്‍ ഈ കാലയളവിനു ശേഷം കമ്പനിക്കു ക്ലെയിം നിരസിക്കാനാവില്ല.
വീണ്ടും കൊവിഡ് ഭീതി, ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായതായി ഐ.എം.എ
3>വീണ്ടും ഒരു കൊവിഡ് കാലം തലപൊക്കുമെന്ന ഭീതിയില്‍ ഐ.എം.എ. കൊച്ചി ഐ.എം.എ.യുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ വിലയിരുത്തല്‍. ഏപ്രില്‍ രണ്ടാം വാരം നടത്തിയ കൊവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി. എന്നാല്‍, ഗുരുതര രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊവിഡ് തരംഗങ്ങള്‍ക്കിടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി.
മഴക്കാലം മുന്‍നിര്‍ത്തി ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധയ്‌ക്കെതിരേ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഐ.എം.എ. കൊച്ചി സയന്റിഫിക് അഡൈ്വസര്‍ ഡോ. രാജീവ് ജയദേവന്‍, പ്രസിഡന്റ് ഡോ. എം.എം. ഹനീഷ്, മുന്‍ പ്രസിഡന്റുമാരായ ഡോ. സണ്ണി പി. ഓരത്തേല്‍, ഡോ. മരിയ വര്‍ഗീസ്, ഡോ. എ. അല്‍ത്താഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി, അസുഖം സ്ഥിരീകരിച്ച പ്രദേശത്തെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും, കുട്ടനാട്ടിലെ കര്‍ഷകരുമായി ചര്‍ച്ച ഉടന്‍
3>ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായതോടെയാണ് പക്ഷിപ്പനിയുടെ സാനിധ്യം സ്ഥീരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും. ഇതിനായി കുട്ടനാട്ടിലെ കര്‍ഷകരുമായി അധകൃതര്‍ ബന്ധപ്പെടും.പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എന്‍1. എന്നാല്‍ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കം വൈറസ് പടരുന്നതിനുള്ള വഴികളാണ്. അണുബാധ ഇതുവരെ മനുഷ്യരില്‍ എളുപ്പത്തില്‍ പകരാന്‍ സാധിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കുമ്പോള്‍ മരണനിരക്ക് 60 ശതമാനം വരെ ഉയര്‍ന്നേക്കാം.
രണ്ടോ എട്ടോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ആരംഭിക്കുകയും സാധാരണ പനി പോലെ തോന്നുകയും ചെയ്യും. ചുമ, പനി, തൊണ്ടവേദന, പേശിവേദന, തലവേദന, ശ്വാസംമുട്ടല്‍ എന്നിവ ഉണ്ടാകാം. കുടല്‍ പ്രശ്‌നങ്ങള്‍, ശ്വസന പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ കേന്ദ്ര നാഡീവ്യൂഹം മാറ്റങ്ങള്‍ എന്നിങ്ങനെ ലക്ഷണങ്ങള്‍ വഷളായേക്കാം.
ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടാക്കും, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
3>കനത്ത ചൂടില്‍ നിന്നും ആശ്വാസമായി കേരളത്തില്‍ ഇടയ്ക്ക് മഴ പെയ്യുകയാണ്. കേരളത്തിലെ പല ജില്ലകളിലും മഴ ആശ്വാസമായി പെയ്യുമ്പോള്‍ പക്ഷെ പേടിക്കേണ്ട ഒന്നുണ്ട്. ഈ അവസരങ്ങളില്‍ ഉടലെടുക്കുന്ന കൊതുകുജന്യ രോഗങ്ങള്‍.
ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തന്നെ ജാഗ്രത പാലിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.
വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക. ഏത് പനിയും പകര്‍ച്ചപ്പനി ആകാമെന്നതിനാല്‍ സ്വയം ചികിത്സിക്കരുതെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ആരോഗ്യ രംഗത്തെ എന്ത് സംശയങ്ങള്‍ക്കും ഇനി സാറയെ വിളിക്കാം, ആരോഗ്യരംഗത്ത് എഐ ടെക്‌നോളജി പരീക്ഷിച്ച് പുതിയ ചുവടുവയ്പ്പുമായി ലോകാരോഗ്യ സംഘടന
3>എഐ ടെക്‌നോളജിയുടെ സഹായത്തോടെ എല്ലാ സംശയങ്ങള്‍ക്കും പരിഹാരമാകുകയാണ് 'സാറ'. ആരോഗ്യ രംഗത്തെ എന്ത് സംശയങ്ങള്‍ക്കും ഏത് നേരത്തും ഇനി സാറയെ സമീപിക്കാം എന്നാണ് പറയുന്നത്.
2020 ല്‍ വികസിപ്പിച്ചെടുത്ത ടെക്നോളജിയുടെ പുത്തന്‍ പതിപ്പാണ് ലോകാരോഗ്യ 2024 ഏപ്രില്‍ 2 ന് ലോകത്തിന് നല്‍കിയിരിക്കുന്നത്. സാറ എന്നാണ് ലോകാരോഗ്യ സംഘടന ഈ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്.
സ്മാര്‍ട്ട് എ ഐ റിസോര്‍സ് അസിസ്റ്റന്റ് ഫോര്‍ ഹെല്‍ത്ത് എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. ആരോഗ്യത്തെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങള്‍ക്കും ഇനി സംവിധാനത്തെ ആശ്രയിക്കാന്‍ കഴിയും.
ലോകാരോഗ്യ സംഘടന നല്‍കിയ ലിങ്കില്‍ കയറിയാല്‍ നേരിട്ട് സാറയോട് സംസാരിക്കാം. ഏറ്റവും എളുപ്പമുള്ളതും എല്ലാ സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നതുമാണ് സാറ എന്ന ഐ ഐ സംവിധാനം.
സാറയോട് സംസാരിക്കാനുള്ള ലിങ്ക്https://www.who.int/campaigns/s-a-r-a-h
പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില വര്‍ധിക്കുന്നു, വിലവര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത് ഇന്ന് മുതല്‍
3>ഇന്ത്യയില്‍ അവശ്യ മരുന്നുകളുടെ വില വര്‍ധിക്കുന്നു. പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇന്ന് മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വ്യക്തമാക്കുന്നത്. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ വില വര്‍ധിക്കും.
വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകളുടെയൊക്കെ വില വര്‍ധിക്കും. അമോക്സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്സൈഡ്, സെഫാഡ്രോക്സിന്‍, സെറ്റിറൈസിന്‍, ഡെക്സമെതസോണ്‍, ഫ്ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയവയൊക്കെ വിലവര്‍ധിക്കുന്ന മരുന്നുകളുടെ പട്ടികയിലുണ്ട്.
പാരസെറ്റമോള്‍, അസിത്രോമൈസിന്‍, വിറ്റാമിനുകള്‍, കൊവിഡ്-19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവയുള്‍പ്പെടെ 800-ലധികം മരുന്നുകളുടെ വിലയാണ് വര്‍ധിക്കുക.
മരുന്ന് വില കഴിഞ്ഞ വര്‍ഷം 12 ശതമാനവും 2022ല്‍ 10 ശതമാനവും വര്‍ധിപ്പിച്ചിരുന്നു. 2022-ലെ 2023-ലെ കലണ്ടര്‍ വര്‍ഷത്തിലെ മൊത്തവില സൂചികയിലെ മാറ്റത്തിന് അനുസൃതമായിരിക്കും പുതിയ വില വര്‍ധന.
കേരളത്തില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ വെല്ലുവിളിയാവുകയാണ് ചിക്കന്‍പോക്‌സും, ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്
3>കേരളത്തില്‍ ചൂട് കൂടിയ സാഹചര്യത്തില്‍ ചിക്കന്‍പോക്‌സും വര്‍ദ്ധിക്കുന്ന സാഹചര്യമാണ്. ചിക്കന്‍പോക്‌സിനെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ചിക്കന്‍പോക്‌സ് എന്ന പകര്‍ച്ചവ്യാധി വെരി സെല്ല സോസ്റ്റര്‍ എന്ന വൈറസ് മൂലമാണ് ഉണ്ടാകുന്നത്. മാര്‍ച്ച് മാസത്തില്‍ മാത്രം ഇതുവരെ 1,926 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചിക്കന്‍പോക്‌സ് ബാധിച്ച വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും, കുമിളകളിലെ സ്രവത്തിലൂടെയും, ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറന്തള്ളുന്ന കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍പോക്‌സ് മറ്റൊരാള്‍ക്ക് ബാധിക്കാന്‍ സാധ്യതയുണ്ട്. സാധാരണയായി 10 മുതല്‍ 21 ദിവസം വരെയാണ് ചിക്കന്‍പോക്‌സ് ലക്ഷണങ്ങള്‍ പ്രകടമാകുക.
ചിക്കന്‍പോക്‌സ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ശിശുക്കള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, എച്ച്‌ഐവി/ അര്‍ബുദ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ കീമോതെറാപ്പി/ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യത കൂടുതലാണ് എന്നും ഇതുവരെ ചിക്കന്‍പോക്‌സ് വരാത്തവര്‍ക്കും വാക്‌സിന്‍ എടുക്കാത്തവര്‍ക്കും രോഗസാധ്യതയുണ്ട് എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മനുഷ്യനില്‍ മാറ്റിവെച്ചു, പന്നിവൃക്ക സ്വീകരിച്ച 62കാരന്‍ വിശ്രമത്തിലാണെന്ന് ആശുപത്രി അധികൃതര്‍
3>മെഡിക്കല്‍ ലോകത്തിന് അഭിമാനിക്കാവുന്ന സംഭവമാണ് കഴിഞ്ഞ ദിവസം യുഎസില്‍ നടന്നത്. ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മനുഷ്യനില്‍ മാറ്റിവെച്ച വാര്‍ത്ത ഏറെ അത്ഭുതത്തോടെയാണ് നടന്നത്.
മസാചുസെറ്റ്‌സിലെ ജനറല്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. യുഎസിലെ മസാച്യൂസെറ്റ്‌സ് സ്വദേശി റിച്ചാര്‍ഡ് സ്ലേമാന്‍ എന്ന 62കാരനാണ് പന്നിവൃക്ക സ്വീകരിച്ചത്. മാറ്റിവെച്ച വൃക്കയെ ശരീരം പുറന്തള്ളാതിരിക്കാനുള്ള മരുന്നുകള്‍ കഴിച്ച് വിശ്രമിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെക്കലിനായി നല്‍കിയത് മസാച്യുസെറ്റ്‌സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്. സ്ലേമാന്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുവെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
പന്നികളില്‍ കാണപ്പെടുന്ന, മനുഷ്യര്‍ക്ക് ഉപദ്രവമാകുന്ന ജീനുകള്‍ ജീനോം എഡിറ്റിങ്ങിലൂടെ നീക്കം ചെയ്ത്, പകരം മനുഷ്യരിലെ ജീനുകള്‍ കൂട്ടിച്ചേര്‍ത്താണ് വൃക്ക ശസ്ത്രക്രിയക്കായി ഒരുക്കിയത്. ടൈപ്പ് 2 പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കാരണം സ്ലേമാന്റെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. 2018ല്‍ വൃക്ക മാറ്റിവെച്ച വ്യക്തിയാണ് സ്ലേമാന്‍.
ജീവനില്ലാത്ത ഭ്രൂണ വയറ്റില്‍ ചുമന്നത് 56 വര്‍ഷം, ബ്രസീലിയന്‍ സ്വദേശി ശസ്ത്രക്രിയക്ക് വിധേയയായ ശേഷം അണുബാധയെത്തുടര്‍ന്ന് മരിച്ചു
3>വര്‍ഷങ്ങളോളം വയറ്റില്‍ ജീവനില്ലാത്ത ഭ്രൂണവുമായി ജീവിച്ച വയോധിക ഓപ്പറേഷന് ശേഷം മരണത്തിന് കീഴടങ്ങി. ബ്രസീലിയന്‍ സ്വദേശിയായ ഡാനിയേല വെറ (81) ആണ് 56 വര്‍ഷത്തോളം ഒപ്പമുണ്ടായിരുന്ന ഭ്രൂണം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം മരിച്ചത്.
ഡാനിയേല ഏഴുകുട്ടികളുടെ അമ്മയാണ്. പക്ഷെ വര്‍ഷം ഇത്രയും ആയിട്ടും അവര്‍ അവരുടെ ഉള്ളില്‍ ഇതുപോലെ ഒന്ന് ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. പലപ്പോഴായി വയറുവേദന അനുഭവപ്പെടുമായിരുന്നു ഇവര്‍ക്ക്. അതിന് പോംവഴി തേടി ഡോക്ടര്‍മാരെ സമീപിച്ചിരുന്നെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്തിയിരുന്നില്ല.
പോക പോകെ അവര്‍ക്ക് കടുത്ത വയറുവേദനയിലേക്ക് എത്തിയതോടെ നടത്തിയ ചികിത്സയില്‍ സ്‌കാനിങ്ങിലുടെ ഇവരുടെ വയറ്റില്‍ അഞ്ചു പതിറ്റാണ്ട് പഴക്കമുള്ള ഭ്രൂണമുണ്ടെന്ന് (സ്റ്റോണ്‍ ബേബി) കണ്ടെത്തിയത്. വയറിനുള്ളില്‍ വെച്ച് തന്നെ ജീവന്‍ നഷ്ടമായ ഭ്രൂണം പിന്നീട് കാല്‍സ്യ നിക്ഷേപം സംഭവിച്ച് കല്ലിന് സമാനമാകുന്ന അവസ്ഥയാണ് 'സ്റ്റോണ്‍ ബേബി'. കല്ലിന് സമാനമാകുന്ന ഭ്രൂണം 'ലിത്തോപീഡിയന്‍' എന്നാണ് അറിയപ്പെടുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവസ്ഥയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തുടര്‍ന്ന് ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും അണുബാധയെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഡാനിയേല മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.